ADVERTISEMENT

വയലാർ രാമവർമ്മയുടെ "സർഗ്ഗസംഗീതം" എന്ന കവിതയിലെ "വാളല്ലെൻ സമരായുധം" എന്ന വാക്കുകൾ ഓർമ്മിപ്പിക്കുന്നതുപോലെ, വാക്കുകൾക്ക് വാളിനേക്കാൾ മൂർച്ചയുണ്ട്.  അറിവ് പകരാനും, ചിന്തയെ ഉത്തേജിപ്പിക്കാനും, മനസ്സിനെ വിശാലമാക്കാനും വാക്കുകൾക്ക് കഴിയും. ഈ വാക്കുകൾ ഇഴചേർത്തുതുന്നിയ പുസ്തകങ്ങൾ വായിക്കുന്നതിലൂടെയാണ് മനുഷ്യന്‍റെ മാനസിക വളർച്ചയ്ക്ക് ഏറ്റവും അനിവാര്യവും അത്യുത്തമവുമായ മാർഗം. ഒരു നല്ല പുസ്തകം മികച്ച സുഹൃത്തിന് തുല്യമാണ്. അത് നമ്മെ പുതിയ ലോകങ്ങളിലേക്ക് കൊണ്ടുപോകുകയും, വ്യത്യസ്ത കഥാപാത്രങ്ങളെ അനുഭവിക്കാൻ അനുവദിക്കുകയും, നമ്മുടെ ചിന്തകളെയും വീക്ഷണങ്ങളെയും വികസിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ലോകം എത്ര തന്നെ വളർച്ചയുടെ പടികളിലേറിയാലും പുസ്തക വായനയുടെ പ്രാധാന്യം കുറയുന്നില്ല

ഓരോ കാലഘട്ടത്തിലും പുസ്തക വായനയുടെ രീതികൾ സാഹചര്യങ്ങൾക്കനുസരിച്ച് മാറിമറിയുന്നുണ്ട്. പഴയ തലമുറയിലെ ആളുകൾക്ക് ലൈബ്രറികൾ വായനയുടെ പ്രധാന കേന്ദ്രങ്ങളായിരുന്നു. അവിടെ അവർക്ക് പല തരത്തിലുള്ള പുസ്തകങ്ങൾ വായിക്കാനും അറിവ് പങ്കിടാനും സാധിച്ചു. ഇപ്പോൾ കാലം മാറി. ലൈബ്രറികളുടെ പ്രാധാന്യം താരതമ്യേന കുറഞ്ഞു.

പതിനേഴാം നൂറ്റാണ്ടിൽ സാഹിത്യത്തിന് നഷ്ടമായ വില്യം ഷേക്സ്പിയറും മിഗ്വെൽ ഡി സെർവാന്‍റസും അന്തരിച്ച ദിനം, ഏപ്രിൽ 23, ലോക സാഹിത്യത്തിന്‍റെ പ്രതീകാത്മക ദിനമാണ്. ഏറ്റവും നല്ല സുഹൃത്തുക്കളും, വഴികാട്ടികളും, തത്ത്വചിന്തകരും പുസ്തകങ്ങളാണ് എന്ന തിരിച്ചറിവിൽ യുനെസ്കോ ഈ ദിനം ലോക പുസ്തക ദിനമായി ആഘോഷിക്കുന്നു. പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുകയും പുസ്തക പ്രസാധനവും പകർപ്പവകാശവും സംരക്ഷിക്കുക എന്നതാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം. വായനയിലൂടെ നമുക്ക് അറിവ് നേടാനും, ഭാഷാ വൈദഗ്ദ്ധ്യം വികസിപ്പിക്കാനും, വിമർശനാത്മക ചിന്താശേഷി വളർത്താനും, സർഗ്ഗാത്മകത വളർത്താനും, സഹാനുഭൂതി വളർത്താനും സാധിക്കും.

