മുയലിനെ തോൽപ്പിച്ചത് പവർ ഗ്രൂപ്പോ?; ആമയുടെ വിജയകഥയിലെ കാണാപുറങ്ങൾ
Mail This Article
വളരെ വളരെ പണ്ട് ഒരിടത്തു ഒരു ആമയും മുയലും ഉണ്ടായിരുന്നത് ഓർക്കുന്നുണ്ടോ, എന്തൊരു ചോദ്യം അല്ലെ, ശ്വാസം വിടാതെ ലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ടു, സ്വന്തം പരാധീനതകളെ തോൽപ്പിച്ചു, അഹങ്കാരിയായ, അലസനായ മുയലിന്റെ അഹങ്കാരത്തിന്റെ മുനയൊടിച്ചു, ലോകത്തെമ്പാടുമുള്ള അധ്വാന ശീലരുടെയും, വിജയശ്രീലാളിതരുടെയും ആരാധന പാത്രമായ, പരിശ്രമം ചെയ്യുകിൽഎന്തിനെയും, ഏതിനെയും കൈക്കലാക്കാം എന്നൊക്കെ പ്രസംഗിക്കുന്ന പ്രചോദന പ്രഭാഷകരുടെയും ഒക്കെ ഉദാഹരണമായി വിഹരിക്കുന്ന ആമയുടെ കഥ ആർക്കാണ് അറിയാത്തത് അല്ലെ?
എന്നാൽ ഈ മുയലിന്റെ ഭാഗത്തു നിന്ന് ആരെങ്കിലുംചിന്തിച്ചിട്ടുണ്ടോ? സത്യം വംശനാശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന ഈ കാലത്തിൽ, സത്യസ്ഥിതി അറിയാൻ ആർകെങ്കിലും താല്പര്യം കാണുമോ ആവോ?
സുന്ദരിയായ കുയിലമ്മയെ സ്വന്തമാക്കാൻ കുരങ്ങച്ചനുമായി ചേർന്ന് നടത്തിയ ഒരു നാടകം ആയിരുന്നോ ആ ഓട്ട മത്സരം?സത്യം എന്തായിരിക്കും? പാണന്മാർ ലോകം മുഴുവൻ പാടിനടക്കുന്ന കഥകൾ മുഴുവനും സത്യമാണോ? ഏതാണ് സത്യം, എന്താണ് സത്യം? ചെരിപ്പിട്ട പാവം സത്യം, ചെരിപ്പിടാതെ ഓടിയ അസത്യത്തിനു മുൻപിൽ തോറ്റു പോയോ? അതോലോകത്തിനു മുമ്പിൽ മുയൽ വംശത്തെ ഒന്നാകെ താഴ്ത്തികെട്ടാൻ നടന്ന ഒരു അട്ടിമറിയുടെ ഭാഗമായി ഏതോ പവർ ഗ്രൂപ്പ് ഉണ്ടാക്കി വിട്ട കെട്ടുകഥ ആണോ ഈ കേൾക്കുന്നതെല്ലാം?
ആ പാവം ആമയെ ഒന്ന് നോക്കണം സാർ! അപമാനത്തിന്റെ, വിഷാദത്തിന്റെ വലിയ ഭാണ്ഡവും പേറി, ഒരു ദുശ്ശകുനപർവമായി നിരങ്ങി നിരങ്ങി പോകുന്ന ആ പോക്ക് കണ്ടോ? അവർ എന്ത് തെറ്റ് ചെയ്തിട്ടാണ് അവർക്കു ഈ രൂപവും ഭാവവും കിട്ടിയത്? ഏകാന്തതയുടെയും, അപകര്‍ഷതയുടെയും പർവതം ചുമന്നു കൊണ്ട് ജീവിക്കുന്ന ജീവിതങ്ങൾ! എനിക്കാരേയും കാണേണ്ട, എന്നെയാരും കാണേണ്ട എന്ന ഭാവത്തിൽ തന്നിലേക്ക് തന്നെ ചുരുങ്ങി വലിഞ്ഞകത്തേക്ക് കയറുന്ന തലയുള്ള, നിരാശയുടെ പേടകത്തിൽ തന്നെത്തന്നെ ബന്ധിച്ചിട്ടിരിക്കുന്ന ഒരു ജീവിതം.
