ADVERTISEMENT

എഴുപതുകളിലെ ചില സംഭവങ്ങളെ ചിരിയുടെ രസക്കൂട്ടോടെ അതിമനോഹരമായി അവതരിപ്പിച്ച വെബ് സീരീസാണ് നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത നാഗേന്ദ്രൻസ് ഹണിമൂൺസ്. നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന ചിത്രത്തിൽ ഒരല്പം ഭ്രാന്തുള്ള ലില്ലിക്കുട്ടി എന്ന കഥാപാത്രമായെത്തിയത് നടി ഗ്രേസ് ആന്റണിയാണ്.  അപ്രതീക്ഷിതമായി പൊട്ടിച്ചിരിക്കുകയും കരയുകയും കടന്നാക്രമിക്കുകയും ചെയ്യുന്ന ലില്ലിക്കുട്ടിയെ കണ്ടവരെല്ലാം പറഞ്ഞത് മലയാളത്തിന് നഷ്‌ടമായ കൽപന എന്ന ചിരിക്കുടുക്ക തിരിച്ചുവന്നതുപോലെയുണ്ട് എന്നാണ്. ഗ്രേസ് ആന്റണിയെ ഉർവശിയോടും കൽപനയോടും ബിന്ദു പണിക്കരോടുമൊക്കെ ആരാധകർ ഉപമിക്കുമ്പോഴും ഒരിക്കലും അവരുടെ അഭിനയ മികവിനൊപ്പമെത്താൻ തനിക്ക് കഴിയില്ല എന്നാണ് ഗ്രേസ് ആന്റണി പറയുന്നത്. നാഗേന്ദ്രൻസ് ഹണിമൂൺ കണ്ടിട്ട് ദിലീപ് പറഞ്ഞതും മലയാളത്തിൽ കോമഡി ചെയ്യുന്ന അഭിനേത്രികളുടെ വിടവ് ഗ്രെയ്‌സ് നികത്തി എന്നാണ്. ലില്ലിക്കുട്ടിയെ മലയാളികൾ ഏറ്റെടുത്തതിനൊപ്പം നാഗേന്ദ്രൻസ് ഹണിമൂൺസ് വിജയിച്ചതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് ഗ്രെയ്‌സ് ആൻറണി മനോരമ ഓൺലൈനിനോട് സംവദിക്കുന്നു.          

നിതിൻ രൺജി പണിക്കർ പറഞ്ഞു, ‘നിനക്കിത് പറ്റും’ 

നിതിൻ ചേട്ടൻ ആണ് എന്നെ നാഗേന്ദ്രൻസ് ഹണിമൂൺസിലേക്ക് വിളിച്ചത്. അന്ന് അതിന്റെ പേര് മധുവിധു എന്നാണു. പിന്നെയാണ് പേര് മാറ്റിയത്. ചേട്ടൻ പറഞ്ഞു ഗ്രേസിന് ഒരു കഥാപാത്രമുണ്ട്  30 മിനിറ്റിനുള്ള സംഭവമേ ഉള്ളൂ. സീരീസ് സാധാരണ അങ്ങനെ തന്നെയാണല്ലോ അതുകൊണ്ട് ഞാൻ പറഞ്ഞു കുഴപ്പമില്ല ചേട്ടാ നമുക്ക് ചെയ്യാം. എനിക്ക് സ്ക്രിപ്റ്റ് അയച്ചുതന്നു. എന്റെ ഭാഗം വായിച്ചു തുടങ്ങിയപ്പോൾ തന്നെ ലില്ലിക്കുട്ടിയോടെ എനിക്ക് വലിയ താല്പര്യം തോന്നി, ഇത്തരത്തിൽ ഒരു കഥാപാത്രം ഞാൻ ചെയ്തിട്ടില്ല. പക്ഷേ എന്തുകൊണ്ടായിരിക്കും എന്നെത്തന്നെ ഈ കഥാപാത്രത്തിന് വേണ്ടി വിളിച്ചത്? നിനക്കിത് ചെയ്യാൻ പറ്റും എന്നെനിക്ക് തോന്നി എന്നാണു നിതിൻചേട്ടൻ പറഞ്ഞത്. 

