ADVERTISEMENT

കൊല്ലങ്കോട് ∙ സൈബർ തട്ടിപ്പ് ജോലിക്കായി മലയാളി യുവാക്കളെ വിദേശത്തേക്കു കടത്തിയ അഭിഭാഷകനായ ഏജന്റ് അറസ്റ്റിൽ. വടവന്നൂർ ഊട്ടറയിൽ എസ്. ശ്രീജിത്തിനെ (31) ആണ് പാലക്കാട് സൈബർ ക്രൈം പൊലീസ് കൊല്ലങ്കോട്ടു നിന്ന് അറസ്റ്റ് ചെയ്തത്. വിദേശ രാജ്യങ്ങളിലെ മൾട്ടി നാഷനൽ കമ്പനികളിൽ വൻ ശമ്പളം വാഗ്ദാനം ചെയ്തു വൻ തുക കമ്മിഷൻ വാങ്ങിയായിരുന്നു യുവാക്കളെ കടത്തിയത്. ഇവരെ ലാവോസ് എന്ന രാജ്യത്തു ചൈനീസ് പൗരന്മാർ നിയന്ത്രിക്കുന്ന സൈബർ തട്ടിപ്പു കേന്ദ്രങ്ങളിൽ എത്തിച്ചതിനാണ് അറസ്റ്റ്. 

പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ യുവാവിനു ലാവോസിലുള്ള മൾട്ടി നാഷനൽ കമ്പനിയിൽ ടെലികോളർ എക്സിക്യൂട്ടീവ് ജോലി വാഗ്ദാനം ചെയ്തു 3 ലക്ഷം രൂപ കൈപ്പറ്റി വിദേശത്തേക്ക് അയച്ചു. എന്നാൽ, അവിടെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ നിർബന്ധിത ജോലി ചെയ്യിപ്പിക്കുകയും കൂടുതൽ ആൾക്കാരെ സൈബർ തട്ടിപ്പിനിരയാക്കി അവരിൽ നിന്നു പണം കൈക്കലാക്കാൻ ടാർഗറ്റ് നിശ്ചയിച്ചു കൊടുക്കുകയും ചെയ്തു. അതിനു വിസമ്മതിച്ച യുവാവിനെ ക്രൂരമായി ഉപദ്രവിക്കുകയും ഭക്ഷണമില്ലാതെ മുറിയിൽ പൂട്ടിയിടുകയും ചെയ്തു. ഇക്കാര്യം വീട്ടുകാരെ അറിയിച്ചു വീണ്ടും ഏജന്റ് മുഖേന പണം നൽകി തിരികെയെത്തിയ യുവാവിന്റെ പരാതിയിലാണു പാലക്കാട് സൈബർ പൊലീസ് കേസെടുത്തത്. 

എസ്. ശ്രീജിത്ത്.
എസ്. ശ്രീജിത്ത്.

സംഭവത്തിൽ പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശത്തിൽ ഡിസിആർബി ഡിവൈഎസ്പി കെ.സി. വിനുവിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ പി.ഡി. അനൂപ്മോൻ, എഎസ്ഐ എം. മനേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എച്ച്. ഹിരോഷ്, കെ. ഉല്ലാസ്കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ശരണ്യ, നിയാസ്, പ്രേംകുമാർ എന്നിവരുൾപ്പെട്ട സംഘം കൊല്ലങ്കോട്ടെത്തി അഭിഭാഷകന്റെ ഓഫിസിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഇത്തരത്തിൽ കൂടുതൽ യുവാക്കൾ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നുള്ള കാര്യം ഉൾപ്പെടെ സൈബർ ക്രൈം പൊലീസ് അന്വേഷിക്കുന്നുണ്ട്. കംപോഡിയ, ലാവോസ്, തായ്‌ലാൻഡ്, ബാങ്കോക്ക്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ ചൈനീസ് പൗരന്മാർ നിയന്ത്രിക്കുന്ന ധാരാളം സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ വ്യാപകമായി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ ഉപയോഗിക്കുന്നുണ്ട്. ഇത്തരം രാജ്യങ്ങളിൽ ജോലിക്കായി പോകുന്ന യുവാക്കൾ കമ്പനിയുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നു സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ പി.ഡി. അനൂപ്മോൻ അറിയിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടനെ 1930 എന്ന ടോൾ ഫ്രീ നമ്പറിലോ cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി റജിസ്റ്റർ ചെയ്യണമെന്നും പൊലീസ് അറിയിച്ചു.

English Summary:

Trapped and Exploited: Indian Youths Became Victims of a Ruthless International Job Scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com