ADVERTISEMENT

മനാമ ∙ പ്രവാസി വിദ്യാർഥികളുടെ ബഹ്‌റൈനിലെ ഉന്നത വിദ്യാഭ്യാസം പ്രതിസന്ധിയിൽ. എൻജിനീയറിങ്, മെഡിക്കൽ, മറ്റ് പ്രഫഷനൽ കോഴ്‌സുകളിൽ ബഹ്‌റൈനിൽ തുടർ പഠനം ആഗ്രഹിക്കുന്നവർക്ക് ബഹ്‌റൈനിലെ സർവകലാശാലകളിലേക്കുള്ള പ്രവേശനം നാമമാത്രമാണ്. ഉയർന്ന ഫീസ് ഘടനയും ഇന്ത്യയിൽ  ബഹ്‌റൈനിലെ സർവകലാശാലകളുടെ ഗുണനിലവാരം ജോലികളിൽ അംഗീകരിക്കപ്പെടുമോ എന്നുമുള്ള ആശങ്കയുമാണ് പ്ലസ് ടു പഠനം കഴിയുന്നതോടെ വിദ്യാർഥികൾ നാട്ടിലേക്കോ അല്ലെങ്കിൽ മറ്റു വിദേശ രാജ്യങ്ങളിലേക്കോ ചേക്കേറാൻ കാരണമാകുന്നത്.

ബഹ്‌റൈനിൽ നിരവധി യൂണിവേഴ്‌സിറ്റികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയെല്ലാം സ്വദേശികൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളാണ്. അത് കൊണ്ട് തന്നെ ഇന്ത്യൻ വിദ്യാർഥികൾ ബഹ്‌റൈനിലെ സ്‌ഥാപനങ്ങളിൽ പഠിക്കാനും ആഗ്രഹിക്കുന്നില്ല.  ദീർഘകാലമായി ബഹ്‌റൈനിൽ തന്നെ തുടരുന്ന പ്രവാസി രക്ഷിതാക്കൾ അവരുടെ മക്കൾക്കും ഇതേ രാജ്യത്ത് തന്നെ ജോലി സാധ്യത ആരായുന്നവർ മാത്രമാണ് ബഹ്‌റൈനിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പ്രവേശനം നേടുന്നത്.

ഇന്ത്യയിൽ അടക്കമുള്ള സർവകലാശാലകളുടെ വിദൂര പഠന കോഴ്‌സുകൾ സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളാണ് ഇങ്ങനെ ചേരുന്നവർക്കുള്ള മറ്റൊരു പോംവഴി. എന്നാൽ എൻജിനീയറിങ്, പോലുള്ള മറ്റു സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ തുടർപഠനം ആഗ്രഹിക്കുന്നവർക്ക് സ്വകാര്യ സ്‌ഥാപനങ്ങളും ബഹ്‌റൈനിൽ ഇല്ല എന്ന് തന്നെ പറയാം.

അക്കൗണ്ടിങ്, ബിസിനസ്,ഇംഗ്ലിഷ് ബിരുദം തുടങ്ങിയ പഠിക്കുന്നതിന് വിദേശ സർവകലാശാലകളുടേത് അടക്കമുള്ള സൗകര്യങ്ങൾ നിലവിലുണ്ട്. എന്നാൽ ഇത്തരം സ്‌ഥാപനങ്ങളിലെ ഫീസ് സാധാരണക്കാർക്ക് താങ്ങാവുന്നതല്ല എന്നതാണ് പലരും തുടർപഠനം  ഇന്ത്യയിലേക്ക് തന്നെ മാറ്റുന്നത്. മക്കളുടെ പ്ലസ് ടു പഠനം കഴിയുന്നത്തോടെ പല രക്ഷിതാക്കളും ഇപ്പോൾ പ്രവാസം തന്നെ അവസാനിപ്പിക്കുന്ന രീതിയും കണ്ടുവരുന്നുണ്ട്. മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് പ്ലസ് വൺ പഠനകാലത്ത് തന്നെ ഓൺലൈൻ വഴി ആരംഭിക്കുന്ന വലിയൊരു വിഭാഗത്തെ ലക്ഷ്യമിട്ട് ഇന്ത്യയിലെ വിവിധ എൻട്രൻസ് കോച്ചിങ് സ്‌ഥാപനങ്ങളുടെ ശാഖകളും ബഹ്‌റൈനിൽ ആരംഭിച്ചിട്ടുണ്ട്.

എൻട്രൻസ് എഴുതാൻ താൽപര്യമില്ലാത്ത, എന്നാൽ ജോലി സാധ്യതയുള്ള മറ്റു കോഴ്‌സുകളിൽ പഠിക്കാൻ പ്രവാസികൾ പലരും ആശ്രയിക്കുന്നത് ബെംഗളൂരു പോലുള്ള നഗരങ്ങളെയാണ്. കേരളത്തിലെ ഹോസ്റ്റലുകളിലെ അസൗകര്യം, സുരക്ഷിതത്വം എന്നിവയെ മുൻ നിർത്തിയാണ് പ്രവാസികൾ മറ്റു സംസ്‌ഥാനങ്ങളിൽ കുട്ടികളെ  ചേർക്കാൻ താൽപര്യപ്പെടുന്നത്.രക്ഷിതാക്കൾ പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കി പ്രവാസലോകത്ത് ഒരുമിച്ച് പഠിച്ചവരെ ഒരേ കോളജിൽ തന്നെ പ്രവേശനം സാധ്യമാക്കുന്നവരുമുണ്ട്. അവധിക്കാലത്ത് മാതാപിതാക്കളുടെ അടുത്തേക്ക് വരുമ്പോഴും യാത്രകൾ ചെയ്യാനും ഇത്തരം സൗഹൃദ കൂട്ടായ്മകൾ മാതാ പിതാക്കൾക്ക് അനുഗ്രഹവുമാണ്. വിദ്യാർഥികൾ പ്ലസ് ടു വിൽ എത്തുന്നതോടെ നാട്ടിൽ ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള ഓട്ടത്തിലാണ് പ്രവാസി രക്ഷിതാക്കൾ.

English Summary:

Expatriate Students Find it Difficult to Pursue Higher Education in Bahrain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com