ADVERTISEMENT

മസ്‌കത്ത് ∙ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ ടെക്സ്റ്റ് ബുക്കുകളുടെ വിതരണം പൂർത്തിയാകാത്ത വിഷയത്തിൽ ആശങ്ക പങ്കുവച്ച് രക്ഷിതാക്കളുടെ സംഘം ഇന്ത്യൻ അംബാസഡറുമായി ചർച്ച നടത്തി. അധ്യയനവർഷം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടും ഉയർന്ന ക്ലാസ്സുകളിലുൾപ്പെടെ പാഠപുസ്തകങ്ങൾ ലഭ്യമല്ലാത്തത് വിദ്യാർഥികളിലും രക്ഷിതാക്കളും കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിഷയം അതീവ ഗൗരവതരമാണെന്നും അടിയന്തിര പ്രശ്‌നപരിഹാരത്തിന് ഇടപെടുമെന്നും അംബാസഡർ രക്ഷിതാക്കൾക്ക് ഉറപ്പു നൽകി. 

ഇതേ വിഷയം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ഏപ്രിൽ മാസത്തിലും രക്ഷിതാക്കൾ ഇന്ത്യൻ അംബാസഡർക്കു നിവേദനം നൽകിയിരുന്നു. കഴിഞ്ഞ അധ്യയന വർഷം മുതൽ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ കേന്ദ്രീകൃത ബുക്ക് പർച്ചേയ്‌സ് സംവിധാനം സ്‌കൂൾ ഡയറക്ടർ ബോർഡ് ആവിഷ്‌കരിച്ചു നടപ്പിൽ വരുത്തിയിരുന്നു. പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളികളിലേക്കുമുള്ള ടെക്സ്റ്റ് ബുക്കുകൾ വാങ്ങുന്നതിനായി ഒരു ഏജൻസിയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.

പരിഷ്‌കാരത്തിലെ അപാകതയും പ്രായോഗിക പ്രശ്‌നങ്ങളും രക്ഷിതാക്കളുടെ നേതൃത്വത്തിൽ ബോർഡ് ചെയർമാനെ മുമ്പ് പലതവണ അറിയിച്ചിരുന്നതാണ്. എന്നാൽ രക്ഷിതാക്കളുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് ബോർഡ് തങ്ങളുടെ തീരുമാനവുമായി മുമ്പോട്ടു പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

ക്ലാസുകൾ തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും പാഠപുസ്തകങ്ങൾ ലഭ്യമല്ലാത്തത്  വിദ്യാർഥികളിലും രക്ഷിതാക്കളും കടുത്ത മാനസീക സമ്മർദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഇത് വിദ്യാർഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും രക്ഷിതാക്കൾ പറഞ്ഞു. അംബാസഡർ പാഠപുസ്തകങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്നും ഉറപ്പു നൽകി.

അംബാസഡറുമായുള്ള ചർച്ചയിൽ സന്തുഷ്ടി പ്രകടിപ്പിച്ച രക്ഷിതാക്കളുടെ സംഘം വേഗത്തിൽ പ്രശ്‌ന പരിഹാരം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. ഒമാനിലെ സ്‌കൂൾ വിദ്യാഭ്യാസ രംഗം നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളിൽ തങ്ങളുടെ സജീവ ഇടപെടൽ തുടർന്നും ഉണ്ടാകുമെന്ന് രക്ഷിതാക്കളുടെ സംഘത്തിന് നേതൃത്വം നൽകിയ സോനാ ശശികുമാർ, കല പുരുഷൻ, പ്രജീഷ സജേഷ്, അനു ചന്ദ്രൻ, ശശികുമാർ, മിഥുൻ മോഹൻ, സന്ദീപ്, ബിബിൻ, സുബിൻ, ജാൻസ് അലക്‌സ്, അഭിലാഷ്, നവീൻ, ദിനേഷ് ബാബു എന്നിവർ പറഞ്ഞു.

English Summary:

A group of parents held talks with the Indian ambassador about the distribution of textbooks in Indian schools in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com