ADVERTISEMENT

ദുബായ് ∙ ഏത് പാതിരാത്രിക്കും ഒറ്റയ്ക്ക് ഇറങ്ങി നടക്കാം – യുഎഇയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലാവർക്കും ആദ്യം പറയാനുള്ള ഇതാണ്. മലയാള സിനിമാ മേഖലയിലെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം കേരളത്തിൽ ഇന്ന് വിവാദം കത്തിനിൽക്കുന്ന സാഹചര്യത്തിൽ, യുഎഇയിലെ സ്ത്രീ സുരക്ഷയെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും സ്ഥാനമാനങ്ങളെക്കുറിച്ചും മലയാളികൾ ചർച്ച ചെയ്യുന്നു.

തൊഴിലിടങ്ങളില്‍ യാതൊരുവിധ പീഡനവും യുഎഇ വച്ചുപൊറുപ്പിക്കില്ല. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്ന നിയമങ്ങളാണ് ഈ അറബ് രാജ്യത്തുള്ളത്. ഇവിടെ സ്ത്രീകൾക്ക്, അവർ സ്വദേശികളോ വിദേശികളോ എന്ന വ്യത്യാസമില്ലാതെ ഭരണഘടനാപരമായ അവകാശങ്ങൾ ഉണ്ട്. അവർക്ക് വിദ്യാഭ്യാസം, ജോലി, സാമൂഹിക, ആരോഗ്യ ആനുകൂല്യങ്ങൾ, സർക്കാർ ഓഫിസുകൾ എന്നിവയിൽ തുല്യ സ്വീകാര്യതയും ലഭിക്കുന്നു.

സ്ത്രീകളെ സംരക്ഷിക്കുന്നതിനും സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി യുഎഇ പ്രത്യേക നയങ്ങളും നിയമങ്ങളും പ്രസ്ഥാനങ്ങളും രൂപീകരിച്ചിട്ടുണ്ട്.  ഇതേക്കുറിച്ചാണ്  യുഎഇയിലെ പ്രമുഖ അഭിഭാഷക പ്രീത ശ്രീറാം മാധവ് സംസാരിക്കുന്നത്:

വിദേശ വനിതകളെ സംബന്ധിച്ചിടത്തോളം യുഎഇ ഒരു സുരക്ഷിത സ്ഥലമായി കണക്കാക്കപ്പെടുന്നു. രാജ്യത്ത് താരതമ്യേന കുറഞ്ഞ കുറ്റകൃത്യനിരക്കാണ് ഉള്ളത്. എങ്കിലും മറ്റേതൊരു രാജ്യത്തേയും പോലെ, യുഎഇ സന്ദർശിക്കുമ്പോൾ സ്ത്രീകൾ സ്വീകരിക്കേണ്ട ചില സുരക്ഷാ നടപടികളുണ്ട്. ധാർമികതയെയും പൊതു പെരുമാറ്റത്തെയും നിയന്ത്രിക്കുന്ന യുഎഇയുടെ കർശനമായ നിയമങ്ങളെക്കുറിച്ച് സന്ദർശകരും പ്രവാസികളും അറിഞ്ഞിരിക്കുകയും പിന്തുടരുകയും വേണം.

ഉദാഹരണത്തിന്, ആരാധനാലയങ്ങൾ പോലുള്ള മതപരമായ സ്ഥലങ്ങളിൽ മാന്യമായ വസ്ത്രം ധരിക്കണം, ലൈസൻസുള്ള സ്ഥലങ്ങളിൽ മാത്രമേ മദ്യം കഴിക്കാൻ പാടുള്ളൂ തുടങ്ങിയവ. ഈ കുറ്റകൃത്യങ്ങൾക്ക് പിഴയോ ജയിൽ ശിക്ഷയോ ലഭിക്കും. സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തിൽ യുഎഇ അടുത്തിടെ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ന്, സ്ത്രീകൾക്ക് വാഹനം പ്രവർത്തിപ്പിക്കാനും പൊതു-സ്വകാര്യ മേഖലകളിൽ അധികാര സ്ഥാനങ്ങളിൽ പ്രവർത്തിക്കാനും കഴിയും.

