ADVERTISEMENT

പുസ്തകത്താളുകൾക്കിടയിലൂടെ വായിച്ചറിഞ്ഞാലും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞാലും മതിവരാത്ത ചിലതുണ്ട്. അതുപോലെ ഒന്നാണ് അടുത്തവരുടെ വിവാഹത്തിൽ പങ്കെടുക്കുവാൻ സാധിക്കാതെ അന്യനാട്ടിലിരുന്നു ലൈവ് കാണുമ്പോഴത്തെ ഒരു വീർപ്പുമുട്ടൽ. അടുത്ത സുഹൃത്തുക്കൾക്കിടയിലിരുന്നു നേരംപോക്ക് പറയൽ, ബന്ധുക്കളുടെ കുശലാന്വേഷണങ്ങൾ, മുതിർന്നവരുടെ കൈപിടിച്ചുള്ള കെട്ടിപ്പിടുത്തം ഇങ്ങനെ അനുഭവിച്ചറിയേണ്ട ചിലതുണ്ട്. അത് തരുന്ന സുഖം വിവരണാതീതമാണ്.

ജോലിപരമായ ആവശ്യത്തിന് കെനിയയിൽ പോകേണ്ടതായി വരുമ്പോൾ അവിടത്തെ സുഹൃത്തുക്കളോട് വരുന്ന ദിവസം പറയാറുണ്ട്. സെപ്തംബര്‍ പതിനേഴുമുതൽ ഇരുപത്തിരണ്ടു വരെ ആയിരുന്നു ഇപ്രാവശ്യം യാത്ര നിശ്ചയിച്ചിരുന്നത്. കെനിയയിലെ പ്രിയ സുഹൃത്ത് സജിത്തേട്ടൻ സെപ്തംബര്‍ ഇരുപത്തിയൊൻപതിനാണ് കേരള അസോസിയേഷന്റെ ഓണാഘോഷം എന്ന് പറഞ്ഞു. അതിനു പങ്കെടുക്കുവാൻ എന്തായാലും സാധിക്കില്ല. അപ്പോൾ ആണ് സജിത്തേട്ടൻ നൈറോബി അയ്യപ്പ ക്ഷേത്ര സമിതിയുടെ ഓണാഘോഷം ഇരുപത്തിരണ്ടിനെന്നു പറഞ്ഞത്. സന്തോഷം, എന്തായാലും ആ വിവരം അറിഞ്ഞതിനാൽ ഓണാഘോഷം കഴിഞ്ഞു തിരിച്ചു ഇരുപത്തിരണ്ടാം തീയതി രാത്രിക്കുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്യുവാൻ തീരുമാനിച്ചു.

