ADVERTISEMENT

ചർമവും തൂവലും മാത്രമല്ല ഇറച്ചിയും കറുപ്പാണെന്നതാണ് മധ്യപ്രദേശിലെ തനത് കോഴിയിനമായ കടക്‌നാഥിന്റെ പ്രത്യേകത. കേരളത്തിൽ കരിങ്കോഴിയെന്ന് അറിയപ്പെടുമ്പോൾ മധ്യപ്രദേശിലെ ജാബുവ മേഖലയിലെ ആദിവാസികൾക്ക് ഇവ കാലാ മാസിയാണ്. പൂർണമായും കറുപ്പു ചാലിച്ച മറ്റൊരു കോഴിയിനം ഉണ്ടാവില്ല! കറുപ്പ് നിറം മാത്രമല്ല മറ്റു കോഴിയിനങ്ങളെ അപേക്ഷിച്ച് മാംസ്യത്തിന്റെ അളവ് കൂടുതലുള്ളതും കുറഞ്ഞ കൊഴുപ്പും ഇവയുടെ മാംസം ആരോഗ്യഭക്ഷണമായും മരുന്നു നിർമാണത്തിനായുമൊക്കെ ഉപയോഗിക്കാൻ കാരണമാണ്. 2018ൽ ഭൗമസൂചികാ പദവിയും കടക്‌നാഥിന് ലഭിച്ചിട്ടുണ്ട്. ഛത്തീസ്‌ഗഡുമായി നീണ്ടനാളത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് മധ്യപ്രദേശ് ഈ പദവി നേടിയെടുത്തത്. ആദിവാസി മേഖലയായ ജാബുവയിൽ കരിങ്കോഴികളുടെ ഉന്നമനത്തിനായി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെ ഒട്ടേറെ ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. തീർന്നില്ല വിശേഷം, ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി തന്റെ 43 ഏക്കർ ഓർഗാനിക് ഫാമിലേക്ക് 2000 കടക്‌നാഥ് കോഴികളെ വാങ്ങിയത് മുൻപ് വാർത്തയായിരുന്നു. 

nishanth-black-chicken-2

കേരളത്തിലും ഒട്ടേറെ പേർ കരിങ്കോഴികളെ ഹോബിയായും വീട്ടാവശ്യത്തിനുള്ള മുട്ടയ്ക്കുവേണ്ടിയും വരുമാനത്തിനായുമൊക്കെ വളർത്തുന്നുണ്ട്. എട്ടു വർഷം മുൻപ് കോട്ടയത്തുനിന്ന് 50 കരിങ്കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തിത്തുടങ്ങിയ യുവ കർഷകനാണ് തിരുവനന്തപുരം നെയ്യാർഡാം പന്ത സ്വദേശി എസ്ആർ ഭവനിൽ എസ്.നിഷാന്ത്. ബാഡ്മിന്റൺ ട്രെയിനറായി കേരളത്തിനു പുറത്ത് ജോലി ചെയ്തിട്ടുണ്ടെങ്കിലും കൃഷിയോടുള്ള താൽപര്യംകൊണ്ടാണ് കോഴി വളർത്തലിലേക്ക് തിരിഞ്ഞത്. കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് വിൽക്കുന്നതിലൂടെ മികച്ച വരുമാനവും നിഷാന്തിന് ലഭിക്കുന്നു.

nishanth-black-chicken-3

ഇരുന്നൂറോളം കോഴികളടങ്ങുന്ന മാതൃ–പിതൃ ശേഖരമാണ് നിഷാന്തിനുള്ളത്. മൂന്നാഴ്ചത്തെ ഇടവേളയിൽ ശരാശരി 500 കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നു. മുട്ടകൾ വിരിയിക്കാൻ ഇൻകുബേറ്ററുണ്ട്. കോഴികളെ കൂട്ടിൽ പാർപ്പിക്കുമെങ്കിലും ലൂസ് ഫാമിങ് രീതിതന്നെയാണ് നിഷാന്ത് സ്വീകരിച്ചിരിക്കുന്നത്. വീടിനു പിന്നിലെ വിശാലമായ റബർത്തോട്ടത്തിൽ ചിക്കിപ്പെറുക്കി നടക്കുന്ന കോഴികൾ വൈകുന്നേരത്തോടെ കൂട്ടിൽ കയറിക്കൊള്ളും. മുട്ടക്കോഴികൾക്കുള്ള സാന്ദ്രിത തീറ്റയും നൽകുന്നുണ്ട്.

മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് ആദ്യത്തെ രണ്ടാഴ്ച ബ്രൂഡിങ് നൽകും. ചൂടുള്ള കാലാവസ്ഥയാണെങ്കിൽ ബ്രൂഡിങ് ഒരാഴ്ച മാത്രം. സ്റ്റാർട്ടർ തീറ്റയാണ് നൽകുക. കൂടാതെ കോഴിക്കുഞ്ഞുങ്ങൾക്കുള്ള ലസോട്ട, ഐബിഡി, ആർ2ബി തുടങ്ങിയ വാക്സീനുകൾ നൽകിയശേഷമാണ് ആവശ്യക്കാർക്ക് കുഞ്ഞുങ്ങളെ വിൽക്കുന്നത്. ഒരു മാസം പ്രായമുള്ള കുഞ്ഞുങ്ങളെ മുതൽ വലിയ കോഴികളെ വരെ വാങ്ങാൻ താൽപര്യപ്പെട്ട് എത്തുന്നവരുണ്ടെന്നു നിഷാന്ത്. ഒരു മാസം പ്രായമുള്ള കുഞ്ഞിന് 175 രൂപ നിരക്കിലാണ് വിൽപന. വലിയ കോഴിക്ക് 900 രൂപയും. ഒരു ബാച്ച് കോഴിക്കുഞ്ഞുങ്ങളിലൂടെ 60,000 രൂപ ലാഭമായി നേടാൻ കഴിയുന്നുണ്ടെന്നും ഈ യുവ കാർഷിക സംരംഭകൻ പറയുന്നു. ജോലി ചെയ്യുന്നതിലും തനിക്ക് നേട്ടം കോഴിവളർത്തലാണെന്നു പറയാൻ ഈ യുവാവിന് മടിയില്ല.

nishanth-black-chicken-4
കരിങ്കോഴിക്കുഞ്ഞുങ്ങൾ

കർക്കിടക മാസത്തിൽ വലിയ കോഴികൾക്ക് ഡിമാൻഡ് കൂടുമെന്ന് നിഷാന്ത്. കർക്കിടകത്തിലെ ചികിത്സയുടെ ഭാഗമായുള്ള മരുന്നു നിർമാണത്തിനായാണ് കരിങ്കോഴികളെ ആവശ്യപ്പെട്ട് പലരും എത്തുന്നത്. ഈ സമയത്ത് മാതൃ–പിതൃ ശേഖരത്തിലുള്ള കോഴികളെ വിൽക്കും. അതിനൊപ്പം പുതിയ ബാച്ചിനെ മുട്ടയുൽപാദനത്തിനായി വളർത്തിയെടുക്കുകയും ചെയ്യും.

nishanth-black-chicken-5

പെറ്റ് ട്രാൻസ്പോർട്ട്

കോവിഡ് കാലത്ത് കേരളത്തിൽ തുടക്കംകുറിച്ച പെറ്റ് ടാൻസ്പോർട്ട് സംവിധാനം തന്റെ സംരംഭത്തിന് മികച്ച സഹായമാണെന്ന് നിഷാന്ത്. കോവിഡ് കാലത്ത് വാഹനസൗകര്യമില്ലാതിരുന്നതിനാൽ അരുമകളെ കൊണ്ടുപോകുന്നതിനായിട്ടാണ് ഇത്തരത്തിലൊരു സംരംഭം പല യുവാക്കളും തുടങ്ങിയത്. കോവിഡ് കാലം കഴിഞ്ഞിട്ടും ഇന്നും മികച്ച രീതിയിൽ ഈ സംരംഭം മുൻപോട്ടുപോകുന്നുണ്ട്. മറ്റു യാത്രാവാഹനങ്ങളെ അപേക്ഷിച്ച് അരുമകൾക്ക് മാത്രമായുള്ള വാഹനം ആയതുകൊണ്ടുതന്നെ സുരക്ഷതിമായി അയയ്ക്കാൻ കഴിയുന്നുണ്ടെന്നും നിഷാന്ത്. ഒരു ബോക്സിന് 300 രൂപയാണ് ഇതിനായി ചെലവ് വരുന്നത്. അതുകൊണ്ടുതന്നെ വടക്കൻ ജില്ലകളിലേക്കുപോലും കരിങ്കോഴിക്കുഞ്ഞുങ്ങളെ അയച്ചുകൊടുക്കാൻ കഴിയുന്നുണ്ട്. 

ഫോൺ: 89211 67571

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com