ADVERTISEMENT

അബുദാബി ∙ യുഎഇയിൽ പൊതുമാപ്പ് ആരംഭിച്ച് ഒരാഴ്ച പിന്നിട്ടതോടെ അപേക്ഷകരുടെ എണ്ണത്തിൽ വൻ വർധന. ദിവസേന നൂറുകണക്കിന് അപേക്ഷകരാണ് പൊതുമാപ്പ് കേന്ദ്രത്തിൽ എത്തുന്നത്. 

ദുബായ് അവീറിലെ ആംനെസ്റ്റി സെന്ററിലാണ് കൂടുതൽ പേർ എത്തിയത്. ഇവിടെ രാവിലെ 8 മുതൽ രാത്രി 8 വരെ അപേക്ഷ നൽകാം. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ,  അബുദാബി എമിറേറ്റുകളിലും ദിവസേന അപേക്ഷകരുടെ എണ്ണം കൂടുന്നതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), ദുബായ് താമസ കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) അധികൃതർ അറിയിച്ചു. 

ഐസിപി, ജിഡിആർഎഫ്എ കേന്ദ്രങ്ങൾക്കു പുറമെ ദുബായിലെ 86 ആമർ സെന്ററുകളിലും‌ അംഗീകൃത ടൈപ്പിങ് സെന്ററുകളിലും നൂറുകണക്കിന് പേർ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ എത്തുന്നുണ്ട്. വിവിധ കാരണങ്ങളാൽ വീസ കാലാവധി കഴിഞ്ഞവരും സ്പോൺസറിൽനിന്ന് ഒളിച്ചോടിയവരും അനധികൃത താമസത്തിന് നേരത്തെ പിടിക്കപ്പെട്ടവരുമാണ് അപേക്ഷയുമായി എത്തുന്നത്. 

യുഎഇയിൽ ജനിച്ച മക്കൾക്ക് വിവിധ കാരണങ്ങളാൽ വീസ സ്റ്റാംപ് ചെയ്യാൻ സാധിക്കാത്തവരും പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ രേഖകൾ ശരിയാക്കി താമസം നിയമവിധേമാക്കുന്നു. പൊതുമാപ്പ് നടപടി പൂർത്തിയാക്കിയവർക്ക് യോഗ്യത അനുസരിച്ച് പുതിയ കമ്പനിയിലേക്കു ജോലി മാറാൻ ദുബായ് ആംനെസ്റ്റി സെന്റർ അവസരമൊരുക്കിയതും ഒട്ടേറെ പേർ പ്രയോജനപ്പെടുത്തി.  

കാലാവധിയുള്ള യാത്രാ രേഖകളുള്ളവരും മറ്റു കുറ്റകൃത്യങ്ങളിൽ പെടാത്തവരും നേരത്തെ ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തിയവരുമായ അപേക്ഷകർക്ക് താമസമില്ലാതെ എക്സിറ്റ് പാസ് ലഭിച്ചു. 

ഇവരിൽ പലരും ഇതിനകം രാജ്യംവിട്ടു. വിരലടയാളം രേഖപ്പടുത്താത്തവർക്ക് അതിനു ശേഷമേ എക്സിറ്റ് പാസ് ലഭിക്കൂ. ഇതിനു 48 മണിക്കൂർ വരെ എടുക്കും. അതിനാൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന അപേക്ഷകർ നേരത്തെ ടിക്കറ്റ് എടുക്കരുതെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം 14 ദിവസത്തിനകം രാജ്യം വിട്ടാൽ മതിയെന്നും അധികൃതർ വ്യക്തമാക്കി.

English Summary:

UAE Amnesty Sees Surge in Applicants - UAE Amnesty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com