മുയലും ആമയും സുഹൃത്തുക്കൾ ആയിരുന്നു. വെറുംസുഹൃത്തുക്കൾ എന്ന് പറഞ്ഞാൽ പോരാ ആത്മസുഹൃത്തുക്കൾ, അവരുടെ ഇടയിൽ രഹസ്യങ്ങൾ ഒന്നുംഇല്ലായിരുന്നു. അവരുടെ സൗഹൃദത്തെ കുറിച്ചായിരുന്നു കഥയെങ്കിൽ കഥയുടെ ശീർഷകം "മുയലും ആമയും" എന്നാകുമായിരുന്നു. കാരണം മുയൽ ആമക്ക് എന്നും ഒരുതാങ്ങും തണലും, പ്രചോദനവും ആയിരുന്നു. മുയൽ ആമയുടെ മുമ്പിൽ തന്റെ ഒടിഞ്ഞു വീണു കിടക്കുന്ന ചെവികൂർപ്പിച്ചു, ചുവന്ന ചെമ്പൻ കണ്ണുകൾ ഇളക്കി ചുറ്റുംനോക്കിയിട്ടു ആമയോടു പറയും "ആശാൻ ഇങ്ങനെ തല ഒന്ന് ഉയർത്തി പിടിക്കാമോ എന്ന് ഒന്ന് ഉത്സാഹിച്ചു നോക്കിക്കേ" ആമ ശ്രമിക്കാതിരുന്നില്ല പക്ഷെ നിരാശ ആയിരുന്നു പതിവ് പോലെ ഫലം. കുന്നുകളും പാറക്കെട്ടുകളും എല്ലാം നിഷ്പ്രയാസം ചാടിക്കയറി, ഒരഭ്യാസിയുടെ മെയ്‌വഴക്കത്തോടെ തലകുത്തി മറിഞ്ഞും ചെരിഞ്ഞും ഒക്കെപോകുന്ന മുയലിനെ "എന്നെ പരിഹസിക്കല്ലേ" എന്ന മട്ടിൽ ആമ നോക്കി നില്കും. ആയിരം വട്ടം ചോദിക്കണമെന്ന് ഓർത്തിട്ടുണ്ട്, ഞങ്ങൾ ആമകളെ പോലെ വെള്ളത്തിനടിയിലൂടെ ഊളിയിട്ടു മീനുകളോടും, ആമ്പൽചെടികളോടും ഒക്കെ കിന്നാരം പറയാൻ നിനക്ക് ആവുമോ എന്ന് ! പക്ഷെ ചോദിച്ചില്ല. വെള്ളത്തിൽ പ്രതിബിംബിക്കുന്ന സ്വരൂപത്തെ നോക്കി അത്ഭുതം കൂറുന്ന മുയലിനെ നോക്കി എത്ര വട്ടം അവനെ കളിയാക്കി ചിരിച്ചിരിക്കുന്നു എന്ന് ഓർത്തപ്പോൾ ആമക്ക് തന്റെ മൾട്ടി ടാസ്കിങ് കഴിവിൽ അല്പം അഭിമാനം തോന്നാതിരുന്നില്ല.
അങ്ങനെയിരിക്കെയാണ് കാട്ടിലെ വസന്തോത്സവം വന്നത്. കാട് എല്ലാം പൂക്കൾ കൊണ്ട് നിറയും. ചെടികൾ നിറയെപൂക്കൾ, പൂക്കൾ നിറയെ ചിത്രശലഭങ്ങൾ! എന്തൊരു ഭംഗി! കാട് ഒരു കല്യാണപ്പെണ്ണിന്റെ പോലെ ഒരുങ്ങി സുന്ദരിയാകുന്നകാലം. എല്ലാവർക്കും എല്ലാത്തിനും ഒരു വല്ലാത്ത ഉത്സാഹം, ഒരു ഉണർവ്! ഈ സമയത്താണ് പതിവായി എല്ലാ വർഷവും ഞങ്ങളുടെ ഇടയിൽ പല തരത്തിലുള്ള ആഘോഷങ്ങൾ ഉണ്ടാവും. കുയിലമ്മയുടെയും കൂട്ടരുടെയും പാട്ടുകച്ചേരി, കുമാരി മയിലമ്മയുടെ നേതൃത്വത്തിലുള്ള നൃത്ത നൃത്ത്യപരിപാടികൾ, എന്ന് വേണ്ട ആകെ ആഘോഷമാണ് എന്ന്പറഞ്ഞാൽ മതിയല്ലോ.
