ADVERTISEMENT

ഓരോ കഥയോടും കഥാപാത്രത്തോടും അത്രയധികം ഇഴചേരുന്ന ആളാണ് ബിജു മേനോൻ. പക്ഷേ സിനിമ കഴിഞ്ഞാൽ അത് കാണാറേ ഇല്ല. കഥാപാത്രങ്ങളിൽനിന്ന് ഇറങ്ങാൻ സമയമെടുക്കുന്നതാണോ അതോ കഥാപാത്രങ്ങളിൽനിന്ന് ഇറങ്ങി ഓടിപ്പോകുന്നതാണോ എന്ന ചോദ്യത്തിന് ഒരു ചിരിയായിരുന്നു ആദ്യ മറുപടി. ‘‘അങ്ങനെ പറയാൻ പറ്റില്ല. അത്ര ആഴത്തിൽ കഥാപാത്രത്തിലേക്ക് ഇറങ്ങാനൊന്നും എനിക്ക് പറ്റാറില്ല. ആ ഒരു സമയത്ത് നടക്കുന്ന കാര്യമാണ്. അഭിനയിക്കുന്ന സമയത്ത് കുറേ കാര്യങ്ങൾ ചിന്തിക്കാനുണ്ട്. ഭയങ്കരമായിട്ട് ബ്രെയിൻ വർക്ക് ആകണം. ഫോക്കൽ ലെങ്ത്തിൽ എത്തണം. അവിടുന്ന് ഇത്ര സമയത്ത് തിരിയണം, പറയണം. ഇതൊക്കെ ബ്രെയിനിൽ നടക്കും. പരിസരം വിട്ട് കഥാപാത്രമൊന്നും ആകാറില്ല. പിന്നെ ഷൂട്ട് കഴിഞ്ഞാൽ റീഫ്രഷ് ആകാൻ ശ്രമിക്കും.  ഫാമിലിയോടൊപ്പം ഇരിക്കുക, മെന്റലി ഫ്രീ ആവുക  എന്നതാണ്. എനിക്ക് മെന്റലി സ്ട്രെയിനാണ് സിനിമ. ഒരു സമയം ഒരു സിനിമയേ എനിക്ക് ചെയ്യാനും പറ്റൂ. എന്നെക്കൊണ്ട് പറ്റുന്ന ഔട്ട് ഞാൻ കൊടുക്കും. ഫിസിക്കൽ സ്ട്രെയിനിനപ്പുറം ഒരു മെന്റൽ സ്ട്രെയിൻ ഉണ്ട്. നമ്മൾ പല അവസരങ്ങളിലും ‍ഡൗൺ ആയിപ്പോകും. അതിൽ നിന്നൊക്കെ റിലാക്സ്ഡ് ആയി കുടുംബത്തിനൊപ്പം ഇരിക്കും, യാത്ര ചെയ്യും. അപ്പോൾ ഒന്ന് ചാർജ് ആകും. അല്ലാതെ കഥാപാത്രം ഇറങ്ങിപ്പോയില്ല എന്നൊക്കെ പറഞ്ഞാൽ ആളുകൾ ചിരിക്കും.’’– ബിജു മേനോൻ പറയുന്നു. 


വർഷങ്ങൾക്കു ശേഷം സുരേഷ് ഗോപി, ബിജു മേനോൻ കോംബോ ഒന്നിക്കുന്ന ചിത്രം ഗരുഡന്റെ വിശേഷങ്ങൾ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ബിജു. ഒപ്പം സംവിധായകൻ അരുൺ വർമ, നടി അഭിരാമി എന്നിവരും. അരുൺ വർമയുടെ ആദ്യ സംവിധാന സംരംഭം ആണ് ഗരുഡൻ.

പത്രം, എഫ്ഐആർ ഒക്കെ കഴിഞ്ഞ് സിനിമയും സിനിമയുടെ സാധ്യതകളും ഒക്കെ മാറിയ ഈ കാലഘട്ടത്തിൽ ഇവർ രണ്ടുപേരും ഒന്നിച്ചെത്തുന്ന ഒരു ചിത്രം വലിയ പ്രതീക്ഷയാണ്.