കെനിയയിൽ എഴുപത്തഞ്ചിലേറെ ക്ഷേത്രങ്ങൾ ഉണ്ട്, അതിൽ പലതിനും നൂറു വർഷത്തിനടുത്തു പഴക്കമുണ്ട്. എല്ലാം നോർത്ത് ഇന്ത്യൻ ക്ഷേത മാതൃകയിൽ ആകാൻ കാരണം ഇവിടെ കുടിയേറി പാർത്ത ആദ്യ ഇന്ത്യൻ സമൂഹം ഗുജറാത്തിൽ നിന്നുള്ളവരായതു കൊണ്ടാണ്. നൈറോബി നഗരത്തിൽ തന്നെ മുപ്പതിലേറെ ക്ഷേത്രങ്ങൾ ഉണ്ടെന്നുള്ളത് അവിടെ ചുറ്റി സഞ്ചരിച്ചാൽ പെട്ടന്ന് മനസിലാകും. ഭണ്ഡാരി റോഡിനടുത്തുള്ള ശ്രീ റാം മന്ദിർ(ക്ഷേത്രം) സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളിലും കൂടുതലും ഇന്ത്യൻ സമൂഹമാണ് താമസിച്ചു വരുന്നത്. മുൻപൊരു പ്രാവശ്യം ഇവിടെ കെനിയയിൽ ജോലി ചെയ്യുന്ന എത്യോപ്യൻ സുഹൃത്തുമായി വന്നിട്ടുണ്ട്. മൂന്നു നിലയുള്ള, അമ്പലത്തിനായി നിർമിച്ച പഴയ ഒരു കെട്ടിടം. കേറി ചെല്ലുമ്പോൾ വലതു വശത്തു ആണ് നൂറു വര്‍ഷം പഴക്കമുള്ള ശിവ ലിംഗം. അത് പ്രതിഷ്ഠിച്ചു വർഷങ്ങൾ കഴിഞ്ഞാണ് ഈ കെട്ടിടം പണിതത്. കെട്ടിടത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെയാണ് അയ്യപ്പ ക്ഷേത്രം. അത് കഴിഞ്ഞു വിശാലമായ ഭജന ഹാളും നോർത്ത് ഇന്ത്യൻ അമ്പലവും. അതിനു തൊട്ടു എതിർവശത്താണ്‌ ആയിരം പേർക്കിരിക്കാവുന്ന ഹാൾ, അവിടെ വെച്ചാണ് ഓണാഘോഷം. അയ്യപ്പ സേവാ സമിതിയുടെ നേതൃത്വത്തിൽ രണ്ടായിരത്തിലാണ് അയ്യപ്പ ക്ഷേത്രം പണിയുന്നത്.

നകുറു (നെയ്‌റോബിയിൽ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള നഗരം) നിന്ന് ശനിയാഴ്ച ഉച്ചയോടെ തിരിച്ചെത്തി, ഈ ക്ഷേത്രത്തിനടുത്തുള്ള ഹോട്ടലിലാണ് താമസിച്ചത്. നൈറോബി നാഷനൽ പാർക്ക് സഫാരിക്കു പോയതിനാൽ വൈകുന്നേരം ആറിന് ശേഷമാണ് അമ്പലത്തിലെ ഓണാഘോഷത്തിനുള്ള തയാറെടുപ്പു കാണുവാൻ പോയത്. അമ്പലത്തിൽ നാട്ടിൽ നിന്നുള്ള രണ്ടു പൂജാരിമാർ സ്ഥിരമായി ഉണ്ട്. അവരെ പരിചയപ്പെട്ടു. ആറു മാസം മുൻപ് കൊടിമരം സ്ഥാപിച്ച ചടങ്ങുകൾ കണ്ടിരുന്നു. വൈക്കത്തു നിന്ന് പൂജാവിധികൾക്കു ശേഷം നിലം തൊടാതെ കപ്പൽ മാർഗം കൊണ്ട് വന്ന കൂറ്റൻ കൊടിമരം പ്രതിഷ്ഠചടങ്ങുകൾ പ്രകാരം സ്ഥാപിച്ചു. തീർത്തും നാട്ടിലെ ഒരമ്പലത്തിൽ പോയ പ്രതീതി. അമ്പലത്തിൽ പൂക്കളം ഇടുന്ന തിരക്കിലാണ് ചിന്താ വിനോദും മറ്റുള്ളവരും. അവിടെ അടുത്ത ദിവസത്തെ പ്രോഗ്രാമിനുള്ള അവസാനവട്ട തയാറെടുപ്പിലാണ് കുട്ടികളും ഡാൻസ് ടീച്ചറും.