വിശ്വ സാഹിത്യകാരന്മാരായ വില്യം ഷേക്സ്പീയർ, ഗാർസിലാസോ ഡെ ലാ വെഗ, മിഗ്വെൽ ഡി സെർവാന്‍റസ് എന്നിവരുടെ ചരമദിനമാണ് പുസ്തക ദിനമായി ആചരിക്കുന്നത്. ഷേക്സ്പിയറിന്‍റെ ജന്മദിനവും ഏപ്രിൽ 23 തന്നെയാണ്. ആംഗല കവി റൂപർട്ട് ബ്രൂക്ക്, ജൊസെപ്പ് പ്ലാ മൗറി ഡ്രുവോൺ, കെ ലാക്സ്നെസ്, വ്ലാഡ്മിർ നബൊകോവ് തുടങ്ങിയ പ്രശസ്ത സാഹിത്യകാരന്മാരുടെ ഓർമ്മദിനവും ഈ ദിനത്തിൽ വരുന്നു. ലോക പുസ്തക-പകർപ്പവകാശ ദിനം ആചരിക്കുന്നതിലൂടെ വായനയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയും വായന ആസ്വദിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പുസ്തകങ്ങൾ വായിക്കുന്നത് നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കാനും നമ്മുടെ ഭാവി തലമുറയ്ക്ക് അറിവ് പകർന്നു നൽകാനും സഹായിക്കും

"വിപ്ലവം വായനയിലൂടെ" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ലോകമെമ്പാടുമുള്ള സാഹിത്യ പ്രേമികൾ ഈ ദിനം ആഘോഷിക്കുന്നു. ഡിജിറ്റൽ യുഗത്തിന്‍റെ വരവോടെ പുസ്തകങ്ങൾ അപ്രധാനമാകുന്നു, വായന മരിക്കുന്നു എന്ന വിലാപങ്ങൾ ഉയരുന്നുണ്ടെങ്കിലും, ഈ ദിനം നമ്മുടെ സാംസ്കാരിക പൈതൃകം തിരിച്ചുപിടിക്കാനുള്ള അവസരമാണ്. ഇന്ന് ലോകത്തുള്ള പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള അവസരം പുസ്തക ദിനം നമുക്ക് നൽകുന്നു. എഴുത്തുകാരും പ്രസാധകരും ഒന്നിക്കുന്ന ഈ ദിനത്തിൽ, നമുക്ക് അവരോടൊപ്പം ചേർന്ന് പുസ്തക വായനയുടെ വാതിലുകൾ തുറക്കാം.

പുസ്തകങ്ങൾ ആശയവിനിമയത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും അമൂല്യമായ ഉറവിടങ്ങളാണ്. അവ നമ്മെ പുതിയ ലോകങ്ങളിലേക്ക് കൊണ്ടുപോകുകയും വ്യത്യസ്ത സംസ്കാരങ്ങളെയും ജീവിതരീതികളെയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. ചരിത്രപരമായ അറിവ് നൽകുകയും സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുന്നതിൽ പുസ്തകങ്ങൾക്ക് നിർണായക പങ്ക് വഹിക്കാനാകും. സമീപകാലത്ത് വായന നിലയ്ക്കുന്നു എന്ന് പലരും വിലപിക്കുന്നുണ്ടെങ്കിലും, ആഗോളതലത്തിൽ പുസ്തകം വാങ്ങുന്നവരുടെ എണ്ണം വർധിച്ചുവരുന്നതാണ് എന്ന സന്തോഷകരമായ വാർത്തയും നമുക്കറിയാം. ഈ സാഹചര്യം നമ്മെ പ്രചോദിപ്പിക്കുകയും വായനയെ നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യണം.

പുസ്തകം വായിക്കുകയും മറ്റുള്ളവരെ വായനയ്ക്ക് പ്രചോദിപ്പിക്കുകയും ചെയ്യുക എന്നത് തന്‍റെ ജീവിത ദൗത്യമാക്കിയ പി.എൻ. പണിക്കരെ നമുക്ക് ഓർക്കാം. നന്മകളാൽ സമൃദ്ധമായ നമ്മുടെ നാട്ടിൻപുറങ്ങളിൽ സാംസ്കാരിക അന്തരീക്ഷം നിലനിർത്തുന്നതിൽ വായനശാലകളും ഗ്രന്ഥശാലകളും നിർമ്മിക്കുന്നതിലും ജീവസ്സു നൽകുന്നതിലും അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. പുരാതന കാലത്ത് ജീവിച്ചിരുന്ന മഹാന്മാർ നമുക്കിടയിൽ പുസ്തകരൂപത്തിൽ ജീവിക്കുന്നു എന്ന് മഹാകവി ഉള്ളൂർ പാടിയിട്ടുണ്ട്. പുസ്തകങ്ങളുടെ മഹത്വത്തെക്കുറിച്ച് ആന്‍റൺ ചെക്കോവിന്‍റെ "പന്തയം" എന്ന കഥ ചൂണ്ടിക്കാണിക്കുന്നു. ചരിത്രത്തിന്‍റെ ഈരടികൾ വിളിച്ചോതുന്ന പുസ്തകങ്ങൾ ആയുധം കൂടിയാണെന്നത് പുതിയ കാലത്തിന്‍റെ തിരിച്ചറിവാണ്.

