ADVERTISEMENT

വാങ്ങാൻ ആളില്ലാത്തതിനെ തുടർന്ന് കൂറ്റൻ ബംഗ്ലാവ് ദാനമായി നൽകേണ്ടി വരിക. അത്തരമൊരു അവസ്ഥയാണ് അമേരിക്കൻ വ്യവസായിയും നാഷണൽ ഫുട്ബോൾ ലീഗിലെ മുൻ ടീമുടമയുമായ ഡാൻ സ്നൈഡറിന് നേരിടേണ്ടി വന്നത്. വാഷിങ്ടൻ കമാൻഡേർസ് എന്ന തൻ്റെ ഫുട്ബോൾ ടീം വിൽക്കുന്നതിനേക്കാൾ വലിയ ബുദ്ധിമുട്ടുകളാണ് സ്വന്തം വീട് കൈമാറ്റം ചെയ്യാൻ അദ്ദേഹം നേരിട്ടത്. മറ്റൊരു മാർഗവുമില്ലാതെ വന്നതോടെ ബംഗ്ലാവ് അദ്ദേഹം ചാരിറ്റി സംഘടനയ്ക്ക് കൈമാറിയിരിക്കുകയാണ്.

1999 ൽ 800 മില്യൻ ഡോളർ നൽകിയാണ് അദ്ദേഹം വാഷിങ്ടൻ ടീം സ്വന്തമാക്കിയത്.  പലവിധത്തിലുള്ള വിവാദങ്ങളെ തുടർന്ന് 2023 ഫ്രാഞ്ചൈസി 6.05 ബില്യൻ ഡോളറിന് (50.53 കോടി രൂപ) അദ്ദേഹം വിൽക്കുകയും ചെയ്തു.  എന്നാൽ മേരിലാൻഡിൽ സ്ഥിതി ചെയ്യുന്ന തന്റെ കൂറ്റൻ ബംഗ്ലാവ് ഇതിനു മുൻപുതന്നെ വിൽക്കാനായി അദ്ദേഹം പരസ്യപ്പെടുത്തിയിരുന്നു. 2023 ഫെബ്രുവരിയിൽ 49 മില്യൻ ഡോളർ (409 കോടി രൂപ) ആവശ്യപ്പെട്ടു കൊണ്ടാണ് ബംഗ്ലാവ് വിപണിയിൽ എത്തിയത്. നദിയോട് ചേർന്ന് എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തി നിർമിച്ച ആഡംബര വീടായിരുന്നിട്ടും അത് സ്വന്തമാക്കാൻ താൽപര്യപെട്ട് ആരും മുന്നോട്ടുവന്നില്ല.

ആറുമാസക്കാലത്തോളം ബംഗ്ലാവ് അതേ നിലയിൽ തുടർന്നു. ഒടുവിൽ മറ്റു നിവൃത്തിയില്ലാതെ അദ്ദേഹം വീടിന്റെ വിലകുത്തനെ കുറച്ചു. 34.9 മില്യൻ ഡോളർ (291 കോടി രൂപ) ആയിരുന്നു പുതുക്കിയ വില. ഇതിനും മുകളിൽ വിലമതിപ്പ് ബംഗ്ലാവിനുള്ളതിനാൽ തീർച്ചയായും ഇത്തവണ ആരെങ്കിലും അത് സ്വന്തമാക്കാൻ വരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇത്തവണയും നിരാശയായിരുന്നു ഫലം. വീടു വാങ്ങാൻ ആരും തയ്യാറാകാതിരുന്നതോടെ സഹികെട്ട് അത് സൗജന്യമായി കൈമാറ്റം ചെയ്യാനായിരുന്നു സ്നൈഡറിന്റെ തീരുമാനം. അങ്ങനെ അമേരിക്കൻ കാൻസർ സൊസൈറ്റിക്ക് അദ്ദേഹം വീടു കൈമാറി.

എന്നാൽ ബംഗ്ലാവ് ഹെഡ് ക്വാർട്ടേഴ്സായി ഉപയോഗിക്കാൻ കാൻസർ സൊസൈറ്റിയും  താൽപര്യപ്പെടുന്നില്ല, പകരം അത് വീണ്ടും വിൽപന ചെയ്യാനും കിട്ടുന്ന തുക കാൻസർ സംബന്ധമായ ഗവേഷണങ്ങൾക്കും രോഗികളുടെ ചികിത്സയ്ക്കും വേണ്ടി വിനിയോഗിക്കാനുമാണ് സംഘടനയുടെ തീരുമാനം. ബംഗ്ലാവ് അതേനിലയിൽ ഉപയോഗിക്കുന്നതിനേക്കാൾ ലാഭകരം അത് കൈമാറ്റം ചെയ്യുന്നതാണെന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിലേക്ക് സംഘടനയെ എത്തിച്ചത്. 

ഫ്രഞ്ച് കൊട്ടാരങ്ങളുടെ മാതൃകയിലാണ് ബംഗ്ലാവ് നിർമിച്ചിരിക്കുന്നത്. 25000 ചതുരശ്ര അടിയാണ് സ്ഥലവിസ്തൃതി. പൊട്ടോമാക് നദിയുടെ തീരത്ത് 13.5 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന എസ്റ്റേറ്റും ബംഗ്ലാവും അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. അഞ്ച് കിടപ്പുമുറികളും 13 ബാത്റൂമുകളും ഇവിടെയുണ്ട്. അത്യാധുനിക സൗകര്യങ്ങളെല്ലാം ബംഗ്ലാവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

രണ്ടു കിടപ്പുമുറികളുള്ള ഗസ്റ്റ് ഹൗസ്,  എസ്റ്റേറ്റ് മാനേജറിനും മറ്റു സ്റ്റാഫുകൾക്കും താമസിക്കാനായി പ്രത്യേക സ്ഥലം, 12 കാറുകൾ പാർക്ക് ചെയ്യാവുന്ന ഗാരിജ് , ബാസ്ക്കറ്റ്ബോൾ കോർട്ട്, പതിനെട്ടാം നൂറ്റാണ്ടിലെ മാതൃകയിൽ  ഇംഗ്ലീഷ് ശൈലിയിൽ അണിയിച്ചൊരുക്കിയ പൂന്തോട്ടം എന്നിവയാണ് എസ്റ്റേറ്റിലെ മറ്റു കാഴ്ചകൾ.

English Summary:

Billionaire Donated his Mansion for charity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com