ADVERTISEMENT

ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം അവർ ചികിത്സയ്ക്കിടയിൽ കണ്ടുമുട്ടുന്ന മുഖങ്ങൾ അനേകമാണ്. ചില രോഗികളുടെ മുഖം ഒറ്റനോട്ടത്തിൽതന്നെ മനസ്സിൽ പതിഞ്ഞുപോകും. ചികിത്സയ്ക്കിടയിൽ കണ്ടെത്തിയ, വർഷങ്ങൾ പിന്നിട്ടിട്ടും മറക്കാൻ കഴിയാത്ത ഒരു വനിതയെക്കുറിച്ച് ഈ വനിതാദിനത്തിൽ പറയുകയാണ് ഡോ. അശ്വതി സോമൻ.

പലർക്കും സ്വാതന്ത്ര്യം എന്നു വച്ചാൽ പലതാണ്. ഞാൻ കണ്ട ആയിരക്കണക്കിന് രോഗികളിൽ അതുകൊണ്ടുതന്നെയാണ് സുബൈദ വ്യതസ്ത്യയാകുന്നതും. സ്ത്രീ സ്വാത്രന്ത്യത്തെക്കുറിച്ച് നമ്മൾ എത്ര പ്രസംഗിച്ചാലും, എത്ര അവബോധം സൃഷ്ടിക്കാൻ ശ്രമിച്ചാലും അഞ്ചാം ക്ലാസ് പഠനവും ഒരുപാട് കുട്ടികളുമുള്ള ഒരമ്മയ്ക്ക് സ്വാതത്ര്യം കിട്ടുമോ ? സ്വയം പര്യാപ്തത നേടാനാകുമോ? ചില സത്യങ്ങളേക്കാൾ നല്ലത് കള്ളങ്ങൾ തന്നെയാണ്.

സുബൈദ, 46വയസ്സ് - 2 രൂപയുടെ ആശ്വാസം

അവരെ ആദ്യമായി കണ്ടത് എന്നെന്നു കൃത്യമായി ഓർമയില്ല. വെളുത്തു മെലിഞ്ഞ, അല്ല എല്ലിച്ച ഒരു 40 കാരി. ബുർഘ ഇട്ടു, കയ്യിൽ ഒരു കറുത്ത ബാഗും പിടിച്ച്  ചുറുചുറുക്കുള്ള ഒരു സുന്ദരി. കണ്ണിന് ചുറ്റുമുള്ള ആ കറുത്ത നിറവും ഉള്ളിലേക്ക് കുഴിഞ്ഞ കണ്ണുകളും മാത്രം പുറത്തു കാണിച്ച് ഒരു ചീട്ടും കയ്യിൽ പിടിച്ചു പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പുറത്തിട്ട ബെഞ്ചിൽ ഇരിപ്പുണ്ടാകും. മുന്നിൽ ഉള്ള രണ്ടു പല്ലുകൾ ഒരു ആക്‌സിഡന്റിൽ നഷ്ടപെട്ടതിനാൽ ആ ചിരിക്കും ഒരു പ്രത്യേകത തന്നെയാണ്. മറ്റുള്ളവരോട് സംസാരിച്ചു കലപില കൂടി ഇരിക്കും. യാതൊരു തിരക്കും കാണിക്കാത്ത ഒരു വീട്ടമ്മ. 

കുറെയേറെ തവണ ഉള്ള വരവായത് കൊണ്ടുതന്നെയാണ് ആ തിരക്കുള്ള ഒപിയിൽ ഇവരെ ശ്രദ്ധിക്കാൻ തുടങ്ങിയത്. എന്നും എവിടെങ്കിലും വേദന എന്നാണ് പരാതി. ചിലപ്പോ കഴുത്തിന്, ചിലപ്പോ കാലിൽ, അല്ലെങ്കിൽ തോൾ എല്ലിൽ അല്ലെങ്കിൽ തലവേദന. പെരട്ടാനുള്ള മരുന്നുകൾ ആണ് ഇഷ്ടം. ഗുളിക അധികം വേണ്ട എന്നും പറയും. പിന്നെ എല്ലാവരോടും സംസാരിച്ചു കുശലാന്വേഷണം ആണ്.

