ADVERTISEMENT

മദീന∙  പ്രവാചകപള്ളിയിലെത്തുന്ന മലയാളി വിശ്വാസികൾക്ക് സാധ്യമായ സഹായങ്ങൾ സമ്മാനിച്ച് നിസ്വാർഥ  സ്നേഹത്തോടെയും നിറഞ്ഞ പുഞ്ചിരിയോടെയും ഇടപഴകിയ അബ്ദുൽ സത്താറിന്റെയും (49) മകൾ ആലിയ (20)യുടേയും  അവിചാരിത മരണം മദീനയിലെ പ്രവാസി സമൂഹത്തിന് വേദനയായി. മകളുടെ വിവാഹം  നടത്തുന്നതിനായി നാട്ടിലേക്കുള്ള യാത്രയിൽ  വീട്ടിലേക്കെത്താൻ ഏതാനും കിലോമീറ്ററുകൾ ദൂരം മാത്രം ബാക്കിയിരിക്കെയായിരുന്നു വാഹനാപകടത്തിൽ ആലപ്പുഴ, വള്ളികുന്നം സ്വദേശി പള്ളിക്കുറ്റി,താളിരാടി വെങ്ങാലേത്ത് വിളയിൽ അബ്ദുൽ സത്താറും ആലിയയും മരിച്ചെന്ന വിവരം എത്തിയത്.

മദീനയിൽ സന്ദർശനത്തിനെത്തുന്ന മലയാളികൾക്ക് മറക്കാനാവാത്ത മുഖമാണ് വിടപറഞ്ഞതെന്ന്  മദീന ഐസിഎഫ് യൂണിറ്റ് പ്രസിഡന്‍റും സെൻട്രൽ എക്സിക്യൂട്ടീവ് കമ്മറ്റിയംഗവുമായ ഹാഫിള് അനസ് കൊല്ലം പറഞ്ഞു. ഇവിടെയെത്തുന്ന സാധാരണക്കാരായ മലയാളി വിശ്വാസികൾക്ക്  ഭക്ഷണവും താമസസൗകര്യവുമൊക്കെ സൗജന്യമായി ഒരുക്കി നൽകിയിരുന്നത്  സത്താറിന്റെ ജീവിതചര്യയുടെ ഭാഗമായിരുന്നു. ദൂരെ നിന്നുമെത്തുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള സാധാരണ വിശ്വാസികൾക്കായി  പ്രവാചക പള്ളിയുടെ അടുത്തു തന്നെയുള്ള സ്വന്തം മുറിയിലും മറ്റും  താമസസൗകര്യമൊരുക്കിയിരുന്നു. 

പലപ്പോഴും  സ്വന്തം കിടക്കപോലും ദൂരെ നിന്നുമെത്തുന്ന  വിശ്വാസികൾക്ക് വിട്ടുകൊടുത്ത്  നിലത്ത് കിടന്ന് ഉറങ്ങുവാൻ തയ്യാറായ നിഷ്കളങ്ക നിഷ്കാമ പുണ്യ പ്രവർത്തികളും  പുഞ്ചിരിയുമായാണ് ഓരോരുത്തരുടേയും അടുക്കലെത്തിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ചിരി സമ്മാനിച്ചിരുന്ന അദ്ദേഹത്തിനെ സ്നേഹപുരസ്സരം ‘പുഞ്ചിരി സത്താർ’ എന്നാണ് മദീനയിലെ അഭിസംബോധന ചെയ്തിരുന്നതെന്ന് സഹപ്രവർത്തകർ അനുസ്മരിക്കുന്നു.

വ്യാഴാഴ്ച പുലർച്ചെ 3.30-ഓടെ കൊച്ചി വിമാനത്താവളത്തിൽ  പുറത്തെത്തിയ  ഇദ്ദേഹത്തെ സ്വീകരിക്കാൻ വിവാഹത്തിന് മണവാട്ടിയാകാൻ ഒരുങ്ങുന്ന മകൾ ആലിയയുമടക്കം ആറംഗ കുടുംബാംഗങ്ങളും വിമാനത്താവളത്തിലെത്തിയിരുന്നു. വീട്ടിലേക്കുള്ള വഴിമധ്യേ ഇവരുടെ  ഇന്നോവ കാർ ദേശീയപാതയിൽ ഹരിപ്പാട് കരുവാറ്റ കെവി ജെട്ടി ജങ്ഷനിൽവെച്ച് രാവിലെ ഏഴോടെ റോഡരികിൽ നിർത്തിയിട്ട തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അബ്ദുൽ സത്താറും മകൾ ആലിയയും അപകടത്തിൽ സംഭവസ്ഥലത്തു തന്നെ  തൽക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങളും ഡ്രൈവറും അടക്കം മറ്റ് നാലു പേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ഇത്തവണത്തെ ഹജ്ജ് സമയത്ത് മദീനയിലെത്തിയ തീർഥാടകർക്കാവശ്യമായ  എല്ലാ സേവനങ്ങൾക്കും സജീവമായി പ്രവർത്തിച്ചിരുന്നു.കഴിഞ്ഞ 20 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ അബ്ദുൽ സത്താർ ദമാം അൽ ഖോബാറിനടുത്ത് തുഖ്ബയിലും അൽ അഹ്സയിലും റിയാദിലും ജോലി ചെയ്ത ശേഷം ഒഒരു വർഷം മുമ്പാണ് മദീനയിലെത്തിയത്.  തുഖ്ബയിലും അൽ അഹ്സയിലും മദീനയിലുമെല്ലാം ഐസിഎഫ് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് മുൻപന്തിയിലായിരുന്നു.

മദീനയിൽ ഈന്തപ്പഴം വില്പനകടയിലായിരുന്നു ജോലി.  അപകടത്തിൽ മരിച്ച മൂത്ത മകൾ ആലിയയുടെ വിവാഹം ഖത്തർ ജോലിചെയ്യുന്ന യുവാവുമായി നടത്താൻ നേരത്തെ ധാരണയിലെത്തിയിരുന്നു. മകളുടെ വിവാഹം നടത്താനുള്ള  ആഗ്രഹവുമായാണ് അബ്ദുൽ സത്താർ നാട്ടിലേക്ക്  എത്തുന്നത്.  കഴിഞ്ഞ വ്യഴാഴ്ച വൈകീട്ട് കാഞ്ഞിപ്പുഴ കിഴക്ക് മഹല്ല് ജമാഅത്തിന് കീഴിൽ പള്ളികുറ്റി പള്ളി മഖ്ബറയിൽ ഇരു മൃതദേഹങ്ങളും കബറടക്കി. ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. പിതാവ് പരേതനായ ഷംസുദ്ദീൻ, മാതാവ് റുഖിയത്ത്, ഭാര്യ ഹസീന, അപകടത്തിൽ മരിച്ച ആലിയ കൂടാതെ മറ്റു  മക്കൾ അർഷദ്, ആൽഫിയ.

English Summary:

"The untimely deaths of Abdul Sattar (49) and his daughter Alia (20), who selflessly and smilingly assisted Malayali believers at the Prophet's Mosque, were a great loss to the expatriate community in Madinah.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com