അബുദാബി പബ്ലിക് പ്രോസിക്യൂഷൻ.  ചിത്രത്തിന് കടപ്പാട്: വാം
അബുദാബി പബ്ലിക് പ്രോസിക്യൂഷൻ. ചിത്രത്തിന് കടപ്പാട്: വാം

വിദേശ വനിതകൾ യുഎഇയിൽ സുരക്ഷിതരാണെന്ന് പലപ്പോഴും കരുതപ്പെടുന്നുണ്ടെങ്കിലും ജാഗ്രത പാലിക്കുകയും പ്രാദേശിക നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. വിദേശ വനിതകൾ അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരാകുകയും അപകടകരമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തുകൊണ്ട് യുഎഇയിലേക്ക് സുരക്ഷിതവും സന്തോഷകരവുമായ യാത്ര നടത്താം.

എല്ലാ പൗരന്മാരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷയിൽ സർക്കാരും നിയമപാലകരും പ്രതിജ്ഞാബദ്ധരാണ് എന്നതിനാൽ വിദേശ വനിതകൾക്ക് പീഡനമോ ആക്രമണമോ ഉണ്ടായാൽ അത് റിപ്പോർട്ട് ചെയ്യുന്നതിൽ യാതൊരു തടസ്സവുമില്ല.

∙ ജോലി അന്വേഷിച്ചുവരുന്ന സ്ത്രീകൾ അപകടത്തിൽ ചെന്ന് ചാടാതിരിക്കാൻ
യുഎഇ നിയമാനുസരണം സ്ത്രീകൾക്ക് എല്ലാ തരത്തിലുള്ള നിയമ സുരക്ഷയും സ്വാതന്ത്ര്യവും ഉണ്ട്. സ്വാതന്ത്ര്യം എന്ന് അടിവരയിട്ട് പറയുന്നതിന്‍റെ കാരണം ഞാനെന്ന സ്ത്രീ അത് അത്രമാത്രം ഉൾക്കൊള്ളുന്നതുകൊണ്ട് തന്നെയാണ്. ഏതു സമയത്തും ടാക്സിയിൽ പോകാൻ പറ്റുമോ, യുഎഇയിൽ എങ്ങനെ ഒറ്റയ്ക്ക് താമസിക്കും, എങ്ങനെ ഒറ്റയ്ക്ക് ജോലി ചെയ്യും? ഇത്തരത്തിലുള്ള ഒരു ആശങ്കയും  ഇവിടെ താമസിക്കുന്ന വനിതകൾക്ക് ആവശ്യമില്ല.

എന്തെന്നാൽ നിയമം അത്ര കർശനമാണ്. എന്ത് കാര്യത്തിനും ഏത് സമയത്തും സഞ്ചാരസ്വാതന്ത്ര്യമുണ്ട്. ഒരു നോട്ടം കൊണ്ട് പോലും നിങ്ങളെ ആർക്കും ഉപദ്രവിക്കാൻ സാധിക്കുന്നതല്ല.എന്നിട്ടും, യുഎഇയിൽ പുതുതായി വരുന്നവരും കാലങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരും എന്തുകൊണ്ടാണ് ഓരോ പ്രശ്നത്തിൽ ചെന്നുചാടുന്നത് എന്ന് ചോദിച്ചാൽ, അതിനു ഒരൊറ്റ ഉത്തരമേയുള്ളൂ– യുഎഇ നിയമങ്ങളെപ്പറ്റിയും അവകാശത്തെപ്പറ്റിയുമുള്ള അജ്ഞത. അല്ലെങ്കിൽ ഈ കുറ്റകൃത്യത്തിൽ അവർക്കും പങ്കാളിത്തം ഉണ്ടെന്നതും ഇതിന് കാരണമാകാം.

