ADVERTISEMENT

അജ്മാൻ ∙ വീട്ടുജോലിക്കായി എറണാകുളം കോതമംഗലത്ത് നിന്ന് യുഎഇയിലെത്തിയ സ്ത്രീ കഴിഞ്ഞ ഒരാഴ്ചയിലേറെയായി വീസ ഏജന്റായ ശ്രീലങ്കക്കാരന്റെ തടങ്കലിൽ. ഇവരുടെ മോചനത്തിനായി നാട്ടിലുള്ള ഭർത്താവും ഇടവകയിലെ വികാരിയും യുഎഇ അധികൃതരുടെയും ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന്റെയും മലയാളി സാമൂഹിക പ്രവർത്തകരുടെയും സഹായം തേടുന്നു. 

നാല് മാസം മുൻപാണ് 50 വയസ്സുകാരിയായ സ്ത്രീ വീട്ടുജോലിക്കായി യുഎഇയിലെത്തിയത്. അജ്മാനിൽ സെയിൽസ്മാനായ മലപ്പുറം സ്വദേശി ഷംസുദ്ദീനാണ് ഇവരെ ഇവിടേക്കു കൊണ്ടുവരാൻ വഴിയൊരുക്കിയത്. അജ്മാൻ മത്സ്യ വിപണിയുടെ പരിസരത്തുള്ള സിറ്റി ലൈഫ് അൽ ഖോർ കെട്ടിടത്തിനടുത്ത് പ്രവർത്തിക്കുന്ന ശ്രീലങ്കക്കാരന്റെ വീസ ഏജന്‍സി ഒാഫിസ് ഷംസുദ്ദീൻ വഴി കോതമംഗലത്തുകാരിക്ക് സന്ദർശക വീസ അയച്ചുകൊടുക്കുകയായിരുന്നു. 

താനിതിന് മുൻപും ഇതുപോലെ രണ്ടുമൂന്ന് പേർക്ക് ജോലി ശരിയാക്കി നൽകിയിട്ടുണ്ടെന്ന് ഷംസുദ്ദീൻ മനോരമ ഒാൺലൈനോട് പറഞ്ഞു. അവരെല്ലാം ഇപ്പോഴും യാതൊരു പ്രശ്നവുമില്ലാതെ വീട്ടുജോലി ചെയ്തു കഴിയുന്നു. ആയിരം മുതൽ രണ്ടായിരം ദിര്‍ഹം വരെ കമ്മീഷൻ കിട്ടുന്നത് കൊണ്ടാണ് ഞാനീ പരിപാടിക്ക് മുതിരുന്നത്. എന്നാൽ, ഇൗ ശ്രീലങ്കക്കാരൻ ഇത്രയും വലിയ ചതിയനാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് ഇൗ യുവാവ് പറയുന്നു. കോതമംഗലത്തുകാരി വന്നയുടനെ എംപ്ലോയ്മെന്റ് വീസ നടപടികൾ ആരംഭിക്കുകയും തുടർന്ന് സ്വദേശി ഭവനത്തിൽ ജോലി ലഭിക്കുകയും ചെയ്തു. പക്ഷേ, മറ്റെന്തൊക്കോയെ ലക്ഷ്യം വച്ച് ശ്രീലങ്കക്കാരൻ സ്ത്രീയുടെ വീസ നടപടികൾ പൂർത്തിയാക്കാൻ മുതിർന്നില്ല. ഇതാണ് ഷംസുദ്ദീനിൽ സംശയമുളവാക്കുന്നത്. അതേസമയം, ഇവരെ നാട്ടിൽ നിന്ന് പറഞ്ഞുവിട്ട വീസാ ഏജൻസി സ്ത്രീയുടെ ഇപ്പോഴത്തെ അവസ്ഥയോട് കൈമലർത്തുന്നു. എല്ലാം പറഞ്ഞു മനസ്സിലാക്കിയാണ് അവരെ പറഞ്ഞുവിട്ടതെന്നും അവിടെയെത്തിയ ശേഷം സ്ത്രീ ജോലി ചെയ്യാത്തതാണ് പ്രശ്നമെന്നും ജീവനക്കാരി ആതിര പറഞ്ഞു. ഇവിടെ നിന്ന് പറഞ്ഞുവിടുന്നതോടെ ഏജൻസിയുടെ ജോലി കഴിഞ്ഞു എന്ന നിലപാടാണ് ഇവരെടുക്കുന്നത്.

