ADVERTISEMENT

ആടിനെ മേയ്ചു നടക്കുന്ന ബദുവിനെ പോലെ ഞാൻ ജീവിതം മേയ്ചു നടക്കുന്നു.
പ്രകൃതിയുടെ ആനന്ദരാഗം ആരെയും തരളിതരാക്കും.
കുത്താൻ വരുന്ന പോത്തിന് അഹിംസ എന്തെന്നറിയില്ല
അതെല്ലാം കടന്നാക്രമിക്കുന്നു.

ജൈവമണ്ഡലത്തിന്റെ മാന്ത്രിക ഭാവം ആവാസ പറ്റുലോഹ്യം.
ദാരിദ്യം - ദയനീയത ചേർന്ന ചോരുന്ന വീട് പാവങ്ങൾ.
അതിന്റെ ഇറയത്തിരുന്ന് ലോക നന്മകൾ പ്രസംഗിച്ച് കാറിൽ കയറുമ്പോൾ
മോന്തായം പറന്ന വീട് ആരറിയുന്നു!

മരിച്ചവരെക്കുറിച്ച് എഴുതുന്നത് ശരി തന്നെ
പക്ഷേ, ജീവിച്ചിരിക്കുന്നവരുടെ പരേതാവസ്ഥ കഷ്ടം.
അദ്ധ്വാനം വിറ്റ് ജീവിക്കുന്ന ബാച്ചിലർ കോളനി നോക്കുക.
ഒരു ഭാഗത്ത് ചിരി - മാറ് പോക്കറ്റടിക്കുന്നവരെ പാട്ടിലാക്കി മൊബൈൽ സ്ത്രൈണതകൾ
സഹ മുറിയന്മാരുടെ ചീട്ടുകളിക്കമ്പം മുറ്റത്ത്.
ഓപ്പൺ കുളി നടത്തുന്നവർ, ഇസ്തിരിയിടുന്നവർ, മുറി അടിച്ചു വാരുന്നവർ,
ആകപ്പാടെ ബഹുരസം. ഒഴിവു ദിവസ ലഹരി
എല്ലാവരെയും ഉഷാറാക്കുന്നു.
മീൻ മാർക്കറ്റ്, ഗ്രോസറി, പച്ചക്കറിക്കട തേടി മെസ് ഏല്പിച്ചവർ തിരക്കിട്ട് നടക്കുന്നു.

പെൺശബ്ദത്തിനായി പണം കത്തിക്കുന്നവരാണ് 
മരുഭൂമിയിലെ ബാച്ചിലർ കുതിരകൾ
ജോക്കറില്ലാതെ അവർ കളിയിൽ നിന്ന് പുറത്താകുന്നു
ടെർഷനുള്ള ലോകം വിലയ്ക്ക് വാങ്ങുന്നു.
ഒരാളേംമൈൻഡു ചെയ്യാതെ മുതുക്കനും മുതുക്കിയുമായി

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, കാവ്യാ മാധവൻ അവർ പകർന്നാടുന്നു.
മധുരം അലിയാത്ത ഐസ് ക്രീം.
അച്ചായാ, അണ്ണാച്ചീ, ഭായി, സാബ്, ഇക്കാ, തിയ്യനച്ചാ, സിസ്റ്ററേ
ഇല കൊഴിഞ്ഞെന്ന് കരുതി മരം ഉണക്കല്ലേ
വസന്തത്തിൽ തളിർക്കാനും അതിന് കഴിയും.
പെരും നുണയായി ദിവസമെത്തുമ്പോൾ
വാർത്തകളുടെ അന്ത്യം ശ്മശാനം ചൂണ്ടിക്കാട്ടുന്നു.

ജീവിതമേ.... ജീവിതമേ ചിത കത്തുന്നു.
ബഹുമുഖമായ സംസ്കൃതിയോടെ 
ബൊഹീമിയൻ സ്ട്രീറ്റ്. ടാക്സി, മെട്രോ, ഹൂക്ക കട, ക്രീക്, 
ജലധാരാ സംഗീതം. ഷോപ്പിങ് മാൾ പരിചിതമായ അപരിചിതത്വം.
ഏത് കവിതയ്ക്കും ഫുട്പാത്തിലൂടെ നടക്കാം.
നട്ടപ്പാതിരയ്ക്കും സ്ത്രീകൾ ജോലിക്ക് പോകുന്നു, മടങ്ങുന്നു.
അവനവൻ ചവുട്ടിത്തീർക്കുന്ന ജീവിതം

ഇസ്തിരിയിടാത്ത ലേബർ യൂണിഫോം. തൂക്കി വാങ്ങുന്ന മത്തി
ഗതികേടിന്റെ വാസ്തവം. ആരും ആരേയും തോല്പിക്കുന്നില്ല.
എരിയുന്ന വയർ പറയുന്നു: ". പ്രാണന് സുഗന്ധം കാറ്റ്
കാറ്റ് തോണിയെ തള്ളുന്നു.
തോണി അറിയുന്നില്ല കാറ്റ് കാറ്ററിയുന്നില്ല ദൗത്യം. "
ചന്ദ്രന്റെ കുബ്ബൂസ് ചിരി കണ്ട് ഒരു ചട്ടി കറിക്കുള്ള മീനുമായി കടൽ.

ബാച്ചിലർ അടുക്കളയിൽ മലബാറി, ബംഗാളി, സിലോണി,സുഡാനി
ഒറ്റക്കട്ടിൽ, കമ്പിളി പുതപ്പുമായി സ്വസ്ഥം.
എന്നെ കാണാനാണ് മുരിങ്ങ പൂക്കുന്നതെന്ന്
പൂസായി വീമ്പിളക്കി അണ്ണൻ. സ്പ്രേ, സോപ്പ്, തുണി മാത്രമല്ല
ഉണക്ക നെത്തോലിയും നാട്ടിലേക്കെന്ന് സിലോണി
ഐരങ്കിരി പെരേര.

നഗരത്തിലും മുഴിഞ്ഞ അച്ചടക്ക പരിശീലനം.
ഭയത്തിന്റെ തുറമുഖത്തേക്ക്
കടലാസ്സ് പക്ഷിയായി പകൽ എത്തുന്നു.
വിശപ്പും ശരീരവും വലിഞ്ഞു മുറുകുമ്പോൾ ഒരു എൻട്രിയും കത്തുന്നില്ല.
നട്ടുച്ച കണ്ണു കെട്ടി ചൂട്ടുവിരൽ കത്തിച്ചു നടക്കുന്നു.

English Summary:

"Njan Jeevitham Meyichu Nadakkunnu" - Malayalam Poem Written By Sathyan Madakkara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com