ADVERTISEMENT

ദോഹ ∙ ഖത്തർ എംപോക്സ് കേസുകളിൽ നിന്ന് മുക്തമെന്ന്  പൊതുജനാരോഗ്യ മന്ത്രാലയം. കേസുകൾ നേരത്തേ കണ്ടെത്തുന്നതിന്  നിരീക്ഷണം ഉൾപ്പെടെയുള്ള കാര്യക്ഷമായ നടപടികൾ സ്വീകരിച്ചതായും ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കി. ലോകാരോഗ്യ  സംഘടന എംപോക്‌സ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത്തരം   പ്രതികരണം നടത്തിയത്.

രാജ്യത്തെ പൊതു-സ്വകാര്യ ആരോഗ്യ മേഖല ഇതിനെ പ്രതിരോധിക്കുന്നതിൽ പൂർണ ജാഗ്രതയിലാണ്. സംശയിക്കപ്പെടുന്നതോ സ്ഥിരീകരിച്ചതോ ആയ കേസുകൾ റിപ്പോർട്ട്‌ ചെയ്താൽ അത് കൈകാര്യം ചെയ്യാനുള്ള മുഴുവൻ ഒരുക്കങ്ങളും മന്ത്രാലയം നടത്തിയതായും അധികൃതർ അറിയിച്ചു.

എംപോക്സുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്ഥിതിഗതികളും ആരോഗ്യ മന്ത്രാലയം നിരന്തരം നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്. രോഗബാധിത രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്നവരിൽ എംപോക്സ് കേസുകൾ ഇല്ലെന്ന്  ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മധ്യവേനലവധി കഴിഞ്ഞ് ആഫ്രിക്കൻ മേഖലയിൽ നിന്നുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി പേർ ഖത്തറിലേക്ക് തിരിച്ചെത്തുന്ന സന്ദർഭം  കൂടിയാണ് ഇപ്പോൾ. അതുകൊണ്ടുതന്നെ ഖത്തർ ആരോഗ്യമന്ത്രാലയം രോഗം കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ആഫ്രിക്കൻ മേഖലയിലെ രാജ്യങ്ങളിലേക്ക് അടുത്തിടെ യാത്ര ചെയ്യുകയോ വൈറസ് ബാധിച്ച ഒരാളുമായി അടുത്ത ബന്ധം പുലർത്തുകയോ ചെയ്തവരിലാണ് രോഗം പൊതുവേ കണ്ടുവരുന്നത്.

കിഴക്കൻ, മധ്യ ആഫ്രിക്കയിലെ രോഗബാധിത പ്രദേശങ്ങളിൽ കേസുകളുടെ ദ്രുതഗതിയിലുള്ള വർധനവ് കാരണം ലോകാരോഗ്യ സംഘടന എംപോക്സ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നും ഖത്തർ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.  

English Summary:

Health Ministry Confirms Qatar is Free of Mpox Cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com