ADVERTISEMENT

നൂറ് പേരില്‍ രണ്ട് പേരെ ബാധിക്കാവുന്ന മാനസിക രോഗാവസ്ഥയാണ് ഒബ്സെസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ അഥവാ ഒസിഡി. ഒരാളില്‍ ആവര്‍ത്തിച്ചു വരുന്ന അനിയന്ത്രിതമായ ചിന്തകളും അവ മൂലം വീണ്ടും വീണ്ടും അവര്‍ ചെയ്യുന്ന പ്രവൃത്തികളുമാണ് ഒസിഡിയുടെ പ്രധാന ലക്ഷണം. കതക് പൂട്ടിയാണോ പുറത്തേക്ക് ഇറങ്ങിയതെന്ന് വീണ്ടും വീണ്ടും പോയി പരിശോധിക്കുക, ഗ്യാസ് ഓഫാക്കിയോ എന്ന് പല വട്ടം പരിശോധിച്ചാലും തീരാത്ത ഉത്കണ്ഠ, കൈകളും ശരീരവും വീണ്ടും വീണ്ടും കഴുകുക, വൃത്തിയുടെ കാര്യത്തിലുള്ള അമിതമായ ശ്രദ്ധ, വീട്ടിലെ സാധനങ്ങള്‍ ആവര്‍ത്തിച്ച് അടുക്കി പെറുക്കി വയ്ക്കല്‍, അടക്കാനാകാത്ത ലൈംഗിക ചിന്തകള്‍, എന്തെങ്കിലും അപകടം ബാധിക്കുമോ എന്ന ചിന്ത, മരിക്കാന്‍ പോകുകയാണെന്ന ചിന്ത, മറ്റുള്ളവര്‍ തന്നെ ഉപദ്രവിക്കുമോ എന്ന ചിന്ത, അന്ധവിശ്വാസങ്ങള്‍ എന്നിങ്ങനെ ഓരോ രോഗിയിലും പല തരത്തിലാണ് ഒസിഡി ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. 

 

പലതരം പെരുമാറ്റ വൈകല്യ തെറാപ്പികളും മരുന്നുകളും ഒസിഡിക്ക് ലഭ്യമാണെങ്കിലും 25 മുതല്‍ 40 ശതമാനം വരെ രോഗികള്‍ക്ക് അവയില്‍ നിന്നൊന്നും സ്ഥിരമായ ഗുണം ലഭിക്കുന്നില്ല എന്ന് കണക്കാക്കുന്നു. എന്നാലിപ്പോള്‍ ഒസിഡിയുമായി ബന്ധപ്പെട്ട് തലച്ചോറില്‍ ഉണ്ടാകുന്ന സിഗ്നലുകളെ കണ്ടെത്തിയിരിക്കുകയാണ് റോഡ് ഐലന്‍ഡിലെ ബ്രൗണ്‍ സർവകലാശാല ഗവേഷകര്‍. നാഡീവ്യൂഹ സംബന്ധമായ ഈ സിഗ്നലുകളെ തിരിച്ചറിയാന്‍ സാധിച്ചാല്‍ ഒസിഡിക്കുള്ള ഫലപ്രദമായ ചികിത്സയിലേക്ക് ഇത് നയിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. 

 

കടുത്ത ഒസിഡി രോഗമുള്ള അഞ്ച് വോളന്‍റിയര്‍മാരെയാണ് ലാബിലും വീടുകളില്‍ അവരുടെ നിത്യ ജീവിതത്തിലുമായി നിരീക്ഷിച്ചത്. ഇവരുടെ തലച്ചോറില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍, മുഖത്തെ ഭാവങ്ങള്‍, ശരീര ചലനങ്ങള്‍, ഹൃദയമിടിപ്പ്, അവര്‍ സ്വയം റിപ്പോര്‍ട്ട് ചെയ്ത ഒസിഡി ലക്ഷണങ്ങളുടെ തീവ്രത തുടങ്ങിയവയെ സംബന്ധിച്ച ഡേറ്റ ശേഖരിക്കപ്പെട്ടു. ഒസിഡി പെരുമാറ്റങ്ങളുമായി ബന്ധപ്പെട്ട് തലച്ചോറില്‍ ഉണ്ടാകുന്ന സിഗ്നലുകളെ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ അഥവാ ഡിബിഎസ് ഡിവൈസുകള്‍ ഉപയോഗിച്ചാണ് നിരീക്ഷിച്ചത്. ഈ സിഗ്നലുകള്‍ ഉപയോഗിച്ച് ഒരാള്‍ക്ക് ഒസിഡി ലക്ഷണങ്ങള്‍ ഉണ്ടാകുന്ന സമയവും അവയില്ലാത്ത സമയവും വേര്‍തിരിച്ചറിയാന്‍ സാധിച്ചതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ബ്രൗണ്‍ സര്‍വകലാശാലയിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍ നികോള്‍ പ്രൊവെന്‍സ പറഞ്ഞു. 

 

ഒസിഡി ലക്ഷണങ്ങള്‍ രോഗികള്‍ പ്രകടിപ്പിക്കുന്ന സമയത്തെ സിഗ്നലുകളെ നിരീക്ഷിക്കാനായെങ്കിലും അവയുടെ അര്‍ഥമെന്തെന്നോ അവയെ എങ്ങനെ നിയന്ത്രിക്കണമെന്നോ ഇനിയും അറിവായിട്ടില്ല. ഇതൊരു തുടക്കം മാത്രമാണെന്നും കൂടുതല്‍ പഠനങ്ങള്‍ ഒസിഡി രോഗികള്‍ക്കുള്ള വ്യക്തിഗത ചികിത്സ സമീപനം വികസിപ്പിക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

Content Summary : Obsessive Compulsive Disorder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com