ADVERTISEMENT

ജിദ്ദ ∙ ഫ്‌ളൈറ്റ് സമയത്തിലെ കൃത്യനിഷ്ഠയുടെ കാര്യത്തില്‍ സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. തുടര്‍ച്ചയായി ഇത് രണ്ടാം മാസമാണ് സൗദിയ ഈ നേട്ടം സ്വന്തമാക്കുന്നത്. വിമാന സര്‍വീസുകള്‍ നിരീക്ഷിക്കുന്ന സ്വതന്ത്ര ഏജന്‍സിയായ സിറിയം ജൂലൈ മാസത്തെ വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജൂണിലും ഫ്‌ളൈറ്റ് സമയ കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ലോകത്ത് സൗദിയയായിരുന്നു ഒന്നാം സ്ഥാനത്ത്.

ഡിപ്പാര്‍ച്ചര്‍ സമയത്തില്‍ 88.12 ശതമാനവും അറൈവല്‍ സമയത്തില്‍ 88.15 ശതമാനവും കൃത്യനിഷ്ഠയാണ് സൗദിയ കഴിഞ്ഞ മാസം കൈവരിച്ചത്. ലോകത്തെ നാലു ഭൂഖണ്ഡങ്ങളിലെ 100 ലേറെ നഗരങ്ങളിലേക്ക് 16,503 സര്‍വീസുകളാണ് സൗദിയ കഴിഞ്ഞ മാസം നടത്തിയത്.  യാത്രക്കാരുടെ സംതൃപ്തിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ സമയനിഷ്ഠ എല്ലാ സൗദിയ ജീവനക്കാര്‍ക്കും ഒരു പ്രധാന ലക്ഷ്യമായി നിര്‍ണയിച്ചിരിക്കുന്നതായി സൗദിയ ഗ്രൂപ്പ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഇബ്രാഹിം അല്‍ഉമര്‍ പറഞ്ഞു. വര്‍ഷം മുഴുവനുമുള്ള സൗദിയ ഫ്‌ളൈറ്റുകളുടെ പ്രകടനത്തിലും പീക്ക് സീസണുകളിലും ഇത് പ്രതിഫലിച്ചു. 

ഈ മികവ് നിലനിര്‍ത്തുന്നതിന് വ്യോമഗതാഗത വ്യവസായത്തില്‍ പ്രതീക്ഷിക്കുന്ന നിരവധി വെല്ലുവിളികളെ മറികടക്കേണ്ടതുണ്ട്. സൗദിയ ഗ്രൂപ്പ് സംവിധാനത്തിന്റെ സംയോജിത പ്രവര്‍ത്തനത്തിന്റെയും വ്യോമയാന മേഖലുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും പ്രകടനത്തിന്റെയും ഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ 103 പുതിയ വിമാനങ്ങള്‍ സൗദിയക്ക് ലഭിക്കും.

നിലവിലെ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സീറ്റ് കപ്പാസിറ്റി ഇരട്ടിയാക്കാനും പുതിയ രാജ്യാന്തര നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനുമുള്ള സമാന്തര പദ്ധതി ഇതോടൊപ്പം ഉണ്ടാകുമെന്നും എന്‍ജിനീയര്‍ ഇബ്രാഹിം അല്‍ഉമര്‍ പറഞ്ഞു. ഫ്‌ളൈറ്റ് സമയത്തിന്റെ കൃത്യനിഷ്ഠയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ എല്ലാ മാസങ്ങളിലും ലോകത്തെ ഏറ്റവും മികച്ച പത്തു വിമാന കമ്പനികളില്‍ ഒന്നായി സൗദിയ തുടര്‍ന്നു. മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ ഓപ്പറേഷന്‍സ് സെന്റര്‍ വഴിയാണ് സൗദിയയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

English Summary:

Saudia Obtains 1st Place Worldwide in On-Time Performance for the Second Time in Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com