 ഒരു സർക്കാർ ഒപിയുടെ പുറത്തുള്ള തിരക്ക് ഞാൻ പറയാതെ തന്നെ അറിയാലോ. അകത്തുകയറാൻ തിക്കിത്തിരക്കി ആളുകളെ വകഞ്ഞു മാറ്റി ആദ്യം ഒപിയിൽ കയറാനായി കുതിക്കുന്ന ഒരു കപ്പില്ലാതെ മത്സരം തന്നെയാണ് ജനങ്ങളുടെ ഇടയിൽ. അവിടെയാണ് യാതൊരു തിരക്കും ഇല്ലാതെ തന്റെ നമ്പർ കഴിഞ്ഞ ആൾക്കാരെ കയറ്റി വിട്ട് ഇവർ ഇരിക്കാറ്. പക്ഷേ 1.30 ടെ ബസ് വരാറായൽ ഒരു ഓട്ടം ഉണ്ട്. ചിലപ്പോ കാണിക്കുക പോലും ചെയ്യാതെ ഒറ്റ പോക്ക് പോകും.

ഇത് സ്ഥിരമായതോടെയാണ് ഇവരെ ശ്രദ്ധിക്കാൻ തുടങ്ങിയത്.  പറയുന്ന ടെസ്റ്റുകൾ ഒന്നും ചെയ്യാറില്ല. അടുത്ത ആഴ്ച പുതിയ ചീട്ടുമായി വീണ്ടും എന്റെ അടുത്ത് എത്തും. ഇതു സ്ഥിരമാക്കിയപ്പോൾ എനിക്കും ദേഷ്യം വരാൻ തുടങ്ങി. വെറുതേ സമയം മെനക്കെടുത്താൻ വരുന്ന ഓരോരുത്തർ എന്നേ എനിക്ക് തോന്നിയുള്ളൂ. ശരീരവേദനയ്ക്ക്  നോക്കാൻ പറഞ്ഞ ഹീമോഗ്ലോബിന്റെ അളവ് വരെ നോക്കാറില്ല. ചോദിച്ചാൽ മറന്നു പോയി, അല്ലെങ്കിൽ പിന്നെ നോക്കാം, ഇങ്ങള് എന്തെങ്കിലും മരുന്ന് എഴുതിയാൽ മതി എന്ന സ്ഥിരം പല്ലവി. 

അവസാനം ദേഷ്യം സഹിക്കാൻ പറ്റാതെ ഞാൻ അവരെ ഒരുദിവസം ചീത്തപറഞ്ഞു. ഇതു പറ്റില്ല എന്നു കണിശമായി പറഞ്ഞു. അവരുടെ നന്മയെ കരുതി എങ്കിലും ഒന്നു രക്തം പരിശോധിക്കാൻ.. പറഞ്ഞതു കുറച്ചു ഉച്ചത്തിൽ ആയതു കൊണ്ടാകണം മുഖം കുനിച്ച്, ഒരു നേടുവീർപ്പുമിട്ട് അവർ കരച്ചിൽ അടക്കി വേഗം ബസ് കയറി പോയത്.

പിന്നെകുറേ നാളത്തേക്ക് കണ്ടിട്ടേയില്ല. വീണ്ടും ആശുപത്രിയിൽ ഒരു ദിവസം ആ ബെഞ്ചിൽ ഇരിക്കുന്നതു കണ്ടു. ആ പഴയ സംഭവം ഓർമയിൽ ഉള്ളതു കൊണ്ടാകണം ഒരു ചെറിയ ചിരി അവർ മുഖത്തു വരുത്താൻ ശ്രമിച്ചത്. എന്റെ മുഖഭാവം അല്പം മാറിയത് കൊണ്ടു ചിരിക്കാതെ വേഗം അവിടെ തന്നെ ഇരുന്നു.

ഒപിയിൽ വരട്ടെ, ബാക്കി അവിടെ നിന്നു ചോദിക്കാം എന്നു ഞാനും കരുതി. പക്ഷേ എന്നെ അത്ഭുതപ്പെടുത്തി അവർ ഒപിയിൽ കാണിക്കാതെ വീട്ടിൽ പോയി.

പിന്നീട് രണ്ടു തവണയും ഇത് ആവർത്തിച്ചു. അപ്പൊ എനിക്കും ഒരു പന്തികേട് തോന്നാതിരുന്നില്ല. എന്തെങ്കിലും ഒരു പ്രശ്നം കാണും എന്നുറപ്പിച്ചു സ്ഥലം നഴ്സിനെയും ജൂനിയർ ഹെൽത് ഇൻസ്പെക്ടറേയും വിളിച്ചന്വേഷിച്ചു .

