ADVERTISEMENT

ദുബായ്∙ യുഎഇ സ്വദേശികളും പ്രവാസികളും വായനാപ്രേമികൾ.  ഓരോ വർഷവും യുഎഇ നിവാസികൾ കൂടുതൽ പുസ്തകങ്ങൾ വായിക്കുന്നുണ്ടെന്നും പ്രായപൂർത്തിയായ വ്യക്തി ശരാശരി പ്രതിവർഷം ഏഴ് പുസ്തകങ്ങൾ വായിക്കുമെന്നും രാജ്യവ്യാപകമായി നടത്തിയ ഒരു സർവേയിൽ കണ്ടെത്തി. ഈ കണക്ക് 2021 ലെ ശരാശരി ആറ് പുസ്തകങ്ങളിൽ നിന്ന് വർധന രേഖപ്പെടുത്തുന്നു. 

രാജ്യത്തെ വായനാശീലം വിലയിരുത്താൻ ലക്ഷ്യമിട്ടുള്ള ദ്വിവത്സര സർവേയായ 2023 ലെ യുഎഇ നാഷനൽ റീഡിങ് ഇൻഡക്‌സിന്‍റെ ഫലങ്ങൾ വ്യാഴാഴ്ച സാംസ്‌കാരിക മന്ത്രാലയം പുറത്തുവിട്ടു. 2026-നകം വായന ജീവിത മാർഗമാക്കുക എന്ന രാജ്യത്തിന്‍റെ ദൗത്യത്തിന്‍റെ ഭാഗമാണ് പഠനം. പുസ്‌തക വായന വര്‍ധിക്കുന്നതോടൊപ്പം കൂടുതൽ യുഎഇ വായനക്കാർ ഓൺലൈൻ ഉള്ളടക്കത്തിലേക്ക് ചായുന്നതായും കണ്ടെത്തി. അവരിൽ 90.4 % പേരും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വായിക്കുന്നത്. 

2021 ൽ ഇത് 88.1 ശതമാനമായിരുന്നു. മറ്റു സ്രോതസ്സുകൾ വഴിയും വായനാ സാമഗ്രികൾ ലഭിക്കുന്നുണ്ട്.  53.4 ശതമാനം പേർ ഓൺലൈനിലൂടെയാണ് പുസ്തകങ്ങൾ സ്വന്തമാക്കുന്നത്. 27.6 ശതമാനം പേർ പുസ്തകമേളകളെ ആശ്രയിക്കുന്നു. 28.3 ശതമാനം പേർ പുസ്തകശാലകളിൽ  നിന്നും വാങ്ങുന്നു. അതേസമയം, 18.6 ശതമാനം പേർ പുസ്തകങ്ങൾ കടം വാങ്ങിക്കുന്നു. 7.7 ശതമാനം പേർക്ക് മറ്റ് ഉറവിടങ്ങളുമുണ്ട്. 

എന്താണ് നിങ്ങളെ വായിക്കാൻ പ്രേരിപ്പിച്ചതെന്ന് ചോദിച്ചപ്പോൾ സർവേയിൽ പങ്കെടുത്തവരിൽ 53.5 ശതമാനം പേരും ഈ ശീലം ആസ്വദിക്കുന്നുവെന്നാണ് ഉത്തരം പറഞ്ഞത്. 50.5 ശതമാനം പേർ വിവരം സമ്പാദിക്കാനായും 24.3 ശതമാനം പേർ പ്രഫഷനൽ ആവശ്യങ്ങൾക്കുമാണെന്ന് പ്രതിവചിച്ചു. 31 ശതമാനം പേരെ അനുയോജ്യമായ അന്തരീക്ഷമാണ് പ്രചോദിപ്പിച്ചത്.  

അതേസമയം,  2021-ൽ വായിക്കാൻ വ്യക്തികളെ പ്രേരിപ്പിക്കുന്ന കാരണങ്ങൾ ഇവയായിരുന്നു: ആസ്വാദനത്തിന് 55.1 ശതമാനം, വിവര ആവശ്യങ്ങൾക്ക് 47.6 ശതമാനം, പ്രഫഷനൽ പ്രചോദനത്തിന് 21.8 ശതമാനം, അനുയോജ്യമായ അന്തരീക്ഷം 20.6 ശതമാനവും.

∙ സംസ്കാരം, അറിവ് സമ്പന്നമാക്കുക

എമിറാത്തി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള സംസ്കാരവും അറിവും സമ്പന്നമാക്കുന്നതിനുള്ള നേതൃത്വത്തിന്‍റെ പരിശ്രമമാണ് യുഎഇ ദേശീയ വായന സൂചിക പ്രതിഫലിപ്പിക്കുന്നതെന്ന് സാംസ്കാരിക മന്ത്രാലയം അണ്ടർസെക്രട്ടറി മുബാറക് അൽ നഖി പറഞ്ഞു.  വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ യുഎഇയിൽ നിന്നുള്ള 3,800-ലേറെ പൗരന്മാരും പ്രവാസികളും 150 എഴുത്തുകാർ, 1,700-ലധികം വിദ്യാർഥികൾ, 3,900-ലേറെ അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടുന്നു. 

ഫെഡറൽ കോമ്പറ്റിറ്റിവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്‍ററുമായി (എഫ്‌സിഎസ്‌സി) സഹകരിച്ച് പരമ്പരാഗതവും നൂതനവുമായ അവരുടെ വായനാശീലങ്ങളും മുൻഗണനകളും പരിശോധിച്ചു. അംഗീകൃത രാജ്യാന്തര മാനദണ്ഡങ്ങളും രീതിശാസ്ത്രങ്ങളും അടിസ്ഥാനമാക്കിയാണ് യുഎഇ നാഷനൽ റീഡിങ് ഇൻഡക്‌സിന്‍റെ ഫീൽഡ് സർവേ നടപ്പിലാക്കിയതെന്ന് എഫ്‌സിഎസ്‌സി മാനേജിങ് ഡയറക്ടർ ഹനൻ അഹ്‌ലി പറഞ്ഞു.

English Summary:

Reading habit has increased among UAE residents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com