∙മുളകുപൊടി കുപ്പിയിലാക്കിയപ്പോൾ തുമ്മി; പിന്നെ സംഭവിച്ചത്
ഒരു ദിവസം മുളകുപൊടി കൈകാര്യം ചെയ്യുമ്പോൾ തുമ്മിയതാണ് തന്നെ ജോലി ചെയ്യുന്ന വീട്ടുകാർക്ക് അനഭിമതയാക്കിയതെന്ന് കോതമംഗലത്തുകാരി പറഞ്ഞു. വൈകാതെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഏജൻസിക്കാരനായ ശ്രീലങ്കക്കാരൻ തുടർന്ന് അവരെ തന്റെ കീഴിൽ മുറിയിൽ അടച്ചിടുകയായിരുന്നു. വളരെ പരുക്കനായാണ് ഇയാൾ ഇവരോട് പെരുമാറുന്നത്. മുളകുപൊടി കൈകാര്യം ചെയ്യുമ്പോൾ തുമ്മിപ്പോയതാണെന്നും വേറെ യാതൊരു ആരോഗ്യ പ്രശ്നവുമില്ലെന്നും ആവർത്തിച്ച് പറഞ്ഞെങ്കിലും ബോധിച്ചില്ല.

ഇതോടെ ദേഷ്യത്തിലായ ശ്രീലങ്കക്കാരനും ഇവരുടെ ഭാര്യയും കൂടെ താമസിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഞാനീ സ്ത്രീയെ എന്റെ കെയറോഫിൽ താമസിപ്പിക്കുന്നു. ഇതിനെനിക്ക് ചെലവുകളുണ്ട്. അതാര് തരും?  കോതമംഗലത്തുകാരി ജോലി സ്ഥലത്ത് നിന്ന് മടങ്ങിയതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് ശ്രീലങ്കക്കാരൻ പറയുന്നു.

∙ഒന്നുകിൽ ജോലി, അല്ലെങ്കിൽ നാട്
കഴിഞ്ഞ രണ്ടാഴ്ചയോളമായി ശ്രീലങ്കക്കാരന്റെ അജ്മാനിലെ താമസ സ്ഥലത്താണ് കോതമംഗലത്തുകാരി താമസിക്കുന്നത്. ഒന്നുകില്‍ പഴയ വീട്ടിൽ ജോലി ചെയ്യാൻ അനുവദിക്കുക. അല്ലെങ്കിൽ വേറെ സ്ഥലത്ത് ജോലി തരിക–തന്റെ അഭ്യർഥന പരിഗണിക്കാത്ത ശ്രീലങ്കക്കാരൻ ഒരു ലക്ഷം രൂപ കിട്ടിയാലെ സ്വതന്ത്രയാക്കൂ എന്നാണ് പറയുന്നതെന്ന് ഇവര്‍ പറഞ്ഞു. ബന്ധപ്പെടുന്നവരോടെല്ലാം ദേഷ്യപ്പെടുന്ന ഇയാൾ ഇതേ കാര്യമാണ്  ആവർത്തിക്കുന്നതും.

∙കുട്ടമ്പുഴയിലെ  വികാരിക്ക് പറയാനുള്ളത്...
ദുരിതത്തിലായ സ്ത്രീയുടെ ഭര്‍ത്താവ്, കോതമംഗലം കുട്ടമ്പുഴയിലെ വികാരി  കെ.വൈ.നിഥിനെ പതിവായി കണ്ടുമുട്ടാറുണ്ട്. നേരത്തെ ഗൾഫിൽ ജോലി ചെയ്തിട്ടുള്ള സ്ത്രീ പിന്നീട് നാട്ടിലേക്കു മടങ്ങുകയും മാസങ്ങൾക്ക് ശേഷം യുഎഇയിലേക്ക് വീട്ടുജോലിക്കായി പുറപ്പെടുകയുമായിരുന്നു. യുഎഇയിലേക്ക് പുറപ്പെടുംമുൻപ് പ്രാർഥിക്കാൻ വീട്ടിലേയ്ക്ക് ക്ഷണിച്ചപ്പോഴാണ് താനിക്കാര്യം അറിയുന്നതെന്ന് വികാരി പറഞ്ഞു. പിന്നീട്, ഭാര്യ യുഎഇയിലെത്തിയെന്നും സ്വദേശി ഭവനത്തിൽ ജോലി ലഭിച്ചെന്നുമൊക്കെ  അറിയിച്ചിരുന്നു. 

