ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നാല് വർഷത്തെ ഭരണം അവസാനിക്കുമ്പോൾ ബൈഡൻ തന്നെ തുടരണമെന്നും മാറിനിൽകണമെന്നും മുറവിളികൾ ഉയരുകയാണ്. നാല് വർഷത്തെ ആദ്യ ഊഴം കഴിയുമ്പോൾ മറ്റൊരാളെ പരീക്ഷിക്കുവാൻ അമേരിക്കൻ ജനത തയ്യാറാവാറുണ്ട്. ജോർജ് എച്ച് ഡബ്ലിയു ബുഷിന്റെ കാര്യത്തിലും ഡൊണാൾഡ് ട്രംപിന്റെ കാര്യത്തിലും ഇത് നാം കണ്ടതാണ്. അതേസമയം നാലു വർഷത്തെ ഭരണശേഷം അതേ പ്രസിഡന്റ് തന്നെ തുടരുന്നതും നാം കണ്ടു. സമീപകാലത്തു റൊണാൾഡ്‌ റീഗനും ജോർജ് ഡബ്ലിയു ബുഷും ബറാക് ഒബാമയും ഉദാഹരണങ്ങൾ.

നിലവിലെ പ്രസിഡന്റ് ബൈഡൻ ആദ്യ ഊഴം പൂർത്തിയാക്കി വീണ്ടും മത്സരിക്കുവാൻ ഒരുങ്ങുകയാണ്. ബൈഡൻ ഭരണത്തിന്റെ നേട്ട കോട്ടങ്ങളെ കുറിച്ച് ചർച്ച ആരംഭിച്ചു കഴിഞ്ഞു. വ്യാഴാഴ്ച ബൈഡൻ സ്വയം ഒരു വാർത്താ സമ്മേളനത്തിൽ പ്രത്യക്ഷപ്പെടും. ഇതിനു ശേഷം തിങ്കളാഴ്ച എൻ ബി സി ന്യൂസ് ആങ്കർ ലീസ്റ്റർ ഹോൾട്ടുമായും ഒരു അഭിമുഖം ഉണ്ടാവും എന്നും അറിയിപ്പുണ്ട്. ജൂലൈ 15 നു പ്രക്ഷേപണം ചെയ്യുന്ന എൻ ബി സി ന്യൂസ് ലൈവ് ആയിരിക്കുമിത് രണ്ടു പ്രസിഡന്റ് സ്ഥാനാർത്ഥികളും നേരിട്ട് നടത്തിയ വാക്പോരിനു ശേഷം ആദ്യമായാണ് ബൈഡൻ ഒരു മാധ്യമ പരിപാടിയിൽ പങ്കെടുക്കുന്നത്. ഈ രണ്ടു പരിപാടികളിലും ന്യായമായും തന്റെ ഭരണ നേട്ടങ്ങളും നവംബർ തിരഞ്ഞെടുപ്പിന് ശേഷം എതിരാളി വിജയിച്ചാൽ ഉണ്ടാകാൻ പോകുന്ന കഷ്ട നഷ്ടങ്ങളുടെയും വിശദമായ വിവരണം  ഉണ്ടാകും.

