ADVERTISEMENT

ദുബായ് ∙ കുറഞ്ഞ  ചെലവിൽ ലൈസൻസും പാർട്ണർ വീസയും എന്ന ആകർഷകമായ പരസ്യവാചകത്തിലൂടെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചു തട്ടിപ്പുകൾ നടക്കുന്നതായി ദുബായിലെ മൾട്ടി ഹാൻഡ്സ് സ്റ്റാഫ് അസോസിയേഷൻ  അധികൃതർ പറഞ്ഞു. യുഎഇയിൽ എവിടെയും ജോലി ചെയ്യാൻ പറ്റുന്ന 'ഫ്രീ ലാൻസ് വീസ' അഥവാ പാര്‍ട്ണർ വീസ ഇത്തരത്തിൽ ഒാഫർ നൽകി വിൽക്കുന്നു. ഇത് പലപ്പോഴും തട്ടിപ്പ് നടത്തുക എന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്നതാണ്.  യഥാർഥത്തിൽ 'ഫ്രീ ലാൻസ് വീസ' എന്ന പേരിൽ ഒരു വീസയും യുഎഇ ഗവണ്മെന്റ് അനുവദിക്കുന്നില്ല. യുഎഇ ഇഷ്യു ചെയ്യുന്ന ഏതു വീസയുടെ ഫീസ് നിരക്കും സുതാര്യമാണെന്നിരിക്കെ അതിലും കുറഞ്ഞ നിരക്കിൽ നൽകുന്ന ഏതു ഓഫറുകളുടെയും പിന്നിൽ വഞ്ചന ഒളിഞ്ഞിരിപ്പുണ്ടെന്നു മനസ്സിക്കണമെന്നും പറഞ്ഞു. ഇത്തരത്തിൽ പാർട്ണർ വീസയെടുത്ത് പ്രതിസന്ധിയിലായ 19 പേരുടെ ദുരിതത്തെക്കുറിച്ച് അടുത്തിടെ മനോരമ ഒാൺലൈൻ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇവർ.

പലപ്പോഴും മാതാപിതാക്കളെയോ വീട്ടു ജോലിക്കാരെയോ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ വേതനം കുറവായതിനാൽ സ്വന്തം സ്പോണ്സർഷിപ്പിൽ അതിന് കഴിയാത്ത സാഹചര്യത്തിലാണ് ഫ്രീ ലാൻസ് എന്ന പേരിൽ ലഭിക്കുന്ന പാർട്ണർ വീസയെ ആശ്രയിക്കേണ്ടി വരുന്നത്. ഇത്തരം ആവശ്യക്കാർ വീസയ്ക്ക് വേണ്ടി കൊടുക്കുന്ന രേഖകൾ ഉപയോഗിച്ച് ട്രേഡ് ലൈസൻസ് ഇഷ്യു ചെയ്യുകയും അതിൽ പാർട്ണർ വീസ നൽകുകയും ചെയ്യുന്നു. അതേസമയം ഈ ലൈസൻസിൽ അവരറിയാതെ തന്നെ മറ്റു പാർട്ണർ വീസയും തുടർന്ന് എംപ്ലോയ്‌മെന്റ് വീസയും മറ്റു പലർക്കും നൽകിയിട്ടുണ്ടാവും.