എല്ലാ ആഘോഷങ്ങളുടെയും അവസാന ഇനം കൗമാരക്കാരുടെ ഒരു മത്സര ഇനമാണ്! ഏറ്റവും ആകർഷകമായ ഇനവും ഇതാണ്! നറുക്കു വീഴുന്ന ഒരു സുന്ദരിപ്പെണ്ണിനെ സ്വന്തമാക്കാൻ ചോരയും നീരുമുള്ള ചെറുപ്പക്കാർ തമ്മിലുള്ള വീറും വാശിയും ഏറിയ മത്സരം. കഴിഞ്ഞ തവണ മത്സരം നമ്മുടെ വെള്ളിമൂങ്ങ പെണ്ണിന് വേണ്ടിയായിരുന്നു. മിനുങ്ങുന്നവെള്ളാരൻ കല്ല് പോലെ തിളങ്ങുന്ന കണ്ണുകൾ! പഞ്ഞിപോലുള്ള കുഞ്ഞു തൂവെള്ള തൂവലുകൾ! ആർക്കും മുഖംഎടുക്കാൻ തോന്നില്ല അത്ര സുന്ദരിയായിരുന്നു അവൾ! അവളെ സ്വന്തമാക്കാൻ ഒത്തിരി പേര് ശ്രമിച്ചെങ്കിലും അത്രകണ്ടു വിജയിച്ചില്ല എന്ന് മാത്രമല്ല, പലരും ഇളിഭ്യരായി, നിരാശരായി മടങ്ങി ഒരു ഒന്നൊന്നര മത്സരമായിരുന്നു, അല്ല, ഇഞ്ചോടിഞ്ചുള്ള പോരാട്ടമായിരുന്നു.
കാട്ടുമാവിന്റെ ഏറ്റവും ഉയരത്തിലുള്ള കൊച്ചു ശിഖിരത്തിന്റെ അറ്റത്തു തൂങ്ങി നിൽക്കുന്ന പഴുത്ത മാങ്ങാ താഴെ വീഴാതെപറിച്ചു വെള്ളിമൂങ്ങ പെണ്ണിന് ആര് കൊടുക്കും എന്നായിരുന്നു മത്സരം. നമ്മുടെ ചിന്നൻ, അണ്ണാൻ ചിന്നന് അല്ലാതെ വേറെ ആർക്കും ആകാശത്തിന്റെ തൊട്ടു താഴെ നിന്ന ആ മാങ്കനിയെതൊടാൻ പോലും പറ്റിയില്ല! ഈ വർഷത്തെ മത്സരം പ്രഖ്യാപിച്ചപ്പോൾ തന്നെ എല്ലാവരും ഒന്ന് പോലെ പറഞ്ഞു " ഓ, ഇത്തവണ മുയലച്ചൻ തന്നെ നേടും". ഓട്ടത്തിന്റെ കാര്യത്തിൽ അവന്റെ അഞ്ചയലത്തു ആരുംവരില്ല. അത് കാട്ടിലും നാട്ടിലും ഒക്കെ ഒരു പോലെ അറിയാവുന്ന കാര്യം, ആർക്കും ഒരു തർക്കവും കാണില്ല. പക്ഷെ വിജയിക്ക് കിട്ടാൻ പോകുന്ന സമ്മാനം കേട്ടപ്പോൾ മുയലച്ചൻ ഞെട്ടി! കാടിന്റെ പാട്ടുകാരി കുയിലമ്മയെ സ്വന്തമായി കിട്ടുക! ജീവിതം ഇനിയങ്ങോട്ട് സംഗീത മയമാവുക. ഓർത്തിട്ടു മുയലിനു കുളിർ കോരി! പക്ഷെ മുയലിനറിയാവുന്ന, മുയലിനു മാത്രം അറിയാമായിരുന്നിട്ടും !