പുതുതായി ജോലിക്ക് വരുന്നവർക്ക് മാനേജ്മെന്റിന്‍റെയോ സഹപ്രവർത്തകരുടെയോ ഭാഗത്തുനിന്ന് വിഷമകരമായ എന്തെങ്കിലും പെരുമാറ്റമോ, സ്പർശനമോ, പീഡനമോ അനുഭവപ്പെട്ടാൽ യാതൊരു മടിയും കൂടാതെ പൊലീസിൽ റിപ്പോർട്ട് ചെയ്യാം.

അതുപോലെ ലേബർ ഡിപാർട്ട്മെന്റിലും പരാതി കൊടുക്കാം. 999 ടോൾഫ്രീ നമ്പറിൽ പൊലീസുമായി ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും ഏത് സമയത്തും ഈ നമ്പർ ഉപയോഗിക്കാവുന്നതാണെന്ന് പൊലീസ് ആവർത്തിച്ച് അറിയിക്കുന്നു. തുടർന്ന് ഉടനെ പരാതിക്കാരുടെ അടുത്തേക്ക് പൊലീസ് എത്തുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്യുന്നു.

∙ കള്ളക്കേസിൽ കുടുക്കാൻ നോക്കിയാൽ പണി കിട്ടും
ജോലി സ്ഥലത്തെ പ്രശ്നങ്ങൾക്ക് യുഎഇയിലെ തൊഴിൽ നിയമത്തിന്‍റെ സംരക്ഷണമുണ്ട്. എന്നാൽ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ എതിരെ പരാതി കൊടുക്കുമ്പോൾ അത് സത്യസന്ധമായിരിക്കണം. യുഎഇയിൽ സ്ത്രീക്കും പുരുഷനും ഒരേ നിയമമാണ്. അതിനാൽ പരാതി സത്യസന്ധമല്ലെങ്കിൽ അതിന്‍റെ പ്രത്യാഘാതം  അനുഭവിക്കേണ്ടിവരും. അതുപോലെ തൊഴിൽ അന്തരീക്ഷം ശരിയല്ല എന്ന് തോന്നിയാൽ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യേണ്ടതാണ്.  പൊലീസിലും ലേബറിലും റിപ്പോർട്ട്  ചെയ്യാതെ അഡ്ജസ്റ്റ് ചെയ്താൽ നീതി ലഭിക്കുന്നതല്ല.

ഇവിടെ പലരും പരാതിപ്പെടാത്തതിന്‍റെ കാരണം ജോലി നഷ്ടപ്പെടുമോ എന്നും, വൻകിടക്കാരായ കമ്പനി മേധാവികള്‍ക്കെതിരെ എങ്ങനെ കേസ് ഫയൽ ചെയ്യും, അവരുടെ ഭാഗത്ത് നിന്ന് പകപോക്കലോ മറ്റോ ഉണ്ടാകില്ലേ തുടങ്ങിയ ആശങ്കകൾ കൊണ്ടാണ്. എന്നാൽ, അങ്ങനെയൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല. യുഎഇ ഗവൺമെന്റ് നിങ്ങളുടെ സുരക്ഷയ്ക്ക് എപ്പോഴും കൂടെയുണ്ട് എന്നോർക്കുക.

തൊഴിൽ സ്ഥലത്തുള്ള കുറ്റകൃത്യത്തിൽ സാധാരണ കണ്ടുവരുന്ന ഒന്നാണ് ഒരാളെക്കുറിച്ചുള്ള അപവാദം പ്രചരിപ്പിക്കൽ. ഒരാളുടെ ജോലിയിലെ മികവോ സ്മാർട്നെസോ കൊണ്ട് മറ്റുള്ളവരിൽ അസൂയ ജനിക്കുന്നതാണ് ഇതിന് പ്രധാന കാരണം. യുഎഇ നിയമപ്രകാരം തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന പീഡനം ഒരു വ്യക്തിക്ക് എതിരെയുള്ള കുറ്റകൃത്യം മാത്രമല്ല, രാജ്യത്തെ നിയമങ്ങളോടുള്ള വെല്ലുവിളി കൂടിയാണ്.