പാവപ്പെട്ട കുടുംബത്തിലെ 5 പെണ്മക്കളിൽ മൂത്തവളാണ് സുബൈദ. 5–ാം ക്ലാസ് വരെ മാത്രേ ഇവർ പഠിച്ചിട്ടുള്ളൂ. അതിനു ശേഷം ഒന്നു രണ്ട് വർഷത്തിനകം നിക്കാഹ് കഴിഞ്ഞു. ആ സമയത്തു സംഭവിച്ച ആക്സിഡന്റ് എന്നും, ഭർത്താവ് തല്ലിയിട്ടു എന്നും പറയുന്നു ആ മുമ്പിലത്തെ രണ്ടു പല്ല് പോയത്. ആ ബന്ധത്തിൽ 2 കുട്ടികളായപ്പോൾ ആ ഭർത്താവ് ഉപേക്ഷിച്ചു പോയി. അയാൾക്ക്‌ വേറെ ഭാര്യയും മക്കളും ഉണ്ടായിരുന്നത്രെ. 

പിന്നെ കുറച്ചു നാൾക്ക് ശേഷം കുടുംബ പ്രാരാബ്ധം കാരണം വേറൊരു നിക്കാഹ് ഇവിടെ അടുത്തുന്നു തന്നെ കെട്ടി. 

അയാൾക്ക്‌ ഒരു ചെറിയ കടയുണ്ട് ഇവിടെ. മതം നന്നായി മുറുകെ പിടിക്കുന്ന ഒരാൾ. അതിനു ശേഷമാണ് ബുർഘ ധരിക്കാൻ തുടങ്ങിയത്. ഈ കല്യാണത്തിൽ 3 കുഞ്ഞുങ്ങളുമുണ്ട്. ഈ കല്യാണത്തിൽ ആദ്യ പ്രസവം വീട്ടിൽ ആയിരുന്നു. പിന്നെ അവൾതന്നെ ആരും അറിയാതെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിച്ച പ്രകാരം പിന്നീടുള്ള രണ്ടും ആശുപത്രിയിൽ ആക്കാൻ കഴിഞ്ഞു. ചെറിയ മോൾക്ക്‌ ഇപ്പൊ 2 വയസ്സ്. കുത്തിവയ്പ്പെടുക്കാൻ ഭർത്താവ് അറിയാതെ വരെ കുട്ടികളെ ആശുപത്രിയിൽ കൊണ്ടുവരുന്ന മിടുമിടുക്കി.

എല്ലാവരോടും സംസാരിക്കും, ഓടിനടന്ന് ആശുപത്രിയിലേ സിസ്റ്റർമാരെയും ഒക്കെ സഹായിക്കുന്ന ഒരു മിടുക്കി. 

അന്വേഷിച്ചിടത്തോളം അവരുടെ കുടംബ ജീവിതത്തിലും ഒരു പ്രശ്നവും കണ്ടിട്ടില്ല. കുത്തിവയ്പ്പിന് സമ്മതിക്കില്ല എങ്കിലും ഇടയ്ക്ക് ഇവരുമായി പുറത്തുപോകാനും എന്തിനു സിനിമയ്ക്ക് കൊണ്ടു പോകാനും വരെ ഈ ഭർത്താവ് മുൻകൈയെടുത്തിട്ടുണ്ട്. 

അപ്പൊ പിന്നെ ഇവരുടെ പ്രശ്നമെന്താണ് എന്ന് എനിക്ക് മനസ്സിലാക്കാൻ നല്ല ബുദ്ധിമുട്ടു തോന്നി. അവരുടെ ഈ സ്വഭാവത്തെ ക്കുറിച്ച് പറഞ്ഞപ്പോൾ നഴ്‌സ്മാർക്കും വിശ്വസിക്കാൻ പ്രയാസം. അവസാനം ഞങ്ങൾ എല്ലാവരും കൂടി അടുത്ത തവണ CID പണി എടുക്കാം എന്നുറപ്പിച്ചു.

കുറച്ചു ദിവസത്തിനു ശേഷം ഒഴിവുള്ള ഒരു ദിവസം, വലിയ ഒപി ഒന്നും ഇല്ലാത്ത ഒരു ദിവസം അവർ വീണ്ടും ആശുപത്രിയിൽ വന്നു. ഞാൻ വരും മുമ്പ്, ആവേശത്താൽ അവരെ പരിചയമുള്ള ജീവനക്കാർ ഞാൻ പറഞ്ഞകാര്യം ചോദിച്ചു. ഇടയ്ക്കിടയ്ക്ക് ആശുപത്രിയിൽ വരുന്നതിന്റേയും ഒരു ടെസ്റ്റും ചെയ്യാത്തത്തിന്റേയും ഒപി ചീട്ട് എടുത്തിട്ടും കാണിക്കാതെ ഓടിപ്പോകുന്നതിന്റെയും രഹസ്യം. 