grace-antony-movie-34

എഴുപതുകളിലെ ചട്ടക്കാരി ലില്ലിക്കുട്ടിയിലേക്ക് 

കഥാപാത്രം ഇഷ്ടപ്പെട്ടെങ്കിലും ഇത് എങ്ങനെ ചെയ്യും എന്നൊരു ധാരണ ഇല്ലായിരുന്നു.  നിതിൻ ചേട്ടൻ വിളിച്ചപ്പോൾ ഞാൻ ചോദിച്ചു ഇത് എങ്ങനെയാണ് ചെയ്യേണ്ടത് ഏത് മീറ്ററിലാണ് പിടിക്കേണ്ടത്. നിതിൻ ചേട്ടൻ പറഞ്ഞു, ‘അത് ഫോൺ വഴി പറഞ്ഞാൽ ശരിയാവില്ല. നമുക്ക് നേരിട്ട് ഇരിക്കാം, ചർച്ച ചെയ്തു വേണം നമുക്ക് ഈ കഥാപാത്രത്തെ രൂപപ്പെടുത്തി എടുക്കാൻ. ഷൂട്ട് തുടങ്ങുമ്പോൾ ലൊക്കേഷനിൽ വച്ച് പതിയെ പതിയെ വർക്ക് ചെയ്ത് എടുക്കാം എന്ന്’. സാധാരണഗതിയിൽ ഷൂട്ടിനു മുമ്പേ തന്നെ നമ്മൾ ഒരു കഥാപാത്രം എങ്ങനെ ചെയ്യണം എന്ന് ഒരു തീരുമാനം എടുത്തിരിക്കും. ഇവിടെ ലൊക്കേഷനിൽ ചെന്ന് കഴിഞ്ഞാണ് ലില്ലിക്കുട്ടിയെക്കുറിച്ച് ഒരു ധാരണ ഉണ്ടായത്. കോസ്റ്റ്യൂം ട്രയലിനു ചെന്നപ്പോഴാണ് രസം. ഞാൻ ധരിക്കേണ്ടത് ചട്ടയും മുണ്ടുമാണ്. അത് ധരിച്ചപ്പോൾ തന്നെ കഥാപാത്രത്തിന്റെ ഏകദേശ ധാരണ ഉള്ളിലേക്ക് കടന്നു. 

പഴയകാലത്ത് 70കളിലെ  ക്രിസ്ത്യാനി സ്ത്രീയുടെ കഥാപാത്രമാണ്. ചെറിയ മാനസിക അസ്വാസ്ഥ്യമുള്ള  കഥാപാത്രമാണ് ലിലി കുട്ടി. ഞാൻ നിതിൻ ചേട്ടനോട് പറഞ്ഞു  ഞാൻ ചെയ്തു കാണിക്കാം, അത് ഒരുപാട് അധികമായി പോകുന്നുണ്ടോ എന്ന് പറയണം. കാരണം ആ കഥാപാത്രത്തെ മോശമാക്കാതെ അതിനെ ചെയ്തു ഫലിപ്പിക്കണമല്ലോ അതുപോലെതന്നെ  ആളുകളെ ചിരിപ്പിക്കുകയും വേണം. നിതിൻ ചേട്ടൻ എല്ലാം എന്റെ സ്വാതന്ത്ര്യത്തിന് വിട്ടിരുന്നു. എങ്കിലും ഓരോ തവണ ഷോട്ട് എടുക്കുമ്പോഴും ഞാൻ ഇതാണ് ചെയ്യാൻ പോകുന്നത് ഇതു മതിയോ എന്ന് ചോദിക്കും. ഓരോ ഷോട്ട് എടുക്കുമ്പോഴും അദ്ദേഹം  ഇങ്ങനെ തന്നെ മതി എന്നു പറയും. പിന്നീട് എപ്പോഴെങ്കിലും ഒരു ഷോട്ട് എടുക്കുമ്പോൾ ഞാൻ ചെയ്യുന്നത് വ്യത്യാസം ഉണ്ടെങ്കിൽ അത് ഗ്രേസ് നേരത്തെ ചെയ്തത് പോലെ ചെയ്യൂ എന്ന് പറയും. എന്നെ തന്നെ ഉദാഹരണം കാണിച്ചാണ് നിതിൻ  ചേട്ടൻ ഈ കഥാപാത്രം  ചെയ്യിപ്പിച്ചെടുത്തത്. എനിക്ക് വളരെയധികം താല്പര്യം തോന്നിയ ഒരു കഥാപാത്രമാണ് ലില്ലിക്കുട്ടി. നാലുദിവസംകൊണ്ട് ഞങ്ങൾ ആ എപ്പിസോഡ്  ചെയ്തു തീർത്തു.

