ADVERTISEMENT

ഹായിൽ ∙ കൈയിൽ പൈസയില്ല, ഭക്ഷണമില്ല, മുഷിഞ്ഞ വേഷം, മെലിഞ്ഞ് ദൈന്യതയാർന്ന രൂപം... കത്തിക്കാളുന്ന പട്ടാപകലിലെ ചൂടത്തും ഹായിൽ സിറ്റിയിലെ ഇമ്മാന പാർക്കിലെ ഇത്തിരി മരത്തണലിലും ഓരത്തുമായി രമേശ് വെങ്കിട്ടരാജം മൗനത്തെ കൂട്ടുപിടിച്ച് ഇരിപ്പ് തുടങ്ങിയിട്ട് ഏറെ നാളുകളായി. ഏഴു വർഷമായി നാട്ടിൽ പോകാനാവാതെ സ്വപ്നങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ട് നിസംഗതയോടെ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന രമേശ് വെങ്കിട്ടരാജത്തിന്റെ ദൈന്യതാപൂർണ്ണമായ രൂപവും മുഖവും പാർക്കിലെത്തുന്നവരുടെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായിരുന്നു. ഹായിലിലെ സമൂഹിക പ്രവർത്തകനായ അഫ്സൽ കായംകുളം ഇയാളുടെ ദയനീയ അവസ്ഥ ശ്രദ്ധയിൽപെട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പശ്ചാത്തലം തിരിച്ചറിയുന്നത്.

ഏഴു വർഷം മുൻപാണ് തെലുങ്കാന സ്വദേശിയായ രമേശ് ഗുനുകുല വെങ്കിട്ടരാജം(49) ജീവിത ഹായിലിൽ എത്തുന്നത്. വിദ്യാസമ്പന്നനായിരുന്നു, ഇംഗ്ലിഷ് അടക്കം ബഹുഭാഷാ പ്രാവീണ്യമുണ്ടായിരുന്നിട്ടും പ്രാരാബ്ധം മൂലം ഗാർഹിക തൊഴിലാളി - ഡ്രൈവർ വീസയിലെത്തിയ ഇയാൾക്ക് തുഛമായശമ്പളമായിരുന്നും ആദ്യ കാലമൊക്കെ ഉടമ നൽകിയിരുന്നത്. പിന്നീട് ശമ്പളം കൃത്യമായി കിട്ടാതെയായി. ജോലിക്ക്  ഭക്ഷണം മാത്രമായി കൂലിയെന്ന തലത്തിലേക്കായി കാര്യങ്ങൾ. തന്നെ ആശ്രയിച്ചു നാട്ടിൽ കഴിയുന്ന ഭാര്യയും കുട്ടികളും പ്രായമായ മാതാപിതാക്കളുമടങ്ങിയ കുടുബത്തിന്റെ കാര്യങ്ങളും അവതാളത്തിലായി. കഴിഞ്ഞ മൂന്ന് വർഷമായി ശമ്പളമായി ഒന്നും നൽകാതായതോടെ ആകെ കുഴങ്ങി. ഇതിനിടയിൽ സ്പോൺസർ  സ്ഥലം മാറിപ്പോവുകയും ചെയ്തു. 

malayalees-helped-telangana-native-who-stranded-in-saudi-arabia-ramesh-venkitarajam

കയ്യിലുള്ളത് പുതുക്കാത്ത കാലാവധി കഴിഞ്ഞ ഇഖാമ മാത്രമായിരുന്നു. വന്ന സമയം മുതൽ പാസ്പോർട്ട് ഉടമയുടെ കൈവശമായിരുന്നു. സ്പോൺസർ എവിടെ എന്നറിയാത്തതിനാൽ പാസ്പോർട്ട് തിരികെ ലഭിച്ചുമില്ല ഇഖാമ പുതുക്കിയിട്ടുമില്ലായിരുന്നു. കയ്യിൽ പൈസയില്ലാത്ത അവസ്ഥയിൽ തെരുവിലേക്കിറങ്ങേണ്ടി വരുകയായിരുന്നു. ഇയാളുടെ പേരിലുണ്ടായിരുന്ന വണ്ടിയും ഉടമ ഇതിനോടകം കൈക്കലാക്കിയിരുന്നു. കൂടാതെ ആ സമയത്ത് ഉടമയുടെ മക്കൾ ഓടിച്ച് വരുത്തിവെച്ച ട്രാഫിക് ഫൈനിന്റെയും, വാഹനാപകടത്തിന്റെയും ഇനത്തിൽ വലിയൊരു തുകയുടെ ബാധ്യതയും ഇയാളുടെ പേരിലായിരുന്നു. പോകാനിടമില്ലാതെ രേഖകളൊന്നുമില്ലാത്തതിന്റെയും കനത്ത സാമ്പത്തിക ബാധ്യതയുടേയും മാനസിക സമ്മർദ്ദം താങ്ങാനാവാതെ വന്നതോടെ മനോനില വഷളായിയിരുന്നു.

