ADVERTISEMENT

ടെക്സസ്∙ ടെക്‌സസിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരിച്ചു. കാർപൂളിങ് ആപ്പ് വഴി വാഹനം ക്രമീകരിച്ച ശേഷം അർകെൻസസിലെ ബെന്‍റൺവില്ലിലേക്കുള്ള യാത്ര മധ്യേയാണ് അപകടമുണ്ടായത്. വാഹനം കൂട്ടിയിടിച്ചതിനെ തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന എസ്‌യുവിയിൽ തീപിടിത്തമുണ്ടായി. ഇവരുടെ മൃതദേഹം തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന  നടത്തും.

ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ഷെയ്ക്, ലോകേഷ് പാലച്ചാർള, ധർഷിനി വാസുദേവൻ എന്നിവരാണ് മരിച്ചത്. ഡാലസിലെ ഒരമ്പട്ടിയുടെ ബന്ധുവിനെ സന്ദർശിച്ച് മടങ്ങുകയായിരുന്നു ഒരമ്പട്ടിയും ഷെയ്‌ക്കും. പാലാച്ചർള തന്‍റെ ഭാര്യയെ കാണാൻ ബെന്‍റൺവില്ലിലേക്ക് പോകുകയായിരുന്നു, അടുത്തിടെ ടെക്സസ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി യുഎസിൽ ജോലി ചെയ്യുന്ന വാസുദേവൻ ബെന്‍റൺവില്ലിലുള്ള അമ്മാവനെ കാണാൻ പോകുകയായിരുന്നു. ഇവരുടെ കാർപൂളിങ് ബുക്കിങ്ങാണ് മരിച്ചവരുടെ പേരുവിവരങ്ങൾ കണ്ടെത്താൻ അധികൃതരെ സഹായിച്ചത്. 

കഴിഞ്ഞ ആഴ്ച, ധർഷിനി വാസുദേവന്‍റെ പിതാവ്, എക്‌സിലെ പോസ്റ്റിൽ, തന്‍റെ മകളെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ടാഗ് ചെയ്തിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാക്‌സ് അഗ്രി ജനറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമയാണ് ഒരമ്പട്ടിയുടെ പിതാവ് സുഭാഷ് ചന്ദ്ര റെഡ്ഡി. കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിലാണ് ആര്യൻ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയത്.

ഹൈദരാബാദ് സ്വദേശിയായ ഒറമ്പട്ടിയുടെ സുഹൃത്ത് ഷെയ്‌ക്കും ബെന്‍റൺവില്ലിലായിരുന്നു താമസം. അതേസമയം, തമിഴ്‌നാട് സ്വദേശിനിയായ ധർഷിനി ടെക്‌സസിലെ ഫ്രിസ്‌കോയിലാണ് താമസിച്ചിരുന്നത്.

English Summary:

4 Indians burnt to death in Texas vehicle collision: DNA testing ongoing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com