ADVERTISEMENT

വെന്റിലേറ്റർ (കഥ)
ടക്..ടക്..ടക്..
ജനൽ തുറന്നു വിചിത്രമായ ഒരു രൂപം പുറത്തുചാടി. തിളങ്ങുന്ന ചുവപ്പു നിറമുള്ള അയഞ്ഞ, പ്രത്യേകത തരത്തിൽ ഡിസൈൻ ചെയ്ത ഷർട്ടും പാൻ്റ്സും. അതിൽ പല തരത്തിലുള്ള വരകളും ചിത്രങ്ങളും ഉണ്ട്. അതിനൊത്ത ഷൂസും കറുത്ത കണ്ണടയും, കൂടെ തലയിൽ ഒരു മഞ്ഞത്തൊപ്പിയും. ആകെ ഒരു അടി ഉയരവും മെലിഞ്ഞ ശരീരവുമുള്ള ഒരു കറുത്ത മനുഷ്യൻ. ഞാൻ നിങ്ങളുടെ കിഡ്നി ശരിയാക്കാൻ വേണ്ടി വന്നതാണ്. എന്റെ ഫീസ് ക്രെഡിറ്റ് കാർഡ് വഴി പേ ചെയ്യണം.

അയാളുടെ കയ്യിൽ ഞാൻ ഒരു സ്തെതസ്കോപ്പും ചുറ്റിക പോലത്തെ ഉപകരണവും–എൻ്റെ ഡോക്ടർ. എനിക്ക് സംസാരിക്കാനോ അനങ്ങാനോ പറ്റുന്നില്ലായിരുന്നു. കുറച്ചുനേരം അയാൾ എന്തെക്കെയോ തട്ടുകയും മുട്ടുകയും ചെയ്തു. ചിലപ്പോളൊക്കെ എനിക്ക് വേദനിക്കുനുണ്ടായിരിക്കുന്നു. ഇതുപോലെ വേറെയും ചിലർ ഇടയ്ക്കിടെ വന്നു എന്റെ ശരീരത്തിലെ പല ഭാഗങ്ങൾ ആയി ശരിയാക്കി ഫീസ് ക്രെഡിറ്റ് കാർഡ് വഴി വാങ്ങി.

ജോയ്... ജോയ്.... എന്റെ പേര് വിളിച്ചു കൊണ്ട് ആരോ മുഖത്തു അടിക്കുന്നത് പോലെ... മുഖത്തെ അടി തടയാനെന്നപോലെ ഞാൻ തല രണ്ടുവശത്തേക്കുമായി തിരിച്ചു മെല്ലെ കണ്ണ് രണ്ടും തുറക്കാൻ ശ്രമിച്ചു. കൺപോളകൾ മെല്ലെ തുറന്നു നോക്കുമ്പോൾ എന്റെ മുൻപിൽ കുറച്ചുപേർ നില്കുന്നത് കാണാം. കണ്ണിലേക്കടിക്കുന്ന വെളിച്ചം ഒഴിവാക്കാനായി വെട്ടിച്ചു നോക്കുമ്പോൾ എന്റെ ഭാര്യയെയും ജർമനിയിലുള്ള അനിയനെയും കണ്ടു. വേറെ ഒന്നു രണ്ടു നേഴ്സുമാരും ഡോക്ടർമാരും നിൽക്കുന്നുണ്ട്. അതിൽ ഒരു ഡോക്ടറാണ് എന്റെ മുഖത്തടിച്ചു എന്തെക്കെയോ ചോദിക്കുന്നത്. ദൂരെ നിന്ന് സംസാരിക്കുന്നത് പോലെ എനിക്ക് അയാൾ ചോദിക്കുന്ന എന്തെക്കെയോ കേൾക്കാം.

