ADVERTISEMENT

മരണം നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന അന്താളിപ്പ് ചെറുതൊന്നുമല്ല. ഒരാളുടെ നഷ്ടപ്പെടലിന്റെ വാർത്ത കേൾക്കുമ്പോൾ പലപ്പോഴും ജീവിച്ചിരിക്കുന്നവർ അവരുടെ വേർപാട് എങ്ങനെ തരണം ചെയ്യും എന്നോർത്താണ് വിഷമം ഇരട്ടിക്കാറ്. പേരും ഊരും അറിയാത്ത പലരുടെയും പടങ്ങൾ ചരമ കോളങ്ങളിൽ തിരഞ്ഞ്, അറിയുന്ന ആരും ഇല്ല എന്ന് ഇടയ്ക്കിടയ്ക്ക് ഉറപ്പിക്കുന്നതും ചിലപ്പോൾ മനസ്സിന്റെ ഒരു താങ്ങിനു തന്നെ ആയിരിക്കും.

 

പൊതുവേ മരണം കാണാൻ ഞാൻ പോകാറില്ല. കൂടുതൽ അറിയാൻ ശ്രമിക്കാറുമില്ല. അത്ര നാൾ കൂടെ ഉണ്ടായിരുന്ന ഒരാൾ എവിടെയോ ഒരു ഫോൺ കാളിന്റെ അപ്പുറം ഇന്നും ജീവിക്കുന്നു എന്ന കള്ളം 100 വട്ടം പറഞ്ഞ് സത്യമാക്കാൻ മാത്രമാണ് ശ്രദ്ധിക്കാറ്. ഇല്ലെങ്കിൽ ആ നഷ്ടപ്പെടലിന്റ ഭാരവും കൂടി മനസ്സിലേറ്റി ഇനിയുമുള്ള എന്റെ നാളുകൾ മുന്നോട്ട് കൊണ്ടുപോകുമ്പോൾ ഞാൻ അറിയാതെ തളർന്നു പോകും. അപ്പൊ അവരെവിടെയോ സന്തോഷിക്കുന്നു എന്ന് വിശ്വസിക്കാനും ഇടയ്ക്കിടയ്ക്ക് ആ ബന്ധത്തിലെ നല്ല ഓർമകൾ ഓർത്തെടുക്കാനുമാണ് ഞാൻ ശ്രമിക്കാറ്.

 

മരണത്തിലെ നല്ലത് കണ്ടെത്താൻ വിഫലമായി ശ്രമിക്കാറുമുണ്ട്. അധികം കിടന്ന് നരകിച്ചില്ലല്ലോ അവർക്ക് സമാധാനമായല്ലോ, അസുഖമായാലും അപകടമായാലും ജനിച്ചാൽ ഒരിക്കൽ മരിക്കണ്ടേ എന്നൊക്കെയുള്ള സ്ഥിരം പല്ലവി. പക്ഷേ പറയുന്ന വാക്കുകളിലെ സത്യമറിയാൻ മരിച്ച വ്യക്തി സംസാരിക്കില്ലല്ലോ. സത്യത്തിൽ പേടിയാണ് മരണത്തെ... രംഗ ബോധമില്ലാതെ ആ കോമാളി കടന്നു വരുമ്പോൾ ആരുടെയോ ജീവിതത്തിന്റെ ശ്വാസമായിരുന്ന, ആരുടെയോ എന്തൊക്കെയോ ആയ ആ വ്യക്തി പെട്ടെന്ന് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് വിശ്വസിക്കാൻ സാധിക്കാതെ വരുന്നു.

 

ഒരു ഡോക്ടർ എന്ന അവസ്ഥയിൽ പലപ്പോഴും മരണം സർട്ടിഫൈ ചെയ്യേണ്ടി വന്നിട്ടുണ്ട്. ജീവൻ രക്ഷിക്കാൻ ദൈവത്തിന്റെ കരങ്ങൾ എന്നൊക്കെ പറഞ്ഞ് സ്വയം എന്തും ചെയ്യാം എന്ന കോൺഫിഡൻസിൽ ഒരു വ്യക്തിയുടെ ശ്വാസം നിലച്ചു, ശരീരത്തിലെ ചൂട് അകന്നകന്നു പോകുന്നത് നോക്കി ഒന്നും ചെയ്യാൻ കഴിയാതെ അവരുടെ ഹൃദയം നിലക്കുന്നതും നോക്കി അത് പേപ്പറിൽ അടയാളപ്പെടുത്തി ഉറ്റവരോട് പറയേണ്ടി വന്നിട്ടുണ്ട്...

