ADVERTISEMENT

കോവിഡ്‌ കാലത്ത്‌ ചികിത്സയ്‌ക്ക്‌ വ്യാപകമായി ഉപയോഗിച്ച ആന്റി വൈറല്‍ മരുന്നാണ്‌ മോള്‍നുപിറവിര്‍. വൈറസ്‌ ശരീരത്തിനുള്ളില്‍ പെരുകുന്നത്‌ തടയാന്‍ പ്രതിരോധ സംവിധാനത്തെ സഹായിച്ച മോള്‍നുപിറവിര്‍ കോവിഡ്‌ തീവ്രമാകാതിരിക്കാനും മരണസാധ്യത കുറയ്‌ക്കാനും സഹായിച്ചിരുന്നു. എന്നാല്‍ മോള്‍നുപിറവിര്‍ സാര്‍സ്‌ കോവ്-2 വൈറസില്‍ ചില ജനിതക വ്യതിയാനങ്ങള്‍ക്കും കാരണമായതായി കണ്ടെത്തിയിരിക്കുകയാണ്‌ പുതിയ പഠനം. യുകെയിലെ ഫ്രാന്‍സിസ്‌ ക്രിക്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും കേംബ്രിജ്‌ സര്‍വകലാശാലയിലെയും ഗവേഷകര്‍ ചേര്‍ന്നാണ്‌ പഠനം നടത്തിയത്‌.

Read Also : കൃത്രിമ ഗര്‍ഭധാരണത്തിന്റെ വിജയശതമാനം വർധിപ്പിക്കാനും ഇനി നിര്‍മിത ബുദ്ധി

വൈറസിന്റെ ജനിതക വിവരങ്ങളില്‍ വ്യതിയാനങ്ങള്‍ വരുത്തി അതിനെ നശിപ്പിക്കുക വഴി ശരീരത്തിലെ വൈറല്‍ ലോഡ്‌ കുറയ്‌ക്കാന്‍ മോള്‍നുപിറവിറിന്‌ സാധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ഇത്തരത്തില്‍ വ്യതിയാനം സംഭവിച്ച ചില വൈറസുകള്‍ മറ്റുള്ളവരിലേക്ക്‌ പടര്‍ന്ന്‌ സാര്‍സ്‌ കോവ്-2 ന്റെ ജനിതക വൈവിധ്യം വർധിപ്പിച്ചതായും ഗവേഷണ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി. ആന്റിവൈറല്‍ മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കപ്പെട്ട മുതിര്‍ന്നവരിലാണ്‌ ഈ ജനിതക വ്യതിയാനങ്ങള്‍ കൂടുതല്‍ സംഭവിച്ചതെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. മോള്‍നുപിറവിര്‍ ഉപയോഗം കൂടുതലുള്ള രാജ്യങ്ങളിലും ഈ വ്യതിയാനങ്ങളുടെ നിരക്ക്‌ കൂടുതലായിരുന്നു. 2022ലാണ്‌ മോള്‍നുപിറവിര്‍ മൂലമുള്ള ഈ വ്യതിയാനങ്ങള്‍ കൂടുതലായി സംഭവിച്ചതെന്നും ഗവേഷകര്‍ പറയുന്നു. ഈ സമയത്താണ്‌ കോവിഡ്‌ ചികിത്സയ്‌ക്ക്‌ മോള്‍നുപിറവിര്‍ വ്യാപകമായി ഉപയോഗിച്ചത്‌. മോള്‍നുപിറവിര്‍ ഉപയോഗിച്ചുള്ള കോവിഡ്‌ ചികിത്സയുടെ ഗുണങ്ങളെയും അപകടസാധ്യതകളെയും സംബന്ധിച്ച വിലയിരുത്തലിന്‌ പുതിയ പഠനം സഹായകമാകുമെന്നും ആന്റിവൈറല്‍ മരുന്നുകള്‍ മൂലം വൈറസിനുണ്ടാകുന്ന ജനിതക വ്യതിയാനങ്ങള്‍ കൂടി പരിഗണിച്ച്‌ വേണം പുതിയ മരുന്നുകള്‍ വികസിപ്പിക്കാനെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

കോവിഡും പ്രമേഹവും - വിഡിയോ
 

Content Summary : Covid antiviral drug molnupiravir linked to virus mutations: Research

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com