ADVERTISEMENT

അമേരിക്കയിൽ 1999ൽ ഓഗസ്റ്റ് - സെപ്റ്റംബർ കാലയളവിൽ ന്യൂയോർക്ക് നഗരമേഖലയിൽ നൂറുകണക്കിന് കാക്കകൾ കൂട്ടമായി ചത്തൊടുങ്ങിയതിന്റെ കാരണം വിഷബാധയോ ഏതെങ്കിലും പക്ഷിരോഗങ്ങളോ ആയിരിക്കാം എന്നായിരുന്നു ആദ്യ നിഗമനം.  ചത്ത പക്ഷികളുടെ ശരീരാവശിഷ്ടങ്ങൾ ശേഖരിച്ച് വന്യജീവിഗവേഷകരും വെറ്ററിനറി വിദഗ്ധരും നടത്തിയ പരിശോധനയിൽ മസ്തിഷ്കജ്വരത്തിന് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തുകയുണ്ടായി. ചത്ത പക്ഷികളുടെ മിക്ക അവയവങ്ങൾക്കും കേടുപാടുകളുമുണ്ടായിരുന്നു. മാത്രമല്ല, സാധാരണ കണ്ടുവരുന്ന പക്ഷിരോഗങ്ങളുമായി ഈ ലക്ഷണങ്ങൾക്ക് സാമ്യതയും കുറവായിരുന്നു. ഏകദേശം ഇതേ കാലയളവിൽ തന്നെയായിരുന്നു അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലും സമീപമേഖലകളിലും പൊടുന്നനേ ഒരു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടത്, 60ൽപ്പരം പേർ രോഗബാധിതരായി. മസ്തിഷ്കജ്വരലക്ഷണങ്ങളുമായി രോഗബാധിതരിൽ ചിലർ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതോടെ ന്യൂയോർക്ക് സിറ്റിയിലെ ആരോഗ്യവിഭാഗം ജാഗരൂകരാവുകയും രോഗികളിൽ നിന്നും സാംപിളുകൾ ശേഖരിച്ച് രോഗകാരണം കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കുകയും ചെയ്തു. തുടർന്ന് നടന്ന ഗവേഷണങ്ങളിലാണ് മനുഷ്യരിലും പക്ഷികളിലും രോഗകാരണമായത് ഒരേ രോഗാണുവാണെന്ന് വ്യക്തമായത്. പക്ഷികളിൽ നിന്നും മനുഷ്യരിലേക്കു പകരുകയും, മനുഷ്യരെയും പക്ഷികളെയും ഒരുപോലെ ബാധിക്കുകയും ചെയ്യുന്ന വെസ്റ്റ് നൈൽ ഫീവർ എന്ന വൈറസ് രോഗമായിരുന്നു വില്ലൻ.

കാക്കകളിൽനിന്ന് കുതിരകളിലേക്കും മനുഷ്യരിലേക്കും; വില്ലൻ കൊതുക്

വൈറസ് വാഹകരായ പക്ഷികളിൽ നിന്നും കൊതുകുകൾ വഴി മറ്റു പക്ഷികളിലേക്കും, മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരുന്ന ജന്തുജന്യ (സൂണോട്ടിക്) വൈറസ് രോഗമാണ് വെസ്റ്റ് നൈൽ ഫീവർ. യെല്ലോ ഫീവര്‍, ഡെങ്കിപ്പനി, ജപ്പാൻ ജ്വരം, സീക്കാ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുന്ന വൈറസുകൾ ഉൾപ്പെടുന്ന ഫ്ളാവിവൈറിഡെ എന്ന കുടുംബത്തിലെ അംഗങ്ങള്‍ തന്നെയാണ് വെസ്റ്റ് നൈൽ ഫീവർ വൈറസുകളും. 1937ൽ ഉത്തര ഉഗാണ്ടയിലെ വെസ്റ്റ് നൈൽ മേഖലയിൽ രോഗിയായ ഒരു സ്ത്രീയിൽ ആദ്യമായി കണ്ടെത്തിയതിനാലാണ് രോഗത്തിന് വെസ്റ്റ് നൈൽ ഫീവർ എന്ന പേര് ലഭിച്ചത്. എന്നാൽ ഇത് പക്ഷികളിൽ നിന്നും പകരുന്ന ഒരു ജന്തുജന്യരോഗമാണെന്ന് തിരിച്ചറിഞ്ഞത് പിന്നെയും അനേകം വർഷങ്ങൾ കഴിഞ്ഞാണ്. 1951-1954 കാലഘട്ടത്തിൽ ഈജിപ്തിലെ നൈൽ ഡെൽറ്റാ പ്രദേശങ്ങളിൽ വലിയതോതിൽ വെസ്റ്റ് നൈൽ ഫീവർ പൊട്ടിപ്പുറപ്പെട്ടു. ഇതേത്തുടർന്ന് നടന്ന വിശദമായ ശാസ്ത്രന്വേഷണങ്ങളാണ് വെസ്റ്റ് നൈൽ രോഗത്തിന്റെ പകർച്ചയെ പറ്റിയുള്ള കൂടുതൽ വിവരങ്ങളിലേക്കു വെളിച്ചം വീശിയത്. നൈൽ ഡെൽറ്റ മേഖലയിലെ മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിൽ നിന്നുമെല്ലാം രക്തം ശേഖരിച്ച് നടത്തിയ സിറോളജിക്കൽ സർവേ പഠനങ്ങൾ വൈറസിന്റെ വ്യാപകമായ സാന്നിധ്യത്തെക്കുറിച്ച് കൃത്യമായ സൂചനകൾ നൽകി. മനുഷ്യരിൽ മാത്രമല്ല, പക്ഷികളിലും, പ്രത്യേകിച്ച് കാക്കകളിലും വൈറസ് സാന്നിധ്യമുണ്ടായിരുന്നതിന്റെ തെളിവുകൾ ലഭിച്ചു. കുതിരകളിലും വലിയതോതിൽ വൈറസ് ബാധയുണ്ടായതിന്റെ സൂചനകൾ കിട്ടി.

