ADVERTISEMENT

എം. എ. യൂസഫലി, ചെയർമാൻ, ലുലു ഗ്രൂപ്പ്
നേരിട്ടുള്ള വിദേശനിക്ഷേപ നിയമത്തിലെ ഇളവുകളും ഇന്ത്യയിൽ നിന്നുള്ള വിദേശനിക്ഷേപം ഇന്ത്യൻ രൂപയിലാകാമെന്ന നിർദേശവും കേന്ദ്ര ബജറ്റിലെ മികച്ച നീക്കമാണ്. സംരംഭക പ്രോത്സാഹനവും നിക്ഷേപ സമാഹരണവും ലക്ഷ്യമിടുന്ന ബജറ്റ് ഭാവിയെ കരുതിയുള്ളതും ചലനാത്മകവുമാണ്. എയ്ഞ്ചൽ ഇൻവെസ്റ്റ്മെന്റ് നികുതി എടുത്തു കളഞ്ഞത്  ആഗോള സ്റ്റാർട്ടപ് ആസ്ഥാനമെന്ന പരിവേഷം ഇന്ത്യയ്ക്കു ലഭിക്കാൻ വഴിയൊരുക്കും. എല്ലാ സുപ്രധാന മേഖലകളിലും സാമ്പത്തിക പുരോഗതിക്ക് ഇതു വഴിയൊരുക്കും. രാജ്യത്തെ വൻകിട കമ്പനികളിൽ ഒരു കോടി യുവാക്കൾക്ക് വേതനത്തോടു കൂടിയ ഇന്റേൺഷിപ് ലഭ്യമാക്കുമെന്ന പ്രഖ്യാപനവും നൈപുണ്യ വികസന വായ്പയും യുവജനങ്ങളെ ശാക്തീകരിക്കുന്നതും കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതുമാണ്. 

ഡോ. ആസാദ് മൂപ്പൻ ചെയർമാൻ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ
കൂടുതൽ തൊഴിലവസരങ്ങളും യുവാക്കളുടെ ഉന്നമനവും ലക്ഷ്യം വയ്ക്കുന്നതാണ് പുതിയ കേന്ദ്ര ബജറ്റ്. ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് ഊന്നൽ ഇല്ലെങ്കിലും ബജറ്റ് വിഹിതത്തിലെ 12.5% വർധന (89,287 കോടി രൂപ) പ്രതീക്ഷ നൽകുന്നു. ആഭ്യന്തര എക്സ്-റേ മെഷീൻ ഉൽപാദനത്തിനായുള്ള എക്സ്-റേ ട്യൂബുകളുടെയും ഫ്ലാറ്റ് പാനൽ ഡിറ്റക്ടറുകളുടെയും കസ്റ്റംസ് തീരുവയിലെ ഇളവ് ശ്രദ്ധേയം. 3 കാൻസർ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയത് കാൻസർ രോഗികൾക്ക് വലിയ ആശ്വാസം നൽകും. 

ഷംലാൽ അഹമ്മദ്
എംഡി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് സ്വർണവ്യാപാര മേഖലയ്ക്കു വലിയ ഗുണം ചെയ്യും.  കള്ളക്കടത്തു കുറയുമെന്നു മാത്രമല്ല നിയമപരമായി വ്യാപാരം നടത്തുന്ന ജ്വല്ലറികളെ സഹായിക്കുന്നതുമാണ് തീരുമാനം. സ്വർണവില കുറയുന്നതിനൊപ്പം വിപണിയിൽ സ്ഥിരത കൈവരിക്കാനും തീരുമാനം ഉപകരിക്കും. 

കെ.വി. ഷംസുദ്ദീൻ സാമ്പത്തിക വിദഗ്ധൻ
ഹരിത ഊർജം, കൃഷി, ചെറുകിട വ്യവസായം, സ്റ്റാർട്ടപ്, സ്ത്രീ ശാക്തീകരണം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതാണ് ബജറ്റ് . ഉന്നത വിദ്യാഭ്യാസ വായ്പയ്ക്കുള്ള  3% പലിശ സബ്സിഡി എടുത്തു പറയേണ്ടതാണ്. ആദായ നികുതിയിലെ  മാറ്റവും ഗുണകരമാണ്. എന്നാൽ, 40 ലക്ഷത്തോളം വരുന്ന പ്രവാസി സമൂഹത്തിനു ഗുണം ചെയ്യുന്നതൊന്നുമില്ലാത്തത് നിരാശപ്പെടുത്തുന്നു. കേരളത്തെ പൂർണമായും അവഗണിക്കുകയും ചെയ്തു. 

