ADVERTISEMENT

അബുദാബി ∙ പൊതുമാപ്പ് അപേക്ഷകരിൽ കൂടുതലും സന്ദർശക, ടൂറിസ്റ്റ് വീസക്കാരാരെന്ന് താമസ കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) അറിയിച്ചു. ജോലി തേടി സന്ദർശക വീസയിലെത്തിയവരാണ് പൊതുമാപ്പിന് എത്തുന്നവരിൽ ഏറെയും.

ശരിയായ റിക്രൂട്മെന്റ് നടപടി പൂർത്തിയാക്കാത്തവരും ജോലിമാറ്റത്തിനിടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്തവരും സാമ്പത്തിക, തൊഴിൽ പ്രശ്നങ്ങളിൽ കുടുങ്ങിയവരും ഈ കൂട്ടത്തിലുണ്ടെന്ന് ജിഡിആർഎഫ്എ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ സലാഹ് അൽ ഖംസി പറഞ്ഞു. ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽ എത്തുന്നവർക്ക് അവിടെ തന്നെയുള്ള വിവിധ കമ്പനികളിൽ ജോലി നേടാൻ അവസരമുണ്ട്. യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയാണ് ലഭിക്കുക. 

സ്പോൺസറിൽനിന്ന് ഒളിച്ചോടി നിയമവിരുദ്ധമായി മറ്റു പലയിടങ്ങളിലും ജോലി എടുക്കുന്നവരും പൊതുമാപ്പ് തേടി എത്തിയിട്ടുണ്ടെന്നു മേജർ ജനറൽ അൽ ഖംസി പറഞ്ഞു. ഏതുതരം വീസയിൽ കഴിഞ്ഞവർക്കും പൊതുമാപ്പ് തേടാം. ഏതു എമിറേറ്റിലാണോ വീസ നൽകിയത് ആ എമിറേറ്റിൽ തന്നെയാണ് പൊതുമാപ്പിന് അപേക്ഷിക്കേണ്ടത്. 

ഒളിച്ചോടിയവർ
കമ്പനിയിൽനിന്ന് ഒളിച്ചോടി ജോലി ചെയ്യുന്നവരുടെ വർക്ക് പെർമിറ്റ് യഥാർഥ കമ്പനി പുതുക്കാൻ തയാറാണെങ്കിൽ പൊതുമാപ്പിലൂടെ നടപടി പൂർത്തിയാക്കാം. അതല്ലെങ്കിൽ മറ്റൊരു കമ്പനിയിലേക്കു വീസ മാറ്റുകയോ രാജ്യം വിടുകയോ ചെയ്യണം. പൊതുമാപ്പിലൂടെ രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ തിരിച്ചെത്താൻ വിലക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

വീസ സ്റ്റാംപ് ചെയ്യാത്തവർ
രാജ്യത്ത് താമസിക്കുന്ന ദമ്പതികളുടെ മക്കൾക്ക് വിവിധ കാരണങ്ങളാൽ വീസ സ്റ്റാംപ് ചെയ്യാൻ സാധിച്ചില്ലെങ്കിലും പൊതുമാപ്പ് പ്രയോജനപ്പെടുത്തി രേഖകൾ ശരിയാക്കാം. ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിനു പുറമേ 86 ആമർ സെന്ററുകളിലും അപേക്ഷ നൽകാം. കൂടാതെ, അബുദാബി ഉൾപ്പെടെ വിവിധ എമിറേറ്റിലെ ഐസിപി കേന്ദ്രങ്ങൾ മുഖേനയും അംഗീകൃത ടൈപ്പിങ് സെന്ററുകൾ വഴിയും അപേക്ഷിക്കാം. അതിനായി, പാസ്പോർട്ടോ എമർജൻസി എക്സിറ്റോ (ഔട്പാസ്) കൈവശം വേണം. 

തൊഴിൽ അന്വേഷകർക്ക് 2022 മുതൽ പുതിയ വീസ നൽകുന്നുണ്ട്. 60 ദിവസം കാലാവധിയുള്ള ഈ വീസയിലാണ് ജോലി അന്വേഷിക്കുന്നവർ എത്തേണ്ടത്. ഈ വീസയിലാണെങ്കിൽ ഒന്നിലേറെ തവണ യുഎഇയിൽ വന്നുപോകാം.

English Summary:

GDRFA said most of the amnesty applicants were on visitor and tourist visas - UAE Amnesty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com