ഈ പശ്ചാത്തലത്തിൽ തൊട്ടു മുൻപ് ജൂലൈ 5ന് എബിസി ന്യൂസിന്റെ ജോർജ് സ്റ്റീഫനോപൗലോസുമായി ബൈഡൻ നടത്തിയ ഇന്റർവ്യൂവിൽ താൻ തുടർന്നും മത്സരിക്കുന്നതിനെ കുറിച്ച് പൊതു ജനങ്ങൾക്കുള്ള ആശങ്ക അകറ്റാൻ ബൈഡൻ നടത്തിയ ശ്രമങ്ങൾ കൂടി പരിശോധിക്കാം. ഒരു ന്യൂറോളജിക്കൽ അല്ലെങ്കിൽ കോഗ്നിറ്റീവ് ടെസ്റ്റ് (തന്റെ മാനസിക കഴിവ് വിലയിരുത്താൻ)  നടത്തിയിട്ടില്ല എന്നും തന്നെ പരിശോധിച്ച ഡോക്ടർമാർ ആരും അങ്ങനെ ഒരു പരിശോധന വേണമെന്ന് പറഞ്ഞിട്ടില്ല എന്നും ബൈഡൻ പറഞ്ഞു. അധികാരത്തിൽ വന്ന ശേഷം വളരെ ചുരുക്കമായേ ബൈഡൻ മാധ്യമങ്ങളെ കാണുകയോ അഭിമുഖങ്ങൾ നൽകുകയോ ചെയ്തിട്ടുള്ളു. കഴിഞ്ഞ വർഷത്തിനിടയിലെ പ്രസിഡന്റുമാരിൽ ബൈഡൻ ഇക്കാര്യത്തിൽ ഒരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. നേട്ടങ്ങൾ വിലയിരുത്തുമ്പോൾ സാമ്പത്തിക അവസ്ഥയിൽ ബൈഡനു ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല എന്നാണ് മാധ്യമങ്ങൾ വിലയിരുത്തുന്നത്. കോവിഡ് കാലത്തെ മാന്ദ്യവും തുടർന്നുണ്ടായ വിലക്കയറ്റവും വർധിക്കുന്നത് നോക്കി നിൽക്കാനേ പ്രസിഡന്റിന് കഴിഞ്ഞുള്ളു എന്നാണ് ആരോപണം. തൊഴിലില്ലായ്മ വർധിക്കുവാൻ നിയന്ത്രണം ഇല്ലാത്ത നിയമ വിരുദ്ധ കുടിയേറ്റങ്ങളും സഹായിച്ചു. അതിർത്തി സംരക്ഷിക്കുന്നതിൽ വലിയ പരാജയമായി ഈ ഭരണത്തെ പലരും വിലയിരുത്തുന്നു. എങ്ങനെയെങ്കിലും യുഎസിലേക്ക് നുഴഞ്ഞു കയറിയാൽ പൗരത്വം ലഭിക്കും എന്ന തെറ്റിദ്ധാരണ കുടിയേറ്റക്കാർക്കിടയിൽ പടർന്നു. മലവെള്ള പാച്ചിൽ പോലെ കടന്നു കയറുന്ന കുടിയേറ്റക്കാർ, നിയമ ലംഘനങ്ങൾ വർദ്ധിക്കുവാൻ കാരണമായി എന്ന് ആരോപണം ഉയർന്നു. 22 ലക്ഷം അനധികൃത കുടിയേറ്റക്കാർ 2022 ൽ ഉണ്ടായി എന്നും കഴിഞ്ഞ വർഷവും ഇത്രയും തന്നെ പേര് അനധികൃതമായി തെക്കൻ അതിർത്തി കടന്നു എന്നും കണക്കുകൾ പറഞ്ഞു. ഇത് മൂലമാണ് കുടിയേറ്റം ഏറ്റവും വലിയ പ്രശ്നമായി വോട്ടർമാർ പറയുന്നത്. ഇരുപത്തിനാലര ലക്ഷം അനധികൃത കുടിയേറ്റക്കാർ അപേക്ഷകളിന്മേൽ നടപടിക്ക് വേണ്ടി കാത്തിരിക്കുന്നു. എന്നാൽ ഈ അപേക്ഷകളിൽ സമയബന്ധിതമായി നടപടി എടുക്കുവാൻ യുഎസിൽ സംവിധാനമില്ല എന്നും അധികൃതർ പറയുന്നു.

ഒരു നേട്ടമായി പറയുന്നത് ഒബാമ കെയർ എന്നറിയപ്പെടുന്ന അഫൊർഡബിൾ  കെയർ ഇൻഷുറൻസ് കൂടുതൽ ആൾക്കാർക്ക് നൽകി എന്നതാണ്. എന്നാൽ ഇൻഷുറൻസ് ലഭിച്ച പലർക്കും അതിനു അർഹത ഇല്ല എന്ന് മറു വാദം ഉയരുന്നു. യഥാർത്ഥ വരുമാനം കാണിക്കാത്ത അർഹത നേടിയ മില്ലിയനുകൾ ഉണ്ടെന്നാണ് ആരോപണം. ആവശ്യമായ പരിശോധനകൾ നടത്തുവാനുള്ള സംവിധാനത്തിന്റെ അപര്യാപ്‌തത ഇക്കാര്യത്തിൽ വ്യക്തമാണ്.

യുക്രെയ്നിലും ഗാസയിലും തുടരുന്ന യുദ്ധങ്ങൾ അവസാനിപ്പിക്കുവാൻ ബൈഡന് കഴിഞ്ഞിട്ടില്ല എന്നും ആരോപണമുണ്ട്. താൻ അധികാരത്തിൽ വന്നാൽ ആദ്യ ദിവസം തന്നെ ഈ യുദ്ധങ്ങൾ അവസാനിപ്പിക്കും എന്ന ട്രംപിന്റെ അവകാശ വാദവും അന്തരീക്ഷത്തിൽ തങ്ങി നില്പുണ്ട്. വിദേശ രാജ്യങ്ങൾക്ക് നൽകുന്ന ധന/സൈനിക സാധനങ്ങളുടെ സഹായങ്ങൾ ബൈഡൻ നിർലോപം തുടരുന്നതും വിമർശന വിധേയമാകാറുണ്ട്. യുഎസിന്റെ ആവശ്യങ്ങൾ നിറവേറ്റാതെയാണ് വിദേശ രാജ്യങ്ങൾക്കു ധാരാളമായി സഹായങ്ങൾ തുടരുന്നതെന്ന്‌ ട്രംപ് ആരോപിച്ചിരുന്നു.  

English Summary:

Joe Biden should step aside - US Presidential election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com