grace-antony-movie-4

ഇതെന്റെ സ്വന്തം ലില്ലിക്കുട്ടി

ഞാൻ ഓരോ സിനിമയിലെയും കഥാപാത്രം ഏറ്റെടുക്കുമ്പോഴും അതിന്റെ സംവിധായകനോട് ചോദിക്കും നിങ്ങളുടെ മനസ്സിൽ എന്തെങ്കിലും റഫറൻസ് ഉണ്ടോ, കാര്യം പലരും പല റഫറൻസ് മനസ്സിൽ കണ്ടു കൊണ്ടായിരിക്കും ഓരോ കഥാപാത്രവും എഴുതുന്നത്. ലില്ലിക്കുട്ടിയെ ചെയ്യുമ്പോഴും ഞാൻ നിതിൻ ചേട്ടനോട് ചോദിച്ചു ഇത് എന്തെങ്കിലും റഫറൻസ് ഉണ്ടോ . ചേട്ടൻ പറഞ്ഞു ഇല്ല നിനക്ക് തോന്നുന്നത് പോലെ ചെയ്താൽ മതി. അതുകൊണ്ടുതന്നെ ഈ കഥാപാത്രം ചെയ്യുന്നതിന് മുൻപ് ഞാൻ ഇതുപോലെയുള്ള സിനിമകളൊന്നും കണ്ടു നോക്കിയില്ല. ഇത് ഏറ്റവും പുതുമയോടെ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു,  എനിക്ക് ഒരിക്കലും മറ്റൊരാൾ ചെയ്തത്  നോക്കി കോപ്പി ചെയ്യാനോ അവർ ചെയ്യുന്നതുപോലെ ചെയ്യാനോ പറ്റില്ല എനിക്ക് അത് സാധിക്കില്ല.  ഏതെങ്കിലും സിനിമ  കണ്ടു നോക്കൂ എന്ന് ആരെങ്കിലും പറഞ്ഞാലും ഞാൻ അത് മാക്സിമം കാണാതിരിക്കാൻ ശ്രമിക്കും എന്നാൽ മാത്രമേ നമുക്ക് നമ്മുടേതായ ഒരു പ്രത്യേകത അതിനു  കൊടുക്കാൻ പറ്റൂ. ലില്ലിക്കുട്ടി നിതിൻ ചേട്ടൻ പറഞ്ഞതുപോലെ തന്നെ ഞാൻ സ്വയം ചെയ്തെടുത്ത ഒരു കഥാപാത്രമാണ്.  അതുകൊണ്ടുതന്നെ ഞാൻ ഒരുപാട് നെർവസായിരുന്നു. ഒരു നോർമൽ സ്വഭാവമുള്ള ഒരു കഥാപാത്രം ചെയ്യുകയാണെങ്കിൽ നമുക്ക് ഇത്രയും ടെൻഷന്റെ ആവശ്യമില്ല ഈ കഥാപാത്രത്തിന് ഒരു അല്പം മാനസിക പ്രശ്നവുമുണ്ട് അതുപോലെ നമുക്ക് ഹ്യൂമർ വർക്ക് ചെയ്യുകയും വേണം അതായിരുന്നു ഏറ്റവും ബുദ്ധിമുട്ട്.