ജോൺ പോൾ
എംഡി, ജോയ് ആലുക്കാസ്
സ്വർണം, വെള്ളി എന്നിവയുടെ നികുതി 6 ശതമാനമാക്കിയതും പ്ലാറ്റിനത്തിന്റെ നികുതി 6.4 ശതമാനമായി കുറച്ചതും ഇന്ത്യയിലെയും ദുബായിലെയും സ്വർണ വിലയിലെ അന്തരം കുറയ്ക്കാൻ സഹായിക്കും. ദുബായിൽ നിന്ന് കുറഞ്ഞ വിലയിൽ സ്വർണം വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഇത് ഗണ്യമായ കുറവുണ്ടാക്കും. എന്നാൽ, നികുതിയില്ലാതെ ദുബായിൽ നിന്നു സ്വർണം വാങ്ങാമെന്നത് ഇപ്പോഴും ആകർഷകം തന്നെയാണ്. വിനോദ സഞ്ചാരത്തിന്റെ ഭാഗമായി എത്തുന്നവർ തീർച്ചയായും ദുബായ് വിപണി തന്നെയായിരിക്കും തിരഞ്ഞെടുക്കുക. 

അദീബ് അഹമ്മദ്
എംഡി, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്
രാജ്യത്തിന്റെ വികസനത്തിനു ചെറുകിട സംരംഭങ്ങൾക്കുള്ള പ്രാധാന്യം അംഗീകരിക്കുന്നതാണ് കേന്ദ്ര ബജറ്റ് . വായ്പാ ലഭ്യതയും സാമ്പത്തിക പിന്തുണയും വർധിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നതിനൊപ്പം മുദ്ര വായ്പകളുടെ പരിധി വർദ്ധിപ്പിച്ചത് യുവ സംരംഭകർക്ക് നേട്ടമാകും. വിദേശ കമ്പനികൾക്കുള്ള കോർപ്പറേറ്റ് നികുതി 35 ശതമാനമായി കുറച്ചത് പ്രതീക്ഷയാണ്. സ്റ്റാർട്ടപ്പുകൾക്കുള്ള എയ്ഞ്ചൽ ടാക്സ് നിർത്തലാക്കാനുള്ള നീക്കം സ്വാഗതാർഹം. ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് കൂടുതൽ പ്രോത്സാഹനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 

എൻ.കെ. കുഞ്ഞഹമ്മദ് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ
കേരളത്തോടും പ്രവാസി സമൂഹത്തോടുമുള്ള വെല്ലുവിളിയാണ് കേന്ദ്ര ബജറ്റ്.‌ പ്രവാസികൾ തൊഴിൽ ഭീഷണി നേരിടുന്ന കാലഘട്ടത്തിൽ അവരുടെ പുനരധിവാസത്തിനു ഫണ്ടില്ല. കേരളത്തിന് എയിംസ് ലഭിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. പ്രവാസികളുടെ യാത്രാദുരിതങ്ങൾക്ക് പരിഹാരമാകുവാൻ ഒരു നിർദേശവുമില്ല.

അബുദാബി കെഎംസിസി
കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകവും പ്രവാസിസമൂഹത്തെ പാടെ അവഗണിക്കുന്നതുമാണ്. വിമാനയാത്ര നിരക്ക്, വെൽഫയർ ഫണ്ടിന്റെ കാര്യക്ഷമമായ ഉപയോഗം, ഇൻഷുറൻസ് തുടങ്ങി കാലങ്ങളായി ഉന്നയിക്കുന്ന പല വിഷയങ്ങളോടും ഇത്തവണയും കണ്ണടച്ചു. കേന്ദ്ര സർക്കാരിന്റെ നിലനിൽപിനായി ഘടക കക്ഷികളെ ചേർത്തു നിർത്താനുള്ള ബജറ്റാണിത്. കേരള വികസനത്തിനു സഹായകരമാകുന്ന പദ്ധതികളും ബജറ്റിൽ ഇല്ലെന്ന് പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങലും ജനറൽ സെക്രട്ടറി സി.എച്ച്.യൂസഫും പറഞ്ഞു.

ജനതാ കൾചർ സെന്റർ
ബജറ്റിൽ പ്രവാസികളെ പൂർണമായും അവഗണിച്ചു. എംപിയും രണ്ടു സഹമന്ത്രിമാരും കേരളത്തിൽ നിന്ന് ഉണ്ടായിരിക്കെ ഈ അവഗണനയ്ക്കെതിരെ കേരളത്തിലെ ബിജെപി തന്നെ ശക്തമായി പ്രതികരിക്കണം എന്ന് ജനതാ കൾചർ സെന്റർ യുഎഇ കമ്മിറ്റി ഭാരവാഹികളായ പി. ജി. രാജേന്ദ്രൻ, ഡെന്നീസ് ചെന്നാപ്പള്ളി സുനിൽ മയ്യന്നൂർ എന്നിവർ ആവശ്യപ്പെട്ടു.

English Summary:

Union Budget 2024 Proposals: Diaspora on Expectations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com