ADVERTISEMENT

വീണ്ടുമൊരു പൊന്നോണം കൂടി. 16 വർഷങ്ങൾക്ക് മുൻപ് പ്രവാസി ആയതിൽ പിന്നെ ഒരേ ഒരു ഓണമേ നാട്ടിൽ കൂടാൻ സാധിച്ചിട്ടുള്ളു. ചെറുപ്പ കാലങ്ങളിൻ കിട്ടിയിരുന്ന ഓണക്കോടിയും ആ ഒരു സന്തോഷങ്ങളും എല്ലാം ഓർത്തെടുക്കുന്നതാണ് ഓരോ ഓണവും. പണ്ട് വീടിന് മുൻപിൽ അമ്മ പലതരത്തിലുള്ള കുറെയധികം നാട്ടുചെടികൾ നട്ട് പിടിപ്പിച്ചിരുന്നു. അവയെല്ലാം ഓണത്തെ വരവേറ്റുകൊണ്ട് പൂത്തുതളിർക്കും.

അവയെ ചുറ്റുമിട്ട് പാറിപറന്ന് കുറെയധികം തുമ്പികളും. അത്തം മുതൽ തിരുവോണം വരെ വീട്ടു മുറ്റത്തു അമ്മ പൂക്കളം ഇടും. വൈകുന്നേരം ആകുമ്പോഴേക്കും ആ പൂക്കൾ എല്ലാം വാടിയിരിക്കും. ഈ കളങ്ങളിൽ എല്ലാം നിറയെ പലതരത്തിലുള്ള ഉറുമ്പുകളുടെ സമ്മേളനം ആയിരിക്കും. ഓണത്തിന് തലേ ദിവസം ഉറങ്ങാതെ ഇരിക്കും. ഓണത്തപ്പനെ വരവേറ്റ് ഓണം കൊള്ളും.

രാവിലെ കുളി കഴിഞ്ഞു അമ്മയെടുത്തു തന്ന കോടി ഇടും. അമ്മയുണ്ടാക്കിയ ഉണ്ണിയപ്പവും കഴിച്ചു അയൽവക്കങ്ങളിലേക്ക് ഓരോട്ടമാണ് പുതിയ കോടി എല്ലാവരെയും കാണിക്കാൻ.

കൂട്ടുകാരുടെ കൂടെ കളിക്കുന്നതിനിടയിൽ ഉച്ചക്ക് അമ്മ നീട്ടി വിളിക്കും സദ്യ ഉണ്ണാൻ. മുഷിഞ്ഞ കോടിയുമായി ഇലക്ക് മുൻപിൽ സദ്യ ഉണ്ണാൻ ഇരിക്കുമ്പോൾ പുതിയ ഉടുപ്പിലെ അഴുക്ക് കണ്ട് അമ്മ സ്നേഹത്തോടെ ശ്വാസിക്കും. സദ്യയിലെ എല്ലാം ഒന്നും കഴിക്കില്ല. എല്ലാം ഒന്ന് തൊട്ട് രുചിച്ചു നോക്കി വെക്കും. കുറെ പായസം കുടിക്കും. അപ്പോൾ വയറു ചെറുതായി ഒന്ന്  വീർക്കും.

പിന്നെ വീണ്ടും ഓരോട്ടമാണ് കൂട്ടുകാരുടെ കൂടെ കളിക്കാൻ, ചില ബന്ധുക്കൾ വീട്ടിൽ വരും, ചിലപ്പോൾ ബന്ധു വീട്ടിൽ പോകും. ഒരു മൂന്ന് നാലു ദിവസം അങ്ങിനെ പോകും. അതുകഴിഞ്ഞാൽ തോന്നും ഓണം പെട്ടെന്ന് കഴിയേണ്ടായിരുന്നു എന്ന്.

അതെല്ലാം പകരം വയ്ക്കാനില്ലാത്ത ഒരു സുവർണ്ണ കാലഘട്ടം ആയിരുന്നു. ഇപ്പോൾ എല്ലാം ഒരു ഹാപ്പിയിൽ ഒതുങ്ങും. ചിലരോട് ചോദിച്ചാൽ 'എന്ത് ഓണം' ശരിയാണ് പലരും പലരീതിയിലും പല സാഹചര്യങ്ങളിലൂടെ ആണ് കടന്ന് പോകുന്നത്. ലോകത്തെല്ലാം ഒരു ആഘോഷങ്ങളും ഇല്ലാതെ എത്രയോ ആളുകൾ ഉണ്ടാകും അല്ലേ?

അച്ഛൻ വേർപിരിഞ്ഞിട്ട് ഇത് നാലാമത്തെ ഓണമാണ്. പ്രിയപ്പെട്ടവർ എന്നും മനസ്സിൽ ഒരു വിങ്ങലായി ഉണ്ടാകും അതിനി എത്ര വലിയ ആഘോഷങ്ങൾ വന്ന് പോയാലും. ഓണം, റംസാൻ, ക്രിസ്മസ്  ഓരോ ആഘോഷങ്ങളും വരുമ്പോൾ പരസ്പരം പറയുന്ന ഈ ഹാപ്പി എന്നും ഓരോരുത്തർക്കും പരസ്പരം ഉണ്ടാകട്ടെ. 'മാവേലി നാട് വാണീടും കാലം മാനുഷ്യരെല്ലാരും ഒന്ന് പോലെ' എന്ന് പറയുന്നത് പോലെ  ആകട്ടെ ഇനി വരുന്ന ഓരോ കാലഘട്ടവും. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com