സുരാജിനെ പൊട്ടിച്ചിരിപ്പിച്ച ലില്ലിക്കുട്ടി 

നാഗേന്ദ്രൻസിലെ പെണ്ണുകാണൽ കുറച്ച് ബുദ്ധിമുട്ടി  ചെയ്തതാണ് അതിൽ കാണിച്ചതൊക്കെ സ്പോട്ടിൽ മെച്ചപ്പെടുത്തി എടുത്തതാണ്. ആ ഷോട്ട് എടുക്കുന്ന സമയത്ത് ആയിരുന്നു സുരാജ് ഏട്ടൻ അങ്ങോട്ട് വന്നത്.  എന്താണ് ചെയ്യാൻ പോകുന്നതെന്ന് സുരാജ് ചേട്ടന് അറിയില്ലായിരുന്നു. അപ്പോഴാണ് ഞാൻ ചാടി സുരാജ് ചേട്ടന്റെ അടുത്തേക്ക് ചെന്നത്. അത് കണ്ട് സുരാജ് ഏട്ടൻ പൊട്ടി ചിരിച്ചു. അങ്ങനെ ആ പോർഷൻ മാറ്റി വീണ്ടും റീടേക്ക് എടുത്തു. സീനിൽ മുഴുവൻ സുരാജ് ചേട്ടന്  ചിരി വരികയായിരുന്നു. എന്നാൽ ചിരിക്കുന്ന പോലെ അല്ലല്ലോ നിൽക്കേണ്ടത് പെണ്ണുകാണൽ സീനിൽ സുരാജേട്ടൻ ആകെ പകച്ചു നിൽക്കുകയാണ്. ആ സീനൊക്കെ ഭയങ്കര രസമായിരുന്നു.  ഞാനും കുറച്ചു കഴിഞ്ഞപ്പോൾ അങ്ങ് കൂളായി. അതുപോലെ ജാതിക്ക കടിച്ചിട്ട് സുരാജ് ചേട്ടന്റെ വായിൽ കുത്തി കയറ്റുന്ന ഒരു സീൻ ഉണ്ട്. ജാതിക്കയാണെങ്കിൽ നമുക്ക് മാങ്ങ കടിച്ചെടുക്കുന്നതുപോലെ കടിച്ചെടുക്കാനും പറ്റില്ല ചവച്ച് ഇറക്കാനും പറ്റില്ല. സ്ക്രിപ്റ്റിൽ എഴുതിയിരുന്നത് മാങ്ങാ എന്നായിരുന്നു പക്ഷേ ജാതിക്ക ആയതുകൊണ്ടാണ് കറക്റ്റ് എക്സ്പ്രഷൻ കിട്ടിയത്.  അതുപോലെ തന്നെ അത് കഴിഞ്ഞിട്ടുള്ള സീനിൽ ജാതി തൈകളെ പോലെ നിറയെ കുട്ടികൾ വേണമെന്ന് പറഞ്ഞതും ഈ ജാതിക്ക കടിച്ചതും ഒക്കെ ഡയലോഗ് തമ്മിൽ കണക്ട് ആയി.

grace-antony-movie2

"ഞാൻ കരഞ്ഞു തീർത്തിട്ട് സുരാജേട്ടൻ ചിരിച്ചാൽ മതി" 

സുരാജേട്ടൻ എന്നെ ഇട്ടിട്ട് പോകുന്ന സീനിൽ ഞാൻ നെഞ്ചുംതല്ലി കരഞ്ഞുകൊണ്ട് ഓടി ചെല്ലുകയാണ്.  പക്ഷേ ഞാൻ ചെല്ലുമ്പോഴേക്കും സുരാജേട്ടൻ അവിടെ കിടന്നു ചിരിക്കുകയാണ്. ഒരുവിധത്തിലും ഇത് എടുത്തു തീർക്കാൻ സമ്മതിക്കില്ല. സുരാജ് ചേട്ടൻ ചിരിയോട് ചിരി. അവസാനം ഞാൻ സുരാജ് ചേട്ടനോട് കാലുപിടിച്ചു പറഞ്ഞു, ‘‘എന്റെ പൊന്നു ചേട്ടാ നിങ്ങൾ ചിരി നിർത്തു ഞാനിത് എങ്ങനെയെങ്കിലും ഒന്ന് ചെയ്തു തീർക്കട്ടെ’’. ആ സീനിൽ നമ്മൾ എനർജി കൂടുതൽ എടുത്തിട്ടാണ് ചെയ്യുന്നത്.  നോർമൽ ആയിട്ടുള്ള ഒരാൾ കരയുന്നത് പോലെ അല്ല ലില്ലിക്കുട്ടി കരയുന്നത്. അതുകൊണ്ട് തന്നെ എനിക്ക് നല്ല സ്ട്രെയിൻ ഉണ്ടായിരുന്നു. ഞാൻ പറഞ്ഞു എന്റെ പൊന്നു സുരാജേട്ടാ  ഞാൻ ഒന്ന് കരഞ്ഞോട്ടെ അത് കഴിഞ്ഞ് ചേട്ടനു ചിരിക്കാം. ഞാൻ ചേട്ടന്റെ നെഞ്ചിൽ മുഖം ചേർത്ത് മൂക്ക് ഉരച്ചു നിന്ന് കരയുന്ന ഒരു സീൻ ഉണ്ട്. 

