ADVERTISEMENT

ജിദ്ദ ∙ മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ചേലക്കോടൻ ആയിഷയെ പോലൊരാൾ സൗദിയിലുണ്ട്. കേരളത്തിന്റെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡറായ ചേലക്കോടൻ ആയിഷ അൻപത്തിയെട്ടാമത്തെ വയസ്സിൽ കോഴിക്കോട് മാനാഞ്ചിറ മൈതാനത്തുവച്ചാണ് കേരളം സമ്പൂർണ സാക്ഷരത കൈവരിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപനം നടത്തിയത്. കേരളത്തിന്റെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കരുത്തായിരുന്നു ആയിഷയെങ്കിൽ അതുപോലൊരാളാണ് സൗദിയിലെ ഷഖ്‌റ തൊഹാരി. ജിസാൻ മേഖലയിൽനിന്നുള്ള ഷഖ്റ നൂറ്റിയഞ്ചാമത്തെ വയസ്സിൽ എഴുത്തും വായനയും പഠിച്ച് അദ്ഭുതമാകുന്നു. സൗദി അറേബ്യയിലുടനീളം നടക്കുന്ന ദേശീയ സാക്ഷരത പ്രസ്ഥാനത്തിലെ പഠിതാവും പരീക്ഷാർഥിയുമാണ് ഷഖ്‌റ തൊഹാരി. ഇവർ പരീക്ഷാകേന്ദ്രത്തിലിരുന്ന് അതിസൂക്ഷ്മതയോടെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതുന്നതിന്റെ ചിത്രം കഴിഞ്ഞ ദിവസം അറബ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. എഴുത്തും വായനയും നിലച്ചുപോയ ആയിരങ്ങൾക്ക് സൗദി സർക്കാർ അക്ഷരം പകർന്ന് വെളിച്ചമേകുന്ന പദ്ധതിയിലെ ഏറ്റവും പ്രായമേറിയ പഠിതാവ്. 

ഒൻപത് കുട്ടികളുടെ അമ്മയാണ് ഷഖ്റ തൊഹാനി. ജിസാൻ മേഖലയിൽ പ്രായമേറിയ 800-ലേറെ പേരാണ് ഇത്തരത്തിൽ സാക്ഷരത ക്യാംപെയ്നിൽ പങ്കെടുക്കുന്നത്. ജിസാനിലെ സാംത, അഹദ് അൽ-മസരിഹ, ഹർദ്, അരിദ ഗവർണറേറ്റുകളിലായി മേഖലയിലുടനീളമുള്ള 28 വിദ്യാഭ്യാസ കേന്ദ്രങ്ങളിലായി 233 പുരുഷന്മാരും 599 സ്ത്രീകളുമാണ് അക്ഷരം നുകരാനെത്തുന്നത്. പഠിതാക്കളുടെ  ജീവിത നൈപുണ്യങ്ങൾ വികസിപ്പിക്കുകയും അവരുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ലക്ഷ്യങ്ങൾ കൈവരിക്കുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

വായനയും എഴുത്തും പഠിക്കാനുള്ള അതിശക്തമായ ആഗ്രഹമാണ് തന്നെ പഠനകേന്ദ്രത്തിലേക്ക് എത്തിച്ചതെന്ന് ഷഖ്റ തൊഹാനി പറഞ്ഞു. അഹദ് അൽ-മസാരിഹയിലെ അൽ-ദബ്ര വിദ്യാഭ്യാസ കേന്ദ്രത്തിൽ നേരിട്ടെത്തിയാണ് 105 വയസ്സുള്ള ഷഖ്റ തൊഹാനി പഠിതാവായത്. ചോലക്കോടൻ ആയിഷ മലപ്പുറം ജില്ലയിലെ കാവനൂർ പഞ്ചായത്തിലെ കുറ്റിപുളിപ്പറമ്പിലെ അങ്കനവാടിയിൽ നേരിട്ടെത്തി പഠിച്ചതിന് സമാനം. 