പക്ഷികൾക്കും മനുഷ്യർക്കും കുതിരകൾക്കുമിടയിൽ എങ്ങനെയാണ് രോഗപകർച്ച നടന്നത് എന്ന ചോദ്യത്തിന് ഉത്തരമായത് കൊതുകുകളിൽ നിന്നും വെസ്റ്റ് നൈൽ വെറസിന്റഎ സാന്നിധ്യം തിരിച്ചറിഞ്ഞതോടെയാണ്. വൈറസ് ബാധിച്ച പക്ഷികളെ കടിക്കുന്ന കൊതുകുകളിലേക്കു വൈറസ് പടരുകയും, പിന്നീട് ആ കൊതുകുകൾ മനുഷ്യരെ കടിക്കുമ്പോൾ വൈറസ് മനുഷ്യരിലെത്തുമെന്നും അതോടെ വ്യക്തമായി. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊക്ക്, പ്രാവ്, വാത്ത, അരുമപക്ഷികൾ തുടങ്ങി അനേകതരം പക്ഷികളിൽ വെസ്റ്റ് നൈൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എങ്കിലും കാക്ക വർഗത്തിലെ (കോർവിഡേ പക്ഷി കുടുംബം) പക്ഷികളിൽ വൈറസ് ബാധ കൂടുതലായി കണ്ടുവരുന്നു. വെസ്റ്റ് നൈൽ വൈറസിന്റെ തീവ്രമസ്തിഷ്കരോഗമുണ്ടാക്കുന്നതും അല്ലാത്തതുമായ വിവിധ വകഭേദങ്ങൾ പക്ഷികളിൽ തിരിച്ചറിയപ്പെട്ടിട്ടുണ്ട്, കണ്ടെത്തിയ ഭൂപ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇവയെ വിവിധ ലീനിയേജുകളായി തരംതിരിച്ചിട്ടുണ്ട്. ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട ക്യൂലക്സ് വിഷ്ണുവൈ, ക്യൂലക്സ് ക്വിൻക്വിഫേഷിയേറ്റസ് തുടങ്ങിയ കൊതുകുകളാണ് പ്രധാന രോഗവാഹകർ. ഡെങ്കിപ്പനി പരത്തുന്ന ഏഡിസ് ആൽബോപിക്റ്റസ്, ഈജിപ്തി കൊതുകുകൾക്കും വെസ്റ്റ് നൈൽ വൈറസ് പരത്താനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്  രോഗബാധിതരായ മനുഷ്യരെ കടിക്കുന്ന കൊതുകിന്റെ കടിയേൽക്കുന്നത് വഴിയോ, രോഗിയുമായുള്ള സമ്പർക്കം വഴിയോ ഈ രോഗം പടരില്ല.