ഏതൊരു ഭാഷയുടെയും നിലനിൽപ്പിനും വളർച്ചയ്ക്കും അതിൽ ഉല്പാദിപ്പിക്കപ്പെടുന്നതും വായിക്കപ്പെടുന്നതുമായ പുസ്തകങ്ങൾക്ക് അതിപ്രധാന പങ്ക് വഹിക്കുന്നു. ലോകത്താകെ 573 ഭാഷകൾ ഇതിനോടകം അപ്രത്യക്ഷമായിട്ടുണ്ട്. പുസ്തകങ്ങൾ വായിക്കുന്ന ശീലം കുറയുന്നത് ഭാഷയുടെ നിലനിൽപ്പിന് ഭീഷണിയാകുന്നു. ഇലക്ട്രോണിക് വസ്തുക്കളുടെ വ്യാപകമായ ഉപയോഗം പരമ്പരാഗത വായനയെ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇ-പുസ്തകങ്ങൾ, ഓഡിയോ ബുക്കുകൾ തുടങ്ങിയ സാങ്കേതികവിദ്യകൾ വായനയെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു. ഈ സാങ്കേതികവിദ്യകൾ വായനയെ കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുന്നു.

വായന നമ്മെ പൂർണ്ണരാക്കുന്ന ഒരു പ്രവർത്തനമാണ്. പുസ്തകങ്ങൾ വായിക്കുന്നതിലൂടെ നമുക്ക് ലോകത്തെക്കുറിച്ചും നമ്മെത്തന്നെക്കുറിച്ചും പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിക്കും. ചുറ്റുപാടുകളെയും പ്രകൃതിയെയും മനുഷ്യരുടെ അനുഭവങ്ങളെയും നേരിട്ട് കണ്ടും കേട്ടും അറിവിന്റെ അനുഭൂതികൾ നേടാം. അറിവ് പകരുന്നതോടൊപ്പം നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന നമ്മെ സഹായിക്കുന്നു. ഭാഷയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അതിന്റെ സൗന്ദര്യം ആസ്വദിക്കാനും വായന നമ്മെ പ്രാപ്തരാക്കുന്നു. പുതിയ തലമുറയെ വായനയിൽ താൽപ്പര്യം കാണിക്കാനും അവരെ ഭാഷയുടെ ലോകത്തേക്ക് കൊണ്ടുപോകാനും നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

അക്ഷരങ്ങളുടെ ലോകത്തിലേക്ക് നാം കടന്നുചെല്ലുമ്പോൾ വിജ്ഞാനത്തിന്റെയും വൈവിധ്യത്തിന്റെയും വാതിലുകൾ നമ്മൾക്ക് തുറന്നുകിടക്കുന്നു. ഭാഷയുടെ നിലനിൽപ്പിനെക്കുറിച്ച് ചിന്തിക്കാനും അതിനെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ഈ പുസ്തകദിനം നമ്മെ പ്രചോദിപ്പിക്കട്ടെ. ശാസ്ത്രവും സാങ്കേതികവിദ്യകളും എത്ര വളർന്നാലും വായനയുടെ പ്രാധാന്യം കുറയുന്നില്ല. പുസ്തകങ്ങളിലെ പ്രിയപ്പെട്ട കഥാപാത്രങ്ങൾക്ക് എല്ലായ്പ്പോഴും ഒരേ പ്രായമാണ്. നമുക്ക് എത്ര വയസായാലും മങ്ങാതെ നമ്മോടൊപ്പം നിൽക്കുന്ന നല്ല ഓർമ്മകളായിരിക്കും നമ്മൾ വായിച്ച പുസ്തകങ്ങളിലെ ഓരോ അറിവും. വായന നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുന്ന ഒരു ശീലമാണ്. ഓരോ ദിവസവും അൽപ്പം സമയമെങ്കിലും വായനയ്ക്കായി മാറ്റിവയ്ക്കുക. ഈ ശീലം നിങ്ങളുടെ ജീവിതത്തിൽ നിരവധി പോസിറ്റീവ് മാറ്റങ്ങൾക്ക് വഴിയൊരുക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com