ADVERTISEMENT

ഹൂസ്റ്റണ്‍ ∙ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കുന്ന ഡോണള്‍ഡ് ട്രംപിന് ജനപിന്തുണയില്‍ വലിയ ഇടിവ് സംഭവിക്കുകയാണോയെന്ന സംശയം വ്യാപകമാകുന്നു. ട്രംപിന്‍റെ മെഗാ റാലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ തന്നെ ഇത്തരമൊരു ആശങ്ക ഉയര്‍ന്നു തുടങ്ങിയിരിക്കുന്നത്. 

10,000 പേര്‍ക്ക് ഇരിക്കാവുന്ന ടെമ്പിള്‍ യൂണിവേഴ്സിറ്റിയിലെ ലിയാക്കൂറസ് സെന്‍ററിലെ റാലിയില്‍ നിരവധി ഒഴിഞ്ഞ സീറ്റുകളും മുകള്‍ നിലയിലെ മുഴുവന്‍ ഭാഗങ്ങളും പൂര്‍ണ്ണമായും ഒഴിഞ്ഞുകിടക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നതോടു കൂടിയാണ് ട്രംപിന് സമൂഹ മാധ്യമത്തില്‍ പരിഹാസം നേരിടേണ്ടി വന്നത്. മേയ് മാസത്തില്‍, ന്യൂയോര്‍ക്കിലെ സൗത്ത് ബ്രോങ്ക്സില്‍ ട്രംപ് റാലിയെ ചൊല്ലിയും സമാനമായ വിവാദം ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. 

ന്യൂയോര്‍ക്ക് പരിപാടിയില്‍ 25,000 പേര്‍ പങ്കെടുത്തുവെന്ന് അദ്ദേഹത്തിന്‍റെ വക്താവ് അവകാശപ്പെട്ടപ്പോള്‍, നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഈ കണക്കിനെതിരേ രംഗത്തുവന്നതു തിരിച്ചടിയായി. മാര്‍ച്ചില്‍ 2024 ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ട്രംപ്, നവംബറില്‍ പ്രസിഡന്‍റ് ജോ ബൈഡനെതിരെ വീണ്ടും മത്സരിക്കുന്നതിന് മുന്നോടിയായി പിന്തുണ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തുടനീളം ഹൈപ്രൊഫൈല്‍ റാലികള്‍ നടത്തിവരികയാണ്. 

നിര്‍ണായക സ്വിങ് സംസ്ഥാനമായ  പെൻസിൽവേനിയ, 2016 ല്‍ ഹിലരി ക്ലിന്‍റണിനെതിരെ ട്രംപിനെ പിന്തുണച്ചിരുന്നെങ്കിലും 2020 ല്‍ ബൈഡനെയാണ് സംസ്ഥാനം പിന്തുണച്ചത്. ഡമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകനായ ക്രിസ് ജാക്സണ്‍, എക്സില്‍ ട്രംപിന്‍റെ ഫിലഡൽഫിയ റാലിയിലെ 27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് പോസ്റ്റുചെയ്തതോടെ ട്രംപ് സംഘം പ്രതിരോധത്തിലായി. വേദിയിലെ ശൂന്യമായ മുകള്‍ നിരകള്‍ വിഡിയോയില്‍ വ്യക്തമായി കാണിക്കുന്നുണ്ട്.  

നവംബര്‍ 5 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഷെഡ്യൂള്‍ ചെയ്ത രണ്ട് ഡിബേറ്റുകളില്‍ ആദ്യത്തേതിന് ജൂണ്‍ 27 ന് ട്രംപും ബൈഡനും അറ്റ്‌ലാന്‍റയില്‍ കൂടിക്കാഴ്ച നടത്തും. 

English Summary:

Trump Mocked for Empty Seats at Pennsylvania Rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com