ADVERTISEMENT

റിയാദ് ∙ ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) 1.4 ശതമാനം വളർച്ച രേഖപ്പെടുത്തി സൗദി അറേബ്യ. ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിക്സ് പുറത്തുവിട്ട കണക്കുകളിൽ എണ്ണ ഇതര മേഖലയിലൂടെ രാജ്യത്തിന്റെ ആകെ മൊത്ത ആഭ്യന്തര  ഉൽപാദനം കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ വളർച്ച രേഖപ്പെടുത്തി. 

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്  പ്രകാരം  ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ രാജ്യത്തിന്റെ എണ്ണ കേന്ദ്രീകൃത പ്രവർത്തനങ്ങൾ 1.3 ശതമാനം വർധിച്ചു. അതേസമയം എണ്ണ ഇതര പ്രവർത്തനങ്ങൾ 1.4 ശതമാനം വളർച്ച രേഖപ്പെടുത്തി.  കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് ഈ വർഷം രണ്ടാം പാദത്തിൽ സർക്കാർ മേഖലയിലും രാജ്യം 3.2 ശതമാനം വളർച്ച നേടി. ക്രൂഡ് വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സാമ്പത്തിക വൈവിധ്യവൽക്കരണ മേഖലകളിലൂടെ കടന്നു പോകുന്ന സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം എണ്ണ ഇതര മേഖലയെ ശക്തിപ്പെടുത്തുന്നത് നിർണായകമാണ്. രാജ്യാന്തര എണ്ണ വിപണിയിലെ ഏറ്റക്കുറച്ചിലുകളെ ചെറുക്കാനും ഭാവിയിൽ സുസ്ഥിരമായ വളർച്ച ഉറപ്പാക്കാനും അതുവഴി സമ്പദ്‌വ്യവസ്ഥ ശക്തമാക്കാനുമാണ് സൗദി ലക്ഷ്യമിടുന്നത്.

2023ൽ എണ്ണ ഇതര സാമ്പത്തിക പ്രവർത്തനങ്ങൾ രാജ്യത്തിന്റെ ജിഡിപിയിൽ 50 ശതമാനമാണ് സംഭാവന ചെയ്തത്. ഇത് എക്കാലത്തെയും ഉയർന്ന നിലയാണെന്ന് സൗദി അറേബ്യയുടെ സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസൽ അൽ-ഇബ്രാഹിം പറഞ്ഞു.

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ രാജ്യത്തിന്റെ ജിഡിപി 0.4 ശതമാനം കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. എണ്ണ മേഖലയിലെ  8.5 ശതമാനം ഇടിവാണ് ഇതിന് കാരണം. എങ്കിലും, രണ്ടാം പാദത്തിൽ എണ്ണ ഇതര പ്രവർത്തനങ്ങൾ വർഷം തോറും 4.4 ശതമാനം വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അഭിപ്രായപ്പെട്ടു. ഒപെക് + എന്നറിയപ്പെടുന്ന എണ്ണ  ഉൽപാദന രാജ്യങ്ങളുടേയും സഖ്യകക്ഷികളുടെയും കരാറിന് അനുസരിച്ച് ക്രൂഡ് ഉൽപാദനം കുറയ്ക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനമാണ് എണ്ണ പ്രവർത്തനങ്ങളിൽ ഇടിവിന് കാരണം. 

വിപണിയിൽ സ്ഥിരത നിലനിർത്താൻ, രാജ്യം 2023 ഏപ്രിലിൽ പ്രതിദിനം 500,000 ബാരൽ എണ്ണ ഉൽപ്പാദനം കുറച്ചു.  ഈ വെട്ടിക്കുറവ് 2024 ഡിസംബർ വരെ നീട്ടിയിട്ടുമുണ്ട്. ഈ മാസം ആദ്യം, അതോറിറ്റിയുടെ മറ്റൊരു റിപ്പോർട്ട് പ്രകാരം സൗദി അറേബ്യയുടെ വ്യാവസായിക ഉൽപാദന സൂചിക മുൻ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ 0.9 ശതമാനം വർധിച്ചതായും രേഖപ്പെടുത്തുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ മൊത്തത്തിലുള്ള ഐപിഐ 2.9 ശതമാനം കുറഞ്ഞു. എണ്ണ മേഖലയിലെ ഇടിവാണ് ഇതിനു കാരണം. സൗദി അറേബ്യയുടെ ജിഡിപി 2024ൽ 1.7 ശതമാനവും 2025ൽ 4.7 ശതമാനവും വളരുമെന്ന് ജൂലൈയിൽ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) വെളിപ്പെടുത്തിയിട്ടുണ്ട്.

English Summary:

Saudi GDP up 1.4 percent according to the General Authority of Statistics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com