ഇടുക്കി ജോസ് ആയി ധ്യാൻ; ‘സ്വർഗത്തിലെ കട്ടുറുമ്പ്’ റിവ്യു
Mail This Article
ജോസ് എന്ന അധ്യാപകന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയുള്ള സഞ്ചാരമാണ് ‘സ്വർഗത്തിലെ കട്ടുറുമ്പ്’ എന്ന ചിത്രം പറയുന്നത്. മലയാള സിനിമയിൽ ഇതുവരെ വരാത്തൊരു പ്രമേയമാണ് ഈ സിനിമയുടേതെന്ന് നിസംശയം പറയാം.
ഇടുക്കിയിലെ ഒരു തനി നാട്ടുമ്പുറത്തുകാരനാണ് ജോസ്. എംഎയും ബിഎഡും എടുത്ത ജോസ് ഹയർസെക്കൻഡറി വിഭാഗത്തിൽ അധ്യാപക ജോലിക്കായി കയറുന്നു. നാട്ടുകാരുടെയെല്ലാം പ്രശ്‌നങ്ങളില്‍ ഇടപെട്ട്, അവരുടെയെല്ലാം കണ്ണിലുണ്ണിയായി മാറിയ ജോസിന്റെ ജീവിതം സന്തോഷകരമായി മുന്നോട്ടുപോകുന്നതിനിടെയാണ് നാട്ടിൽ ഒരു സംഭവവികാസം ഉണ്ടാകുന്നത്. ആ സംഭവം ഒരു ക്രൈം ആയി മാറുന്നതും അതു ജോസിന്റെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നതുമാണ് കഥ.
നർമത്തിനു പ്രാധാന്യം കൊടുക്കുന്ന സിനിമയാണെങ്കിൽ കൂടി ത്രില്ലർ സ്വഭാവവും സിനിമയ്ക്കുണ്ട്. ആദ്യ പകുതി മികച്ച നർമ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുമ്പോൾ രണ്ടാം പകുതി ത്രില്ലർ സ്വഭാവത്തിലേക്കു മാറുന്നു. രാഷ്ട്രീയ കളികളും തിരഞ്ഞെടുപ്പിലെ അക്രമവുമൊക്കെ സിനിമ പറഞ്ഞുപോകുന്നുണ്ട്.
നായകന്റെ കൂടെ തന്നെ നിൽക്കുന്ന നായിക കഥാപാത്രമാണ് ഗായത്രി അശോക് ചെയ്യുന്നത്. ജോസ് എന്ന കഥാപാത്രമായി ധ്യാൻ ശ്രീനിവാസും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ശരത് അപ്പാനി, ജോയ് മാത്യു, ശ്രീകാന്ത് മുരളി, ഗൗരിനന്ദ, അംബികാ മോഹന്‍, മഹേശ്വരി അമ്മ, കെ.എന്‍.ശിവന്‍കുട്ടന്‍ , പാഷാണം ഷാജി,ഉല്ലാസ് പന്തളം,കോബ്രാ രാജേഷ്, ചാലി പാല, നാരായണന്‍കുട്ടി , പുന്നപ്ര അപ്പച്ചന്‍, രഞ്ജിത്ത് കലാഭവന്‍, കവിത,ചിഞ്ചുപോള്‍, റിയ രഞ്ജു,മനോഹരി ജോയി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
എടിഎം, മിത്രം, ചാവേർപ്പട, എന്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജസ്പാൽ ആണ് സംവിധാനം. കെ.എൻ. ശിവൻകുട്ടന്റേതാണ് കഥ. ഒരു അധ്യാപകനായ ശിവന്‍കുട്ടന്‍, തന്റെ അനുഭവങ്ങളില്‍ നിന്ന് വാര്‍ത്തെടുത്ത കഥയാണ് ചിത്രത്തിനായി ഉപയോഗപ്പെടുത്തിയത്. തിരക്കഥ വിജു രാമചന്ദ്രൻ. ചാവേർപ്പട എന്ന ചിത്രത്തിന് ശേഷം ശിവൻ കുട്ടനും ജസ്പാൽ ഷൺമുഖവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഗ്രാമഭംഗികളെ മനോഹരമായി പകർത്തിയ അശ്വഘോഷന്റെ ഛായാഗ്രഹണം എടുത്തു പറയേണ്ടതാണ്. സംഗീതം ബിജിബാൽ, വരികൾ സന്തോഷ് വർമ്മ.
ഉൾനാടൻ ഗ്രാമത്തിന്റെ നിഷ്കളങ്കതയും സാധാരണക്കാരന്റെ ജീവിതയും പറയുന്ന ഹൃദയസ്പർശിയായ സിനിമയാണ് ‘സ്വർഗത്തിലെ കട്ടുറുമ്പ്’.