വളരെ വലിയ സ്റ്റേജും അതിനു മുന്നിലെ പൂക്കളവും നിലവിളക്കും എല്ലാം നല്ല രീതിയിൽ ഒരുക്കിയിരുന്നു.  മുകളിലെ നിലയിലാണ് സദ്യാവട്ടത്തിനുള്ള ഒരുക്കങ്ങൾ. കാണേണ്ട കാഴ്ചയാണ് അത്. പണ്ട് കാലത്തു നാട്ടിന്പുറത്തു കല്യാണത്തലേന്നു വീട്ടുകാരും അയൽക്കാരും എല്ലാം ചേർന്ന് സദ്യ ഒരുക്കുന്ന കാഴ്ച സർവ സാധാരണമായിരുന്നു. എന്നാൽ അവിടെയും ഒരു പ്രധാന പാചകക്കാരൻ ഉണ്ടായിരിക്കും. എന്നാൽ കെനിയയിലെ സദ്യയൊരുക്കൽ അവിടത്തെ കുടുംബങ്ങളുടെ ഒത്തൊരുമയാണ് പ്രകടമാക്കുന്നത്. മാസങ്ങൾക്കു മുന്നേയുള്ള ആസൂത്രണം, ഓരോരുത്തരും നാട്ടിൽ നിന്ന് അവധി കഴിഞ്ഞു വരുമ്പോൾ കൊണ്ട് വരേണ്ട സാധനങ്ങൾ, അത് പപ്പടം മുതൽ മുളകുപൊടി വരെയുണ്ടാകും. പിന്നെ ഇവിടെ ആവശ്യമുള്ള നാളികേരം മുതൽ പച്ചക്കറികളുടെ കണക്കെടുക്കൽ, ഇതെല്ലാം ഏതു സദ്യയൊരുക്കലിനും പുറകിൽ ഉണ്ടാകുമെങ്കിലും ഒരു നേതൃത്വവുമില്ലാതെ എല്ലാരും ഒരേ മനസോടെ കൈമെയ് മറന്നു പ്രവർത്തിക്കുന്നത് കാണുമ്പോൾ അത്ഭുതവും സന്തോഷവും.

തലേ ദിവസം ഉച്ചമുതൽ തുടങ്ങിയതാണ് പച്ചക്കറി അരിയലും അടപ്പായസത്തിനുള്ള ഒരുക്കങ്ങളുമെല്ലാം. അതിന്റെ പരിപൂർണ സൗന്ദര്യം ശരിക്കും ആസ്വദിക്കുവാൻ നേരം വൈകിയത് കാരണം പറ്റിയില്ല. എന്നാലും അവസാനവട്ട ഒരുക്കങ്ങൾ കണ്ടു. സദ്യക്കുള്ള ഹാളിന്റെ വലിപ്പം കണ്ടപ്പോൾ ഞെട്ടിപ്പോയി. 450 പേർക്ക് ഒറ്റയിരുപ്പിൽ കഴിക്കാവുന്ന രീതിയിലാണ് ഹാൾ ഒരുക്കിയിരിക്കുന്നത്. വിളമ്പുവാനുള്ള കൂട്ടത്തിൽ എന്നെയും കൂട്ടുവാൻ മനോജേട്ടനോട് പറഞ്ഞു, അദ്ദേഹം അത് സന്തോഷം സമ്മതിച്ചു. പ്രിയ സുഹൃത്ത് രാജ് മോഹൻ ചേട്ടൻ ഈ സമയമെത്തിയിരുന്നു. വിശേഷങ്ങൾ പങ്കു വെച്ച്, തിരിച്ചു ഹോട്ടലിൽ രാത്രി അദ്ദേഹം തന്നെ കൊണ്ടാക്കി. ഒരു സഖാവിന്റെ മനസ്സ് ഇപ്പോഴും കൊണ്ട് നടക്കുന്ന അദ്ദേഹത്തിന്റെ സംഭാഷണങ്ങൾക്കും ചിന്തയുടെ ഔന്നത്യമുണ്ട്. നമ്മുടെ ചെറിയ എഴുത്തുകുത്തുകൾ അദ്ദേഹം വായിച്ചു അഭിപ്രായം പറയാറുണ്ട്. ആഫ്രിക്കയെ മലയാളികൾക്ക് കൂടുതൽ പരിചയപ്പെടുത്തുവാൻ പ്രോത്സാഹനം നൽകുന്നത് രാജ് മോഹൻ ചേട്ടനെ പോലെയുള്ള ആഫ്രിക്കയിൽ കാലങ്ങളായി വസിക്കുന്ന സുഹൃത്തുക്കളാണ്. 