സുരാജേട്ടന് അത് ചെയ്യുമ്പോൾ  ഭയങ്കരമായിട്ട് ഇക്കിളി കൂടിയിട്ട് ചിരി വരുന്നുണ്ടായിരുന്നു.  സുരാജേട്ടൻ എന്നോട് പറഞ്ഞു നീ കരഞ്ഞോ എന്റെ ദേഹത്ത് തൊടാതെ കരഞ്ഞോ . ഞാൻ പറഞ്ഞു ലില്ലിക്കുട്ടി  ഇങ്ങനെയാണ് കരയുന്നത് ഞാൻ ദേഹത്ത് തൊട്ടേ  കരയുകയുള്ളൂ. അങ്ങനെ ആ സീനൊക്കെ എടുത്തത്  ഭയങ്കര രസമായിരുന്നു. സെറ്റിൽ ഉള്ള എല്ലാവരും പൊട്ടിച്ചിരിച്ചു. അപ്പോൾ തന്നെ നമ്മൾ ചെയ്യുന്നതിൽ ചിരി വരുന്നുണ്ട് എന്ന പ്രതികരണം നമുക്ക് കിട്ടുമല്ലോ. മാനസിക അസുഖമുള്ളവരുടെ ഇമോഷൻ നമുക്ക് പെട്ടെന്ന് കൺട്രോൾ ചെയ്യാൻ പറ്റില്ല.  അവരുടെ സ്വഭാവം പെട്ടെന്ന് പെട്ടെന്ന് മാറിക്കൊണ്ടിരിക്കും. പെട്ടെന്ന് കരച്ചിൽ  വരും, ചിരി വരും, പൊട്ടിത്തെറിക്കും അങ്ങനെയാണല്ലോ. അതെല്ലാം  സ്പോട്ടിൽ തന്നെയാണ് ഇമ്പ്രൊവൈസ് ചെയ്തത്.

കഥാപാത്രങ്ങളുടെ പേരിൽ അറിയപ്പെടുന്നതിൽ സന്തോഷം 

ഞാൻ അഭിനയിച്ച സിനിമകളുടെ ഡയലോഗും പാട്ടുകളും ഒക്കെ വച്ച് എന്നെ ആൾക്കാർ സംബോധന ചെയ്യാറുണ്ട്. ആദ്യമായി ചെയ്ത ഹാപ്പി വെഡിങ് എന്ന് സിനിമയിലെ ഡയലോഗ് ആൾക്കാർ എന്നെ കാണുമ്പോൾ പറയാറുണ്ട്.  അതുപോലെതന്നെ കുമ്പളങ്ങി നൈറ്റ്സ് കഴിഞ്ഞപ്പോൾ അതിലെ ഡയലോഗും പറയാറുണ്ട്. ഇപ്പോൾ എന്നെ കാണുമ്പോൾ ആൾക്കാർ പറയുന്നത്  ലില്ലികുട്ടിയുടെ ഡയലോഗുകൾ ആണ്. ഒരു കലാകാരി എന്ന നിലയിൽ എന്റെ ഏറ്റവും വലിയ സന്തോഷമാണ് അത്. ഒരു നമ്മൾ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ നമ്മൾ അറിയപ്പെടുക എന്നത് വലിയ കാര്യമാണല്ലോ .