വെസ്റ്റ് നൈൽ ഫീവർ കേരളത്തിൽ

കേരളത്തിൽ 2011ലാണ് വെസ്റ്റ് നൈൽ ഫീവർ ആദ്യമായി സ്ഥിരികരിക്കുന്നത്. അന്ന് 33 പേർക്കാണ് രോഗബാധയേറ്റത്. തുടർന്ന് 2018, 2019, 2022 വർഷങ്ങളിലും രോഗം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. 2019ൽ 11 പേർക്ക് രോഗബാധയേൽക്കുകയും രണ്ടുപേർ മരണപ്പെടുകയും ചെയ്തു.  ഈ വർഷം ഇതുവരെ പത്തിലധികം കേസുകളാണ് വിവിധ ജില്ലകളിൽ നിന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ഒൻപത് കേസുകളും മേയ് മാസത്തിൽ മാത്രമാണ്.  തൃശൂരും പാലക്കാടും ഇടുക്കിയിലും ഉണ്ടായ മൂന്ന്  മരണങ്ങൾ വെസ്റ്റ് നൈൽ ഫീവർ കാരണമാണെന്നും സംശയിക്കുന്നു. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശവും നൽകിയിരുന്നു. ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത് ആലപ്പുഴ ജില്ലയിലാണ്. ഹരിപ്പാട് തൃക്കുന്നപ്പുഴയിൽ  പല്ലന സ്വദേശിയായ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട രീതിയിൽ വെസ്റ്റ് നൈൽ വൈറസ് വ്യാപനം നടക്കുന്ന സാഹചര്യമില്ല, എങ്കിലും ആരോഗ്യജാഗ്രത അനിവാര്യമാണ്.

അത്ര അപകടകാരിയല്ല; പക്ഷേ

അത്രത്തോളം അപകടകാരിയല്ലാത്തതും സ്വയംശമിക്കുന്നതുമായ രോഗമായാണ് വെസ്റ്റ് നൈൽ ഫീവർ പൊതുവെ പരിഗണിക്കപ്പെടുന്നത്. വൈറസ് ബാധിക്കുന്ന 80% ആളുകൾക്കും കാര്യമായ രോഗലക്ഷണങ്ങൾ പോലും പ്രകടമാവില്ല. എന്നാൽ വൈറസ് ബാധയേൽക്കുന്ന 20% ആളുകളിൽ രണ്ടുദിവസം മുതൽ രണ്ടാഴ്ചയ്ക്കകം പനി, തലവേദന, ശരീരവേദന, സന്ധിവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, ത്വക്കിൽ തിണർപ്പുകൾ, കഴലകളുടെ വീക്കം എന്നീ ലക്ഷണങ്ങൾ പ്രകടമാകും. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരിലാണ്  കൂടുതൽ രോഗസാധ്യതയെന്ന് ഇതുമായി ബന്ധപ്പെട്ട ചില പഠനങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. 

ശരീരത്തിൽ എത്തി പെരുകുന്ന വൈറസ് നാഡികളിലേക്കു കടന്നുകയറുകയും മസ്തിഷ്കത്തെ ബാധിക്കുകയും ചെയ്യുന്നതോടെയാണ് വൈസ്റ്റ് നൈൽ ഫീവർ ഗുരുതരമാവുന്നത്. വൈറസ്  ബാധിച്ച 150 പേരിൽ ഒരാൾക്ക് എന്ന തോതിൽ ഗുരുതരമായ രീതിയിൽ വെസ്റ്റ് നൈൽ രോഗമുണ്ടാകാം. കഠിനമായ പനി, വിറയൽ, പേശികളുടെ തളർച്ച, കഠിനവേദന കാരണം കഴുത്ത് തിരിക്കാൻ കഴിയാത്ത അവസ്ഥ, ശരീരത്തിന്റെ സ്വാഭാവികനിയന്ത്രണം നഷ്ടപ്പെടൽ, അബോധാവസ്ഥ, മസ്തിഷ്കജ്വരം എന്നിവ തീവ്ര വെസ്റ്റ് നൈൽ ബാധയുടെ ലക്ഷണങ്ങളാണ്. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ, അർബുദം, വ്യക്ക രോഗികൾ, അവയങ്ങൾ മാറ്റിവെച്ചവർ തുടങ്ങിയവരിൽ തീവ്രരോഗസാധ്യത കൂടുതലാന്നെന്നും പഠനങ്ങളുണ്ട്. വെസ്റ്റ് നൈൽ വൈറസിനെതിരെ ഇതുവരെ വാക്സീൻ കണ്ടുപിടിച്ചിട്ടില്ല. എന്നാൽ നേരെത്തെ തന്നെ തിരിച്ചറിയുകയും രോഗലക്ഷണങ്ങൾക്ക് അനുസരിച്ച് കൃത്യസമയത്ത്‌ ചികിത്സ ഉറപ്പാക്കുകയും ചെയ്താൽ പൂർണമായും ഭേദമാകുന്ന രോഗമാണിത്‌. കൊതുകുകൾ പെറ്റുപെരുകാനുള്ള സാധ്യതകൾ പൂർണമായും തടയുകയും ഉറവിടനശീകരണവുമാണ് വെസ്റ്റ് നൈൽ ഫീവർ ഉൾപ്പെടെയുള്ള കൊതുകുജന്യപകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com