malayalees-helped-telangana-native-who-stranded-in-saudi-arabia-ramesh-venkitarajam

ഇയാളുടെ ദയനീയ അവസ്ഥ വിവരിച്ചുകൊണ്ട് അഫ്സൽ കായങ്കുളം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെ ഹായിലിൽ ഉള്ള പ്രവാസി മലയാളികളുടെ വാട്സാപ്പ് കൂട്ടായ്മയും ജീവകാരുണ്യ പ്രവർത്തകരും രംഗത്തെത്തി. 

ഹായിലിലെ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ എംബസി ജീവകാരുണ്യവിഭാഗം വൊളന്റിയറുമായ ചാൻസ അബ്ദുൽ റഹ്മാൻ ഇയാളുടെ രേഖകൾ ശരിയാക്കാൻ ഇടപെട്ടതോടെയാണ് ഇയാളുടെ പേരിലുള്ള  ട്രാഫിക് പിഴയടക്കമുള്ള ബാധ്യത അറിയുന്നത്. തുടർന്ന് പ്രവാസികൂട്ടായ്മ അംഗങ്ങൾ ചേർന്ന് പിഴയൊടുക്കാൻ തീരുമാനിച്ചു. 

രമേശ് വെങ്കിട്ടരാജത്തെ പാർക്കിൽ നിന്നും മലയാളി വാട്സാപ്പ് കൂട്ടായ്മ പ്രവർത്തകർ  കൂട്ടികൊണ്ടു വന്നു വസ്ത്രവും, ഭക്ഷണവും താമസ സൗകര്യവും  നൽകി.

സ്പോൺസർ എവിടെയെന്നറിയാത്തതിനാൽ  പാസ്പോർട്ട് ലഭിക്കുന്നതിനും ഇഖാമ പുതുക്കുന്നതിനടക്കമുള്ള നിയമസാങ്കേതിക പ്രശ്നങ്ങളും തീർക്കേണ്ടതായിട്ടുണ്ടായിരുന്നു. ചാൻസ അബ്ദുൽ റഹ്മാന്റെ നിരന്തര ശ്രമഫലമായി നീണ്ട പരിശ്രമത്തിനൊടുവിൽ രേഖകൾ ശരിയാക്കി. ഇന്ത്യൻ എംബസിയിൽ നിന്നും താൽക്കാലിക പാസ്പോർട്ട് അനുവദിച്ചു നൽകി. കൂടാതെ അദ്ദേഹത്തിന്റെ ഇടപെടലിൽ  മലയാളികളടക്കമുള്ളവരുടെ പല ഹോട്ടലുകളും രമേശിനുള്ള ഭക്ഷണം നൽകാനും തയാറായി. ഹായിൽ പ്രവാസി മലയാളി വാട്സാപ്പ് കൂട്ടായ്മ അംഗങ്ങള്‍ പിഴതുകയെല്ലാം അടച്ചു തീർത്തു.  അങ്ങനെ നീണ്ട ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിയമതടസ്സങ്ങളെല്ലാം  അവസാനിപ്പിച്ച എക്സിറ്റ് പേപ്പറും,യാത്രാ രേഖകളും ഹൈദരാബാദിലേക്കുള്ള വിമാനടിക്കറ്റും താൽക്കാലിക പാസ്പോർട്ടുമെല്ലാം ഒരുക്കി.

കഴിഞ്ഞ ദിവസം ഹായിൽ ഹബീബ് ആശുപത്രിയിൽ വച്ച്  സാമൂഹികപ്രവർത്തകനായ ചാൻസ ആബ്ദു റഹ്മാന്റെ നേതൃത്വത്തിൽ വിവിധ സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തിൽ രമേശ് കുനുഗുലയക്ക് നാട്ടിലേക്കുള്ള രേഖകളും വിമാന ടിക്കറ്റും കൈമാറി. തകർച്ചയിൽ താങ്ങായ മലയാളി കൂട്ടായ്മയക്ക് രമേശ് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി. ചൊവ്വാഴ്ച ജിദ്ദയിൽ നിന്നും ഹൈദരാബാദിലേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങും.

English Summary:

Malayalees helped a Telangana native who was stranded for seven years in Saudi Arabaia - Ramesh Venkitarajam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com