grace-antony-3

സുരാജിനൊപ്പം എക്സ്ട്രാ ഡീസന്റ് 

സുരാജേട്ടന്റെ കൂടെ ഈ പടത്തിലാണ് ആദ്യമായിട്ട് അഭിനയിക്കുന്നത്. അതിനുശേഷം എക്സ്ട്രാ ഡീസന്റ് എന്ന് ഒരു ചിത്രം സുരാജേട്ടന്റെ ഒപ്പം  അഭിനയിച്ചു. സുരാജ് ഏട്ടൻ ആണ് ആ ചിത്രം പ്രൊഡ്യൂസ് ചെയ്തത്. അദ്ദേഹത്തിന്റെ സഹോദരി ആയിട്ടാണ് അഭിനയിച്ചത്.   നന്നായി കോപ്പറേറ്റ് ചെയ്യുന്ന, നമുക്ക് ആശയവിനിമയം നടത്താൻ വളരെ എളുപ്പമുള്ള ഒരു താരമാണ് സുരാജേട്ടൻ. നമുക്ക് എല്ലാ അഭിനേതാക്കളോടൊപ്പം അങ്ങനെ ഒരു വൈബ്  കിട്ടണമെന്നില്ല. നാഗേന്ദ്രൻസ് ചെയ്യുന്ന സമയത്താണ് ആദ്യമായിട്ട് സുരാജ് ചേട്ടനോടൊപ്പം വർക്ക് ചെയ്യുന്നത്. പക്ഷേ ആദ്യമായി പ്രവർത്തിക്കുന്ന ആളാണെന്ന് തോന്നിയതേയില്ല. 

grace-antony-travel

വളരെ കാലമായി പരിചയമുള്ള ഒരാളെ പോലെ തന്നെയാണ് തോന്നിയത്. ഞാൻ ചെയ്യുന്ന ഓരോ കാര്യങ്ങളും സുരാജേട്ടൻ വളരെ നന്നായി പ്രോത്സാഹിപ്പിക്കുമായിരുന്നു. ഞങ്ങൾ രണ്ടും  അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ടാണ് ഓരോന്നും ചെയ്തുകൊണ്ടിരുന്നത്. കോമഡിയുടെ കാര്യത്തിൽ സുരാജ് ചേട്ടനെ വെല്ലാൻ ആരുമില്ല. എന്നിട്ടും അദ്ദേഹം പറയും നീ ഇതുപോലെ ചെയ്യു, അല്ലെങ്കിൽ ഞാൻ ഇങ്ങനെ ചെയ്യട്ടെ എന്ന് എന്നോട് ചോദിക്കും. എന്നെക്കാൾ എത്രയോ സീനിയറായിട്ടുള്ള അദ്ദേഹം നമുക്ക് കൂടി പ്രാധാന്യം നൽകുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്. അദ്ദേഹത്തിന്റെ പിന്തുണ കൊണ്ടാണ് എനിക്ക് ലില്ലിക്കുട്ടി എന്ന കഥാപാത്രം നന്നായി ചെയ്യാൻ കഴിഞ്ഞത്. ലില്ലിക്കുട്ടി  നന്നായി ചെയ്തിട്ടുണ്ടെങ്കിൽ അതിനു നന്ദി പറയേണ്ടത് സുരാജ് ചേട്ടനോടും നിതിൻ ചേട്ടനോടുമാണ്.

ദിലീപേട്ടൻ വിളിച്ചു

ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ വലിയ പ്രതികരണങ്ങളാണ്  ലഭിക്കുന്നത്. ഞാൻ ആദ്യമായിട്ടാണ് ഇത്തരം ഒരു വേഷം ചെയ്യുന്നത് അതിന്റെതായ ഒരു പതർച്ച ആദ്യം ഉണ്ടായിരുന്നു.  പക്ഷേ നാഗേന്ദ്രൻസ് ഹണിമൂൺസ് റിലീസ് ചെയ്തപ്പോൾ ഏറ്റവും കൂടുതൽ നല്ല  പ്രതികരണങ്ങൾ  കിട്ടുന്നത് ഈ കഥാപാത്രത്തിനാണെന്ന് അറിയുന്നു. അത് കേൾക്കുമ്പോൾ വലിയ സന്തോഷമുണ്ട്. പ്രിവ്യുവിനു  പോയപ്പോഴും ഏറ്റവും അധികം സ്വീകാര്യത കിട്ടിയത് കഥാപാത്രത്തിൽ തന്നെയായിരുന്നു.  അപ്പോഴാണ് എനിക്ക് സമാധാനമായത്. ഞാൻ അപ്പോൾ തന്നെ ചേട്ടനോട് പറഞ്ഞു ലില്ലിക്കുട്ടി  വർക്ക് ചെയ്തു എന്നാണ് തോന്നുന്നത് ചേട്ടാ എന്ന്.  എനിക്ക് നാഗേന്ദ്രൻസ്  ഇറങ്ങിയപ്പോൾ കിട്ടിയ ഏറ്റവും വലിയ സന്തോഷം ദിലീപേട്ടൻ എന്നെ വിളിച്ചു എന്നുള്ളതാണ്. അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചിട്ടില്ലാത്തതാണ്. 