അഡ്വ. പ്രീത ശ്രീറാം മാധവ്
അഡ്വ. പ്രീത ശ്രീറാം മാധവ്

യുഎഇ ശിക്ഷാനിയമത്തിലെ ആർട്ടിക്കിൾ 359, 364 പ്രകാരം ശാരീരികമോ വാക്കാലോ ഉള്ള പീഡനങ്ങൾ ശിക്ഷാർഹമാണ്. ഇത് ലൈംഗികാതിക്രമമായി മാറിയാൽ 15 വർഷം ജയിൽ ശിക്ഷയും പിഴയും നാടുകടത്തലുമാണ് ശിക്ഷ. യുഎഇ പീനൽ കോഡിന്‍റെ ആർട്ടിക്കിൾ 359 പ്രകാരം പൊതു സ്ഥലങ്ങളിലോ മറ്റോ ഒരു സ്ത്രീയെ വാക്കാലോ പ്രവർത്തിയിലൂടെയോ അപമാനിച്ചാൽ ഒരു വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കും. കൂടാതെ 10,000 ദിര്‍ഹം പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണിത്.

പ്രതി ഒരേ കാര്യത്തിന് ഒന്നിൽ കൂടുതൽ തവണ ശിക്ഷിക്കപ്പെട്ടാൽ നാടുകടത്തപ്പെടും. യുഎഇയിൽ കുറ്റകൃത്യത്തിന്‍റെ  കണക്ക് അനുസരിച്ചാണ് ശിക്ഷയുടെ അളവും കൂടുന്നത്. എന്നാൽ വേറെ രാജ്യങ്ങളെ പോലെ യുഎഇയിൽ ഒരു സ്ത്രീക്കും ഇല്ലാത്ത തെറ്റിന് ഒരു പുരുഷനെയും ശിക്ഷിക്കാൻ സാധിക്കുന്നതല്ല. ദുബായ് പൊലീസും കോടതിയും എല്ലാ രീതിയിലും സംഭവം അന്വേഷിച്ച് കണ്ടെത്തിയതിന് ശേഷം മാത്രമേ റിപോർട് സമർപ്പിക്കുകയുള്ളൂ. അതുകൊണ്ട് ഇവിടെ  സ്ത്രീയോ പുരുഷനോ എന്ന വേർതിരിവില്ലാതെ തെറ്റിനെ തെറ്റായി കാണുന്നു. ഒരാൾ  നൽകുന്ന പരാതി തെറ്റാണെന്ന് തെളിഞ്ഞു കഴിഞ്ഞാൽ തിരിച്ച്  മാനനഷ്ടത്തിന് കേസ് നൽകാവുന്നതാണ്.

∙ സ്ത്രീകൾ അകപ്പെടുന്ന ചതിക്കുഴികൾ
ഇതുകൂടാതെ അധികവും സ്ത്രീകൾ അകപ്പെടുന്ന കെണികളിൽ ഏറ്റവും പ്രധാനം പ്രണയം നടിച്ചുള്ള ചതിയാണ്. റിലേഷൻഷിപ്പിലുള്ള സമയത്ത് സ്വകാര്യ ഫോട്ടോയും വിഡിയോയും എടുക്കുകയും പിന്നെ ആ ബന്ധം  തകർന്നു പോയാൽ  പുരുഷൻ ഇത് സമൂഹമാധ്യമത്തിലും മറ്റും പോസ്റ്റ് ചെയ്ത് അപമാനിക്കൽ പതിവാകുന്നു. ഇത് വളരെ വലിയൊരു കുറ്റകൃത്യമാണ്. ഇത്തരം സാഹചര്യത്തിൽ  പതറാതെ വീട്ടിലുള്ളവരുടെ സഹായത്തോടെ നിയമത്തെ സമീപിക്കണം. ഈ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് വേണ്ടത് അവരുടെ കുടുംബത്തിന്‍റെ പിന്തുണയാണ്.

