ADVERTISEMENT

ആത്മഹത്യ പ്രവണത നമ്മുടെ നാട്ടില്‍ മുന്‍പത്തെതിനേക്കാള്‍ ഏറെ വര്‍ധിച്ചിരിക്കുന്നു. ജീവിതത്തില്‍ റീടേക്കുകള്‍ ഇല്ല. അതിനാല്‍തന്നെ ഇത്തരം ചിന്തകളെ മറികടന്നെ മതിയാകൂ.  ഇന്നത്തെ ജീവിത സാഹചര്യങ്ങളും കോവിഡ് കാലത്തെ മാനസിക പ്രശ്നങ്ങളും ആത്മഹത്യ ചിന്ത പലരിലും വര്‍ധിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ ഇത്തരം ചിന്തകള്‍ കുട്ടികളിലും മുതിര്‍ന്നവരിലും കണ്ടുവരുന്നു.

ആത്മഹത്യ കുട്ടികളില്‍ 

ആത്മഹത്യ കുട്ടികളിലോ? വിശ്വസിക്കാന്‍ പ്രയാസം തോന്നാം എന്നാല്‍ ഇതും ഏറെ ചര്‍ച്ച ചെയ്യേണ്ടതും പരിഹാരം കാണേണ്ടതുമായ ഒരു കാര്യമാണ്. ഈ കോവിഡ് കാലത്ത് ആത്മഹത്യാ തോത് കുട്ടികളില്‍ ഏറെ വര്‍ധിച്ചിരിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്നൊരു സത്യമാണ്. എന്തെല്ലാമായിരിക്കാം ഇതിനു കാരണം? വീട്ടില്‍ കുട്ടികള്‍ സന്തോഷത്തോടെയിരിക്കാന്‍ കാരണം അവരുടെ  മാതാപിതാക്കള്‍ സന്തോഷത്തോടെയിരിക്കുമ്പോള്‍ ആയിരിക്കും. എന്നാല്‍ ഈ കോവിഡ് കാലത്തെ സാമ്പത്തിക പ്രശ്നങ്ങളും മറ്റു പ്രയാസങ്ങളും മാതാപിതാക്കളെ മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ സ്വാഭാവികമായും കുട്ടികളെയും ബാധിക്കുന്നു. ഇവ കൂടാതെ കുട്ടികളിലെ മൊബൈല്‍ ആസക്തി (Phone Gaming Internet PGI), കുട്ടികളിലെ സ്വഭാവ വൈകല്യങ്ങള്‍, ലഹരി വസ്തുക്കളുടെ ഉപയോഗം, ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍  പങ്കെടുക്കുന്നതിനും   സാധാരണ പോലെ സ്കൂളില്‍ പോകാന്‍ ആകാത്തതും കളിക്കാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും കൂട്ടുകാരുടെ അഭാവവും കുട്ടികളിലെ മാനസിക സമ്മര്‍ദം കൂടുന്നതിന് കാരണമാകുന്നു. ഇത് വിഷാദരോഗത്തിലേക്കും ആത്മഹത്യാ ചിന്തകളിലേക്കും നയിക്കാം. 

ആത്മഹത്യ പ്രവണത യുവാക്കളില്‍ 

യുവാക്കളിലും കൗമാരക്കാരിലും ആത്മഹത്യാ പ്രവണത കണ്ടുവരാറുണ്ട്. പ്രണയ നൈരാശ്യം, മനസിനൊത്ത ജോലി കിട്ടാതെ വരുന്നത്, തൊഴിലില്ലായ്മ, പങ്കാളിയുടെ അവഗണന, സമൂഹത്തില്‍ നിന്നുമുള്ള മോശം അനുഭവങ്ങള്‍, എന്നിവ യുവാക്കളെ വിഷാദരോഗത്തിലേക്ക് നയിക്കാറുണ്ട്.  നമ്മുടെ നാട്ടില്‍ വേണ്ടത്ര തൊഴില്‍ അവസരങ്ങള്‍ ഇല്ലാത്തതും കോവിഡ് കാലമായതിനാല്‍ പഠനത്തിനും ജോലി സംബന്ധമയും വിദേശരാജ്യങ്ങളിലേക്ക്  പോകാന്‍ സാധിക്കാത്തതും മാനസിക പ്രശ്നങ്ങളിലേക്കും തുടര്‍ന്ന് ആത്മഹത്യ ചിന്തകളിലേക്കും നയിക്കാറുണ്ട്. 

ആത്മഹത്യ പ്രവണത മധ്യവയസ്കരില്‍

മധ്യവയസില്‍ പൊതുവേ എല്ലാവരും സാമ്പത്തികമായും മറ്റു കാര്യങ്ങളിലും സ്ഥിരത കൈവരിക്കുമെന്നു കരുതുന്ന ഒരു സമയമാണ് എന്നാല്‍ ഇങ്ങനെയൊന്നും സാധിക്കാതെ വരുമ്പോള്‍ പലരിലും മാനസിക വിഷമതകള്‍ വന്നു ചേരാറുണ്ട്. മക്കളുടെ വിദ്യാഭ്യാസം, ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍, വീട്ടില്‍ ആരെങ്കിലും ലഹരിക്ക്‌ അടിമപ്പെടുന്നത്, ഒറ്റപ്പെടല്‍ പോലെയുള്ള ചിന്തകള്‍, കുടുംബ കലഹങ്ങള്‍, വിവാഹ മോചനം  എന്നിവ വിഷാദത്തിലേക്കും തുടര്‍ന്ന് ആത്മഹത്യാ പ്രവണതകളിലേക്കും നയിക്കാറുണ്ട്.

