ADVERTISEMENT

റാന്നിയിൽ നിന്ന് പനിയുമായി എത്തിയ ആ രണ്ടു പേരിലൂടെയാണ്  കോവിഡ്-19 വാഹകരായ ഇറ്റലിക്കാരുടെ വിവരം കേരളം തിരിച്ചറിഞ്ഞത്. ആ രോഗികളെ ചികിൽസിച്ച ഡോക്ടർ ഇപ്പോൾ ഐസൊലേഷനിലാണ്. അപ്രതീക്ഷിതമായി കാണാനെത്തിയ കൊറോണ എന്ന അതിഥിയെ നേരിട്ട ഡോക്ടറുമായി സംസാരിച്ച ഡോ. അശ്വതി സോമൻ പറയുന്നു....

"അന്നു രാവിലെയും പതിവുകപ്പ് ചായ കുടിച്ചു പ്രത്യേകിച്ചൊന്നും വരാനില്ല എന്ന ചിന്തയിൽ തന്നെയാണ് അരുൺ ഡോക്ടർ (പേര് സാങ്കല്പികം) ജോലിക്ക് പോയത്. പക്ഷേ നാട്ടിൽ ആരും അറിയാതെ ,സ്വയം കൊറോണ വാഹകരാണെന്നു പോലും അറിയാത്ത ഒരാളെ താൻ കാണേണ്ടി വരുമെന്നോ , ഇങ്ങനെ ഒറ്റക്ക് താമസിക്കേണ്ടി വരുമെന്നോ ഡോക്ടർ വിചാരിച്ചിട്ടുണ്ടായിരുന്നില്ല. ഉണ്ട് ഡോക്ടർമാർക്കും കുടുംബം, അവർക്കും ഇതേ മാനസികാവസ്ഥ തന്നെ, അസുഖത്തെ കൂടുതൽ അറിയുന്നത് കൊണ്ടു ചിലപ്പോ കൂടുതൽ ഭയം ഉണ്ടാകുന്നത് സ്വാഭാവികം.അവരുടെ ജീവനും കുടുംബത്തിനും ,മനസികാശ്വാസത്തിനും ഒരുപാട് വിലയുണ്ട്. 

ഒരു ശനിയാഴ്‌ച പതിവ് പോലെ അമ്മയോട് പിന്നേ കാണാം എന്നുപറഞ്ഞ് പതിവ് കപ്പ് ചായയും കുടിച്ചു ഒപ്പിയിൽ എത്തി തന്റെ കൃത്യ നിർവഹണം തുടങ്ങിയതായിരുന്നു നെഞ്ചുരോഗ വിഭാഗത്തിലെ ഡോ.അരുൺ. ഒന്നു രണ്ടു ചുമ്മക്കാരെയും, പനിക്കാരെയും നോക്കി കഴിഞ്ഞപ്പോഴാണ് പന്ത്രണ്ടോ പതിനാലോ നമ്പർ ആയി അവർ ഡോക്ടർക്ക് മുമ്പിലെത്തിയത്. കൃത്യം നമ്പർ ഓർക്കുന്നില്ലത്രേ കാരണം പിന്നീട് ഇവർ മറക്കാനാകാത്ത ഒരു ഓർമ്മ ഡോക്ടർക്ക് സമ്മാനിക്കുമെന്നു കരുതിയിരുന്നില്ലല്ലോ.

തീർത്തും ക്ഷീണമുള്ള ഒരു രോഗി. ഒന്ന് രണ്ടു നാളായി പനി ഉണ്ട്, നല്ല ചുമയുണ്ട്, കഫക്കെട്ടുണ്ട് . യാത്ര ഒന്നും ചെയ്തിട്ടില്ല. തിരക്കുള്ള ഒപിയിൽ മരുന്നെഴുതി, ടെസ്റ്റ് ചെയ്യാൻ വിടാൻ തുടങ്ങും മുമ്പ് വെറുതേ ഒരു ചോദ്യം വീട്ടിലോ അടുത്തോ വേറെ ആർക്കെങ്കിലും ഇതു പോലെ ഒരു അസുഖം??

