ADVERTISEMENT

ഹൂസ്റ്റൺ∙ രാഷ്ട്രീയ നേതാക്കൾ പലപ്പോഴും പൊതുജനങ്ങളെ ആകർഷിക്കുന്ന ചിത്രങ്ങൾ  എടുക്കുന്നതിനായി അഭിനയിക്കാറുണ്ട്. ഇത്തവണ അത്തരത്തിലുള്ളത് എന്ന് ആരോപിക്കപ്പെടുന്ന ഫോട്ടോ വലിയ വിവാദത്തിന് ഇടയാക്കിയിരിക്കുന്നു. തെക്കുകിഴക്കൻ അമേരിക്കയെ തകർത്ത ഹെലൻ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ, യുഎസ് വൈസ് പ്രസിഡന്‍റ് പങ്കുവെച്ച  ഫോട്ടോ വ്യാജമാണെന്ന് ആരോപിച്ച് മുൻ അമേരിക്കൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ നേതാവുമായ  ഡോണൾഡ് ട്രംപ് രംഗത്തെത്തി.

ഫോട്ടോ വ്യാജമായി നിര്‍മിച്ചതാണെന്നും ഇത് പ്രസിഡന്‍റ് ജോ ബൈഡന്‍റെയും വൈസ് പ്രസിഡന്‍റ്  കമലയുടെയും സ്ഥിരം പരിപാടിയാണിതെന്നും ഡോണള്‍ഡ് ട്രംപ് ആരോപിക്കുന്നു. എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ എയര്‍ഫോഴ്സ് 2 ല്‍ കമല ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ മുമ്പില്‍ മേശപ്പുറത്ത് ഒരു ഐഫോണും ചെവിയില്‍ ഇയര്‍പീസും ഉണ്ട്. കടലാസില്‍ കമല എന്തോ കുത്തിക്കുറിക്കുന്നതും ചിത്രത്തില്‍ കാണാം. ദുരിതബാധിത പ്രദേശങ്ങള്‍ക്കുള്ള ഭരണകൂടത്തിന്‍റെ പിന്തുണ വ്യക്തമാക്കുന്ന സന്ദേശത്തോടൊപ്പമാണ് ചിത്രം. 

''ഹെലന്‍ ചുഴലിക്കാറ്റിന്‍റെ നിലവിലുള്ള ആഘാതങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഫെമ അഡ്മിനിസ്‌ട്രേറ്റര്‍ ഡീന്‍ ക്രിസ്വെല്‍ എന്നോട് വിശദീകരിച്ചു '' കമല ഹാരിസ് പോസ്റ്റില്‍ എഴുതി. പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള സംസ്ഥാനത്തിന്‍റെ ശ്രമങ്ങളെക്കുറിച്ച് നോർത്ത് കാരോലൈന ഗവര്‍ണര്‍ റോയ് കൂപ്പറുമായി സംസാരിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ, പുനരുദ്ധാരണ ശ്രമങ്ങളല്ല ട്രംപിന്‍റെ കണ്ണില്‍ പെട്ടത്. വൈസ് പ്രസിഡന്‍റിന്‍റെ ഇയര്‍പീസും അവരുടെ മുന്നിലുള്ള ഫോണും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നതാണ്.

ഇത് വ്യാജമായി നിർമിച്ച ഫോട്ടോയാണെന്ന് ആരോപിച്ച് ട്രംപ് ഈ വിഷയത്തിലൂടെ ബൈഡന്‍ ഭരണകൂടത്തിന്‍റെ കഴിവു കേട് ചൂണ്ടിക്കാണിക്കാനാണ് ശ്രമിച്ചത്. വിദേശനയം മുതല്‍ അതിര്‍ത്തി സുരക്ഷ വരെ ഭരണകൂടത്തിന്‍റെ പരാജയങ്ങളായി അദ്ദേഹം വിലയിരുത്തുന്നു. കൊടുങ്കാറ്റിനെത്തുടര്‍ന്ന് 100-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തു. 

പുനരധിവാസം ഏറെ ദുഷ്‌കരമാകുമെന്ന സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ ട്രംപിന്‍റെ ആരോപണത്തിന് മൂര്‍ച്ച കൂടും എന്ന് വിലയിരുത്തപ്പെടുന്നു. വൈദ്യുതി മുടക്കവും അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നതും നോർത്ത് കാരോലൈന, സൗത്ത് കാരോലൈന, ജോര്‍ജിയ എന്നിവിടങ്ങളില്‍ ഉടനീളമുള്ള ആളുകളുടെ ജീവിതം ദുസ്സഹമായിരിക്കുന്ന സാഹചര്യമാണ്. 

English Summary:

Trump Blasts Harris for Posting 'Fake and Staged' Photo of Hurricane Helene Briefing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com