പാളാതിരിക്കാൻ കൈത്തഴക്കം വേണം 

ബിജു മേനോൻ: ആദ്യ സിനിമ ചെയ്യുന്ന ഒരാൾക്ക് കൈകാര്യം ചെയ്യാൻ പറ്റുന്ന ചെറിയ വിഷയമല്ല. കഥ പറഞ്ഞു കഴിഞ്ഞപ്പോൾ സംവിധായകൻ അരുണിനോട് ആദ്യം ചോദിച്ചത്  നീ കോൺഫിഡന്റല്ലേ എന്നാണ്. അതെ എന്നു പറഞ്ഞു. ട്രിക്കി ആയ ഒരു കഥയാണ്, പാളിപ്പോകാം. പാളിപ്പോകാതിരിക്കാൻ കൈത്തഴക്കം വേണം. പലപ്പോഴും ടെൻഷനാകും എന്നൊക്കെ വിചാരിച്ചു. വേണ്ട സപ്പോർട് ഒക്കെ കൊടുത്തു. അരുൺ നന്നായി തന്നെ ചെയ്തു. സിനിമയ്ക്കg വേണ്ട ഷോർട്സ് മാത്രം എടുക്കുന്ന ആളാണ് അരുൺ. അല്ലാതെ എല്ലാ ഷോർട്സും എടുത്തുവച്ച് എഡിറ്റിങ് ടേബിളിൽ ശരിയാക്കുന്ന ആളല്ല. വളരെ കംഫർടബിള്‍ ആയിരുന്നു ഈ സിനിമ ചെയ്തപ്പോൾ.

ശബ്ദത്തിന്റെ സാധ്യതകൾ

ബിജു മേനോന്‍: ശബ്ദം വലിയൊരു ഘടകമാണ്. സ്വന്തം ശബ്ദം കൊടുക്കാൻ പറ്റുന്നത് വളരെ വലിയ ഒരു കാര്യമാണ്. ഷൂട്ടില്‍ എവിടെയെങ്കിലും  വീക്ക് ആയിപ്പോയ പല ഏരിയകളും ഡബ്ബിങ്ങിൽ ലിഫ്റ്റ് ചെയ്യാൻ പറ്റും, അല്ലെങ്കിൽ കൺട്രോൾ ചെയ്യാൻ പറ്റും. ആ ഒരു ആംബിയൻസിൽ ചിലപ്പോൾ ലൗഡർ ആയിപ്പറഞ്ഞു കാണും. അതൊക്കെ ശരിയാക്കാം. സ്വന്തം ശബ്ദം ഉപയോഗിക്കാനുള്ള സ്പേസ് ഇപ്പോൾ സിനിമയിൽ ഉണ്ട്. പണ്ട് അങ്ങനെ ആയിരുന്നില്ല. വോയ്സ് ആർടിസ്റ്റുകളാണ് അതൊക്കെ ചെയ്യുന്നത്.

അഭിരാമി: പണ്ടേ സ്വന്തം സ്വരം ഭയങ്കര ഇഷ്ടമുള്ള ആളാ ബിജു ചേട്ടൻ. എന്റെ പതിനാറാം വയസ്സിലാണ് ഞാൻ ബിജു ചേട്ടനെ പരിചയപ്പെടുന്നത്. അന്നേ എന്നോട് ചോദിക്കും, മമ്മൂക്കയുടെ വോയ്സ് ആണ് ഭയങ്കര ഹെവി അത് കഴിഞ്ഞ് എന്റെ വോയസ് നല്ലതല്ലേ, എന്നൊക്കെ. ശരിക്കും എന്ത് അടിപൊളി വോയ്സാ... നമസ്ക്കാരം ഒക്കെ പറയുമ്പോ ശ്രദ്ധിച്ചിട്ടില്ലേ.

ബിജു മേനോന്‍: അച്ഛൻ നാടകം ചെയ്യുമായിരുന്നു. ഓൾ ഇന്ത്യ റേഡിയോ ആർടിസ്റ്റായിരുന്നു. അപ്പോൾ ശബ്ദം മാത്രമല്ലേ കേൾക്കൂ. ഞാനും അപ്പോൾ ബാസ് ഒക്കെ ഇട്ട് സംസാരിക്കുമായിരുന്നു. മറ്റൊന്നും അറിയാത്ത സമയത്ത് അങ്ങനെ കുറേ കാര്യങ്ങൾ ചെയ്തിട്ടുണ്ട്.

English Summary:

Chat with Biju Menon and Abhirami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com