ഒരു വർഷം കഴിഞ്ഞാൽ ലൈസൻസ് പുതുക്കണമെന്നോ നിങ്ങളുടെ പാർട്നെഴ്സ് ആരൊക്കെയാണെന്നോ ഇത്തരം സ്ഥാപന അധികൃതർ  ഈ ഉപയോക്താക്കളെ അറിയിക്കുകയുമില്ല. ഒരു വർഷം പിന്നിടുമ്പോൾ ലൈസൻസ് കാലാവധി കഴിയുകയും ആ ലൈസൻസിന്റെ കീഴിൽ വിറ്റഴിച്ച എംപ്ലോയ്‌മെന്റ് വീസക്കാരുടെ ഉത്തരവാദിത്തം കൂടി ഈ പാർട്ണേഴ്സിന്റെ പേരിലാവുകയും ചെയ്യും. ഇതിൽ എംപ്ലോയ്‌മെന്റ് വീസയെടുത്തവർ മറ്റൊരു ജോലി കിട്ടിയാൽ ക്യാൻസൽ ചെയ്യേണ്ട സമയത്തു ലൈസൻസ് ഉടമയെ കിട്ടാതിരിക്കുകയും ലേബർ കോടതിയിൽ പരാതി നൽകുകയും തുടർന്ന് അധികൃതർ ബന്ധപ്പെടുകയും ചെയ്യുമ്പോഴാണ് പലരും അവർ എംപ്ലോയർമാരാണ് എന്ന വിവരം പോലുമറിയുന്നത്. അപ്പോൾ മാത്രമാണ് രണ്ടു വർഷത്തെ വീസയെടുത്തവർ അവർ അകപ്പെട്ട കെണി മനസ്സിലാകുന്നത് . 

∙പാർട്ണർ വീസ ബംഗ്ലാദേശുകാർക്കും
എംപ്ലോയ്‌മെന്റ് വീസയ്ക്ക് നിയന്ത്രണങ്ങളുള്ള ബംഗ്ലാദേശ് പോലുള്ള രാജ്യക്കാർക്കും ഇത്തരം പാർട്ണർ വീസ വിൽക്കുകകയും അവർ ഈ രാജ്യത്ത് ജോലിയും കൂലിയുമില്ലാതെ നടക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷവുമുണ്ട്. ഇത് പിന്നീടട് ഗുരുതരമായ സാമൂഹിക പ്രശ്നമായി മാറുന്നു. 

∙വീസ വിൽപനക്കാരെ പ്രോത്സാഹിപ്പിക്കുന്നത് വ്ലോഗർമാർ അവസാനിപ്പിക്കുക
ഇത്തരം വീസ വിൽപനക്കാരെ പ്രോത്സാഹിപ്പിക്കും വിധം ചില വ്ലോഗർമാർ ഇന്ന് സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അറിഞ്ഞോ അറിയാതെയോ അവരും ഈ കച്ചവടം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് കാരണക്കാരാവുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി കാണുന്ന ഒരു വർഷ വീസയെക്കുറിച്ചും സമൂഹം ബോധവാന്മാരകണം. ഇത് ഒരു റിമോട്ട് വർക്ക് വീസയാണ് എന്നതാണ് പ്രധാന വസ്തുത. അഥവാ യുഎഇയ് ക്കു പുറത്തുള്ള കമ്പനികളിൽ 3500 ഡോളറിന് മുകളിൽ ശമ്പളമുള്ളവർക്ക്‌ യുഎഇയിൽ താമസിച്ചു റിമോട്ട് ജോബ് ചെയ്യാൻ അനുവദിക്കുന്ന വീസയാണ് ഒരു വർഷ വീസ. ഇതു മറയാക്കി ചില തട്ടിക്കൂട്ട് കമ്പനികളിൽ താല്കാലികമായി വലിയ ശമ്പള കരാർ ഉണ്ടാക്കി അതിന്റെ പേരിൽ ഇവിടെ വീസ സംഘടിപ്പിക്കുന്ന പ്രവണതയും കണ്ടുവരുന്നു. പൊതു സമൂഹം പരസ്യങ്ങൾക്ക് പിന്നാലെ പോകാതെ വിശ്വാസ യോഗ്യമായരുമായി ഇടപാടുകൾ നടത്തണമെന്നും വഞ്ചിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കി.

nri-extends-help-to-assam-girl

വാർത്താസമ്മേളനത്തിൽ ഡയറക്ടർമാരായ കെ.കെ.സി.ദാവുദ്, അബ്ദല്ല മഹമൂദ്, ടി.വി.സവാദ്, ഇ.സി.യാസർ എന്നിവരും സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളായ അൻഷാദ് കാഞ്ഞങ്ങാട്, എം,കെ. ഹാഷിർ, സി.എ. റഷീദ് തുടങ്ങിയവരും പങ്കെടുത്തു.

English Summary:

Low cost partner visas, targeting ordinary people; A new face of fraud is being increasingly revealed in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com