ADVERTISEMENT

ഇന്ത്യയിൽ ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പുറമെ യെല്ലോ ഫംഗസും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഉത്തർപ്രദേശിലെ ഘാസിയാബാദിലാണ് കോവിഡ് ബാധിതനിൽ യെല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 

എന്താണ് യെല്ലോ ഫംഗസ് ബാധ ?

പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് ബാധ പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്ന ഈ അവസരത്തിൽ യെല്ലോ ഫംഗസ് ബാധയും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. മറ്റ് ഫംഗസ് ബാധകളെപ്പോലെ മലിനമായ ചുറ്റുപാടിൽ നിന്നോ, അല്ലെങ്കിൽ രോഗം സംശയിക്കുന്ന വ്യക്തി, ചുറ്റുപാടുമുള്ള പൂപ്പൽ (micometer or moulds) ശ്വസിക്കുന്നതു മൂലമോ യെല്ലോ ഫംഗസ് ബാധിക്കാം. 

ബ്ലാക്ക് ഫംഗസിൽ നിന്നും വൈറ്റ് ഫംഗസിൽ നിന്നും യെല്ലോ ഫംഗസിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ വ്യാപനരീതിയാണ്. മുഖത്തെ നിറം മാറ്റം ബ്ലാക്ക് ഫംഗസിന്റെ സൂചനയാകുമ്പോൾ യെല്ലോ ഫംഗസ് ബാധിക്കുന്നത് ആന്തരികാവയവങ്ങളെയാണ്. ഇത് ശരീരത്തിന്റെ പ്രവർത്തനത്തെ മൊത്തം ബാധിക്കും. 

യെല്ലോ ഫംഗസ് കൂടുതൽ ഗുരുതരവും അപകടകരവും ആയതിനാൽ, ആദ്യദിനം മുതൽതന്നെ ഈ ഇൻഫെക്‌ഷൻ തിരിച്ചറിഞ്ഞ് സഹായം തേടണമെന്ന് വിദഗ്‌ധർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. 

വ്യാപിക്കുന്നതെങ്ങനെ? ഇത് പകരുന്നതോ ?

ഒരു വ്യക്തി തന്റെ ചുറ്റുപാടിലുള്ള പൂപ്പൽ (moulds) ശ്വസിക്കുമ്പോഴാണ് ഫംഗൽ അണുബാധ വ്യാപിക്കുന്നത്. ഈർപ്പം, ഭക്ഷണം എന്നിവയിലൂടെയും യെല്ലോ ഫംഗസ് ബാധിക്കാം. വൃത്തിയില്ലായ്‌മയും പരിസരശുചിത്വമില്ലായ്മയും ആണ് ഫംഗസ് ബാധയ്ക്ക് പ്രധാന കാരണം. 

രോഗപ്രതിരോധശക്തി കുറഞ്ഞവരെയാണ് ഫംഗൽ അണുബാധകൾ പ്രധാനമായും ബാധിക്കുക. യെല്ലോ ഫംഗസ് ഉൾപ്പെടെയുള്ളവ പകരുന്നതല്ല. കോവിഡ് 19 ഉൾപ്പെടയുള്ള ശ്വസന അണുബാധകളെപ്പോലെ വ്യക്തിയിൽ നിന്നു വ്യക്തിയിലേക്ക് പകരുന്ന ഒന്നല്ല യെല്ലോ ഫംഗസ് ബാധ.

ആർക്കാണ് റിസ്‌ക് കൂടുതൽ 

രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകൾക്കാണ് ഫംഗസ് ബാധയ്ക്കു സാധ്യത കൂടുതൽ. കൂടാതെ അനിയന്ത്രിതമായ പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ ഇവയുള്ളവർക്കും അപകടസാധ്യത ഏറെയാണ്. ദീർഘകാലം ഓക്‌സിജൻ  സപ്പോർട്ട് വേണ്ടി വന്നവരിലും സ്റ്റിറോയ്ഡ്  ഉപയോഗിക്കുന്നവരിലും  ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലാണ്. 

ഇന്റൻസീവ് കെയർ യൂണിറ്റിൽ കൂടുതൽ കാലം കിടന്ന ആളുകൾ, ഈയടുത്ത് അവയവമാറ്റം നടത്തിയവരിൽ തന്നെ ശ്വേതരക്താണുക്കളുടെ കൗണ്ട് കുറവുള്ളവർ, രോഗപ്രതിരോധ സങ്കീർണതകൾ ഉള്ളവർ, ആന്റിബാക്ടീരിയൽ സ്റ്റിറോയ്ഡ്  ഉപയോഗിക്കുന്നവർ, കിഡ്‌നി തകരാർ ഉള്ളവരോ ഡയാലിസിസ് ചെയ്യുന്നവരോ ഇങ്ങനെയുള്ളവരിൽ ഫംഗൽ അണുബാധ വരാൻ സാധ്യത കൂടുതലാണെന്ന് സെന്റർ ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) റിപ്പോർട്ട് ചെയ്യുന്നു.