 

ഇനി ഒരിക്കലും അവർ തിരിച്ചു വരില്ലെന്ന്. എല്ലാം കഴിഞ്ഞു എന്ന് മനസ്സിലാക്കിയാലും ആ അവസാനത്തെ പ്രതീക്ഷയും വച്ച് രോഗിയുടെ കൂടെ നിൽക്കുന്നവർ നമ്മളെ നോക്കുന്ന ഒരു നോട്ടമുണ്ട്. ഞാൻ കരുതിയത് തെറ്റാകണേ ഈ ഡോക്ടർ എങ്കിലും ഒരു ഹോപ്പ് തരണേ, അവരെ ഒന്ന് രക്ഷിക്കണേ എന്ന് ഒരുപാടു തവണ മനസ്സിൽ പറഞ്ഞു കൊണ്ട്. ആ മുഖങ്ങളിലേക്ക് നോക്കി ഇനി നിങ്ങളുടെ ജീവിതത്തിൽ ഇവരുടെ ചൂടിന്റെ ഒരു കണിക പോലുമുണ്ടാവില്ല എന്ന് പറയുമ്പോൾ ഒരു ഡോക്ടർ എന്ന നിലയ്ക്ക് മനസ്സ് നന്നായി പിടയും. പക്ഷേ യാതൊരുവിധ മാനസിക വിക്ഷോഭങ്ങളും മുഖത്ത് വരാൻ പാടില്ലല്ലോ.

 

ആദ്യമായി ഡെത്ത് ഡിക്ലയർ ചെയ്തത് ഹൗസ് സർജൻസിക്ക് പഠിക്കുമ്പോഴാണ്. കാൻസർ വന്ന് ടെർമിനൽ കണ്ടിഷനിൽ കിടക്കുന്ന ഒരു എൺപതിനോടടുത്ത് പ്രായമുള്ള ഒരു വൃദ്ധ. അവർ പോയി എന്ന് മനസ്സിലായിട്ടും ഡോക്ടർ വന്ന് പറയാനായി കാത്തു നിന്ന വലിയ മക്കൾ. അവരുടെ ഇടയിലേക്ക് ആദ്യമായി ഒറ്റയ്ക്ക് മരണം സ്ഥിരീകരിക്കാൻ ഞാനും. ജീവനുള്ള ശരീരത്തിൽ ഓരോ മിടിപ്പും പഠിച്ചു കഴിഞ്ഞു ഒന്നും ഇല്ലാതെ ശൂന്യമായ ഒരു അവസ്ഥ. മരിച്ചു എന്ന് കാണിക്കുന്ന മോണിറ്റർ വരെ നേർ രേഖ കാണിക്കുമ്പോഴും അത് ഉൾകൊള്ളാൻ മനസ്സ് അനുവദിക്കണ്ടേ. ആ പ്രതിഭാസം ആദ്യം അത്ഭുതപ്പെടുത്തിയെങ്കിലും പതിയേ യഥാർഥ്യത്തിലേക്കു തിരിച്ചു വന്നു ഞാൻ.

 

ashwathy2

കൂടെ ഉള്ളവരോട് മരിച്ചു എന്ന് പറയണ്ടേ...

പെട്ടെന്ന് മനസ്സ് വല്ലാതെ ഘനീഭവിച്ചു. വാക്കുകൾ കിട്ടാൻ വളരെ വിഷമം തോന്നി. ഞാൻ അറിയാത്ത, ഞാൻ ഇത് വരെ പരിശോധിക്കാത്ത, എല്ലാവരും മരണം accept ചെയ്ത, പ്രായമായ ഒരു വ്യക്തി എന്നിട്ടും അവർ മരിച്ചു എന്ന് സ്ഥിരപ്പെടുത്താൻ എത്തിയത് ഞാൻ. എനിക്ക് അത് പറയാൻ കഴിയുന്നില്ല. ആദ്യമായാണ് ഒരു മരണം കാണുന്നത്. കണ്ണുകൾ നിറഞ്ഞു തുടങ്ങിയപ്പോഴേക്ക് എന്തോ പറഞ്ഞൊപ്പിച്ചു ഞാൻ അവിടെ നിന്നും പോയിരുന്നു.