∙ വിദേശത്തുള്ള പെൺകുട്ടികളുടെ രക്ഷിതാക്കളറിയാൻ
അടുത്ത വീട്ടിലെ കല്യാണമാണ്, അനുജത്തിക്ക് സ്വർണം വാങ്ങണം, ചേച്ചിയുടെ പ്രസവം, അനുജന് കോളജിൽ നിന്ന് ടൂർ പോകാൻ പൈസ അയക്കണം ഇത്തരത്തിലുള്ള കാര്യങ്ങൾ മാത്രം മിക്കപ്പോഴും സംസാരിക്കാറുള്ള കുടുംബക്കാർ പ്രവാസലോകത്തുള്ള മക്കളോട് അവരുടെ ക്ഷേമകാര്യങ്ങൾ നിർബന്ധമായും അന്വേഷിക്കണം.

എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും എന്ത് തെറ്റുപറ്റിപ്പോയാലും ഞങ്ങൾ കൂടെയുണ്ടെന്ന് പറഞ്ഞാൽ ഒരു സ്ത്രീയും യാതൊന്നും മറച്ചു പിടിക്കാതെ തുറന്നുപറയും. അതുവഴി കുറ്റം ചെയ്തവരെ നിയമത്തിന്‍റെ മുന്നിലെത്തിക്കാനും സാധിക്കും. ഈ ജോലി പോയാൽ ഞാൻ വീട്ടിലെ കാര്യങ്ങൾ എങ്ങനെ നോക്കും? നാട്ടിലേക്ക് തിരിച്ചു പോയാൽ എല്ലാവരോടും എന്തു മറുപടി പറയും?

ഇങ്ങനത്തെ എല്ലാ ആശങ്കകളും മാറ്റിവച്ച് സ്വന്തം കാര്യം ചിന്തിച്ചാൽ കുറ്റം ചെയ്യുന്നവരെ നിയമത്തിന്‍റെ മുന്നിൽ എത്തിക്കാനാകും. കുറ്റം ചെയ്യാൻ തോന്നുന്ന ആളുകൾക്ക് ഇത് നല്ലൊരു പാഠവുമായിരിക്കും. നമ്മുടെ സമൂഹത്തിൽ  സ്ത്രീകൾക്കെതിരെയുള്ള ആക്രമങ്ങൾ പെരുകുന്നതിന്‍റെ  പ്രധാന കാരണം 100 ൽ രണ്ട് കേസ് പോലും അവർ പരാതിപ്പെടാത്തതുകൊണ്ട് മാത്രമാണ്. ഇതുതന്നെയാണ് പുരുഷന്‍റെ ധൈര്യവും.

∙ വേതന കാര്യത്തിലെ തുല്യത
യുഎഇയിൽ സ്ത്രീക്കും പുരുഷനും നിയമപ്രകാരം ഒരേ അധികാരം ആണ് ഉള്ളത്. വേതന കാര്യത്തിലും അങ്ങനെ തന്നെ. ഒരേ പ്രഫഷന് സ്ത്രീക്കും പുരുഷനും ഒരേ ശമ്പളമാണ്  നൽകുന്നത്. എന്നാൽ എന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തിൽ പറയാനുള്ളത്, സ്ത്രീകൾക്ക്  എതിരെയുള്ള അക്രമങ്ങൾ പോലെ തന്നെ ഇന്നത്തെ കാലത്ത് പുരുഷനും ഒട്ടേറെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട് എന്നതാണ്.

അതിൽ ഏറ്റവും കൂടുതലായി പറയാനുള്ളത് കള്ളക്കേസുകളിൽ കുടുക്കുന്ന പ്രവണത. സുരക്ഷാ ക്യാമറ ഇല്ലാത്ത ഏരിയകളിൽ വച്ച് പീഡിപ്പിച്ചു എന്ന കുറ്റമാണ് ഇതിൽ പ്രധാനമായും ആരോപിക്കുന്നത്. ഇതുപോലെ ക്ലിനിക്കുകളിൽ ഡോക്ടർമാർക്കെതിരെയും പരാതിയുയരാറുണ്ട്. അതേസമയം, ഇരകൾ അഭിമാനക്ഷത്രം നേരിടുമെന്ന് ഭയന്ന് പരാതിപ്പെടാതിരിക്കാറുമുണ്ട്. ഇത്തരത്തിൽ ഒട്ടേറെ പേർ അനുഭവങ്ങളുമായി എന്‍റെ മുന്നിലെത്താറുണ്ട്.