onam-celebrations-in-kenya-my-creatives

അടുത്ത ദിവസം ഈ ഓണാഘോഷപരിപാടിക്കിടയിൽ എന്റെ രണ്ടാമത്തെ പുസ്തകമായ 'കയ്യാലയും കടത്തിണ്ണകളും' പുനഃ പ്രകാശനം ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിരുന്നു. നൈറോബിയിലെ എല്ലാ മലയാളികളും ക്ഷണിക്കപ്പെട്ട കെനിയയിലെ മറ്റു വിശിഷ്ടതയാർന്ന ഇന്ത്യൻ സമൂഹത്തിലെ ആളുകളും സന്നിദ്ധരായിരുന്നു. കൂടുതൽ തമിഴ് വിഭാഗം, പിന്നെ അമ്പലത്തിലെ നോർത്ത് ഇന്ത്യൻ ഭാരവാഹികൾ ഇങ്ങനെ നൂറിലേറെ മറ്റു നാട്ടുകാരും. പത്തുമണി കഴിഞ്ഞപ്പോൾ ഔദ്യോഗികമായ പരിപാടികൾ തുടങ്ങി. അതിനു മുൻപ് അമ്പലത്തിനു മുൻപിൽ തുലാഭാരം നടത്തുന്ന തിരക്കായിരുന്നു. നാട്ടിലെ പോലെ തുലാഭാരം ഇവിടെ നടത്തുന്നത് കണ്ടപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി. കെനിയയിലെ മലയാളി സ്ത്രീകള സെറ്റ് മുണ്ടുടുത്തു താലമേന്തി ഇവിടത്തെ അമ്പലത്തിന്റെ വാർഷികത്തോടനുബന്ധിച്ചു നടത്തിയ ആഘോഷങ്ങൾ മുൻപ് വിഡിയോയിൽ കണ്ടിരുന്നു. എന്തായാലും പറിച്ചുനട്ട ഒരു കേരള പ്രതീതി എങ്ങും. എല്ലാ മാസവും കെനിയയിലെ നൂറുകണക്കിന് നാട്ടുകാരായ വിദ്യാർഥികൾക്ക് വേണ്ട ഭക്ഷണവും എല്ലാ സാധനങ്ങളും അമ്പലത്തിൽ നിന്ന് നൽകുന്നുണ്ട്. ഇത്തരം വിശേഷ അവസരത്തിലും അത് നൽകി പോരുന്നു. അത് വാങ്ങിക്കുവാൻ വന്ന കെനിയക്കാരിയായ രണ്ടു മൂന്നു കന്യാസ്ത്രികളും അവരുടെ സഹായികളും വളരെ സന്തോഷത്തോടെ ഹാപ്പി ഓണം പറയുന്നുണ്ടായിരുന്നു. ആ സമയം സദ്യ ഒരുക്കുന്ന ഇടത്തിലേക്ക് പോയി നോക്കി. ഒരു വിധം എല്ലാം ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.ചോറ് വലിയ വട്ടകയിൽ വേവിക്കുന്നു. സദ്യ ഒരുക്കിയ എല്ലാവരും വേഷം മാറി വരാൻ വീടുകളിൽ പോയിരിക്കാണ്. 

