ADVERTISEMENT

ശൈത്യകാലം അടുക്കുന്നതോടെ രാജ്യത്തെ സീസണല്‍ ഫ്ളൂ ബാധിതരുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ട്. ശ്വാസകോശ അണുബാധകളുടെയും വൈറല്‍ അണുബാധകളുടെയും ജലദോഷപനിയുടെയും കേസുകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരു മാസത്തിനിടെയാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൂടുതലും പ്രായമായവരാണ്  രോഗബാധിതരാകുന്നത്. എന്നാല്‍ നാലു ദിവസക്കാലയളവിനുള്ളില്‍ പലരും രോഗമുക്തി നേടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. 

 

പലയിടങ്ങളില്‍ യാത്ര ചെയ്യേണ്ടി വരുന്നവരും അടച്ചിട്ട ഇടങ്ങളില്‍ ജോലി ചെയ്യുകയോ ജീവിക്കുകയോ ചെയ്യേണ്ടി വരുന്നവരുമാണ് രോഗബാധിതരില്‍ അധികവും. പ്രായമായവരും സഹരോഗാവസ്ഥകളുള്ളവരും രോഗമുക്തി നേടാനെടുക്കുന്ന കാലാവധി മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. ദീപാവലി ആഘോഷ വേളകള്‍ക്ക് ശേഷം വായുവിന്‍റെ ഗുണനിലവാരം പല നഗരങ്ങളിലും ഗണ്യമായി കുറഞ്ഞത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. മോശം വായു നിലവാരം, അന്തരീക്ഷത്തിലെ പൊടി, പൂപ്പല്‍, പൂമ്പൊടി , അലര്‍ജിയുണ്ടാക്കുന്ന മറ്റു വസ്തുക്കള്‍ എന്നിവയും രോഗത്തെ ക്ഷണിച്ചു വരുത്തുന്നു. മൂക്കടപ്പ്, മാറാത്ത തുമ്മല്‍, മൂക്കൊലിപ്പ്, ചുമ, പനി എന്നിവയെല്ലാം ഇത് മൂലം ഉണ്ടാകാം. തണുപ്പും ചൂടും മഴയുമെല്ലാമായി കാലാവസ്ഥയില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ദ്രുതമാറ്റങ്ങളും രോഗകാരണമാകുന്നുണ്ട്. 

 

ഈ അവസ്ഥയില്‍ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തി രോഗങ്ങള്‍ വരാതെ സൂക്ഷിക്കേണ്ടതാണെന്ന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. തുളസിയും മഞ്ഞളും ഇട്ട വെള്ളം നിത്യവും കുടിക്കുന്നതും ചെറുചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നതും  പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായകമാണ്. കുരുമുളകും വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക, ഓറഞ്ച് പോലുള്ള ഭക്ഷണങ്ങളും പ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തുന്നതാണ്. 

Content Summary: Viral Infections On The Rise In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com