ADVERTISEMENT

അബുദാബി ∙ ജീവനക്കാർക്ക് സൗജന്യ താമസവും ആരോഗ്യപരിരക്ഷയും ഇൻഷുറൻസും നൽകേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇന്നു പ്രാബല്യത്തിൽ വരുന്ന ഭേദഗതി ചെയ്ത തൊഴിൽ നിയമത്തിൽ തൊഴിലാളിയുടെ സമ്പൂർണ ക്ഷേമം ഉറപ്പാക്കുന്നുണ്ട്.  ജീവനക്കാരുടെ വ്യക്തിഗത രേഖകൾ പിടിച്ചുവയ്ക്കാനും കരാർ അവസാനിച്ചാൽ രാജ്യം വിടാനും നിർബന്ധിക്കാൻ കമ്പനിക്ക് അവകാശമില്ല. തൊഴിലാളി ജോലി രാജിവച്ചാലും 2 വർഷം വരെ ഫയൽ സൂക്ഷിക്കണമെന്നും നിബന്ധനയുണ്ട്. 

തൊഴിലാളിയുടെ വേതനം, സ്ഥാനക്കയറ്റം, പിഴ എന്നിവ സംബന്ധിച്ച് വിശദമായി പുതിയ നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. ജോലി മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ കമ്പനി നൽകണം. ജോലിസ്ഥലത്ത് സുരക്ഷാ ഉപകരണങ്ങളും നൽകണം. ആരോഗ്യകരമായ താമസ, തൊഴിൽ അന്തരീക്ഷമുണ്ടാകണം. 

കരാർ കാലാവധി കഴിഞ്ഞു പോകുന്നവർക്ക് എക്സിപീരിയൻസ് സർട്ടിഫിക്കറ്റ് നൽകണം. തസ്തിക, ജോലി ചെയ്ത കാലയളവ്, ഒടുവിലത്തെ വേതനം, സേവനം അവസാനിപ്പിക്കുന്നതിന്റെ കാരണം എന്നിവയെല്ലാം അടങ്ങിയതാകണം തൊഴിൽ പരിചയ സാക്ഷ്യപത്രം. നാട്ടിലേക്കു തിരിച്ചുപോകുന്നവർക്ക് വിമാന ടിക്കറ്റും നൽകണമെന്ന് നിബന്ധനയുണ്ട്. 

ജോലിക്കു ചേരുന്നതിനു മുൻപുതന്നെ തൊഴിൽ കരാർ ഉണ്ടാക്കണമെന്നും ഇരുവരുടെയും ഉത്തരവാദിത്തങ്ങളും ബാധ്യതകളും അതിൽ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. തൊഴിൽ കരാറിന് മന്ത്രാലയത്തിന്റെ അംഗീകാരം നേടണം. തൊഴിൽ തർക്ക പരാതിയുള്ളവർ 800 84 നമ്പറിൽ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.

English Summary:

Labour Law amendments in the uae will take effect today 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com