കോതമംഗലത്ത് നിന്ന് 20 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന കുട്ടമ്പുഴയിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. ചെറുകിട ജോലികൾ ചെയ്താണ് മിക്കവരും ഉപജീവനം നടത്തുന്നത്. പ്രതിസന്ധിയിലായ സ്ത്രീയുടെ ഭർത്താവ് സ്ഥലത്തെ റബർ കമ്പനിയിലെ ജോലിക്കാരനായിരുന്നു. എന്നാൽ, ജോലി എപ്പോഴും ഉണ്ടാകണമെന്നില്ല. മൂന്ന് മക്കളാണ് ദമ്പതിമാർക്കുള്ളത്. മൂത്ത മകൾ വിവാഹിതയായി. താഴെയുള്ള രണ്ടാൺമക്കൾ വിദ്യാർഥികളാണ്. ഇവരുടെ ഭാവിക്കും കെട്ടുറപ്പുള്ള നല്ലൊരു വീട് നിർമിക്കണമെന്നുമുള്ള ലക്ഷ്യത്തോടെയായരുന്നു ഇവർ യുഎഇയിലേയ്ക്ക് വന്നത്. പക്ഷേ, സ്ത്രീ ശ്രീലങ്കക്കാരന്റെ തടങ്കിലിലായ സാഹചര്യം തന്നെ വല്ലാതെ വിഷമിപ്പിക്കുന്നുവെന്ന് വികാരി പറഞ്ഞു. യുഎഇയിലെ ഇന്ത്യൻ നയതന്ത്രാകാര്യാലയങ്ങളും സാമൂഹിക പ്രവർത്തകരും മറ്റും ചേർന്ന് പൊലീസിന്റെ സഹായത്തോടെ സ്ത്രീയെ രക്ഷപ്പെടുത്തുമെന്ന വിശ്വാസവും ഫാദർ പങ്കുവച്ചു.

∙വീട്ടുജോലി അത്ര എളുപ്പമല്ല
സ്വദേശി ഭവനങ്ങളിലെ ജോലി വിചാരിക്കുന്നത്ര എളുപ്പമല്ലെന്നും എല്ലാം മനസ്സിലാക്കി വേണം അതിനായി ഗൾഫിലെത്താനെന്നും യുഎഇയിലെ സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. അടുത്തകാലത്തായി ഇത്തരത്തിലുള്ള ഒട്ടേറെ സംഭവങ്ങൾ റിപോർട്ട് ചെയ്തിട്ടുണ്ട്. റാസൽഖൈമയിലെ സ്വദേശി ഭവനത്തിൽ ജോലി ചെയ്യവേ നാട്ടിലുള്ള ഭർത്താവ് രോഗബാധിതനായപ്പോൾ തിരിച്ചുപോകാനാവാത്ത മലയാളി സ്ത്രീയുടെ ദുരിത കഥ കഴിഞ്ഞ ദിവസമാണ് പുറം ലോകമറിഞ്ഞത്.

 പല കേസുകളിലും സ്വദേശികൾ ഇതിൽ കുറ്റക്കാരല്ല. വീട്ടുജോലിക്കാരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവരുന്ന ഏജൻസികളുടെ ഏതുവിധേനയും പണം സമ്പാദിക്കാനുള്ള ത്വരയാണ് എല്ലാത്തിനും കാരണം. പലരും ജോലി വിചാരിച്ചത്ര എളുപ്പമല്ല എന്ന് മനസ്സിലാക്കി കഴിയുന്നത്ര പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നു. ഒടുവിൽ തീരെ വയ്യാതാകുമ്പോൾ സ്ഥലം കാലിയാക്കുന്നു. ഇതുവഴി പ്രതിസന്ധിയിലാകുന്നത് വീസയ്ക്ക് പണം മുടക്കിയവരാണ്. മിക്കവരും രണ്ട് വർഷത്തെ കരാറിലാണ് ജോലിയിൽ പ്രവേശിക്കുന്നത്. വീട്ടുജോലിക്കാർ നിസഹകരണം പ്രഖ്യാപിക്കുന്നതോടെ തൊഴിലുടമകൾ, അവർ പണം നൽകിയ ഏജൻസികളെ ബന്ധപ്പെടുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതോടെ ഏജൻസികൾ പ്രതിസന്ധിയിലായി വീട്ട‌ുജോലിക്കാരിൽ നിന്ന് പണം ഇൗടാക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നതോടെ പ്രശ്നങ്ങൾ തുടങ്ങുന്നു.

