ADVERTISEMENT

സെലിബ്രിറ്റികളെ അയൽക്കാരായി ലഭിക്കുന്നത് ഭാഗ്യമാണെന്ന് കരുതുന്നവരുണ്ട്. ആ സൗഭാഗ്യത്തെക്കുറിച്ച് ഇവർ മറ്റുള്ളവരോട് അഭിമാനത്തോടെ പറയുകയും ചെയ്യും. എന്നാൽ ക്രിക്കറ്റ് ദൈവം സച്ചിൻ തെൻഡുൽക്കറുടെ അയൽക്കാരന്റെ കാര്യം ഇതിൽനിന്ന് വ്യത്യസ്തമാണ്. സച്ചിനെ കുറിച്ചുള്ള പരാതിയാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ബാന്ദ്രയിലെ സച്ചിൻ്റെ വീട്ടിൽ നിന്നുമുള്ള ഒച്ചപ്പാടുകൾ മൂലം സമാധാനമായി ജീവിക്കാൻ കഴിയുന്നില്ല എന്നാണ് അയൽക്കാരന്റെ പരാതി.

ദിലീപ് ഡിസൂസ എന്ന വ്യക്തിയാണ് പരാതി പങ്കുവച്ചിരിക്കുന്നത്. സച്ചിന്റെ വീട്ടുമുറ്റത്ത് രാത്രി ഒൻപത് മണിക്കും സിമന്റ് മിക്സർ പ്രവർത്തിക്കുകയാണെന്നും ഇത് അസൗകര്യം ഉണ്ടാക്കുന്നു എന്നും ദിലീപ് പോസ്റ്റിൽ പറയുന്നു. ജോലി ചെയ്യുന്നവരോട് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ സമയം ക്രമീകരിക്കണമെന്ന് സച്ചിൻ നിർദ്ദേശിക്കണമെന്നാണ് അദ്ദേഹത്തിൻ്റെ ആവശ്യം. സച്ചിന്റെ ഔദ്യോഗിക എക്സ് പേജ് പോസ്റ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്. പോസ്റ്റ് പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ വൈറലായി.

എന്നാൽ ഭൂരിഭാഗം ആളുകളും ദിലീപിനെ വിമർശിച്ചുകൊണ്ടാണ് പ്രതികരണങ്ങൾ അറിയിക്കുന്നത്. ഇതൊരു യഥാർഥ പരാതിയായി കാണാനാവുന്നില്ലെന്നും പബ്ലിസിറ്റിക്കായി നടത്തുന്ന ശ്രമം മാത്രമാണെന്നുമാണ് ജനങ്ങളുടെ ആരോപണം. യഥാർഥ  പരാതിയായിരുന്നെങ്കിൽ എക്സിലൂടെ പങ്കുവയ്ക്കുകയായിരുന്നില്ല മാർഗം എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. പോസ്റ്റിൽ മുംബൈ പോലീസിനെയോ മുനിസിപ്പൽ കോർപ്പറേഷനെയോ ടാഗ് ചെയ്യാത്തതും പരാതി നല്ല ഉദ്ദേശത്തോടെയല്ല എന്നതിന് തെളിവായി ജനങ്ങൾ എടുത്തു കാണിക്കുന്നു.

ഇനി അയൽക്കാരൻ പറഞ്ഞത് സത്യമാണെങ്കിൽ പോലും രാത്രി 10 വരെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതിയുണ്ട് എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. 

സച്ചിനെന്നല്ല അയൽപക്കത്ത് താമസിക്കുന്നവർ ആരായാലും നഗരപ്രദേശങ്ങളിൽ ഇത്തരം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നത് സ്വാഭാവികമാണെന്നാണ് മറ്റൊരു കൂട്ടരുടെ വീക്ഷണം. ശബ്ദമില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തുക അസാധ്യമാണെന്നും സഹജീവികളോട് അൽപം പരിഗണനയും കരുണയും കാണിക്കുന്നത് നന്നായിരിക്കുമെന്നും ഇവർ പറയുന്നു.

എന്നാൽ തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു പോസ്റ്റും ദിലീപ് പങ്കുവച്ചിരുന്നു. സച്ചിന്റെ ഓഫിസിൽനിന്ന്  ഉദ്യോഗസ്ഥർ വിളിച്ചിരുന്നുവെന്നും പരിമിതികളെക്കുറിച്ച് വിശദീകരിച്ച് പരമാവധി അസൗകര്യങ്ങൾ ഒഴിവാക്കാമെന്ന് ഉറപ്പ് ലഭിച്ചുവെന്നും പോസ്റ്റിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com