ഹ്യൂമറിന്റെ കാര്യം വരുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ എൻജോയ് ചെയ്തിട്ടുള്ളത് ദിലീപേട്ടന്റെ ചിത്രങ്ങളിലാണ്. ആ കാര്യത്തിൽ ദിലീപേട്ടൻ എനിക്ക് വലിയ പ്രചോദനമാണ്. ഞാൻ ഒപ്പം വർക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന നടന്മാരിൽ ഒരാളാണ് ദിലീപേട്ടൻ. അദ്ദേഹത്തിനോടൊപ്പം നല്ലൊരു കോമഡി പടം ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. എന്റെ ഒരു കോമഡി വർക്ക്  കണ്ടിട്ട് അദ്ദേഹം വിളിച്ചപ്പോൾ തന്നെ വലിയ സന്തോഷമായി.  അദ്ദേഹം എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. ‘‘കോമഡി കഥാപാത്രം എന്ന് പറയുമ്പോൾ ആൾക്കാർക്ക് വലിയ എളുപ്പമുള്ളതായി തോന്നും. പക്ഷേ ചെയ്യുന്നവർക്കേ  അതിന്റെ ഒരു ബുദ്ധിമുട്ടു മനസ്സിലാകൂ. ഇപ്പോഴുള്ള സ്ത്രീ  താരങ്ങളിൽ  ഹ്യൂമർ ചെയ്യുന്ന ആളുകൾ അധികമില്ല.  ഗ്രേസിന്‍റെ ടൈമിങ് ഭയങ്കര അടിപൊളിയാണ്. അതാണ് എനിക്ക് ഏറ്റവും അധികം ഇഷ്ടപ്പെട്ടത്. ഇങ്ങനെ ഒരു ഫീമെയിൽ ആക്ടർ വേറെ ഇല്ല. ആ ഒരു ഗ്യാപ്പ് ഇപ്പോൾ ഗ്രേസ് ഫില്ല് ചെയ്തു’’. 

grace-antony

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച അദ്ദേഹം ഇതു പറയുമ്പോൾ അതെനിക്ക് ഒരു അംഗീകാരം തന്നെയാണ്. അതുപോലെതന്നെ സംവിധായകൻ എബ്രിഡ് ഷൈനും വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു അതും എനിക്ക് വലിയ സന്തോഷം തന്നു കാരണം റിയലിസ്റ്റിക് ഹ്യൂമർ ചിത്രങ്ങൾ ചെയ്യുന്ന സംവിധായകനാണ് അദ്ദേഹം. മഞ്ജു ചേച്ചി (മഞ്ജു വാര്യർ) എനിക്ക് മെസ്സേജ് അയച്ചു ‘‘നല്ല വർക്കാണ് നന്നായിട്ടുണ്ട് ഗ്രേസ്’ എന്ന് പറഞ്ഞു. ഇത്തരത്തിലുള്ള പ്രതികരണങ്ങളൊക്കെ നല്ല പ്രചോദനമാണ്. ഉർവശി ചേച്ചി, കല്പന ചേച്ചി, ബിന്ദുപണിക്കർ ചേച്ചി ഇവരുമായിട്ടൊക്കെ താരതമ്യം ചെയ്ത് ചില പോസ്റ്റുകൾ കണ്ടു. ശരിക്കും പറഞ്ഞാൽ ഞാൻ ഒരുപാട് ആരാധിക്കുന്ന താരങ്ങളാണ് ഇവരൊക്കെ. അവർ ചെയ്തു വെച്ച കഥാപാത്രങ്ങളുടെ അടുത്തെത്താൻ പോലും എന്നെക്കൊണ്ട് സാധിക്കുമോ എന്ന് ചോദിച്ചാൽ പറ്റില്ല എന്നേ ഞാൻ പറയൂ. പക്ഷേ ഇങ്ങനെയൊക്കെ കേൾക്കുന്നത് സന്തോഷമാണ്. പക്ഷേ ഞാൻ എന്ത് കേട്ടാലും ഒരു പരിധിയിൽ കൂടുതൽ സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യാറില്ല. ഒരു വർക്ക് കഴിയുമ്പോൾ അതിനെക്കുറിച്ചുള്ള പ്രതികരണങ്ങളും അവിടെ കഴിയുന്നു. ആ ഒരു രീതിയിൽ പോകാനാണ് എനിക്കിഷ്ടം.

