ADVERTISEMENT

ജറുസലം ∙ ഹമാസ് മേധാവി ഇസ്മയിൽ ഹനിയയ്ക്കു പിന്നാലെ സൈനികമേധാവി മുഹമ്മദ് ദായിഫിന്റെ കൊലപാതകവാർത്ത കൂടി പുറത്തെത്തിയതിന്റെ ആഘാതത്തിലാണ് ഹമാസ്. 2021 ൽ അടക്കം ഇസ്രയേലിന്റെ 7 വധശ്രമങ്ങൾ ദായിഫ് അതിജീവിച്ചതാണ്. ഈ ആക്രമണങ്ങളിലൊന്നിൽ അദ്ദേഹത്തിന് ഒരു കണ്ണു നഷ്ടമായി. ഒരു കാലിനു ഗുരുതരമായി പരുക്കേറ്റു. മാർച്ചിൽ ദായിഫിന്റെ ഡെപ്യൂട്ടി കമാൻഡർ മർവാൻ ഇസ്സയെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടിരുന്നു. ഇതും ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.

ഇതിനിടെ, ഇസ്മായിൽ ഹനിയയ്ക്കായി ടെഹ്റാൻ സർവകലാശാലയിൽ നടന്ന പ്രാർഥനാചടങ്ങുകൾക്ക് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി നേതൃത്വം നൽകി. ടെഹ്റാനിലെ ആസാദി സ്ക്വയറിൽ ആയിരങ്ങളെത്തി ആദരാഞ്ജലി അർപ്പിച്ചു. ഇന്നു ഖത്തറിലാണു കബറടക്കം. ഗാസയിലെ ഹമാസ് മേധാവി യഹിയ സിൻവാർ, സൈനിക കമാൻഡർ മുഹമ്മദ് ദായിഫ്, സൈനിക ഉപമേധാവി മർവാൻ ഇസ്സ എന്നിവരെ വധിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. അവകാശവാദം ശരിയാണെങ്കിൽ യഹിയ സിൻവാർ ഒഴികെയുള്ളവരെ ഇസ്രയേൽ ഇതിനകം വകവരുത്തി.

മധ്യ ഗാസയിൽ ഷെജയയിൽ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ 15 പലസ്തീൻകാർ കൊല്ലപ്പെട്ടു. സൈനിക ടാങ്കുകൾ ഇപ്പോൾ മധ്യഗാസയിലെ പട്ടണങ്ങളിലാണ് ആക്രമണം തുടരുന്നത്. 10–ാം മാസത്തിലെത്തിയ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ ഇതുവരെ 39,480 പലസ്തീൻകാർ കൊല്ലപ്പെട്ടു. 91,314 പേർക്കു പരുക്കേറ്റു.

∙ ഇസ്രയേൽ ചുവന്നവര കടന്നെന്ന് ഹിസ്ബുല്ല
ഇസ്രയേലുമായുള്ള യുദ്ധം പുതിയ ഘട്ടത്തിലേക്കു കടന്നതായി ലബനനിലെ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസറല്ല പറഞ്ഞു. ഇസ്രയേൽ ചുവന്ന വര ലംഘിച്ചിരിക്കുന്നു. എന്നാൽ ഗാസയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനാണ് ഇപ്പോൾ മുൻഗണന എന്നും ഹിസ്ബുല്ല മേധാവി പറഞ്ഞു.

ഇതിനിടെ, ഇറാനും സഖ്യകക്ഷികളും ടെഹ്റാനിൽ ഉന്നതതല യോഗം ചേർന്നു. ഹിസ്ബുല്ല, യെമനിലെ ഹൂതികൾ, പലസ്തീൻ സംഘടനകളായ ഹമാസ്, ഇസ്‌ലാമിക് ജിഹാദ് എന്നിവയുടെ നേതാക്കൾ പങ്കെടുത്തു. വിദേശയാത്ര നടത്തുന്ന പൗരന്മാർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇസ്രയേൽ മുന്നറിയിപ്പു നൽകി. വിദേശത്തുള്ള ഇസ്രയേൽ പൗരന്മാരും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടേക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണിത്.

English Summary:

Mohammed Deif: Hamas Military Leader Killed in Gaza Airstrike, Israel Says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com