ആത്മഹത്യാ ചിന്തകള്‍ ചിലരില്‍ മോശം അവസ്ഥകള്‍ വന്നു ചേരുമ്പോഴോ ചിലരില്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഇല്ലാതെ തലച്ചോറിലെ രാസവസ്തുക്കളുടെ വ്യതിയാനം മൂലം  (സെറോടോനിന്‍ പോലുള്ള രാസവസ്തുക്കളുടെ അളവ് കുറയുന്നത്‌) വിഷാദരോഗത്തിലേക്കും തുടര്‍ന്ന് ആത്മഹത്യാ പ്രവണതയിലേക്കും നയിക്കാം. 

ഇത്തരം സാഹചര്യങ്ങളില്‍ നമുക്ക് എന്തു ചെയ്യാം? 

ഇത്തരം മാനസിക വിഷമതകള്‍ വന്നു ചേരുമ്പോള്‍ കുമ്പളങ്ങി നൈറ്റ്സിലെ സജിയെപോലെ എത്രയും പെട്ടെന്ന് മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടി ആരോഗ്യം വീണ്ടെടുക്കാം. നമ്മുടെ പ്രശ്നങ്ങള്‍ സ്വയം മനസിലാക്കി സജിയെപ്പോലെ എത്രയും വേഗം ചികിത്സ തേടാം. എന്നാല്‍ എല്ലാവരും സജിയെപ്പോലെ മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടണമെന്നില്ല. എവിടെ പോകണം? എവിടെ സഹായം ലഭിക്കും എന്നൊന്നും എല്ലാവര്‍ക്കും അറിയണമെന്നും ഇല്ല. ഇത്തരം സാഹചര്യങ്ങളില്‍ സഹായം ലഭിക്കാന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ദിശാ ഹെല്പ് ലൈന്‍ നമ്പറുകള്‍, മറ്റു സന്നദ്ധ സംഘടനകളുടെ സഹായം എന്നിവ എത്രയും പെട്ടന്ന് തന്നെ തേടാം. 

കുട്ടികളിലെ മാനസിക പ്രശ്നങ്ങള്‍ മനസിലാക്കുവാനും അത് നിസാരവൽക്കരിക്കാതെ കേള്‍ക്കുവാനും മാതാപിതാക്കള്‍ തീര്‍ച്ചയായും സമയം കണ്ടെത്തേണ്ടത്‌ ആവശ്യമാണ്. കുട്ടികള്‍ ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടതെയിരിക്കുവാന്‍ വേണ്ടത്ര ബോധവല്‍ക്കരണം നല്‍കേണ്ടത് അത്യാവശ്യമാണ്. കുട്ടികള്‍ക്ക് പഠനത്തോടൊപ്പം മാനസികഉല്ലാസത്തിനും സമയം നല്‍കാം. അമിതമായി മൊബൈല്‍ ഉപയോഗിക്കാതെ സമയം എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം എന്നുള്ളതും  ഇത്തരം അവസരത്തില്‍ ഏറെ പ്രാധാന്യമുള്ള കാര്യങ്ങള്‍ ആണ്.  കുട്ടികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ തുറന്നു സംസരിക്കുന്നതിനുള്ള സാഹചര്യം വീട്ടില്‍ തന്നെ ഒരുക്കാം. സ്കൂള്‍ കൗൺസലിങ് സേവനം കോവിഡ് കാലമായതിനാല്‍ ഓണ്‍ലൈനിലും ഒരുക്കാം. കുട്ടികളിലെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള “ചിരി” എന്ന പദ്ധതി മറ്റു സന്നദ്ധ സംഘടനകുളുടെ സേവനങ്ങള്‍ എന്നിവ ഇത്തരം അവസരങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

  ആത്മഹത്യാ പ്രവണത ഒരു ഗുരുതര മാനസിക വെല്ലുവിളിതന്നെയാണ്. ഇത്തരം പ്രശ്നങ്ങളെ നമുക്ക് മറികടന്നെ മതിയാകൂ. അതിനാല്‍ തന്നെ നമ്മുടെ പ്രിയപ്പെട്ടവരോട് എന്നും സംസാരിക്കാനും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും സമയം കണ്ടെത്താം. എല്ലാവര്‍ക്കും  അവരുടെ പ്രശ്നങ്ങള്‍ സ്വയം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കണമെന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ മാനസികാരോഗ്യസേവങ്ങള്‍ക്കായി ഒട്ടും മടിച്ചു നില്‍ക്കരുത്. 

 (കോഴിക്കോട് തിരുവമ്പാടി അല്‍ഫോണ്‍സ കോളജ് മന:ശാസ്ത്ര വിഭാഗം തലവൻ ആണ് ലേഖകൻ)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com