അപ്പോഴാണ് ഇറ്റലിയിൽ നിന്നു വിരുന്നു വന്നു നാട്ടിൽ മുഴുവൻ ചുറ്റി നടക്കുന്ന കുടുംബത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.ഉള്ളിൽ ഒന്നു കാളിയെങ്കിലും , കൊറോണ എന്ന അസുഖ മാകുമോ എന്ന ഒരു ശക്തമായ തോന്നൽ ആണ് ആദ്യം ഉണ്ടായത്.സമചിത്തതയോടെ അവരെ കൂട്ടി ഡോക്ടർ മറ്റൊരു മുറിയിലേക്ക് ...

മുന്നിൽ വരുന്ന മറ്റു രോഗികളെ ഒക്കെ മാറ്റി നിർത്തി ലിഫ്റ്റിൽ കയറി പോവുകയായിരുന്നു.ഇതേ സമയം തന്നെ ആശുപത്രി സുപ്രണ്ടിനേയും വിവരം അറിയിച്ചു. അവരെ ഒരു സംശയത്തിന്റെ പേരിൽ മുറിയിൽ ആക്കിയെങ്കിലും അതിവേഗം ഡിഎംഒ യേയും മറ്റു ആരോഗ്യപ്രവർത്തകരേയും വിവരം ധരിപ്പിച്ചു 13km അകലെയുള്ള ഒരു ആശുപത്രിയിലേക്ക് ഇവരെ മാറ്റുകയായിരുന്നു.

സ്വയം എന്തു ചെയ്യണം എന്നറിയാത്ത ഒരു അവസ്‌ഥ. സംശയം മാത്രമല്ലേ ഉറപ്പുള്ള കാര്യമല്ലല്ലോ തന്റെ ദിവസമുറ തെറ്റിക്കാതെ ഒപ്പിയിലെ മുറുമുറുപ്പുകൾക്കിടക്കു തലകുമ്പിട്ട് വീണ്ടും ജോലി തുടർന്ന് .പിറ്റേ ദിവസം ഉച്ചയോടടുത്തു ഡോക്ടറുടെ സംശയം സ്ഥിരീകരിക്കപ്പെടുകയും ,ഒരുപാട് കൂടുതൽ വ്യെക്തികളെ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങുകയും ചെയ്തു.

സന്തോഷിച്ചു ജോലി ചെയ്തിരുന്ന ഡോക്ടർഅപ്പോൾ മുതൽ അവധിയിൽ പ്രവേശിച്ചു വീട്ടിലും എത്തി. ഒന്നര വയസ്സായ തന്റെ കുഞ്ഞിനേയും ഗർഭിണിയായ ഭാര്യയേയും കണ്ടിട്ടിപ്പോൾ കുറച്ചു നാളായത്രേ. എന്നോട് സംസാരിക്കുമ്പോൾ അതിന്റെ ഒരു വിഷമം ഉണ്ടെങ്കിലും അവർ സുരക്ഷിതമായിരിക്കുന്നു എന്നതിന്റെ ആശ്വാസത്തിലായിരുന്നു ഡോക്ടർ. ഒന്നു രണ്ടു ദിവസം വിശ്രമജീവിതം സന്തോഷകരമായിരിന്നെങ്കിലും ചെറിയൊരു പേടി മനസ്സിൽ ഉണ്ടായത് വീട്ടിൽ കൂടെ താമസിക്കുന്ന പ്രമേഹ രോഗിയായ സ്വന്തം അമ്മയെക്കുറിച്ചോർത്തപ്പോഴാണത്രേ. തന്നെക്കാൾ കൂടുതൽ ചിലപ്പോൾ അമ്മക്കാകും ബുദ്ധിമുട്ട്.

ഒരു ഭിഷഗ്വരന്‍ ആകുമ്പോൾ കൂടെ വരുന്ന സന്തോഷത്തിനോടൊപ്പം തന്നെ തന്റെ ജീവിതത്തിനു അസുഖങ്ങൾ ഏൽപ്പിക്കുന്ന ക്ഷതങ്ങളെക്കുറിച്ചും ഏതൊരു ഡോക്ടറും ബോധവാനാണ്. എന്നിരുന്നാലും മുന്നിൽ വരുന്ന ഏതു രോഗിയേയും എല്ലാരീതിയിലും ഒരുപോലെ പരിശോധിച്ചു സ്വയം സംതൃപ്തി അണിയാറുണ്ട് ഞാൻ ഉൾപ്പെടുന്ന ഡോക്ടർ സമൂഹം. വരും വരായ്കകളക്കുറിച്ചു നല്ല ബോധം ഉണ്ടെങ്കിലും സമചിത്തതയോടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു സ്വയം രക്ഷപെടാൻ ശ്രമിക്കാതെ മുന്നിലിരിക്കുന്ന രോഗിയോടുള്ള കടമനിർവഹിക്കാൻ പ്രതിഞ്ജാബന്തരായിരിക്കുന്നവരാണ് ഭൂരിഭാഗം ഡോക്ടർമാരും.

