ADVERTISEMENT

അബുദാബി ∙ നാട്ടിലെ ഓണത്തിന്റെ മധുരസ്മരണകളിൽ വാരാന്ത്യത്തിലെത്തുന്ന തിരുവോണത്തെ വരവേൽക്കാൻ പ്രവാസലോകത്തും ഒരുക്കങ്ങൾ ഉഷാറായി. നാളത്തെ ജോലി കഴിയുന്നതോടെ പ്രവാസി മലയാളികളും ഉത്രാടപ്പാച്ചിലിന്റെ തിരിക്കിലാകും. 

എളുപ്പം കേടാകാത്ത ഇഞ്ചിക്കറി, അച്ചാർ, കൊണ്ടാട്ടം, നാരങ്ങാകറി, പച്ചടി, കായ വറുത്തത്, ശർക്കരവരട്ടി തുടങ്ങിയവ ഉണ്ടാക്കിക്കഴിഞ്ഞു. ശനിയാഴ്ച വൈകിട്ട് സുഹൃത്തുക്കളുടെ വീടുകളിൽ ഒത്തുചേർന്ന് പച്ചക്കറി അരിയലും തേങ്ങ ചിരകലും മറ്റുമായി പുലരുവോളം നീളുന്ന ആഘോഷരാവ്. വ്യത്യസ്ത വിഭവങ്ങൾ വിവിധ വീടുകളിൽനിന്ന് തയാറാക്കി കൊണ്ടുവന്ന് എല്ലാവരും ഒരിടത്ത് ഒത്തുകൂടി സദ്യ കഴിക്കാനും ചട്ടം കെട്ടിയിട്ടുണ്ട്. വിവിധ രാജ്യക്കാർ ഒരുമിച്ചു താമസിക്കുന്ന ബാച്ച്‌ലേഴ്സ് മുറികളിൽ എല്ലാവരും ചേർന്നാണ് സദ്യ ഉണ്ടാക്കുക. ഇതിനായി പാചകവിദഗ്ധരായ സുഹൃത്തുക്കളെ പ്രത്യേകം ക്ഷണിക്കും.

ഓണച്ചന്തയും ഓണോത്സവവും എല്ലാമായി ചെറുകിട കടകൾ മുതൽ സൂപ്പർ–ഹൈപ്പർ മാർക്കറ്റുകൾ വരെ ദിവസങ്ങൾക്കു  ആഘോഷവരവ് അറിയിച്ചു. മലയാളികളേറെയുള്ള ഇടങ്ങളിലെ പഴം–പച്ചക്കറി മാർക്കറ്റുകളിൽ തിരക്കേറുകയാണ്. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ഓണാഘോഷം തുടങ്ങിയിട്ട് രണ്ടാഴ്ചയായതിനാൽ അബുദാബി മിനാ മാർക്കറ്റ്, ദുബായ് അവീർ മാർക്കറ്റ്, വാട്ടർ ഫ്രണ്ട് മാർക്കറ്റ്, ഷാർജ മാർക്കറ്റുകളിൽ നേരത്തേ തന്നെ കച്ചവടം ഉഷാറായിരുന്നു.

മത്തൻ, കുമ്പളം, മുരിങ്ങ, പപ്പായ, പടവലം, ചേന, കാരറ്റ്, ബീറ്റ്റൂട്ട്, ബീൻസ്, വെണ്ട, വഴുതന, ഉരുളക്കിഴങ്ങ്, കോളിഫ്ലവർ, കാബേജ്, ചുരയ്ക്ക, പച്ചമാങ്ങ, പൈനാപ്പിൾ, നേന്ത്രപ്പഴം, മാമ്പഴം എന്നിങ്ങനെ സദ്യയ്ക്ക് ആവശ്യമായ ഉൽപന്നങ്ങളെല്ലാം പ്രത്യേകം അലങ്കരിച്ചിട്ടുണ്ട്. കേരളത്തിൽനിന്നാണ് പഴം–പച്ചക്കറി എത്തിക്കുന്നത്. 