അറബ് വീടുകളിലെ ജോലിയുടെ സ്വഭാവം മനസിലാക്കി വേണം നാട്ടിൽ നിന്ന് ഇറങ്ങിപ്പുറപ്പെടാൻ. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ യുഎഇയിൽ വീട്ടുജോലികൾ ചെയ്ത് സന്തോഷത്തോടെ ജീവിക്കുന്നുണ്ട്. എന്നാൽ,  പ്രതീക്ഷകൾക്ക് വിപരീതമായി പെരുമാറുന്നവരുമുണ്ട്. ഇതൊക്കെ മനസ്സിലാക്കിയാൽ ജീവിതത്തിലെ പ്രതിസന്ധി ഇല്ലാതാക്കാൻ സാധിക്കും.

∙ വീസ തട്ടിപ്പ് തുടർക്കഥ
ഗൾഫിൽ ജോലി–വീസ തട്ടിപ്പ് തുടർക്കഥയാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് നിലവിൽ തട്ടിപ്പ് ഏറ്റവും ശക്തമായി തുടരുന്നത്. കോവിഡ്–19 കാലത്ത് വ്യാജ റിക്രൂട്ടിങ് ഏജൻസിയുണ്ടാക്കി ഇത്തരത്തിൽ ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരടക്കം 150ലേറെ പേർക്ക് പണം നഷ്ടമായി. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ വലയിൽ വീഴ്ത്തുന്നതെന്ന് ദുബായ് പൊലീസ് സിഐഡി ഡയറക്ടർ ബ്രി.ജമാൽ സാലിം അൽ ജലാഫ് പറഞ്ഞു.

വ്യാജ പരസ്യം നൽകുന്നവരെ ദുബായ് സിഐഡി ജനറൽ വകുപ്പ് ഇക്കണോമിക് ക്രൈംസ് കൺട്രോൾ വിഭാഗം രൂപീകരിച്ച്  നിരീക്ഷിച്ചുവരികയായിരുന്നു. ഈ അന്വേഷണ സംഘം മനുഷ്യവിഭവ– സ്വദേശിവത്കരണ മന്ത്രാലയവുമായി സഹകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ദുബായ് കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഒരു വ്യാജ റിക്രൂട്ടിങ് ഏജൻസി പ്രവർത്തിക്കുന്നതായി ഇക്കണോമിക് ക്രൈംസ് കണ്‍ട്രോൾ വിഭാഗത്തിന് ഫോൺ കോൾ ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഏഷ്യക്കാരനായിരുന്നു ഇതിന്റെ നടത്തിപ്പുകാരൻ. വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് പണവും റസീപ്റ്റുകളും മറ്റും കണ്ടെടുത്തു.  

∙ജോലി തട്ടിപ്പ്; ജാഗ്രത പുലർത്തുക
1980കളിൽ തുടങ്ങിയ വീസ–ജോലി തട്ടിപ്പാണ് ഇന്ത്യ– യുഎഇ കേന്ദ്രീകരിച്ച് ഇപ്പോഴും നടന്നുവരുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ദുബായ് വഴി കാനഡയിലേക്കും ഒാസ്ട്രേലിയയിലേക്കും വീസയും ജോലിയും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന കേസുകൾ അടുത്ത കാലത്തായി വർധിച്ചു. ഇത്തരം തട്ടിപ്പുകളിൽ വീണ് പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുമുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക(http://www.norkaroots.net/jobportal.htm) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ എല്ലായ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഇൗടാക്കുകയില്ലെന്നും ഒാർമിപ്പിക്കുന്നു. 

ഒരാൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ വളർന്നുപന്തലിച്ച ഇക്കാലത്ത് വലിയ ബുദ്ധിമുട്ടില്ല വിദേശത്തെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാവൂ. ഉത്തരേന്ത്യയിലും മറ്റുമാണ് ഇത്തരം തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. ഇതിൽപ്പെട്ട് ഒട്ടേറെ പെൺകുട്ടികളുടെയും യുവതികളുടെയും ജീവിതം നശിക്കുകയും കുടുംബങ്ങൾ തകരുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ സർക്കാർ ഇൗ വിഷയത്തിൽ അടിയന്തര ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.

English Summary:

Malayali woman arrived in UAE for domestic work is being held captive by a visa agent.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com