ലക്ഷണങ്ങൾ 

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് യെല്ലോ ഫംഗസ് ബാധയുടെ ലക്ഷണങ്ങൾ ഇവയാണ്.

∙ ദഹനക്കേട് 

∙ ശരീരഭാരം കുറയുക, ഉപാപചയപ്രവർത്തനങ്ങൾ സാവധാനത്തിലാകുക.

∙ പഴുപ്പ് 

∙ വിശപ്പില്ലായ്‌മ, പോഷണക്കുറവ് 

∙ കുഴിഞ്ഞ കണ്ണുകൾ 

∙ ഉത്സാഹക്കുറവ്, അലസത, ക്ഷീണം 

∙ കോശങ്ങളുടെ നാശം

∙ മുറിവുകൾ ഉണങ്ങാൻ കാലതാമസം വരുക.

എന്തുകൊണ്ട് യെല്ലോ ഫംഗസ് മാരകമാകുന്നു ?

ബ്ലാക്ക് ഫംഗസിനെയും വൈറ്റ് ഫംഗസിനെയും അപേക്ഷിച്ച് യെല്ലോ ഫംഗസ് കൂടുതൽ മാരകമാണ്. ഇത് വ്യാപിക്കുന്ന രീതി തന്നെയാണ്. ഒരു കാരണം, ആന്തരികാവയവങ്ങളെ ബാധിക്കുന്ന യെല്ലോ ഫംഗസ് ആന്തരികക്ഷതം ഉണ്ടാക്കുകയും സ്ഥിതി കൂടുതൽ ഗുരുതരമാവുകയും ചെയ്യും. അതുകൊണ്ടു തന്നെ സ്ഥിതി സങ്കീർണമാവാതെ തുടക്കത്തിൽ തന്നെ ചികിത്സ തേടണം. 

എങ്ങനെ സുരക്ഷിതരാകാം ?

പുതിയ ഇൻഫെക്‌ഷനെക്കുറിച്ച് നമ്മൾ മനസിലാക്കി തുടങ്ങുന്നതേയുള്ളൂ എന്നോർക്കുക. മറ്റേതൊരു ഇൻഫെക്‌ഷനും പോലെ ഇതും വരാതെ തടയാൻ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. 

അനിയന്ത്രിതമായ പ്രമേഹം ഉള്ളവർ കൂടുതൽ ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തണം. പ്രതിരോധശക്തി കുറഞ്ഞവരിലാണ് ഫംഗൽ ഇൻഫെക്‌ഷനുകൾ വേഗം ബാധിക്കുന്നത്. അതുകൊണ്ടുതന്നെ ഇവർ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. 

ശുചീകരിക്കാത്ത ചുറ്റുപാടുകൾ ഈ ഫംഗസ് ബാധ പടരാൻ ഇടയാക്കും എന്നതിനാൽ മതിയായ അണുനശീകരണം നടത്തേണ്ടത് അത്യാവശ്യമാണ്.

ഓക്‌സിജൻ തെറാപ്പി ചെയ്യുന്നവർ ഓക്‌സിജൻ നന്നായി ഫിൽറ്റർ ചെയ്‌തതാണെന്നും അഴുക്കു ജലത്താൽ  മലിനമാക്കപ്പെട്ടതല്ലെന്നും ഉറപ്പുവരുത്തേണ്ടതാണ്.

വിവേചനരഹിതമായ സ്റ്റിറോയ്ഡ് ഉപയോഗവും അണുബാധ മരുന്നുകളുടെ ഉപയോഗവും കുറയ്ക്കണം. 

ഇതു കൂടാതെ രോഗികൾ അനാവശ്യ റിസ്‌ക് എടുക്കരുതെന്ന് ഡോക്ടർമാരും വിദഗ്‌ധരും നിർദേശിക്കുന്നു. മാസ്ക്ക് ശരിയായി ധരിക്കുക, വ്യക്തി ശുചിത്വം പാലിക്കുക ഇവ പ്രധാനമാണ്. വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതും സംരക്ഷണമേകും.

English Summary : Yellow fungus; causes, symptoms, treatment and prevention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com