ലിനിസിസ്റ്ററെ പൊലുള്ള എല്ലാ തട്ടിലുമുള്ള ആരോഗ്യപ്രവർത്തകർ ഒന്നിച്ച് നിന്നു ശ്രമിച്ചു കെട്ടിപൊക്കിയ ഈ ആരോഗ്യ മോഡൽ ബൃഹതരമാകുന്നത് ഇതുപോലുള്ള നല്ല മനസ്സുകൾകൊണ്ടാണ്.

ഒരു പാട് അസുഖങ്ങൾ നേരിട്ടു പരിചരിച്ചത് കൊണ്ടു തന്നെ മറ്റുള്ളവരെ പ്പോലെ ചിലപ്പോൾ ഡോക്ടർമാർ രോഗബാധിതനായിലെങ്കിലും വീട്ടിൽ ഉള്ളവരുടെ സ്ഥിതി അങ്ങനെയല്ല.

എന്റെ മറ്റൊര് സുഹൃത്ത് പറഞ്ഞത്.. "കുറച്ചൊക്കെ പേടി ഉണ്ട്. അവർ ആരോടും പറയാതെ കുറേ നടന്നതല്ലേ.. ഇവിടെ ആരൊക്കെ അങ്ങനെ വന്നിട്ടുണ്ടെന്ന് അറിയുമോ. കഴിഞ്ഞ തവണഎന്റെ കുഞ്ഞുവാവക്കു ഞാൻ കാരണം H1N1 വന്നതാ. മാറോടു ചേർന്നു മാത്രം ഉറങ്ങുന്ന അവളുണ്ടോ മാറികിടക്കുന്നു. ഈ അവസ്ഥയിൽ എന്നാ ലീവെടുക്കാനും തോന്നുന്നില്ല.ഒപ്പിയിൽ ഞാൻ മാത്രല്ലേ അവർക്കും ഉള്ളൂ.എന്തു ചെയ്യണമെന്നറിയിൽ. അവർക്കൊരുവാക്കു പറയാമായിരുന്നു."

ഇന്ത്യയിലെ ശരാശരി വ്യക്തിയുടെ ആയുർദൈർഘ്യം 67.9 വർഷമാകുമ്പോൾ ഡോക്ടർമാരുടെ 59 വർഷമാണ്. ഈ പറയുന്ന കഠിനമായ മാനസിക അവസ്ഥകളിലൂടെയും എന്നും കടന്നു പോകുമ്പോൾ ദൃഢമാകുന്നത് തന്നെയാണ് ഡോക്ടർമാരുടെ മനസ്സ്. പക്ഷേ പലപ്പോഴും ഒരു ചെറിയ കാര്യത്തിനോ ,കരുതിക്കൂട്ടിയോ കരിവാരിതേക്കാൻ സമൂഹം ശ്രമിക്കുമ്പോൾ ഈ ഉള്ളു വിളികളിൽ മനം നൊന്തു ജോലി വേണ്ടെന്നു വെച്ചവരും ,ആവശ്യമില്ലാത്ത ചില സുപ്പീരിയർമാരുടെ സ്വാർത്ഥമനോഭാവം കൊണ്ടും , അനാവശ്യമായ ഇടപെടലുകൾ കൊണ്ടും ,ഇകഴ്ത്തലുകൾ കൊണ്ടും തലകുമ്പിട്ട് തോറ്റുപോകുന്നവരും ഉണ്ട് ഞങ്ങൾക്കിടയിൽ.

