ADVERTISEMENT

അബുദാബി ∙ പ്രമോഷനൽ കോളുകൾ നിയന്ത്രിക്കുന്നതുൾപ്പെടെ കർശനവ്യവസ്ഥകളടങ്ങുന്ന പുതിയ ടെലിമാർക്കറ്റിങ് നിയമം ഇന്നു പ്രാബല്യത്തിലാകും. നിയമം ലംഘിച്ച് വിളിക്കുന്നവർക്ക് 10,000 മുതൽ 1.5 ലക്ഷം വരെ ദിർഹമാണ് പിഴ. കൂടാതെ സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായോ ഭാഗികമായോ റദ്ദാക്കും. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് യുഎഇയിൽ ഒരു വർഷം വരെ ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ വിലക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും. 

പൊതുജനങ്ങളുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഉൽപന്നങ്ങളോ സേവനങ്ങളോ ഫോൺ വഴി വിറ്റഴിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഫ്രീസോണിന് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്.

എസ്എംഎസ്, ഫോൺ തുടങ്ങിയ മാർഗങ്ങളിലൂടെ ടെലിമാർക്കറ്റിങ് നടത്തുന്ന കമ്പനികളെല്ലാം നിയമത്തിന്റെ പരിധിയിൽ വരും. ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി, യുഎഇ സെൻട്രൽ ബാങ്ക്, സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി, പ്രാദേശിക ലൈസൻസിങ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് നടപടികൾ.

നിബന്ധനകൾ
ടെലിമാർക്കറ്റിങ് നടത്തുന്നതിന് ലൈസൻസ് നിർബന്ധം. 
∙ ലൈസൻസിൽ രേഖപ്പെടുത്തിയ കമ്പനിയുടെ പേരിലുള്ള ഫോണിൽനിന്നു മാത്രമേ ടെലിമാർക്കറ്റിങ് നടത്താവൂ.
∙ വ്യക്തിഗത ഫോണിൽനിന്ന് ടെലിമാർക്കറ്റിങ്ങിനായി വിളിക്കാനോ സന്ദേശം അയയ്ക്കാനോ പാടില്ല.
∙ ഉൽപന്നങ്ങളോ സേവനങ്ങളോ വാഗ്ദാനം ചെയ്ത് സമ്മർദം ചെലുത്തരുത്.
∙ രാവിലെ 9നും വൈകിട്ട് 6നും ഇടയിലുള്ള സമയത്തു മാത്രമേ ടെലിമാർക്കറ്റിങ് പാടുള്ളൂ. നിരസിക്കുന്നവരെ വീണ്ടും വിളിക്കരുത്.
∙ ദിവസത്തിൽ ഒന്നിലധികമോ ആഴ്ചയിൽ രണ്ടിലേറെയോ തവണ വിളിക്കരുത്.
∙ ഡു നോട്ട് കോൾ പട്ടികയിലുള്ളവരെ വിളിക്കരുത്.

വലിയ പിഴ
∙ ലൈസൻസ് എടുക്കാതെ ടെലിമാർക്കറ്റിങ് നടത്തിയാൽ പിഴ 75,000 ദിർഹം. കുറ്റം ആവർത്തിച്ചാൽ ഒരു ലക്ഷവും മൂന്നാമതും നിയമം ലംഘിച്ചാൽ 1.5 ലക്ഷവും ദിർഹം പിഴ.
∙ ഡു നോട്ട് കോൾ വിഭാഗത്തിൽ പെട്ടവരെ വിളിച്ചാൽ 1.5 ലക്ഷം ദിർഹം പിഴ. 
∙ തെറ്റിദ്ധരിപ്പിച്ചാൽ 75,000 ദിർഹം.

English Summary:

Fines up to Dh150,000: UAE Implements Strict New Telemarketing Rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com