ആദായ വിൽപനയുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെക്കാൾ വില അൽപം കൂടുതലാണ്. കഴിഞ്ഞ വർഷം 1.25 ദിർഹമുണ്ടായിരുന്ന മത്തങ്ങ ഇപ്പോൾ 1.75നാണ് വിൽക്കുന്നത്. 1.90ന് വിറ്റിരുന്ന കുമ്പളത്തിനും ചേനയ്ക്കും ഇപ്പോൾ 2.65 ദിർഹം. 2.25ന് ലഭിച്ചിരുന്ന വെള്ളരിക്കയ്ക്ക് 3.50 ദിർഹം നൽകണം. 1.60ന് വിറ്റിരുന്ന കാബേജിന് വില കുറഞ്ഞ് 1.25 ദിർഹം ആയി. പാലക്കാടൻ മട്ട 5 കിലോയ്ക്ക് 15.50 ദിർഹം. യഥാർഥ വില 20 ദിർഹം വരും. വിമാനക്കമ്പനികൾ മൂന്നിരട്ടി വരെ ചരക്കുകൂലി കൂട്ടിയതാണ് വില വ്യത്യാസത്തിനു കാരണമെന്ന് കച്ചവടക്കാർ പറയുന്നു.

കസവ് മുണ്ട്, സെറ്റ് സാരി, ചുരിദാർ, പട്ടുപാവാട തുടങ്ങി കേരളീയ വസ്ത്രങ്ങളുടെ വിൽപനയും വർധിച്ചു. ഓണക്കോടി വാങ്ങുന്നവർക്ക് ആകർഷക നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്. മറുനാട്ടിലാണെങ്കിലും പ്രവാസികളുടെ ആഘോഷങ്ങളിൽ നിറയുന്നത് പൈതൃകത്തനിമയാണ്. നാട്ടിൽനിന്ന് അകന്നുകഴിയുന്നതിന്റെ വേദന ചിലരെങ്കിലും മറക്കുന്നത് കൂട്ടുകാരും ബന്ധുക്കളുമായി ഒത്തുചേർന്നുള്ള ആഘോഷങ്ങളിലാണ്. വിവിധ രാജ്യക്കാരും അതിഥികളായുണ്ടാകും.

pravasi-malayalis-in-uae-gearing-up-to-celebrate-onam
ഓണക്കോടി വാങ്ങാൻ അബുദാബി ലുലു ഹൈപ്പർമാർക്കറ്റിൽ എത്തിയ മലയാളി.

ലുലുവിൽ സദ്യ മുതൽ ഐസ്ക്രീം പായസം വരെ 
ഓണം ഗംഭീരമാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി ലുലു ഗ്രൂപ്പ്. പഴയിടം മോഹനൻ നമ്പൂതിരിയുടെ സദ്യ മുതൽ ഐസ്ക്രീം പായസം വരെ ഒരുക്കിയുള്ള ആഘോഷത്തിന് താരനിരയും എത്തും. നാടിന്റെ പൈതൃകം നിറയുന്ന അലങ്കാരങ്ങളും രുചിവൈവിധ്യങ്ങളുമാണ് ലുലു ശാഖകളുടെ ആകർഷണം. പരിപ്പ് പ്രഥമനും പാലടയും അടങ്ങിയ പഴയിടം സദ്യ പൂരാടം, ഉത്രാടം, തിരുവോണം ദിനങ്ങളിൽ ലുലുവിൽ നിന്ന് ലഭിക്കും. നാളെ വരെ സദ്യയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. വീട്ടിൽ സദ്യ ഉണ്ടാക്കുന്നവർക്കായി പ്രത്യേക ഓണക്കിറ്റും ഒരുക്കി.

ഐസ്ക്രീം സ്പെഷൽ പായസം, ഐസ്ക്രീം നെയ് പായസം, ഐസ്ക്രീം അവിൽ പായസം, ഷുഗർ ഫ്രീ തുടങ്ങി 27 ഇനം  ഉൾപ്പെടുത്തി പായസമേളയും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ കൃഷിത്തോട്ടങ്ങളിൽനിന്ന് നേരിട്ടു സംഭരിച്ച പച്ചക്കറികളും പഴങ്ങളും പൂക്കളുമാണ് എത്തിച്ചിരിക്കുന്നത്. കൂടാതെ മെഗാ ഓണ മാമാങ്കവും സംഘടിപ്പിക്കും. ഷാർജ എക്സപോ സെന്ററിൽ തിരുവോണ ദിവസം നടക്കുന്ന ഓണമാമാങ്കത്തിൽ നടൻ ടോവിനോ തോമസ് അടക്കം അണിനിരക്കും

English Summary:

Pravasi Malayalis in UAE gearing up to celebrate Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com