കാലഘട്ടത്തിനോട് നീതിപുലർത്തി

നാഗേന്ദ്രൻസ് ഹണിമൂൺസ് വളരെ നല്ലൊരു സീരീസാണ്.  ഞാൻ ഇപ്പോഴാണ് മുഴുവനായിട്ട് സീരീസ് കണ്ടത്. കുറച്ചു തിരക്കുള്ളതുകൊണ്ട് എനിക്ക് മുഴുവൻ കാണാൻ പറ്റിയിരുന്നില്ല. എല്ലാ താരങ്ങളും അവരെ അവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി.  സുരാജേട്ടന്റെയും പ്രശാന്ത് അലക്സാണ്ടർ ചേട്ടന്റെയും ഒക്കെക്കുറിച്ച് എനിക്ക് കൂടുതൽ ഒന്നും പറയാൻ കഴിയില്ല അത്രയ്ക്ക്  മികച്ചതായി അവർ അവരുടെ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. നിതിൻ  ചേട്ടൻ ഒരുപാട് ഹോംവർക്ക് ചെയ്ത് ഒരു സീരീസ് ആണ് ഇത് അദ്ദേഹം ആ കാലഘട്ടത്തിനോട് വളരെയധികം നീതിപുലർത്തിയാതായി തോന്നി. അതുപോലെതന്നെ ആർട്ട് വർക്ക് ആയാലും കോസ്റ്റ്യൂം, മേക്കപ്പ് എല്ലാം ആ കാലഘട്ടത്തിനോട് ചേർന്നുനിന്നു. ഇന്നത്തെ കാലഘട്ടത്തിന്റെ കഥ പറയാൻ അത്ര  ബുദ്ധിമുട്ടുണ്ടാവില്ല, പക്ഷേ പഴയ ഒരു കാലഘട്ടം സിനിമയിൽ കൊണ്ടുവരുന്നത് അത്ര എളുപ്പമല്ല. 

ജീത്തു ജോസഫിന്റെ നുണക്കുഴി 

ബേസിൽ ജോസഫും ഞാനും അഭിനയിക്കുന്ന നുണക്കുഴി എന്ന ജിത്തു ജോസഫ് സാറിന്റെ ചിത്രം ഓഗസ്റ്റ് 15ന് റിലീസ് ചെയ്യും. കൃഷ്ണകുമാർ ചേട്ടനാണ് അതിന്റെ തിരക്കഥാകൃത്ത്.  അതിൽ ഒരുപാട് താരങ്ങളുണ്ട്, മനോജ് കെ ജയൻ ചേട്ടൻ, സിദ്ദിഖ് ഇക്ക അങ്ങനെ ഒരുപാട് പേർ അതിലുണ്ട്. അതിലും ഹ്യൂമർ ക്യാരക്ടറാണ് ചെയ്തിട്ടുള്ളത്. പിന്നെ ഒരു തമിഴ് സിനിമ ചെയ്തിട്ടുണ്ട്, പേരൻപ് എന്ന ചിത്രത്തിന്റെ സംവിധായകൻ റാം സാർ ചെയ്യുന്ന സിനിമയാണ്. അതും അടുത്തു തന്നെ റിലീസ് ഉണ്ടാകും. ആ സിനിമയിലേക്ക് വിളിച്ചപ്പോൾ തന്നെ എന്നോട് ഡബ്ബ് ചെയ്യണം വേറെ ആരെയും കൊണ്ട് ഡബ്ബ് ചെയ്യിക്കാൻ  താല്പര്യമില്ല എന്ന് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അഭിനയിക്കുന്ന സമയത്ത് കൃത്യമായി ഡയലോഗ് പഠിപ്പിച്ച്  പറയിച്ചാണ് ചെയ്തത്. നല്ല രസമുള്ള ഷൂട്ട് ആയിരുന്നു അത്.  സുരാജ് ചേട്ടനോട് ഒപ്പം ഉള്ള എക്സ്ട്രാ ഡീസന്റ് സിനിമ വരുന്നുണ്ട് . പിന്നെ ബിജുമേനോൻ ചേട്ടനോടൊപ്പം ഒരു പടം ഉടനെ തന്നെ തുടങ്ങും.

English Summary:

Chat With Grace Antony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com