അക്ഷരമാല എഴുതാൻ ബോർഡിന് അരികിൽ നിൽക്കുമ്പോഴും അക്കങ്ങൾ എഴുതുമ്പോഴും വായിക്കുമ്പോഴുമെല്ലാം അധ്യാപകർ തനിക്ക് വലിയ പിന്തുണ നൽകിയതായി ഷഖ്റ പറഞ്ഞു. പ്രായം എന്നെ ബാധിച്ചതായി ഇതേവരെ തോന്നിയിട്ടേയില്ല. നൂറു വയസ്സ് കഴിഞ്ഞിട്ടും മനസുകൊണ്ട് ഞാൻ ചെറുപ്പമാണ്. പഠിക്കുക എന്നത് വർഷങ്ങളായി ഞാൻ കാത്തിരുന്ന സ്വപ്നമായിരുന്നു. പതിറ്റാണ്ടുകളായി ഈ സ്വപ്നവുമായാണ് ഞാൻ കഴിഞ്ഞിരുന്നത്. ലക്ഷ്യം കൈവരിക്കുന്നതിന് വെല്ലുവിളികളുണ്ടായിരുന്നു. എന്നാൽ, ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത സുവർണാവസരം ലഭിച്ചപ്പോൾ ഞാനതിന്റെ ഭാഗമായി-ഷഖ്റ തൊഹാരി പറഞ്ഞു. അഞ്ച് ആൺമക്കളെയും നാല് പെൺമക്കളെയും വളർത്തുന്നതിനാണ് ഞാൻ ആയുസ് ചെലവിട്ടത്. അവരെ പഠിപ്പിക്കുകയും അവർക്കുവേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്തു-ഷഖ്റ അഭിമാനം കൊള്ളുന്നു. 

എല്ലാവർക്കും വിദ്യാഭ്യാസം നൽകാനും നിരക്ഷരത തുടച്ചുനീക്കാനുമുള്ള രാജ്യത്തിന്റെ താൽപ്പര്യം സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ചുവെന്നും  ഷഖ്റ തൊഹാരി പറഞ്ഞു. മറ്റ് സ്ത്രീകളെപ്പോലെ പഠിക്കാനും എഴുതാനും വായിക്കാനുമുള്ള അവസരത്തിനായി പതിറ്റാണ്ടുകളായി മാതാവ് കാത്തിരിക്കുകയായിരുന്നുവെന്ന് തൊഹാരിയുടെ മകൻ ഇബ്രാഹിം പറഞ്ഞു. മക്കളായ ഞങ്ങൾ പഠിക്കാനിരിക്കുമ്പോൾ ഞങ്ങളെ പഠിപ്പിക്കാനും ഗൃഹപാഠം ചെയ്യാനും കഴിഞ്ഞെങ്കിലെന്ന് അവർ എപ്പോഴും ആഗ്രഹിച്ചുവെന്നും ഇബ്രാഹിം പറഞ്ഞു.

35 കാരിയായ മകൾ നൗറയാണ് എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് തൊഹാരിയെ വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത്. ആദ്യവർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ തൊഹാരിയെ ഓർത്ത് ഗ്രാമം അഭിമാനം കൊള്ളുകയാണെന്ന് നൗറ പറഞ്ഞു. ചേലക്കോടൻ ആയിഷ കേരളത്തിന്റെ ബ്രാൻഡ് അംബാസഡറായ പോലെ ഷഖ്റ തൊഹാരി നിലവിൽ ജിസാനിലെ സാക്ഷരത പ്രസ്ഥാനത്തിന്റെ മുഖമായി മാറിക്കഴിഞ്ഞു. സ്കൂൾ വിദ്യാഭ്യാസം ഉണ്ടാകാതിരുന്ന ആയിഷയ്ക്ക് സാക്ഷരതാപ്രസ്ഥാനത്തിന്റെ സഹായത്താലാണ് സ്വന്തം പേരെഴുതാനും പത്രം വായിക്കുവാനും കഴിഞ്ഞത്. കേരളം സമ്പൂർണ സാക്ഷരത കൈവരിച്ചപ്പോൾ ആ പ്രഖ്യാപനം നടത്തിയതും ആയിഷയായിരുന്നു. 

English Summary:

Shaqraa Tohari shatters literacy barriers in Jazan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com