അതേപോലെ സ്വന്തം ഇഷ്ടപ്രകാരം ലൈംഗികബന്ധത്തിലേ‍ർപ്പെട്ട് പീഡനം ചെയ്തു എന്നുപറഞ്ഞ് കേസ് കൊടുക്കുന്നവരുമുണ്ട്. പലരും ലിഫ്റ്റിൽ വച്ചും മറ്റും തന്നെ കയറിപ്പിടിച്ചു എന്ന് പറഞ്ഞ് ചില സ്ത്രീകൾ വ്യാജ പരാതി നൽകുന്ന സംഭവങ്ങൾ ഏറെയുണ്ട്. പൈസ ആവശ്യപ്പെട്ടുള്ള ബ്ലാക് മെയിലിങ്ങാണ് ഇതിന് പിന്നിലെ ലക്ഷ്യം. അതുപോലെ കാറിലോ മറ്റു വാഹനങ്ങളിലോ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പുരുഷന്മാർക്ക് വ്യത്യസ്തമായ ദുരനുഭവം ഉണ്ടാകാറുണ്ട്. അതിലൊന്ന്, ഇത്തരത്തിൽ യാത്ര ചെയ്യുമ്പോൾ ട്രാഫിക്കിലോ പാർക്കിങ്ങിലോ വച്ച് പെട്ടെന്ന് മുൻവശത്തെ വാതിൽ തുറന്ന് അകത്ത് കയറുന്ന ചില സ്ത്രീകൾ ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പരാതി നൽകുമെന്ന് ഭീഷണിമുഴക്കുന്നു.

ഭയന്നുപോകുന്ന പലരും ഗത്യന്തരമില്ലാതെ പണം കൊടുത്ത് ഒഴിവാക്കിയ സംഭവങ്ങളും ഞാൻ കേട്ടിട്ടുണ്ട്.  യാത്ര ചെയ്യുമ്പോൾ ഫ്രണ്ട് ഡോർ ലോക്ക് ചെയ്യാൻ ശ്രമിക്കുക എന്നതാണ് ഇത്തരം പ്രശ്നങ്ങളിൽ നിന്നൊഴിവാകാനുള്ള പോംവഴി. എന്തെന്നാൽ പണമുണ്ടാക്കാൻ പുരുഷന്മാരെ കെണിയിൽവീഴ്ത്തുന്ന ഇത്തരത്തിലുള്ള എളുപ്പവഴികളിലൂടെ സഞ്ചരിക്കുന്ന സ്ത്രീകളും ഏറെ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പോലും അവർ ഇതിൽ ഉപയോഗിക്കും. ഏത് ഫ്രണ്ട്ഷിപ്പിന്‍റെ പേരിലായാലും പെൺകുട്ടികളെ മക്കളെ പോലെ കരുതി ലാളിക്കാതിരിക്കുക. എങ്കിൽ ഇത്തരം വലിയ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാം.

അന്യരാജ്യക്കാരായ നമ്മൾ ഈ രാജ്യത്തേക്ക് വന്നിരിക്കുന്നത് ജോലി ചെയ്യാനും കുടുംബം പോറ്റാനും വേണ്ടിയാണ്. സ്ത്രീ ആയാലും പുരുഷനായാലും യുഎഇയിലെ നിയമങ്ങൾ അറിഞ്ഞു പെരുമാറിയാൽ ഒരുവിധം ഇത്തരം അപകടങ്ങളിൽ നിന്ന് മാറിനിൽക്കാൻ കഴിയും. യുഎഇയിൽ പുതുതായി ജോലിക്ക് വരുന്ന സ്ത്രീകൾ ഇവിടുത്തെ നിയമങ്ങൾ മനസിലാക്കി വേണം ഇങ്ങോട്ട് വരാൻ. ആദ്യം ഒരുകാര്യം മനസ്സിലാക്കുക; അപരിചിതരായ ആരെയും പെട്ടെന്ന് വിശ്വസിക്കാതിരുന്നാൽ ഒരു കെണിയിലും പെടാതെ സ്വയംരക്ഷ സാധ്യമാകും. എന്തെങ്കിലും ബുദ്ധിമുട്ട് ഒരു പുരുഷനിൽ നിന്ന് അനുഭവപ്പെട്ടാൽ, അത് നിങ്ങളുടെ സഹപ്രവർത്തകരോ, പഴയ പരിചയക്കാരോ ആണെങ്കിൽപ്പോലും അത് തുറന്നു പറയുക. യുഎഇ നിയമം നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ട്.