onam-celebrations-in-kenya-my-creatives

ഇന്ത്യൻ ഹൈ കമ്മിഷണർ ഓഫിസിലെ ഫസ്റ്റ് സെക്രട്ടറി ആയിരുന്നു മുഖ്യാതിഥി. മലയാളികളുടെ ഒരു പ്രത്യേകത ഓണാഘോഷം അവരുടെ തനിമ പ്രകടമാക്കുവാനുള്ള ഒരവസരമെന്നു മനസിലാക്കി ഏവരും പരമ്പരാഗതമായ വേഷവിധാനത്തിലാണ് വന്നു ചേർന്നത്. മുണ്ടും ഷർട്ടും ഇട്ട പുരുഷന്മാർ, സാരിയുടുത്ത സ്ത്രീരത്നങ്ങൾ. പത്തര ആയപ്പോഴേക്കും ഹാൾ മൊത്തം നിറഞ്ഞു കവിഞ്ഞു. ആയിരത്തിമുന്നൂറിനടുത്തു ആളുകൾ, കുറച്ചു വെള്ളക്കാരെയും ഇതിനിടയിൽ കണ്ടു. എൺപത്തിയഞ്ചിലധികം കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്ന കലാപരിപാടികൾ ആയിരുന്നു തുടർന്ന്.

onam-celebrations-in-kenya-my-creatives

നല്ല രീതിയിൽ ആസൂത്രണം ചെയ്തത് കൊണ്ട് വളരെ ഭംഗിയായി പരിപാടികൾ മുന്നോട്ടു പോകുന്നു. ഒന്ന് രണ്ടുഡാൻസ് കഴിഞ്ഞപ്പോൾ നമ്മുടെ പ്രതീക്ഷകൾക്കപ്പുറമുള്ള ഒരു പരിപാടിയായി ഇത് മാറുന്ന  ഒരവസ്ഥ ഉണ്ടായി. തീർച്ചയായും കുട്ടികളുടെ ഡാൻസ് പരിപാടികൾ നമുക്ക് ആസ്വദിക്കുവാൻ അതിന്റെ താത്വിക ഭാഷ്യങ്ങൾ ഒന്നും അറിയേണ്ട ആവശ്യമില്ല. എന്നാൽ ഇവിടെ കണ്ടത് മനോഹരമായ ക്ലാസിക്കൽ ഡാൻസുകളുടെ ഒരു ഘോഷയാത്ര ആയിരുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം. പിന്നെ കെനിയയിലെ മലയാളി യുവതികൾ അവതരിപ്പിച്ച തിരുവാതിരകളിയും എല്ലാം അതി മനോഹരം ആയിരുന്നു. ഇത് കണ്ടാൽ ആരും ചോദിക്കും ഇവിടെ വളരെ കർത്തവ്യബോധത്തോടെയുള്ള ഡാൻസ് ടീച്ചർ ഉണ്ടാകുമല്ലോ എന്ന്? അതിനുള്ള ഉത്തരം ലിനിചേച്ചി (ഭാര്യയുടെ ബന്ധു) പറഞ്ഞു. പ്രധാനമായും നാലു ഡാൻസ് ടീച്ചർമാരാണ് കെനിയയിലെ നെയ്‌റോബിയിൽ ഉള്ളത്. എല്ലാവരും ഒന്നിനൊന്നു മെച്ചം. ഇരുന്നൂറിൽ പരം കുട്ടികളും അമ്മമാരും ഇവരുടെ കൂടെ വിദ്യാർഥികൾ ആയിട്ടുണ്ട്. അതിന്റെ ഒരു ഗുണപരത ആ ഡാൻസിൽ കാണുവാൻ ഉണ്ട്. ഡാൻസ് ടീച്ചർ അർച്ചന രഞ്ജിത്തിനെ പരിചയപ്പെടുവാൻ സാധിച്ചു.

ഇതിനിടയിൽ നമ്മുടെ പുസ്തക പ്രകാശനവും നടന്നു. ഇത്തരം ഒരു സമുന്നത വേദിയിൽ വെച്ച് ,ശ്രേഷ്ഠമായ കാണികൾക്കിടയിൽ, ദൈവസന്നിധിയിൽ പുസ്തകം പ്രകാശനം ചെയ്യുവാൻ സാധിക്കുക ഒരു ഭാഗ്യം കൂടെയാണ്. അയ്യപ്പസേവാസമിതിയുടെ ചെയർമാൻ രാജേന്ദ്ര പ്രസാദ്, സെക്രട്ടറി പ്രദീപ് നായർ, ട്രസ്റ്റീ ഗോപ കുമാർ എന്നിവരോടുള്ള നന്ദി കൂടെ രേഖപ്പെടുത്തുകയാണ്. ആദ്യത്തെ പുസ്തകവും (ആഫ്രിക്കയുടെ വേരുകൾ) നെയ്‌റോബിയിൽ വെച്ചാണ് പ്രകാശനം ചെയ്തത്.