 

ഡ്യൂട്ടി റൂമിൽ ചെന്നിരുന്നു കുറേ കരഞ്ഞു. എന്തിനെന്ന് അറിയില്ല. പിന്നീട് പലപ്പോഴും ഈ വികാരങ്ങൾ എന്നിൽ ഉണ്ടാവും എന്ന് കണക്കു കൂട്ടിയാണ് ഞാൻ പോകാറ്. അതുകൊണ്ട് അനുഭവപ്പെടുന്ന വിങ്ങൽ കുറേ നാൾ അങ്ങനെ തങ്ങി നിൽക്കും മനസ്സിൽ. സ്വന്തം anatomy പ്രൊഫസർ ബാത്‌റൂമിൽ തലയടിച്ചു കിടക്കുന്നു എന്ന വിളി വന്നപ്പോഴും ഈ ഇൻഹിബിഷൻ കാരണം തന്നെയാണ് കൂടെയുള്ള ആളെ ഉന്തി തള്ളി വിട്ടത്. നെഗറ്റീവ് വാർത്തകൾ കൈകാര്യം ചെയ്യാൻ പ്രത്യേകമായി പഠിക്കേണ്ട അവസ്ഥ നിർബന്ധം തന്നെയാണ്.

 

ഒരാൾ മരിക്കുന്ന ആ അവസാന നിമിഷത്തിൽ അവർ എടുക്കുന്ന ഒരു ദീർഘശ്വാസമുണ്ട്, എല്ലാം നിലയ്ക്കുന്നതിനു മുമ്പുള്ള ആ അവസാന ശ്വാസം, ആ നിമിഷങ്ങളിൽ അവരുടെ ഇത്ര നാളത്തെ ജീവിതം അവർ ഓർക്കും എന്നാണ് പറയാറ്. പലരുടെയും മുഖം ശാന്തമായിരിക്കും. ഒരുപാടു ഉറങ്ങാൻ ഉള്ളതല്ലേ... യാതൊരു ബന്ധമില്ലെങ്കിലും അവരുടെ മുഖം മനസ്സിൽ അങ്ങനെ മായാതെ നിൽക്കും കുറേ ദിവസം.

 

കഴിഞ്ഞ ദിവസം വഴിയിൽ കിടന്ന ഒരു വ്യക്തിയെ രക്ഷപ്പെടുത്താൻ CPR ഒക്കെ കൊടുത്ത് നോക്കി. കണ്മുന്നിൽ വച്ചു ചലനമില്ലാതാക്കുമ്പോൾ പെട്ടെന്ന് പഠിച്ച് ഓർമിച്ച പോലെ എങ്ങനെയെങ്കിലും അവരെ തിരിച്ചു കൊണ്ട് വരാൻ ആണ് ശ്രമിച്ചത്. മരണം ജീവിതവുമായി അവസാനത്തെ ആ പിടിവലി നടത്തുമ്പോൾ നമ്മൾ ജീവിതത്തെ സഹായിക്കാനും മരണത്തെ ഒറ്റപ്പെടുത്താനും ശ്രമിക്കും. പക്ഷേ ചിലപ്പോഴൊക്കെ തോറ്റു പോകും. തോൽവി അംഗീകരിക്കാനുള്ള ഹൃദയ വിശാലത ഇല്ലാത്തതിനാലാണോ അവസാനം ഞാൻ ആയിരുന്നു അവരുടെ അടുത്ത് എന്ന തോന്നലാണോ, ഒരിക്കലും പരിചയമില്ലാത്ത അവരുടെ കുടുംബത്തെ കുറിച്ചോർത്തുള്ള വിഷമമാണോ എന്നറിയില്ല, ഒരുപാടു നാൾ ആ സംഭവം വല്ലാതെ മനസ്സിനെ ഉലച്ചു. ആരോടും പറയാനും പറ്റില്ല.

 

അല്ലെങ്കിലും എന്താ ഞാൻ പറയുക?

