ADVERTISEMENT

ഷാറുഖ് ഖാന്റെ മന്നത്തും അമിതാഭ് ബച്ചന്റെ ജൽസയും താരങ്ങളെപ്പോലെ തന്നെ ആരാധകർക്കിടയിൽ പ്രശസ്തമാണ്. ഇവ കാണാനായി മാത്രം മുംബൈയിലേക്ക് ആരാധകർ ഒഴുകിയെത്തുന്നുമുണ്ട്. എന്നാൽ ഇവയൊക്കെ പ്രശസ്തി നേടുന്നതിന് പതിറ്റാണ്ടുകൾക്ക് മുൻപ് ഇത്തരത്തിൽ ആരാധകർ ആവേശത്തോടെ തേടിയെത്തിയിരുന്ന മറ്റൊരു താരവസതി മുംബൈയിൽ ഉണ്ടായിരുന്നു. ഒന്നും രണ്ടുമല്ല മൂന്ന് ബോളിവുഡ് സൂപ്പർ താരങ്ങളുടെ പതനത്തിനാണ് ഈ ബംഗ്ലാവ് സാക്ഷ്യം വഹിച്ചത്.

മുംബൈയിലെ കാർട്ടർ റോഡിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. ഒരു ആംഗ്ലോ ഇന്ത്യൻ കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന വീട് 1950 കളിൽ അക്കാലത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഭരത് ഭൂഷൺ സ്വന്തമാക്കി. താരപദവിയുടെ കൊടുമുടിയിൽ നിൽക്കുന്ന കാലത്താണ് അദ്ദേഹം ബംഗ്ലാവിന്റെ ഉടമയായത്. എന്നാൽ ഏതാനും വർഷങ്ങൾക്കിപ്പുറം അദ്ദേത്തിന്റെ താരപദവിക്ക് മങ്ങലേറ്റു തുടങ്ങി. സിനിമകൾ ഒന്നിനു പിന്നാലെ ഒന്നായി പരാജയപ്പെട്ടതോടെ അദ്ദേഹത്തിന് സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടിവന്നു. ഇതിനൊടുവിലാണ് ആഗ്രഹിച്ചു വാങ്ങിയ ബംഗ്ലാവ് വിൽക്കാൻ അദ്ദേഹം തീരുമാനിച്ചത്. ബംഗ്ലാവിന്റെ ഭാഗ്യദോഷം മൂലമാണ് ഭരത് ഭൂഷണിന് തിരിച്ചടി നേരിടേണ്ടി വന്നതെന്ന് അക്കാലം തൊട്ടേ പ്രചരിച്ചിരുന്നു. അതിനെ സാധൂകരിക്കുംവിധമായിരുന്നു പിന്നീട് നടന്ന സംഭവങ്ങൾ.

അടുത്തതായി താരപദവിയിലേക്ക് ഉയർന്നു വന്നുകൊണ്ടിരുന്ന രാജേന്ദ്ര കുമാറാണ് ബംഗ്ലാവ്  വാങ്ങിയത്. വെറും 60,000 രൂപയ്ക്ക് അദ്ദേഹം വീട് സ്വന്തമാക്കിയത്. തന്റെ മകളായ ഡിമ്പിളിന്റെ പേരാണ് രാജേന്ദ്ര കുമാർ വീടിന് നൽകിയത്. ബംഗ്ലാവിൽ താമസമാരംഭിച്ച് ആദ്യകാലത്ത് രാജേന്ദ്ര കുമാറിന് ചലച്ചിത്ര മേഖലയിൽ നേട്ടങ്ങളുടെ കൊയ്ത്തായിരുന്നു. ജൂബിലി കുമാർ എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടു തുടങ്ങി. എന്നാൽ 1968 എത്തിയതോടെ കാര്യങ്ങൾ തകിടംമറിഞ്ഞു. അദ്ദേഹത്തിൻ്റെ സിനിമകൾ തുടരെ പരാജയപ്പെടുകയും സ്വന്തമായി ആരംഭിച്ച നിർമാണ സംരംഭം തകരുകയും ചെയ്തു. സാമ്പത്തിക നഷ്ടം നികത്താൻ ബംഗ്ലാവ് വിൽക്കുകയല്ലാതെ അദ്ദേഹത്തിന് മറ്റു മാർഗമുണ്ടായിരുന്നില്ല.

