കുഞ്ചമണ്‍ പോറ്റിയല്ല, മമ്മൂട്ടി ഇനി ‘കൊടുമോൺ പോറ്റി’; യൂട്യൂബിലടക്കം തിരുത്തുമായി അണിയപ്രവര്‍ത്തകര്‍
Mail This Article
‘ഭ്രമയുഗം’ സിനിമയിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കുഞ്ചമൺ പോറ്റി എന്ന പേര് കൊടുമോൺ പോറ്റിയാക്കി അണിയറ പ്രവർത്തകർ. സിനിമ നിയമക്കുരുക്കില്‍ പെട്ടതോടെയാണ് പെട്ടെന്നുള്ള ഈ നീക്കം. സിനിമയുടേതായി യൂട്യൂബിൽ പുറത്തിറങ്ങിയ വിഡിയോകളില്‍ നിന്നടക്കം പേരു നീക്കം ചെയ്തു. ഫെബ്രുവരി 15ന് റിലീസ് ചെയ്യുന്ന സിനിമയിൽനിന്നു പേരു മാറ്റുന്നതിനായി െസൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടുണ്ട്.
‘കുഞ്ചമണ്‍ പോറ്റി തീം’ എന്ന ഗാനത്തിന് ‘കൊടുമോണ്‍ പോറ്റി തീം’ എന്ന പേരാണ് യൂട്യൂബില്‍ എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുന്നത്. ഗാനത്തിന്റെ പോസ്റ്ററിലെ കുഞ്ചമണ്‍ പോറ്റി തീം എന്ന വരികളിലെ കുഞ്ചമണ്‍ മായ്ച്ച് കളഞ്ഞതായും കാണാം. ഇപ്പോള്‍ പോറ്റി തീം എന്ന് മാത്രമാണ് പോസ്റ്ററിലുള്ളത്. ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ തിരുത്ത് വരുത്തിയിരിക്കുന്നത്.
‘ഭ്രമയുഗ’ത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ പുഞ്ചമൺ ഇല്ലക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമൺ പോറ്റി’ അല്ലെങ്കിൽ ‘പുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് കുടുംബത്തിന്റെ സത്‍കീർത്തിയെ ബാധിക്കുന്നതാണെന്നും കാണിച്ചായിരുന്നു ഹർജി.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പുഞ്ചമൺ ഇല്ലക്കാരെക്കുറിച്ചു പറയുന്നുണ്ടെന്നും തങ്ങൾ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ഭ്രമയുഗം എന്ന ചിത്രവുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് ഐതിഹ്യമാലയില്‍ നിന്ന് എടുത്തിട്ടുള്ള തങ്ങളുടെ കഥയാണ് എന്നാണ്. എന്നാൽ ഈ കഥയിലെ നായകനായ ‘കുഞ്ചമൺ പോറ്റി’ എന്നു വിളിക്കുന്ന കഥാപാത്രം ദുർമന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്.
ഇത് കുടുംബത്തിന് സമൂഹത്തിന്റെ മുന്നിൽ ചീത്തപ്പേര് വരുത്തി വയ്ക്കും. പ്രത്യേകിച്ച് മമ്മൂട്ടിയെപ്പോലൊരു നടന്‍ അഭിനയിക്കുന്ന ചിത്രം ഒരുപാട് പേരെ സ്വാധീനിക്കും. ചിത്രത്തിന്റെ സംവിധായകനോ അണിയറക്കാരോ തങ്ങളോട് ഇതു സംബന്ധിച്ച് ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ഇത്തരമൊരു ചിത്രീകരണം കുടുംബത്തെ മനഃപൂര്‍വം താറടിക്കാനും സമൂഹത്തിനു മുൻപാകെ മാനം കെടുത്താനുമാണെന്ന് ഭയപ്പെടുന്നു. ചിത്രത്തില്‍നിന്ന് തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട പേരോ പരാമര്‍ശങ്ങളോ നീക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്.