ADVERTISEMENT

ദുബായ് ∙  ദുബായിൽ ഡെലിവറി ഡ്രൈവർമാർക്ക് ഇനി 'കൂളാ'യി യാത്ര തുടരാം. ഇവർക്കായി ശീതികരിച്ച 20 വിശ്രമ കേന്ദ്രങ്ങളുടെ നിർമാണം പൂർത്തീകരിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോര്‍ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഡെലിവറി ഡ്രൈവർമാരുടെ ക്ഷേമം, സുരക്ഷ, വിശ്രമം എന്നിവ ഉറപ്പുവരുത്തുന്നതിനാണ് എസി വിശ്രമ കേന്ദ്രങ്ങൾ നിർമിച്ചതെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.

ഡെലിവറി ജോലി ചെയ്യുന്നവർക്ക് സുരക്ഷിതവും സുഗമവുമായ സാഹചര്യം സൃഷ്ടിക്കുന്നതിൽ ആർടിഎ പ്രതിജ്ഞാബദ്ധമാണ്. വാഹനാപകടങ്ങൾ മൂലമുള്ള മരണ നിരക്ക് പൂജ്യത്തിലേയ്ക്ക് കൊണ്ടുവന്ന് ദുബായിയെ ഗതാഗത സുരക്ഷയിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. ആകെ 40 കേന്ദ്രങ്ങളാണ് നിർമിക്കാൻ ലക്ഷ്യമിടുന്നത്. ഇവയിൽ 20 എണ്ണത്തിന്റെ നിർമാണമാണ് പൂർത്തിയായത്. 

എസി വിശ്രമ കേന്ദ്രങ്ങൾ എവിടെയൊക്കെ?
ഹെസ്സ സ്ട്രീറ്റ്, അൽ ബർഷ, അൽ ബർഷ ഹൈറ്റ്സ്, കരാമ ,റിഗ്ഗറ്റ്, അൽ ബുത്തീൻ, ഉമ്മു സുഖീം(ജുമൈറ 3),ജുമൈറ (അൽ വാസൽ റോഡ്), ദ് ഗ്രീൻസ്, വേൾഡ് ട്രേഡ് സെന്റർ, അൽ റാഷിദിയ, അൽ സത്വവ, നാദ് അൽ ഹമർ, അൽ നഹ്ദ, ഊദ് മെത്ഹ, അറേബ്യൻ റാഞ്ചസ്, ഇന്റർനാഷനൽ സിറ്റി, ബിസിനസ് ബേ, ദുബായ് മറീന, അൽ ജദ്ദാഫ്, മിർദിഫ്, അൽ ഖവാനീജ്, ദുബായ് മോട്ടോർ സിറ്റി, ഗർഹൂദ് എന്നീ മേഖലകളിലാണ് ശീതികരിച്ച വിശ്രമ കേന്ദ്രങ്ങൾ. ഓരോ കേന്ദ്രത്തിലും പത്തോളം പേർക്കുള്ള ഇടം, കുടിവെള്ളം, ലഘു ഭക്ഷണം കിട്ടുന്ന വെൻഡിങ് മെഷീൻ, മൊബൈൽ ഫോൺ ചാർജിങ് സ്റ്റേഷൻ എന്നിവ ഉണ്ടാകും. മോട്ടോർ സൈക്കിളുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 

ഡെലിവറി മികവിന് അവാർഡ്
ഡെലിവറി രംഗത്തെ മികവിന് ആർടിഎ 2022 മുതൽ ഡെലിവറി സർവീസ് എക്സലൻസ് അവാർഡ് നൽകുന്നുണ്ട്. രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരം. ഡെലിവറി രംഗത്ത് പ്രവർത്തിക്കുന്ന മൂന്ന് കമ്പനികൾക്കും സ്മാർട് പ്ലാറ്റ്‌ഫോം, ആപ്ലിക്കേഷൻ വഴി ഡെലിവറി ചെയ്യുന്ന മൂന്ന് കമ്പനികൾക്കും അവാർഡ് നൽകുന്നു. മികച്ച നൂറ് ഡ്രൈവർമാർക്കും പുരസ്‌കാരമുണ്ട്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നതെന്നും അറിയിച്ചു.

English Summary:

RTA Builds 20 Air-Conditioned Rest Areas for Delivery Riders in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com