ജോലിഭാരം ഉണ്ടെങ്കിലും നമ്മൾ ചികിൽസിച്ച ഒരു രോഗിയുടെ 2 നല്ല വാക്ക് , അല്ലെങ്കിൽ ഒരു രോഗി അസുഖം ഭേദമായി പുഞ്ചിരിച്ചുവീട്ടിലേക്കു മടങ്ങുമ്പോൾ വരുന്ന ഒരു ആശ്വാസം ഉണ്ടല്ലോ അതാണ് വീണ്ടും ഞങ്ങളെ കർമ്മനിരതരാക്കുന്നത്.

അരുൺ ഡോക്ടർക്കു മക്കളെ കാണാത്ത വിഷമം ഒരുഭാഗത്തു, അമ്മക്ക് അസുഖം വരുമോ എന്ന ശങ്ക മറുഭാഗത്തു. മുകളിൽ അടച്ചിട്ട ഒറ്റമുറിയിൽ കഴിയുമ്പോൾ ഈ ചൂടത്തു AC പോലും ഉപയോഗിക്കാൻ ഭയം.അതു കാരണം വരുന്ന തൊണ്ടവേദനയോ പനിയോ കൊറോണ ആണോ എന്നു വീണ്ടു ഒരു സംശയം ഉണ്ടാക്കിയാൽ 14 ദിവസത്തെ വനവാസം വീണ്ടും നീളും.

സ്കൂളും, ഓഫീസും, പൊതു പരിപാടികളും, വിമാനവും, തീവണ്ടിയും എല്ലാം വേണ്ടെന്നു വെച്ചപ്പോളും അഹോരാത്രം പരിശ്രമിക്കുന്നത് ഡോക്ടർമാരും, നഴ്സുമാരും, മറ്റു ആരോഗ്യപ്രവർത്തകരും മാത്രമാണ്.

പകർച്ചവ്യാധി നിയന്ദ്രണങ്ങൾക്കു പൊതുജങ്ങളുടെ പങ്ക് വളരെ വലുതാണ്. അതു ഡെങ്കിയാകട്ടെ, പക്ഷിപ്പനിയാകട്ടെ,.നിപ്പയാകട്ടെ , കോറോണയാകട്ടെ സ്വയം നിർവഹിക്കേണ്ട കർത്തവ്യം മറച്ചു വെച്ചു ,തനിക്കൊന്നും വരില്ല എന്ന അത്യാശ്രായത്തോട് കൂടി കൂട്ടം കൂട്ടമായി സിനിമക്കോ, മാളുകളിലോ , വിശ്വാസ പ്രക്രിയകൾക്കോ ,ആശുപത്രി സന്ദര്ശനത്തിനോ , ഒരാളെ എയർപ്പൊട്ടിൽ യാത്ര അയക്കാനോ പോകുമ്പോൾ ഈ അഹോരാത്രം കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങളെ ക്കുറിച്ചും , ഓടിവന്നാൽ സ്വീകരിക്കുന്ന സിസ്റ്റര്മാരെയും , അപോത്തിക്കരികളെ ക്കുറിച്ചുമൊക്കെ ഒന്നു ഓർക്കുന്നത് നന്നായിരിക്കും.

ഉത്തരവാദിത്ത ബോധമുള്ള ഒരു നല്ല ജനതയായി ഈ മാരിയെയും നമ്മുക്കൊന്നിച്ചു മറികടക്കാം. നിപ്പ പോലെ ഭയപ്പെടേണ്ട ഒരു അസുഖമല്ല കോവിഡ്-19. വർഷം തോറും ഇതിൽ എത്രയോ മടങ്ങു റോഡപകടങ്ങൾ സംഭവിക്കുന്നു. കേസ് ഫറ്റാലിറ്റി റേറ്റ് പൊതുവേകുറഞ്ഞ ഒരു അസുഘമായതിനാൽ തന്നെ ഒന്നു ശ്രദ്ധയും ജാഗ്രതയും ഉണ്ടെങ്കിൽ ഇതും കഴിഞ്ഞും പോകും...

ചൈനയിലെ പോലെ , ആരോഗ്യപ്രവർത്തകരെയോ ,പ്രാദേശിക വ്യാപ്തിയോ ഉണ്ടാകാതെ നമുക്ക് ഒന്നിച്ചു നിൽക്കാം, ഒന്നിച്ചു മറികടക്കാം.

ഓർക്കുക ജാഗ്രതയും, വിവേകവുമാണ് കോറോണക്കുള്ള മരുന്നുകൾ".

English Summary: Encounter with Corona; Doctor Shares Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com