ആ വ്യക്തിയുടെ ബന്ധുക്കൾ ഇടയ്ക്കു വിളിക്കുമ്പോൾ എനിക്കും എന്തോ ഒരു സമാധാനം തോന്നും. അപ്പൊ പൊന്തി വരുന്ന വികാരങ്ങൾ എന്തെന്ന് ചികയാതെ എല്ലാം എന്നും ഒരു നെടുവീർപ്പിൽ ഒതുക്കി ഞാനും മുന്നോട്ട് പോകും. നാലു വർഷമായി മാതനെ കണ്ടിട്ട്. എന്നും ചിരിച്ച് മാത്രേ കണ്ടിട്ടുള്ളു. നിഷ്കളങ്കമായ ഒരു ചിരി. സംസാരിക്കാൻ മടിയാണ്. പക്ഷേ മനസ്സ് കുളിർക്കുന്ന ആ ചിരി നൽകാൻ ഒരിക്കലും മടിയില്ല. മെഡിക്കൽ ക്യാമ്പിൽ ആവശ്യത്തിന് മാത്രം വന്ന് മരുന്ന് വാങ്ങും. കുറച്ചു നാൾ ആയി ക്ഷീണമുണ്ടെന്ന് പറയുമായിരുന്നു. ഏതാണ്ട് 100നടുപ്പിച്ചു പ്രായമുണ്ടെന്നാണ് പൊതുവേ എല്ലാരും പറയാറ്. അതിപ്പോ സ്വന്തം പ്രായം അറിയുന്നവർ അവിടെ ഒക്കെ ചുരുക്കമല്ലേ.. നമ്മൾ പറയുന്നതാണ് അവരുടെ പ്രായം. ജനനമെന്നെന്നോ മരണമെന്നെന്നോ അറിയാതെ ജീവിക്കുകയാണ് ഒട്ടുമിക്കവരും. ഭാര്യ കരിക്കമ്മക്ക് ഇടക്കിടക്ക് മരുന്ന് വാങ്ങാൻ ഒരിക്കലും മറക്കാറില്ല. ബുധനാഴ്ചകളിൽ സ്വയം ശ്രദ്ധിക്കും പോലെ അവരെയും ചേർത്ത് പിടിക്കാറുണ്ട് 'മാതൻ'. 70കിലോക്കു മുകളിലുള്ള ഭാരവും ചുമന്നു, ഈ പ്രായത്തിൽ 3-4മണിക്കൂർ കാട്ടിലൂടെ കുന്നു കയറുമ്പോൾ വരുന്ന ആ ക്ഷീണത്തിന് മരുന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. നാട്ടിൽ എത്ര പേർക്ക് ഇതിന്റെ നാലിലൊന്ന് ശക്തികാണുമെന്നു ഞാൻ എപ്പോഴും ഓർക്കും. ഇതിന് മുമ്പ് റിപ്പബ്ലിക് ദിന പരേഡ് കാണാൻ പോയതൊക്കെ വലിയ അഭിമാനമായാണ് പറയാറ്. അപ്പോഴും ആ പ്രത്യേക ചിരി കാണും ചുണ്ടിൽ.

 

നാട്ടിലേക്ക് വന്നു താമസിക്കാൻ കാണിക്കുന്ന വിമുഖത അവർ ജനനം മുതൽ കാടിന്റെ മക്കളായതിനാൽ ആണ്. കാടല്ലാതെ മറ്റൊന്നും അവർക്കിഷ്ടമല്ലാത്തതും അതുകൊണ്ടു തന്നെ. ആനകളുടെ രൂപത്തിൽ കാടിന്റെ ന്യായം വിധി എഴുതിയെങ്കിലും കാട്ടിലേക്കുള്ള യാത്രകൾ എനിക്ക് നൽകിയ ഓർമകളിൽ എന്നും മറക്കാതെ കാണും ഈ മുഖം.