പെട്ടെന്നുവന്ന ജാള്യത കാക്കാരണം അവർ പോകാൻ എഴുന്നേറ്റു. എന്തോ പ്രശനം ഉണ്ടെന്നു കരുതി ആശുപത്രി ജീവനക്കാർ അവരെ തടയുകയും അവരുടെ കയ്യിലെ ആ സിബില്ലാത്ത ബാഗ് വീഴുകയും ആശുപത്രിയിലേ ടാഗ് ഉള്ള പല മരുന്നുകളും അവരുടെ ആ ബാഗിൽ നിന്ന് അവിടെ മുഴുവൻ ചിതറി തെറിക്കുകയും ചെയ്തു. 

കണ്ട കാഴ്ചയിൽതന്നെ അത്രയും മരുന്നുകൾ നഷ്ടപ്പെട്ടു എന്നു ഫാർമസിസ്റ്റ് സാക്ഷ്യപ്പെടുത്തുകയും ചെയ്തതോടെ അവർ തലകറങ്ങി വീണു.

ആ അവസ്ഥയിലേക്കാണ് ഞാൻ എത്തുന്നത്.

"ആകെ പുകിലായല്ലോ മാഡം, നമ്മുടെ മരുന്നുകളാണ് ഈ കിടക്കുന്നെ, പൊലീസിനെ വിളിക്കട്ടെ"

"നിക്ക്‌, ഇപ്പൊ വേണ്ട ആദ്യം അവരെ നോർമൽ ആക്കട്ടെ, എന്നിട്ടു വിളിക്കാം "എന്നു പറഞ്ഞ് അവരെ പരിശോധിക്കാൻ അകത്തെ മുറിയിലേക്ക് ഞാനും കയറി.

കള്ളി എന്ന പേര് അല്ലെങ്കിൽ ഒരു ചീത്തപ്പേര് വരാൻ നിമിഷങ്ങൾ മതി, എന്നാൽ അതു മാറ്റാനോ ഒരു നല്ല പേര് കേൾപ്പിക്കാനോ വർഷങ്ങൾ എടുക്കും.

ഇതറിയുന്നതു കൊണ്ടുതന്നെ അവരോട്‌ ചോദിച്ചു മാത്രം പൊലീസിനെ വിളിക്കാമെന്ന്‌ ഞാൻ നിശ്‌ച്ചയിച്ചത്. 

അകത്ത് എത്തിയപ്പോഴേക്കും ഇവർക്ക് ബോധം വീണിരുന്നു. എന്തൊക്കെയോ പുലമ്പി സ്വയം തലയ്ക്കടിച്ചു കരച്ചിലും തുടങ്ങി. പെട്ടെന്ന് എല്ലാവരുടെയും മുന്നിൽ വച്ചു പകച്ചു പോയപ്പോൾ ഉണ്ടായ ഒരു തലകറക്കം.  സമാധാനിപ്പിച്ച് ഒരു ഗ്ലാസ് വെള്ളവും കുടിക്കാൻ കൊടുത്തു കാര്യങ്ങൾ ചോദിച്ചു.

നല്ല വിഷമം ഉള്ളിൽ ഉണ്ടെന്നു മനസ്സിലാകും അവരുടെ സംസാരം കേട്ടാൽ.

"ഡോക്ടർക്ക് മനസ്സിലാകുമോ എന്നറിയില്ല ഡോക്ടറെ... അങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടല്ല ആശുപത്രിയിൽ വരണേ. വീട്ടിലെ എല്ലാ ജോലികളും ഞാൻ തന്നെയാ ചെയ്യാ. 5 മക്കളും, ഭർത്താവും. ന്റെ എല്ലാ ക്കാര്യങ്ങളും നടത്തിതരും. പിന്നെ എന്താണെച്ചാൽ..."

നിർത്തി നിർത്തി കരച്ചിൽ അടക്കി കണ്ണ് തുടച്ച് അവർ പറഞ്ഞു...

" എനിക്ക് കക്കൂസിൽ പോലും കുറച്ചു നേരം ഒറ്റയ്ക്കിരിക്കാൻ പറ്റില്ല ഡോക്ടറേ. എപ്പോഴും എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഒക്കെ ആളോള് കാണും. എനിക്ക് മിണ്ടാതിരിക്കണം എന്നു തോന്നിയാലും പറ്റണ്ടേ. ജീവിതത്തിൽ ആകെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും മനസ്സു നിറഞ്ഞു സംസാരിക്കുന്നതും കുറച്ച് സമയം വെറുതേ ഇരിക്കുന്നതും ദേ ഈ ആശുപത്രിയിൽ വരുമ്പോഴാ.."