തലയ്ക്കുണ്ടായിരുന്ന ഒരുതരം മരവിപ്പ് പോകാൻ കുറച്ചു സമയമെടുത്തു. എപ്പോൾ ചോദ്യങ്ങൾ ഒന്നു കൂടെ മനസ്സിലാവാൻ തുടങ്ങി. ചിലതിനു ഞാൻ തലകുലുക്കി. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, എന്നെ കിടന്ന കട്ടിലിൽ കെട്ടിയിട്ട പോലെയാണ്. ശരീരം അനക്കാൻ പറ്റുന്നില്ല. വായയിൽ ട്യൂബും തലയിലും കൈകളിലും വേറെയും കുറേ ട്യൂബുകളും ഘടിപ്പിച്ചിരിക്കുന്നു. കട്ടിലിന്റെ രണ്ടു വശത്തും കുറെ മെഷീനുകൾ. അതിൽ നിന്നൊക്കെ എന്തെക്കെയോ ഒച്ചകൾ വന്നുകൊണ്ടിരിക്കുന്നു.

ഞാൻ ദയനീയമായി എന്റെ ഭാര്യയെ നോക്കി. അവളും അനിയനും ഓടി എന്റെ അടുത്തേക്ക് വന്നു. എന്റെ ഒരു കൈയിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു: "പേടിക്കേണ്ട... എല്ലാം ശരിയാകും.." അതു പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് എനിക്ക് കാണാമായിരുന്നു. എനിക്കപ്പോഴും ഒന്നും മനസിലായില്ല. എവിടെയാണ് ഞാൻ? എന്താണ് എല്ലാവരും എന്റെ അടുത്ത് നില്കുന്നത്?!

കുറച്ചു സമയം അങ്ങനെ കഴിഞ്ഞു. ഡോക്ടർമാരും നഴ്സുമാരുമെല്ലാം പോയി. അനിയനും ഭാര്യയും മാത്രമായി എന്റെ അടുത്ത്. അനിയൻ ചിരി വരുത്തിക്കൊണ്ട് എന്നോട് പറഞ്ഞു: "എന്താ ചേട്ടാ ഇത്. എല്ലാവരെയും പേടിപ്പിച്ചു കളഞ്ഞല്ലോ? എന്താ നടന്നതെന്ന് ഓർമയുണ്ടോ?"
ഇല്ലാ എന്ന അർഥത്തിൽ ഞാൻ തലകുലുക്കി.
 " ആറു ദിവസമായി ചേട്ടൻ വെന്റിലേറ്ററിൽ ആയിരുന്നു. ഇന്നാണ് ബോധം വീണത്.. ഇനി ഒന്നും പേടിക്കേണ്ട. ചേട്ടത്തി വിളിച്ചപ്പോൾ ഞാൻ ഉടനെ വരുകയായിരുന്നു"

അപ്പോഴാണ് എനിക്ക് മനസ്സിലായത്. ഞാൻ അമേരിക്കയിലാണ്. കഴിഞ്ഞ ആറു ദിവസമായി ഞാൻ ബോധമില്ലാതെ വെന്റിലേറ്ററിൽ ആയിരുന്നുവെന്നോ? വിശ്യസിക്കാൻ പറ്റുന്നില്ല. അപ്പോൾ എന്റെ ശരീരഭാഗങ്ങൾ ശരിയാക്കി, എന്നിൽ നിന്നും പൈസ വാങ്ങികൊണ്ടിരുന്ന ആ അപൂർവ രൂപങ്ങൾ എവിടെ? ഞാൻ ഒന്നുകൂടി ചുറ്റിലും കണ്ണുകൾ ഓടിച്ചു നോക്കി. ഒന്നിനെയും കാണുന്നില്ല.. അവരെവിടെ?

ദിവസങ്ങൾ കുറേക്കൂടി പിന്നീട്ടപ്പോൾ ഞാൻ മനസിലാക്കി, മുൻപ് കണ്ടതെല്ലാം ഒരു വെന്റിലേറ്ററാറ്റർ ഹാലൂസിനേഷൻ ആയിരുന്നു എന്ന്..എന്നാലും അതിപ്പോഴും എന്റെ മനസ്സിൽ നിന്നും മായുന്നില്ല. അതു ശരിക്കും ഹാലൂസിനേഷൻ ആണോ? അതോ ദൈവം എന്റെ അസുഖം മാറ്റാൻ അയച്ച ദൂതൻമാരോ?

English Summary:

Malayalam Story Ventilator

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com