1949 സെപ്തംബര്‍ നാലാം തിയതി എസ്.കെ.പൊറ്റക്കാട് അന്നത്തെ ഓണം ദാർ എസ് സലാമിൽ(ടാൻസാനിയ) വെച്ച് ആഘോഷിച്ചത് അദ്ദേഹത്തിന്റെ 'സിംഹഭൂമി' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ പ്രശസ്തമായ 'മലബാർ യുണൈറ്റഡ് ക്ലബ്' എന്ന മലയാളി കൂട്ടായ്മ അവരുടെ ആ ക്ലബ്ബിൽ വെച്ച് നടത്തിയ ഓണാഘോഷം അതിഗംഭീരമായിരുന്നു എന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. സർക്കാർ ക്ലാർക്കുമാരും അധ്യാപകരുമാണ് അന്നത്തെ മലയാളികളിൽ കൂടുതൽ. അവിടെയുള്ള അവരുടെ ഭാര്യമാരും ആ ഓണാഘോഷം ഗംഭീരമാക്കുന്നതിൽ പങ്കുവഹിച്ചത് എസ്.കെ. കുറിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ ഓണാഘോഷം അന്ന് മുതലേ ഉഷാറാണ് എന്ന് മനസിലാക്കാതെ പോയത് നമ്മളാണ്.

ഡാൻസ് പരിപാടികൾ  അവസാനിക്കുവാൻ പോകുന്നതിനിടയിൽ തപ്പും മേളവും ചെണ്ടകൊട്ടുമായി പുറകിൽ നിന്ന് ഒരാരവം. പുലിക്കളിയുമായി കുട്ടികൾ, അതിനു പുറകിൽ യഥാർഥ മാവേലി ആണോ എന്ന് സംശയിക്കത്തക്ക ഗാംഭീര്യവും ഉയരവുമുള്ള ഒത്തൊരു 'അസുര രാജാവ്' കടന്നു വരുന്നു. അറിയാതെ സീറ്റിൽ നിന്നും എല്ലാരും എണീറ്റു. കാണികളെ വലംവെച്ചു സ്റ്റേജിൽ കയറി അദ്ദേഹം നിന്നു. കാണേണ്ട കാഴ്ച തന്നെ. അത് കഴിഞ്ഞു മഹാബലിക്കു ഒരുക്കിയ ഇരിപ്പിടത്തിൽ (പല്ലക്ക് പോലെ ) അദ്ദേഹം ഇരുന്നു.