 

വൈകീട്ട് പോസ്റ്റ്‌ മോർട്ടം നടത്തിയ ഡോക്ടറെ വിളിച്ചു സംസാരിച്ചു. ആനകൾ ഒടിച്ചു മെദിച്ച ഓരോ ഒടിവും ചതവും തുടങ്ങി അവസാനം കാട്ടിലെ ആ ചരുവിൽ ഒറ്റയ്ക്ക് ആനകളുടെ ഇടയ്ക്കു കിടക്കുന്ന മനസ്സ് നിർമിച്ച ആ ചിത്രം ഭയാനകമായിരുന്നു. ആദ്യം ഓർത്തത്‌ ഇതൊന്നും അറിയാത്ത അവരുടെ ഭാര്യ കരിക്കമ്മയെ കുറിച്ചാണ്. കാട്ടിലേക്ക് പിണങ്ങി അവർ കയറി പോകുമ്പോൾ തിരിച്ചിറക്കി കൊണ്ടു വന്ന് എന്നും അവരെ ശ്രദ്ധയോടെ നോക്കിയിരുന്നത് മാതനാണ്. ഒരു കുഞ്ഞിനെ പോലെ സ്നേഹിച്ചു കഴിഞ്ഞിരുന്ന രണ്ടു പേരിൽ ഒരാൾ പെട്ടെന്ന് ഒറ്റയ്ക്കാകുമ്പോൾ എന്തോ അവരുടെ വികാരം നമ്മളുമായി, നമ്മൾ അവരുമായി താദാത്മ്യം പ്രാപിച്ച് ആലോചിക്കുന്ന പോലെ...

 

മരിക്കുമ്പോൾ ഒറ്റയ്ക്ക് തന്നെ ഈ ലോകത്തോട് വിട പറയണം. പക്ഷേ സ്നേഹിക്കുന്നവർ അടുത്തില്ലാതെ ഒറ്റക്ക് ജീവിക്കാനോ അതാണ് പ്രയാസം. മരിക്കാതെ ജീവിക്കുന്നവർ ആയി നമുക്കടുപ്പമുള്ളവർക്ക് നമ്മുടെ മനസ്സിൽ ഇടം നൽകിയാലും അവരുടെ ബന്ധങ്ങളിൽ അവർ വരുത്തുന്ന വിടവ് ഒരിക്കലും നികത്താൻ കഴിയുന്നവയല്ല.

 

കൂടെയുള്ളവർക്ക് വേണ്ടി കഴിയുന്ന പോലെ ജീവിക്കുക. കോവിഡ് കാരണം ഒരുപാടു മരണങ്ങൾ നടക്കുമ്പോഴും മരണം അടുത്തെത്തുമ്പോഴുമാണ് ഞാൻ എങ്ങനെ ജീവിച്ചു എന്നും, എന്റെ ജീവിതം എങ്ങനെ എന്നും, പശ്ചാത്താപങ്ങളും, കുടുംബത്തിന് ചെയ്യാമായിരുന്ന കാര്യങ്ങളെ കുറിച്ചും നമ്മൾ ചിന്തിക്കുക. കൂടുതലായി ജോലിയെ സ്‌നേഹിക്കുമ്പോൾ ഓർക്കുക ഒരുനാൾ നിങ്ങളെ മാറ്റി സ്ഥാപിച്ചു അവിടെ ഇതേ പോലെ പ്രൗഡിയിൽ ഒരാൾ വരും എന്ന്.

 

നമ്മളെ ഒരിക്കലും പകരം വയ്ക്കാതെ സ്നേഹിക്കാൻ കഴിയുന്നത് സ്വന്തം കുടുംബത്തിനും, ചുറ്റുമുള്ളവർക്കുമാണെന്ന് തിരിച്ചറിയുക. ഇതാണ് സ്വർഗം, ഇതാണ് ജീവിതം. ഇനിയുള്ള സമയം സ്വന്തം അസ്ഥിത്വം നിലനിർത്താനായി ജീവിക്കുക സന്തോഷിക്കുക. സമയം വളരെ ചുരുക്കമാണ്.

 

ജനനം മുതൽ മരണവും കൂടെ ജനിച്ചിരിക്കുന്നു, ഓരോ കാൽവയ്പ്പും മരണത്തിനോട് നമ്മളെ അടുപ്പിച്ചു കൊണ്ടിരിക്കുന്നു. ഇനി എത്ര അടി എന്നറിയാതെ നാളത്തെ സ്വപ്നങ്ങളുള്ള പ്രതീക്ഷകളുമായി ഉറങ്ങുമ്പോൾ സ്വന്തം എന്ന് കരുതുന്നവരെ ഒന്ന് കൂടി കൂട്ടിപിടിക്കുക, സ്നേഹിക്കുക, ജീവിക്കുക.അവരുടെ ഓർമകളിൽ അമരരാവുക....

Content Summary : Doctor Ashwathy Soman shares her medical experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com