സ്ത്രീകളിൽ ഭൂരിഭാഗവും ചതിക്കപ്പെടുന്നത് അവരുടെ സാമ്പത്തികാവസ്ഥ മുതലെടുത്താണ്. ജോലി അന്വേഷിച്ചു വരുന്നവർക്ക് അതു ലഭിച്ചില്ലെങ്കിൽ വീസാ കാലാവധി കഴിഞ്ഞ് പുതുക്കാതെ തുടരുത്. നാട്ടിലേക്ക് തിരിച്ചുപോയി പുതിയ വീസയിൽ വരുന്നതാണ് നല്ലത്. എന്തെന്നാൽ താമസിക്കാൻ സ്ഥലമില്ലാതെയും ഭക്ഷണമില്ലാതെയും ജോലിയില്ലാതെയും മറ്റുള്ളവരെ ആശ്രയിച്ചാൽ പലരും അതു ശാരീരികമായി പോലും മുതലെടുത്തേയ്ക്കാം.  ആരുമായും സാമ്പത്തിക ഇടപാട് നടത്തുമ്പോഴും അത് രേഖാമൂലം പൂർത്തിയാക്കാൻ ശ്രമിക്കുക.

∙ ബ്ലാക് മെയിലിങ്ങിൽ ജാഗ്രത
സ്ത്രീ ആയാലും പുരുഷനായാലും ഒരാളുടെയും ബ്ലാക്ക് മെയിലിങ്ങിൽ വീഴാതെ സൂക്ഷിക്കുക. സ്ത്രീകൾ സ്വയം പര്യാപ്ത നേടാനും ശ്രമിക്കണം വിദ്യാഭ്യാസം ഒരു വലിയ ഘടകമാണ്. സ്ത്രീകൾക്ക് നല്ലൊരു ജോലി ഉണ്ടെങ്കിൽ സാമ്പത്തികമായി ആരെയും ആശ്രയിക്കേണ്ടി വരില്ല. മാത്രമല്ല, ചൂഷണത്തിനും ഇരയാവുകയില്ല. അങ്ങനെ ഒരു പരിധിവരെ സാധാരണ പെണ്ണുങ്ങൾക്ക് പീഡനങ്ങൾ നിന്ന് ഒഴിഞ്ഞു നിൽക്കാൻ സാധിക്കും. കുറ്റകൃത്യ മനോഭാവമുള്ളവരെ തിരിച്ചറിഞ്ഞ് അവരിൽ നിന്ന് മാറിനൽക്കാൻ ശ്രമിക്കേണ്ടത് ഏറ്റവും പ്രധാനമാണ്.

അതുപോലെ കുടുംബപ്രശ്നങ്ങളും കള്ളക്കേസിലും മറ്റും പര്യവസാനിക്കാറുണ്ട്. കുടുംബത്തിൽ തർക്കമുണ്ടായിക്കഴിഞ്ഞാൽ ഭാര്യയോ ഭര്‍ത്താവോ സ്വയം പരുക്കുകളുണ്ടാക്കി കള്ളക്കേസ് കൊടുത്ത സംഭവങ്ങൾ ഒട്ടേറെ എനിക്കറിയാം. കള്ളക്കേസ് കോടതിക്ക് ബോധ്യമായാൽ ജയിൽ ശിക്ഷയും വൻതുക പിഴയും നാടുകടത്തലും (ഡിപോർട്ടേഷൻ) ലഭിക്കുന്നതാണ്. ഫോൺ: +971 52 731 8377(അഡ്വ.പ്രീത ശ്രീറാം മാധവ്).

English Summary:

The UAE Has Made Significant Strides in Ensuring Women's Safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com