onam-celebrations-in-kenya-my-creatives

മറ്റൊരു സുഹൃത്ത് പ്രവീൺ സദ്യ വിളമ്പുന്ന ഇടത്തിലേക്ക് ക്ഷണിച്ചു. അപ്പോഴേക്കും അവിടെ സദ്യ വിളമ്പാൻ ഏഴു വിഭാഗങ്ങളായി  തിരിച്ചു ഓരോ വിഭാഗത്തിനും വേണ്ട വിഭവങ്ങൾ പ്രത്യേകം തയ്യാറാക്കി ഓരോ പാത്രങ്ങളിലായി മാറ്റി വെച്ചിരുന്നു. ആറാമത്തെ ഗ്രൂപ്പിൽ നമ്മളെ ചേർത്തി. പിന്നെ ഒരു കല്യാണ സദ്യ വിളമ്പുന്ന പോലെ ആറാട്ടായിരുന്നു. ഇരുപതിലേറെ വിഭവങ്ങൾ ചേർന്ന അതിഗംഭീര സദ്യ. രണ്ടു റൗണ്ട് മുഴുവൻ നിറഞ്ഞ ഹാളിൽ ഒരു തിക്കും തിരക്കും ഇല്ലാതെ എത്ര മനോഹരമായിട്ടാണ് കാര്യങ്ങൾ അവിടെ കൈകാര്യം ചെയ്തത്. എവിടെ നോക്കിയാലും സഹായത്തിനായി തോമസ് ആന്റണി കുരിശ്ശിങ്കലും പേരറിയാത്ത കുറച്ചു സുഹൃത്തുക്കളുമുണ്ടായിരുന്നു. മൂന്നാമത്തെ റൗണ്ട് പകുതി പേരോളം ഉണ്ടായിരുന്നു. എല്ലാര്‍ക്കും വിളമ്പി കഴിഞ്ഞു കൂടെ വിളമ്പിയവരുടെ ഒപ്പം ആണ് ഭക്ഷണം കഴിച്ചത്. ശരിക്കും പറഞ്ഞാൽ നമ്മുടെ സ്വന്തം സഹോദരിയുടെ വിവാഹത്തിന് പങ്കുചേർന്ന തൃപ്തി, നിർവൃതി. ഓണസദ്യ അതീവ രുചികരമായിരുന്നു, ആ കൂട്ടായ്മയുടെ, ആത്മാർഥതയുടെ രുചി പോലെ, ശരിക്കും മനോഹരം.

സദ്യ കഴിച്ചാൽ  അതിന്റെ മേനിയെ  കൂടി ചർച്ച ചെയ്താലേ തൃപ്തിയാകു. പ്രതാപേട്ടൻ സദ്യ കഴിച്ചവരുടെ കണക്കു പറഞ്ഞു. ആയിരത്തിയൊരുന്നൂറിനടുത്തു പേര് ഭക്ഷണം കഴിച്ചു. ഒന്നിനും കുറവ് വന്നില്ല, ഇനിയും വിഭവങ്ങൾ ബാക്കിയുമുണ്ട്.അത് വേണമല്ലോ? കുറച്ചു വീടുകളിൽ കൊണ്ട് പോയി അടുത്ത ഒന്നോ രണ്ടോ ദിവസം ആ ഭക്ഷണം കഴിച്ചു ഓർമകളുടെ പൂക്കളം തീർക്കുവാൻ ഇത് അത്യാവശ്യമാണ്. എല്ലാവരോടും യാത്ര പറഞ്ഞു അഞ്ചു മണിയോട്  കൂടി തിരിച്ചു ഹോട്ടലിൽ വന്നു. മുണ്ടു മാറ്റി പാന്റ്സ് ധരിച്ചു കുറച്ചു കഴിഞ്ഞു വിമാനത്താവളത്തിലേക്ക്  തിരിച്ചു, ഇത്രക്കും മനസ്സ് നിറഞ്ഞ ഒരോണം ഇത് വരെ കൂടിയിട്ടില്ല. കെനിയയിലെ ഓരോ മലയാളിയോടും നന്ദി. നൈറോബി അയ്യപ്പ ക്ഷേത്ര സമിതിയോടും പ്രത്യേകം നന്ദി. മലയാളി എന്നാൽ ഈ കൂട്ടായ്മയാണ് എന്ന് ലോകം മനസ്സിലാക്കട്ടെ. ആഫ്രിക്കയെ മനസിലാക്കുവാൻ മലയാളികൾ ഇന്നും വിമുഖത കാണിക്കുന്നു എന്നുള്ളത് വസ്തുതയാണ്. വിശദമായി കെനിയയിലെ ഓണം പ്രതിപാദിച്ചത് നാം കണ്ടറിഞ്ഞു മനസിലാക്കേണ്ട ഒന്നാണ് ആഫ്രിക്ക എന്നുള്ളതുകൊണ്ടാണ്. ആഫ്രിക്ക ഒരു വികാരമാണ്...അനുഭവിച്ചറിയേണ്ട വികാരം.

English Summary:

Onam celebrations in Kenya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com