ഇത്തവണ വീടുവാങ്ങാൻ എത്തിയത് സൂപ്പർതാരം രാജേഷ് ഖന്നയാണ്. രാജ്യത്തെ ഒന്നാം നമ്പർ താരം എന്ന പദവിയിൽ ഇരിക്കെയാണ് അദ്ദേഹം ബംഗ്ലാവിന്റെ ഉടമയാകുന്നത്. 'ആശിർവാദ്' എന്നാണ് അദ്ദേഹം ബംഗ്ലാവിന് നൽകിയ പേര്. അതോടെ ആരാധകർ ആശീർവാദ് കാണാനായി മുംബൈയിലേക്ക് നിരന്തരം എത്തിത്തുടങ്ങി. പ്രതാപകാലം ഏതാനും വർഷങ്ങൾ തുടർന്നെങ്കിലും എഴുപതുകളുടെ മധ്യത്തോടെ രാജേഷ് ഖന്നയും തിരിച്ചടികൾ നേരിട്ടുതുടങ്ങി. സൂപ്പർതാരം എന്ന പദവിയും പ്രശസ്തിയുമെല്ലാം അകന്നുപോകുന്ന അവസ്ഥ. രാജേഷ് ഖന്നയുടെ വ്യക്തി ജീവിതത്തിലും പ്രതിസന്ധികൾ ഉടലെടുത്തിരുന്നു. അദ്ദേഹത്തിന്റെ വിവാഹബന്ധം തകർന്നു. കരിയറിന്റെ അവസാനകാലത്ത് രാജേഷ് ഖന്ന തനിച്ചാണ് ആശീർവാദിൽ ജീവിച്ചത്.

6500 ചതുരശ്ര അടിയിൽ രണ്ടു നിലകളിലായി വ്യാപിച്ചുകിടന്ന ബംഗ്ലാവ് കടലിന് അഭിമുഖമായാണ് സ്ഥിതി ചെയ്തിരുന്നത്. ബംഗ്ലാവ് സ്വന്തമാക്കിയ ചലച്ചിത്ര താരങ്ങൾക്കെല്ലാം പ്രതിസന്ധികൾ വന്നുപെട്ടതോടെ വീട് അശുഭമാണെന്ന തരത്തിൽ കഥകൾ പ്രചരിച്ചു.

രാജേഷ് ഖന്നയുടെ മരണശേഷം 2014ൽ ഒരു വ്യവസായി വീടും സ്ഥലവും സ്വന്തമാക്കി. മുംബൈയിലെ പ്രധാന ലൊക്കേഷനുകളിൽ ഒന്നിൽ സ്ഥിതി ചെയ്തിട്ടുപോലും കുറഞ്ഞ വിലയ്ക്കാണ് ബംഗ്ലാവിന്റെ വിൽപന നടന്നത്. 

'രാജേഷ് ഖന്നയുടെ വസതി' എന്ന നിലയിൽ സ്മാരകം പോലെ കാത്തുസൂക്ഷിക്കപ്പെടേണ്ടിയിരുന്ന ബംഗ്ലാവ് നഷ്ടപ്രതാപത്തെ തുടർന്ന് പൊളിച്ചു നീക്കപ്പെടേണ്ട അവസ്ഥയിലായി. 2016ലാണ് പുതിയ ഉടമ ബംഗ്ലാവ് പൊളിച്ചു നീക്കാൻ തീരുമാനമെടുത്തത്. 'രാശിയില്ലാത്ത വീട്' എന്ന് പേരുകിട്ടിയ ബംഗ്ലാവ് പൊളിച്ചു നീക്കി അതേസ്ഥലത്ത് പുതിയ ഒരു ബഹുനില കെട്ടിടം അദ്ദേഹം നിർമിക്കുകയും ചെയ്തു.

English Summary:

Ashirvad Bungalow Mumbai- from celebrity home to haunted mansion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com