ഇതുപറയലും രണ്ടു കണ്ണിൽ നിന്നും ധാര ധാരയായി കണ്ണീർ ഒഴുകാൻ തുടങ്ങി.

ഉത്തരം പറയാൻ എനിക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല.

"ആ മരുന്നൊക്കെ ഡോക്ടർ മുമ്പ് എനിക്ക് തന്നതുതന്നെയാ, അസുഖം ഒന്നും ഇല്ലാത്തോണ്ടു ഞാൻ അത് ഉപയോഗിച്ചില്ല. പിന്നെ ഇടയ്ക്ക് തിരക്ക് കൂടുതലാണെന്ന് കള്ളം പറഞ്ഞ് ഒന്നും എഴുതാത്ത ഒപി ടിക്കറ്റും ഭർത്താവിനെ കാണിക്കും. അല്ലാതെ ഞാൻ ഇങ്ങള് വിചാരിക്കും പോലെ.... "

മുഴുമിക്കാൻ ആവാതെ സുബൈദ കരച്ചിലും തുടങ്ങി

എനിക്കും ശരിക്ക്‌ സങ്കടം വന്നു.

രണ്ടു കുട്ടികൾ മാത്രമുള്ള, വീട്ടിൽ കാര്യമായി ഒരു പണിയും ചെയ്യാത്ത എനിക്ക് വരെ ഈ സമയക്കുറവിനെ കുറിച്ചു നന്നായി അറിയാം. 10 മിനിറ്റ് കൂടുതൽ ബാത്‌റൂമിൽ എടുത്താൽ പുറത്തു കുട്ടികളുടെ കലാപം നടക്കും. കുട്ടികളുള്ള, അവരെ നോക്കാൻ മറ്റാരും ഇല്ലാത്ത എല്ലാ അമ്മമാർക്കും ഇതു മനസിലാകും.

ഒരു 10 മിനിറ്റ് സ്വന്തം ചായ ആസ്വദിച്ചു, ഞാൻ മാത്രമുള്ള എന്റെ ലോകത്തിലേക്ക്‌ ഊ്ഴന്നിറങ്ങി സ്വപ്നം കാണാൻ പോലും സമയം കിട്ടാതെ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന പലർക്കും ഇതു മനസ്സിലാകും.

ഇതും ഒരു സ്വാതന്ത്ര്യം തന്നെയാണ്. വെറുതേ മനസ്സു ശാന്തമാക്കി സ്വയം ഒരു 10 മിനിറ്റ്. നമുക്കു മാത്രം ഇഷ്ടമുള്ള ആൾക്കാരോട് സംസാരിക്കാനും നമുക്ക് മാത്രം ഇഷ്ടമുള്ള യാത്ര നടത്താനും നമുക്ക് മാത്രം ഇഷ്ടമുള്ള സ്വപ്നം കാണാനും....

അവരോടു മനസ്സിൽ മാപ്പു പറഞ്ഞു സമാധാനിപ്പിച്ചു വിടുകയായിരുന്നു. ആ op ചീട്ട് അവളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള മരുന്നിന്റെ കുറിപ്പടിയായിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.

പിന്നീട്‌ വെറുതെ ആണെങ്കിലും ആശുപത്രിയിൽ വരാൻ അനുമതിയും നൽകിയാണ് ഞാൻ വീട്ടിലേക്കു മടങ്ങിയത്.

ഇന്ന് ലോകത്ത് ഏറ്റവും വിലപ്പിടിപ്പുള്ളതും ഏറ്റവും കുറവ് ലഭ്യമായതും സമയം തന്നെയാണ്. 24മണിക്കൂറിൽ സ്വയം കണ്ടെത്താൻ, സ്വന്തമായ ഒരു 10 മിനിറ്റ്.. അതായിരുന്നു അവരുടെ ആശ്വാസം.

ചില കള്ളങ്ങൾ അവ നല്ലതു തന്നെയാണ്. അതു മൂടിവയ്ക്കേണ്ട സത്യങ്ങളും. ഇതൊരു സ്ത്രീയും എന്റെ പേഷ്യന്റും കൂടിയായ 'അവൾ' പഠിപ്പിച്ച സ്വതന്ത്രതയും...

(പേര് യഥാർത്ഥമല്ല, ആളെ തിരിച്ചറിയാതിരിക്കാൻ സന്ദർഭവും, സാഹചര്യവും വായനയ്ക്കനുസൃതമായി ചെറിയ കല്പനാസൃഷ്ടികളും ചേർത്തിട്ടുണ്ട്) 

English Summary: Story behind that strange woman; doctor shares the experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com