ADVERTISEMENT

അബുദാബി ∙ ചികിത്സ കൊണ്ട് രോഗം ഭേദമാകാത്ത അവസ്ഥയിലാണ് പാലിയേറ്റിവ് കെയർ നൽകേണ്ടത് എന്ന തെറ്റായ ചിന്ത സമൂഹത്തിനുണ്ടെന്ന് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാലിയം ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എമിററ്റസ്സായ ഡോ. രാജഗോപാൽ പറഞ്ഞു. എന്നാൽ, രോഗ ദുരിതം എപ്പോൾ തുടങ്ങുന്നോ അപ്പോൾ തന്നെ പാലിയേറ്റിവ് കെയർ ഉൾപ്പെടുന്ന ആരോഗ്യ പരിരക്ഷ നൽകിത്തുടങ്ങണമെന്നും ഇതിനായി എല്ലാ ഡോക്ടർമാരും പാലിയേറ്റീവ് കെയറിന്റെ അടിസ്ഥാന തത്ത്വങ്ങൾ മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.സാന്ത്വന പരിചരണത്തിന്റെ അനിവാര്യത വ്യക്തമാക്കി അബുദാബിയിൽ ആരംഭിച്ച യുഎഇയിലെ ആദ്യ പാലിയേറ്റിവ് കെയർ കോൺഫറൻസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ പാലിയേറ്റിവ് കെയറിന്റെ പിതാവ് എന്ന അറിയപ്പെടുന്ന ഡോ.എം.ആർ.രാജഗോപാൽ അടക്കമുള്ള ആഗോള വിദഗ്ധ ർ പങ്കെടുക്കുന്ന സമ്മേളനം സാന്ത്വന പരിചരണം മധ്യപൂർവദേശത്തെ ആരോഗ്യ പരിചരണ മേഖലയിൽ വിപുലമാക്കുന്നതിനുള്ള ചർച്ചകളാണ് ലക്ഷ്യമിടുന്നത്. ബുർജീൽ ഹോൾഡിങ്‌സ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ നേരിട്ടും ഓൺലൈനിലൂടെയുമായി 3500 പ്രതിനിധികൾ പങ്കെടുക്കുന്നു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ അനസ്തേഷ്യോളജി പ്രഫസറും തലവനുമായി സേവനമനുഷ്ഠിക്കവേ 1993 - ലാണ് ഡോ.രാജഗോപാൽ സ്വാന്തന പരിചരണത്തിലേക്ക് ചുവടു വയ്ക്കുന്നത്. സമാനഗതിക്കാരായ ആളുകളുടെ സഹായത്തോടെ കോഴിക്കോട് ആരംഭിച്ച പ്രസ്ഥാനം പിന്നീട് ഇന്ത്യയൊട്ടാകെ വളർന്നു. 2003ൽ സ്ഥാപിച്ച പാലിയം ഇന്ത്യ എന്ന ചാരിറ്റബിൾ ട്രസ്റ്റ് എട്ട് ഇന്ത്യൻ സംസ്ഥാനങ്ങളിൽ പാലിയേറ്റിവ് സേവനങ്ങൾ ആദ്യമായി ആരംഭിച്ചു. അദ്ദേഹത്തിന്റെ സേവനങ്ങളെ കണക്കിലെടുത്തു 2018 -ഇൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. ബ്രിട്ടിഷ് ഫിലിം മേക്കർ മൈക്ക് ഹിൽ സംവിധാനം നിർവഹിച്ച ഹിപ്പോക്രാറ്റിക്, ലൈഫ് ബിഫോർ ഡെത്ത് എന്നീ ഡോക്യൂമെന്ററികൾ ഒന്നിലേറെ തവണ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഡോ.രാജഗോപാലിന്റെ ജീവിതം വരച്ച് കാട്ടുന്നുണ്ട്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

യുഎഇയുടെ സ്വാന്തന പരിചരണ മേഖലയിൽ കൊണ്ടുവരാൻ സാധിക്കുന്ന മാറ്റങ്ങളെ കുറിച്ചും അദ്ദേഹം നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. വേദന കുറയ്ക്കുക എന്നത് ഓരോ ആരോഗ്യസേവന ദാതാവിന്റെയും ഉത്തരവാദിത്തമാണ്. പാലിയേറ്റീവ് കെയർ എല്ലാ ആരോഗ്യ സംരക്ഷണ രീതികളിലും യോജിപ്പിക്കുന്നതിലൂടെ രോഗികളുടെ മൊത്തത്തിലുള്ള ക്ഷേമം വർധിപ്പിക്കുവാനും മാനസികവും സാമൂഹികവുമായ പിന്തുണ വാഗ്ദാനം ചെയ്യുവാനും സാധിക്കും. യുഎഇയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹോസ്പൈസ് പാലിയേറ്റീവ് കെയർ സെന്റർ സ്ഥാപിക്കാനുള്ള ബുർജീലിന്റെ ലക്ഷ്യം കോൺഫറൻസ് അധ്യക്ഷനും ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് മെഡിസിൻ കൺസൾട്ടന്റുമായ ഡോ.നീൽ അരുൺ നിജ്ഹവാൻ വിശദീകരിച്ചു. യുഎഇയിലുടനീളം സാന്ത്വന പരിചരണം ആരോഗ്യ സേവനങ്ങളുടെ അവിഭാജ്യ ഘടകമായി മാറുന്ന ഒരു ഭാവിയാണ് വിഭാവനം ചെയ്യുന്നതെന്നും വ്യക്തമാക്കി.

ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സ് ഡയറക്ടർ ബോർഡ് സ്ഥാപക അംഗവും ചെയർമാനുമായ സോസൻ ജാഫർ, ബുർജീൽ ഹോൾഡിങ്സ് സിഇഒ ജോൺ സുനിൽ, ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ പ്രഫ.. ഹുമൈദ് അൽ ഷംസി എന്നിവർ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

English Summary:

UAE's First Palliative Care Conference in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com