ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യയിലെ പ്രവാസികൾ അടക്കമുള്ളവർക്ക് ആശ്വാസമേകി ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് അനുവദിച്ചുള്ള കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി. സൗദി ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പിഴയിളവ് കാലയളവ് ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ് ആശ്വാസപ്രഖ്യാപനം വന്നത്. 2025 ഏപ്രില്‍ 18 വരെ പിഴയിളവ് കാലവധി ദീര്‍ഘിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 

2024 ഏപ്രില്‍ 18 നു മുൻപ് ചുമത്തിയ ട്രാഫിക് പിഴകളിലാണ് 50 ശതമാനം ഇളവ് അനുവദിക്കുന്നത്. മുഴുവന്‍ പിഴകളും ഒന്നിച്ചോ ഓരോ നിയമ ലംഘനങ്ങള്‍ക്കുമുള്ള പിഴകള്‍ പ്രത്യേകം പ്രത്യേകമായോ അടയ്ക്കാം എന്നതായിരുന്നു ആനുകൂല്യം. വാഹനാഭ്യാസ പ്രകടനം, മദ്യലഹരിയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 120 കിലോമീറ്ററും അതില്‍ കുറവുമായി നിശ്ചയിച്ച റോഡുകളില്‍ പരമാവധി വേഗത്തിലും 50 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 140 കിലോമീറ്ററും അതില്‍ കുറവുമായി നിശ്ചയിച്ച റോഡുകളില്‍ പരമാവധി വേഗത്തിലും 30 കിലോമീറ്റര്‍ കൂടുതല്‍ വേഗത്തില്‍ വാഹനമോടിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ ഇളവ് കാലയളവില്‍ നടത്തുന്നവര്‍ക്ക് പിഴയിളവ് ആനുകൂല്യം ലഭ്യമല്ല.

ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രാബല്യത്തില്‍വന്ന ശേഷം നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങളില്‍ ട്രാഫിക് നിയമത്തിലെ 75ാം വകുപ്പ് പ്രകാരം 25 ശതമാനം പിഴയിളവ് അനുവദിക്കുന്നുണ്ട്. ഗതാഗത നിയമ ലംഘനം റജിസ്റ്റര്‍ ചെയ്തതില്‍ അപ്പീല്‍ നല്‍കാനും പിഴ അടക്കാനുമുള്ള നിയമാനുസൃത സമയപരിധി അവസാനിച്ച ശേഷം ഇത്തരക്കാരുടെ അക്കൗണ്ടുകളില്‍ നിന്ന് പിഴ തുക നേരിട്ട് വസൂലാക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്.

പിഴയിളവ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ പ്രത്യേക അപേക്ഷ നല്‍കേണ്ട ആവശ്യമില്ലെന്നും നേരത്തെ സൗദി ഭരണകൂടം അറിയിച്ചിരുന്നു. സൗദി പെയ്‌മെന്റ് സംവിധാനമായ സദാദിലും ഈഫാ പ്ലാറ്റ്‌ഫോമിലും പിഴയിളവ് ഓട്ടോമാറ്റിക് ആയി പ്രത്യക്ഷപ്പെടും. ഇളവ് പ്രയോജനപ്പെടുത്തി പിഴകള്‍ തീര്‍പ്പാക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. കൊറോണ നിയന്ത്രണ ശ്രമങ്ങളുടെ ഭാഗമായി ബാധകമാക്കിയ കര്‍ഫ്യൂ ലംഘിച്ചവര്‍ക്ക് ചുമത്തിയ പിഴകള്‍ ഇളവ് പരിധിയില്‍ വരില്ല. ട്രാഫിക് പിഴകളില്‍ മാത്രമാണ് ഇളവ് ലഭിക്കുകയെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. 

English Summary:

Saudi: 6-month grace period for 50% traffic fine reduction will end on October 18

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com